Tuesday, November 18, 2008

പങ്കുവെക്കല്‍ മഹാമഹം അഥവാ ട്വെന്റി ട്വെന്റി

ഒരു വലിയ തറവാട്. അവധിക്കാലത്ത്‌ തറവാട്ടിലെ അംഗങ്ങളെല്ലാം കുഞ്ഞുകുട്ടിപരാധീനങ്ങളുമായി തറവാട്ടിലേക്കെത്തുന്നു.

മുത്തശ്ശി മാന്പഴം മുറിക്കുന്ന തിരക്കിലാണ് (വള്ളുവനാടനായ എനിക്ക് മാങ്ങ നുര്‍ക്ക്വാ എന്ന് പറഞ്ഞാലേ സമാധാനമാവൂ)
അങ്ങിനെ നുറുക്കിക്കഴിഞ്ഞ മാന്പഴം വീതം വെക്കലാണ് അടുത്ത ജോലി. അത് സീനിയര്‍ ആയിട്ടുള്ള ആരെങ്കിലും ചെയ്യും. മുത്തശ്ശി, വല്യേട്ടന്‍ അങ്ങിനെ ആരെങ്കിലും.

ഈ നുറുക്കല്‍ ഏര്‍പ്പാടിനെക്കാള്‍ വിഷമം പിടിച്ചതാണ് വീതം വെക്കല്‍, അല്ലെങ്കില്‍ പങ്കുവെക്കല്‍ (ഓരി വെക്കല്‍ എന്ന ഞങ്ങള്‍ പറയാറുണ്ട്, അത് എവിടെ നിന്ന വന്നതാണെന്ന് അറിയില്ല)ആള്‍ക്കാരുടെ എണ്ണവും മാന്പഴക്കഷ്ണങ്ങളുടെ എണ്ണവും തമ്മില്‍ പൊരുത്തമില്ലെങ്കില്‍ കാര്യം കുഴയും.

അവിടെയാണ് പങ്കുവെക്കുന്നയാളുടെ സാമര്‍ത്ഥ്യമോ പക്ഷപാതമോ ഒക്കെ വരുന്നത്.
സര്‍വസമ്മതനായ അല്ലെങ്കില്‍ സമ്മതയായ ഒരു വ്യക്തി ആണ് പങ്കുവെക്കുന്നതെങ്കില്‍ വലിയ പരാതികള്‍ക്കിടനല്കാതെ കാര്യം കഴിക്കാം (ഇത് ഒരു മുത്തശ്ശനോ മുത്തശ്സിക്കോ മാത്രമെ സാധിക്കൂ).

പങ്കുവെക്കുന്നയാള്‍ പക്ഷപാതിയാണെങ്കില്‍?

നല്ലൊരു പങ്കു കിട്ടാന്‍ സാധ്യതയുള്ള ജനവിഭാഗം താഴെപ്പറയുന്നവരാണ്.

  • പങ്കുവെക്കുന്നയാള്‍ തന്നെ (ഇടക്കൊരു എക്സ്ട്രാ കഷ്ണം അടിച്ചുമാറ്റിയേക്കും)
  • തറവാട്ടിനു അടുത്തു തന്നെ താമസിക്കുന്നവര്‍
  • പങ്കുവെപ്പുകാരന്റെ ശിങ്കിടികള്‍.
  • പങ്കുവെപ്പുകാരന് തറവാട്ടിനുപുറത്ത് നല്ല പബ്ലിസിറ്റി കൊടുക്കാന്‍ കഴിവുള്ളവര്‍ (ഇതില്‍ സുന്ദരികളായ കൂട്ടുകാരികള്‍ ഉള്ള അനിയത്തിമാരും പെടും).
  • കുറച്ചധികം കരയുന്ന കുട്ടികള്‍
താഴെപ്പറയുന്ന ഗ്രൂപ്പിലെ ആളുകള്‍ക്ക് അധികം മാന്പഴക്കഷ്ണങ്ങള്‍ കിട്ടാനിടയില്ല (ചിലപ്പോള്‍ കിട്ടിയില്ലെന്നുതന്നെ വരാം).

  • പങ്കുവെപ്പുകാരന്റെ പ്രമാണിത്തത്തിന് ഭീഷണി ഉണ്ടാക്കാന്‍ സാധ്യതയുള്ളവര്‍.
  • പങ്കുവെപ്പുകാരന്റെ ബാഡ്ബുക്കില്‍ ഉള്ളവര്‍ (ഇവര്‍ ഭൂതകാലത്ത് തല്ലുകൂടിയിട്ടുള്ളവര്‍ ആയിരിക്കാം).
  • ഒട്ടും വാശി പിടിക്കാതെ കിട്ടിയത് മതി എന്ന് വിചാരിക്കുന്ന സമാധാനപ്രിയരായ കുട്ടികള്‍.

ഇത്രയും വായിച്ച വായനക്കാരന്‍ പങ്കുവെപ്പുകാരനെ വില്ലനായി മുദ്രകുത്താന്‍ തുടങ്ങുകയാണെന്ന് എനിക്കറിയാം, പാവം ..... ജീവിച്ചുപോയ്ക്കോട്ടെ. ഒരുപാട് പരിമിതികള്‍ക്കിടയില്‍ നിന്നാണ് പങ്കുവെപ്പുകാരന്‍ തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുന്നത്. അത് പൊതുജനത്തിന് മനസിലാവില്ല.

അത്തരത്തില്‍ ഒരു പാവം പങ്കുവെപ്പുകാരന്റെ കദനകഥയാണ് ട്വെന്റി ട്വെന്റി എന്ന മഹാകാവ്യത്തിന്റെ പ്രചോദനം. മലയാളസിനിമാചരിത്രത്തിലൊരിക്കലും ഇത്രയും ബൃഹുത്തായ പങ്കുവെപ്പ് നടന്നിട്ടില്ല.

അപ്പോള്‍ നമ്മുടെ പ്രസ്തുത പ്രോഡ്യൂസര്‍ ഒരു ചരിത്രപുരുഷനാകുന്നു. പാവം, എത്ര ബുദ്ധിമുട്ടി.

അഡ്വക്കേറ്റ് നന്ദഗോപാല്‍ മാരാര്‍, മംഗലശ്ശേരി നീലകണ്ഠന്‍, ഭരത്ചന്ദ്രന്‍ ഐപിഎസ് തുടങ്ങിയ കുട്ടികളടങ്ങുന്ന തറവാട്ടില്‍ കൊച്ചിരാജാവ് പങ്കുവെക്കല്‍ ഉദ്യമം തുടങ്ങിയാല്‍ അന്ധാളിപ്പല്ലാതെ വേറെന്തു സംഭവിക്കാന്‍?

പെരുന്തച്ചനും നെയ്ത്തുകാരനും ചെല്ലപ്പനാശാരിയും ഒക്കെ സ്വന്തം നാട്ടില്‍ അറിയപ്പെടുന്ന കുട്ടികളായിരിക്കാം. അത് കൊച്ചിയില്‍ കാണിക്കണ്ട. അവര്‍ക്ക് തറവാട്ടില്‍ മാങ്ങ ഇല്ല.

ഇനി പങ്കു കിട്ടിയവര്‍ക്കോ? മുതിര്‍ന്ന കുട്ടികള്‍ തിന്നു കഴിഞ്ഞപ്പോള്‍ ബാക്കിയുള്ള കുട്ടികളില്‍ ചിലര്‍ കാര്യമായൊന്നും കിട്ടാതെ മടങ്ങിയിരിക്കാം. മാന്പഴം എന്നത് കൊച്ചിരാജാവ് മീശ പിരിച്ചാലോ ജബാ ജബാ പറഞ്ഞാലോ ഉണ്ടാവുന്ന ഒന്നല്ലല്ലോ. കിട്ടാവുന്നതില്‍ ഏറ്റവും നല്ല ഭംഗിയുള്ള കഷ്ണമല്ലേ ഭൂമിയുടെ രാജാവായ വിപ്ലവനായകനും ഉരിയാടാപയ്യനും അനിയന്‍പ്രാവിനും ഒക്കെ കിട്ടിയത്, പിന്നെ കിട്ടിയ കഷ്ണം ചെറുതായിപ്പോയി എന്ന പരാതി പറയരുത്. (പരശുരാമന്‍ മഴുവെറിഞ്ഞതിനേക്കാള്‍ അധികം ദൂരം സഞ്ചരിച്ച നയനമാനോഹരിയോടൊപ്പമുള്ള ഡാന്‍സ് എന്ന് വെച്ചാല്‍ ചില്ലറക്കാര്യമാണോ?)

ഈ പങ്കുവെപ്പുകാരന്റെ കലാവിരുത് ഒന്നു ശ്രദ്ധിക്കൂ..... എത്ര ഭംഗിയായാണ് ഇദ്ദേഹം തന്റെ കര്‍ത്തവ്യം നിര്‍വഹിച്ചതെന്ന് നിങ്ങള്‍ക്ക് തന്നെ മനസിലാവും.

മൂന്നു സൂപ്പര്‍ താരങ്ങള്‍. അവനവന്റെ ഈഗോ, തിരക്ക്, തുടങ്ങിയ പ്രശ്നങ്ങള്‍ മാറി വെച്ച് അവര്‍ വരുന്നു. അപ്പോള്‍ ന്യായമായ പങ്ക് കിട്ടിയില്ലെങ്കില്‍ കലിപ്പ്. സൊ, പങ്കുവെപ്പ് ഇസ് വെരി വെരി ഇംപോര്‍ട്ടന്റ്.

(ഇനിയുള്ള ഭാഗത്ത് ഒരു പ്രത്യേക ഓര്‍ഡറില് അല്ല ഒന്നാമന്‍ രണ്ടാമന്‍ മൂന്നാമന്‍ പ്രഭൃതികള്‍, തരം പോലെ അവര്‍ മാറിയും മറിഞ്ഞും സ്ഥാനം കൈക്കലാക്കും)

  • ഒരാള്‍ക്ക് കാക്കി, വേറൊരാള്‍ക്ക് കറുപ്പ്, മൂന്നാമന്‍ വെള്ള. അങ്ങിനെ വേഷത്തില്‍ നല്ല പങ്കുവെപ്പ്.
  • ഒരാള്‍ക്ക് സെന്റി, രണ്ടാമന് ഗര്‍ജ്ജനം, മൂന്നാമന് പ്രഭാഷണം. അവിടെയും.....
  • ഒരാള്‍ക്ക് പ്രതികാരം, രണ്ടാമന് നിയമപാലനം, മൂന്നാമന് ഇതിന്റെ രണ്ടിന്റെയും ഇടയില്‍ ഞാണിന്മേല്‍ കളി.
  • ഒരാള്‍ മീശ പിരിക്കുന്നു, രണ്ടാമന്‍ മീശ വിറപ്പിക്കുന്നു, മൂന്നാമന്‍ മീശ കടിച്ചുപിടിച്ച് പ്രഭാഷണം നടത്തുന്നു.
  • ഒന്നാമന്‍ രണ്ടാമനെ കോടതി കയറ്റുന്നു, മൂന്നാമന്‍ രണ്ടാമനെ കോടതിയില്‍ തോല്‍പ്പിക്കുന്നു, രണ്ടാമന്‍ മൂന്നാമനെ കോടതിയില്‍വെച്ച് പറ്റിക്കുന്നു.
  • ഒന്നാമന്‍ രണ്ടാമനെ ഇടിക്കുന്നു, പകരം രണ്ടാമന്‍ ഒന്നാമനെ ഇടിക്കുന്നു. (പണ്ട് സഖാവ് കോട്ടപ്പള്ളി പറഞ്ഞതുപോലെ "ഞാനൊരു രക്തഹാരം അങ്ങോട്ടണിയിക്കും, കുട്ടിയൊരു രക്തഹാരം ഇങ്ങോട്ടണിയിക്കും"). ഒന്നാമനും മൂന്നാമനും കൂടി രണ്ടാമനെ പിടിച്ചുകെട്ടുന്നു.
  • ഒന്നാമന്‍ രണ്ടു വില്ലന്മാരെ കൊല്ലുന്നു. രണ്ടാമന്‍ ഒരുത്തനെ കാച്ചുന്നു. അപ്പോള്‍ മൂന്നാമനോ? നിയമം നോക്കി നടത്തേണ്ടവനാണ്, പറഞ്ഞിട്ട് കാര്യമില്ല, അവര് രണ്ടാളും കൊല്ലുന്പോള്‍ ഞാന്‍ നോക്കിനിക്കരുതല്ലോ. ഉടന്‍ കൊച്ചിരാജാവ് പറഞ്ഞു (അഥവാ രണ്ടാമനെക്കൊണ്ടു പറയിച്ചു) തട്ടിക്കോളാന്‍, സൌകര്യത്തിന് വഴിയെപ്പോണ ഒരുത്തനെ ഒരുക്കിത്തരാം. അങ്ങിനെ മൂന്നാമനും കിട്ടി ഒരു വില്ലനെ. അങ്ങിനെ പങ്കുവെപ്പ് ക്ലീന്‍. (ഒന്നാമന്‍ രണ്ടാളെ കൊല്ലുന്നു, രണ്ടാമന്‍ ഒരുത്തനെ കൊല്ലുന്നു, പിന്നെ ഡയലോഗിലൂടെ ജനത്തെയും, മൂന്നാമന്‍ വെറുതെ ആവശ്യമില്ലാതെ ഒരുത്തനെ കൊല്ലുന്നു)

ഹൊ, ഇത്രയും നന്നായി എല്ലാവരെയും സന്തോഷിപ്പിക്കാന്‍ കഴിവുള്ള ഈ തലയെ സമ്മതിക്കണം.

ഇതിപ്പോ ആള് മൂന്നല്ലേ ആയുള്ളൂ, ബാക്കി ഫില്ലേഴ്സ് വരണമല്ലോ. തന്റെ കൂടെ നില്‍ക്കാന്‍ യോഗ്യതയുള്ളവരെ അവര് മൂന്നാളും കൂടി തെരഞ്ഞെടുത്തു.

ഒന്നാമന് വെഞ്ഞാറമൂട് ഏരിയ ആണ് ഇപ്പോള്‍ പത്ഥ്യം, രണ്ടാമന്‍ ഒപ്പം നിന്നു തമാശപറയാന്‍ കഴിവുള്ള നടനെ ഒപ്പിച്ചെടുത്തു, മൂന്നാമനോ, പുള്ളി പണ്ടേ ഒറ്റക്കു യുദ്ധം നടത്തിയ ആളല്ലേ, മീശ വിറപ്പിക്കുന്പോള്‍ കാണാന്‍ ആള് വേണമെന്നുമാത്രം.

കരയുന്ന കുട്ടികള്‍ ഇനിയും. അപ്പോള്‍....

പണ്ടെപ്പോഴോ നല്ലകാലം ഉണ്ടായിരുന്ന കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍ ഇവരെയൊക്കെ ഒന്നിപ്പിക്കുന്ന മീഡിയേറ്റര്‍ ആയാല്‍ കാര്യം ഒത്തു. ഒരുത്തന്റെ കാര്യം ഓക്കെ.

കാരണവര്‍ക്ക് അതുതന്നെ റോള്‍, മലയാളത്തിന്റെ അമ്മയാവട്ടെ മുത്തശ്ശി. ഇല്ലെങ്കില്‍ അത് പുലിവാലാകും.

ഇനി ബാക്കിയുള്ളവനൊക്കെ??? അവര്‍ക്കും കൊടുക്കണമല്ലോ ഓരോ പണി.

വില്ലന്മാരായി തെളിഞ്ഞവര്‍ അത് തന്നെ ചെയ്യട്ടെ. അങ്ങിനെ മൂന്നാലാള്‍ക്ക് പണിയായി.

ഇനീം കിടക്കുന്നു കുറെ തമാശക്കാര്‍. ഇരിങ്ങാലക്കുടക്കാരന്റെ നേതൃത്വത്തില്‍ അവരും സ്വയം തൊഴില്‍ കണ്ടെത്തി.

പിന്നെ ഒഴിവാക്കാനാവാത്ത മാട്ടുപ്പെട്ടി മച്ചാനും അതുപോലുള്ള ചില തിരുവനന്തപുരക്കാര്‍ക്കും കൂടി കുറച്ച് സാദാ പോലീസ് വേഷങ്ങള്‍.

ചാലക്കുടിയിലെ മുത്തിനെ ഗുണ്ടയുമാക്കി.

അത് വരെ കാര്യങ്ങള്‍ എത്തി.

അപ്പൊ നമ്മുടെ പഴയ കോണ്‍സ്റ്റബിള് വിജയനോ, അവന്‍ വെറും പ്രീഡിഗ്രീ അല്ലെ, ഇവിടെയും കോണ്‍സ്റ്റബിള് ആയിക്കോട്ടെ, തമാശ പറയണമെന്ന് മാത്രം.

അപ്പോള്‍ വരുന്നൂ വേറൊരു നായകന്‍. പുള്ളി കുറെ പോലീസ് വേഷങ്ങളില്‍ വിലസിയവനാണ്, അതും നായകനായി. ഇവിടെയും ഒരു പോലീസ് വേഷം കൊടുത്തുകളയാം. പക്ഷെ ഇപ്പോള്‍ തന്നെ പോലീസുകാര്‍ കുറച്ചു കൂടുതലാണ്, ഇനിയൊരുത്തനെക്കൂടി സഹിക്കില്ല. അപ്പോള്‍ വാഹനത്തിന്റെ സ്പീഡ് നോക്കുന്ന ഒരു കുഞ്ഞു വേഷം കൊടുക്കാം എന്ന്‍ തീരുമാനിച്ചു. സംയുക്തമായി തീരുമാനിച്ചാല്‍ നായകന്‍ വേഷം തന്നെ വേണമെന്ന ശാഠ്യം അങ്ങോര്‍ ഉപേക്ഷിക്കും.

പെന്പിള്ളേര് അല്ലെങ്കിലും പാട്ടുപാടാന്‍, അല്ലെങ്കില്‍ മൂക്കുപിഴിയാന്‍ മാത്രം മതി. ഇനി ബാക്കി ചള്ളുപിള്ളേരെല്ലാം വന്നു പൊയ്ക്കോട്ടേ, അവര് വന്നാലും ഇല്ലെങ്കിലും ആര്‍ക്കും നഷ്ടമില്ല.

എല്ലാം കഴിഞ്ഞു.

ഇനി പങ്കുവെപ്പുകാരന്‍ എന്ത് നേടി?

ഇന്ത്യക്ക് പുറത്ത് ഒരു പാട്ട്. അതും ഭാവനയില്‍ കാണാന്‍ ബെസ്റ്റായ ലൊക്കേഷനില്‍.

പക്ഷെ അത് പുതിയ കാര്യമല്ലല്ലോ...പിന്നെ???

അതാണ് പങ്കുവെപ്പുകാരന്റെ ഏറ്റവും വലിയ ലാഭം.

നേരത്തെ പറഞ്ഞ പോലെ "ഇത്തിരി വില കിട്ടാന്‍ പാകത്തിന്" നില്‍ക്കുകയല്ലേ രണ്ടു നെടുംതൂണുകളും തൂണുപോലുള്ള വേറെ രണ്ടു സൂപ്പറുകളും. അതിനിടക്ക് എന്റേം കെടക്കട്ടെ ഒരു പടം. ചുളുവില്‍ എനിക്കും സൂപ്പറായി സ്ഥാനക്കയറ്റം. ആരെങ്കിലും ചോദിച്ചാല്‍ പറയാമല്ലോ, ഒരു symmetry ആയി അഞ്ചാമന്‍, കിടിലന്‍ പോസ്റ്ററൊപ്പിക്കാം എന്നൊക്കെ.

പാകത്തിന് താരങ്ങളെയും ഫാന്‍സ്‌ എന്ന പേരില്‍ കോപ്രായം കാണിക്കുന്ന മന്ദബുദ്ധികളെയും ലോജിക് അധികം പ്രയോഗിക്കാത്ത മണ്ടശിരോമണികളേയും എന്നെപ്പോലുള്ള സിനിമാപ്രാന്തന്മാരെയും ആകര്‍ഷിക്കാന്‍ ഇതിലും വലിയ പങ്കുവെപ്പ് വേണോ?

സിനിമയിലെ കഥ എന്തെന്നോ അതിലെ വിവരക്കേടുകള്‍ എന്തെന്നോ ഒന്നും ഞാനിവിടെ പറയുന്നില്ല. അതിനായി ചില അഭിനവ നിരൂപകര്‍ ഇന്റര്‍നെറ്റില്‍ കൊഞ്ഞനം കുത്തുന്നുണ്ട്.

ഒന്നു മാത്രം. സിനിമ കഴിഞ്ഞപ്പോള്‍ ഐവി ശശിയെ ഞാന്‍ അറിയാതൊന്നു മനസ്സില്‍ നമിച്ചു. വലിയൊരു താരനിരയെ നല്ല കഥകള്‍ക്ക് വേണ്ടിയാണല്ലോ അങ്ങുപയോഗിച്ചത്. ഇതുപോലുള്ള പൊറാട്ടുനാടകത്തിനല്ലല്ലോ.

Wednesday, November 12, 2008

ഞാനും ക്രിക്കറ്റും - ആദ്യ നാളുകള്‍.

ദാദാ, സാദാ, ജംബോ സര്‍ക്കസ്, വാണ്‍, കോണ്‍ തുടങ്ങി വിരലിലെണ്ണാവുന്നതും അല്ലാത്തതുമായ കാക്കത്തൊള്ളായിരവും അതിലധികവും ആയ മഹാരഥന്മാര്‍ കളിക്കളം ഒഴിയുന്ന ഈ കാലഘട്ടത്തില്‍, ലെജന്റ് എന്നും ഐക്കണ്‍ എന്നുമൊക്കെ നെറ്റിപ്പട്ടം ചാര്‍ത്തിക്കിട്ടിയ പലരും വിരമിച്ചു വീട്ടില്‍ കുത്തിയിരിക്കാന്‍ തയ്യാറെടുത്തിരിക്കുന്ന ഈ സമയത്ത്, ദാദയും കോതയും അണ്ടനും അടകോടനുമെല്ലാം തിരക്കിട്ട് കണ്ണീരൊഴുക്കലും ഫീച്ചറെഴുതലും ആയി താളുകളില്‍ സ്ഥാനം പിടിക്കുന്പോള്‍ ഞാനായിട്ടെന്തിന് വെറുതെയിരിക്കണം, ന്നാ പിടിച്ചോ എന്റെ വക ഒരു വധം. എല്ലാരും എഴുതുന്നു, എന്നാല്‍ ഞാനും തുടങ്ങാം.

പലരെയും പോലെ ഞാനും കുട്ടിയും കോലും കളിച്ച് ക്രിക്കറ്റിലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെട്ടവനാണ്. പക്ഷെ കുട്ടിയും കോലും എന്നേ ഒതുക്കിവെച്ച ഞാന്‍ ഇന്നും ക്രിക്കറ്റ് ആസ്വദിക്കുന്നു, പഴയതിലും വാശിയോടെ. എന്റെ ക്രിക്കറ്റ് ഭ്രാന്ത് ഏറ്റവുമധികം സഹിക്കുന്നത് എന്റെ സഹധര്‍മ്മിണിയാണ്, പാവം, ഇവിടെ ഒന്നും പറയാനാവാതെ കുഴങ്ങുന്നു.

ക്രിക്കറ്റ് എന്ന കളിയെക്കുറിച്ച് ആദ്യമായി ഞാനറിയുന്നത് എന്റെ അയല്‍ക്കാരനായ മിനേഷിലൂടെയാണ്. 1983ല്‍ ഇന്ത്യ വെസ്റ്റിഡീസിലേക്ക് പോയ കാലം. ഗവാസ്കര്‍ (ഗവാസ്കര്‍ എന്നത് ഗാവസ്കര്‍ ആകാന്‍ കുറെയധികം കാലമെടുത്തു), കപില്‍ദേവ് (അന്നത്തെ അലിഖിത ഭാഷാഗ്രന്ഥങ്ങള്‍ പ്രകാരം കപില്‍ദ്) തുടങ്ങിയ പേരുകള്‍ ഞാന്‍ കേട്ടിരുന്നു. മോഹിന്ദര്‍ അമര്‍നാഥ് എന്നൊരു പേരുകൂടി മിനേഷ്‌ എനിക്ക് പരിചയപ്പെടുത്തി. അമര്‍നാഥ് ഇല്ലെങ്കില്‍ ഇന്ത്യ നൂറു റണ്ണിന് ആളൌട്ടാവും എന്നും പൊട്ടി പാളീസാവും എന്നും മിനേഷ്‌ പറഞ്ഞപ്പോള്‍ ഞാനൊരു കാര്യം മനസിലാക്കി, അമര്‍നാഥ് എന്നാല്‍ ഒരു ഭയങ്കരന്‍ സംഭവമാകുന്നു, നൂറിനും ആയിരത്തിനുമിടയ്ക്ക് നില്ക്കുന്ന ഏതോ ഒരു അദ്ഭുദജീവി. ഇതില്‍ റണ്‍ എന്നാല്‍ എന്താണെന്നോ സാധാരണയായി ഒരു ടീം എത്ര റണ്ണടിക്കുമെന്നോ ഔട്ടാവുന്നതും ആളൌട്ടാവുന്നതും എങ്ങിനെയെന്നോ അറിഞ്ഞിട്ടല്ല, എന്നാലും ........

പിന്നീട് ഈ പറഞ്ഞ കാര്യങ്ങളെല്ലാം ഞാന്‍ പഠിച്ചു. രണ്ടു മരക്കോല്‍ കൂട്ടങ്ങള്‍ക്കിടയിലൂടെയുള്ള ഓട്ടത്തിനാണ് റണ്‍ എന്ന് പറയുന്നതെന്നും ഈ ഓട്ടത്തിനിടയില്‍ പലരീതിയിലും ആള്‍ ഔട്ടാവാമെന്നും ആള്‍ക്കാരെല്ലാം ഈ രീതിയില്‍ ഔട്ടായാല്‍ ആളൌട്ടാവുമെന്നും എല്ലാം മിനേഷ്‌ എന്നെ ധരിപ്പിച്ചു.

എനിക്കെന്തോ ഇതത്ര സുഖിച്ചില്ല, മനസിലാകാത്തതിനാലാവാം. അല്ലെങ്കിലും മുന്തിരിക്കിത്തിരി പുളി കൂടുതലല്ലേ. ആളൌട്ടാവണ്ട, ആളെ വിട്ടാല്‍ മതി എന്ന മൂഡിലായിരുന്നു ഞാന്‍.

മേല്‍പ്പറഞ്ഞ പരന്പരയിലെ ഒരു ടെസ്റ്റ് നടക്കുന്ന സമയം. അന്ന്‍ ഞങ്ങളുടെ വല്യേട്ടന്‍ വീട്ടിലുണ്ട്. വല്യേട്ടന്‍ റേഡിയോ ചെവിയില്‍ വെച്ച് കമന്ററി കേള്‍ക്കുകയാണ്.

എനിക്കുള്ള പാതി വിവരം പരീക്ഷിക്കാന്‍ പറ്റിയ സമയം. ഞാന്‍ ചെന്ന്‍ വല്യ ജാഡയില് വല്യേട്ടനോട് ചോദിച്ചു "സ്കോറെന്തായീ?" മറുപടി വന്നു "ഫോര്‍ട്ടി ഫോര്‍ വണ്‍". ഒരുത്തന്‍ ഔട്ടായി എന്ന് തീരുമാനം (ഛെ തീരെ കപ്പാസിറ്റി ഇല്ല). ജാഡ കുറക്കരുതല്ലോ, അടുത്ത ചോദ്യം വിട്ടു "ആരാ ഔട്ടയേ" അതിനും മറുപടി വന്നു "അന്ഷുമന്‍ ഗെയ്കവാദ്". ഹൊ, ഒരു പേരു കൂടി പഠിച്ചു.
ആ പരന്പരയേക്കുറിച്ച് എനിക്ക് വലിയ ഓര്‍മകളൊന്നുമില്ല. ആകെയുള്ളത് രണ്ടു തലക്കെട്ടുകള്‍ മാത്രം. ഒന്ന്‍ ഗവാസ്കര്‍ തന്റെ ഇരുപത്തെട്ടാം സെഞ്ച്വറി അടിച്ചു റെക്കോഡ് തകര്‍ത്തു (ബ്രാഡ്മാന്‍ എന്ന പേരില്‍ ഒരു മഹാന്‍ ജീവിച്ചിരിപ്പുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു, സെഞ്ച്വറി എന്നാല്‍ നൂറടിക്കലാണെന്നുമാത്രം അറിയാം). പിന്നൊന്ന് ഇന്ത്യ ലോകചാന്പ്യന്മാരെ തോല്‍പ്പിച്ചു എന്നതും. ആദ്യമായാണത്രേ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ ഏകദിനത്തില്‍ തോല്‍പ്പിക്കുന്നത്. കൊള്ളാം, ഇന്ത്യാന്ന്‍ പറഞ്ഞാല്‍ അത്ര മോശോന്നൂല്ല്യ.
ഇടക്ക് ഞാനും ഒന്നു കമന്ററി കേട്ടുനോക്കി. ദോഷം പറയരുതല്ലോ, ഒരു വസ്തു മനസിലായില്ല. ഫോര്‍ റണ്‍സ് എന്ന് കേട്ടാല്‍ ആരോ നാലു റണ്‍ ഒപ്പിച്ചെടുത്തു എന്ന് മനസിലാവാം, പക്ഷെ ചാര്‍ റണ്‍ കേലിയെ എന്ന് പറഞ്ഞാല്‍ അതെന്തു കുന്തം? അന്നത്തെ പാവം അഞ്ചാം ക്ലാസുകാരന്‍ ഹിന്ദിയറിയാതെ കുഴങ്ങി.
ക്രിക്കറ്റില്‍ എനിക്ക് താല്‍പ്പര്യം ജനിക്കുന്നത് ആ പരന്പരക്കുശേഷമുണ്ടായ ലോകകപ്പോടെ ആണ്. അന്ന്‍ ന്യൂസ് പേപ്പറില്‍ വലിയൊരു പടം കണ്ടു, എല്ലാ ടീമുകളും നിരനിരയായി നില്ക്കുന്നു. കപില്‍ദേവിന്റെ പിന്നില്‍ അതാ വലിയൊരു ഇന്ത്യന്‍ പട. ഇത്രേം ആളുകള്‍ തമ്മില്‍തല്ലുന്നതല്ലേ, ഇനി ഞാനായിട്ട് അവഗണിക്കണ്ട.
അന്ന്‍ പേപ്പറില്‍ വരുന്ന വാര്‍ത്തകള്‍ മാത്രമായിരുന്നു ആധാരം, നേരത്തെ പറഞ്ഞപോലെ കമന്ററി അധികം മനസിലാവാത്തതിനാല്‍ ഞാനധികം പരിശ്രമിച്ചില്ല.
ആദ്യ മല്‍സരത്തില്‍ ഇന്ത്യ (വീണ്ടും) ലോകചാന്പ്യന്മാരെ ഞെട്ടിച്ചുവത്രേ. അന്ന്‍ പുതിയ ചില പേരുകള്‍ കൂടി ഞാന്‍ കേട്ടു. യശ്പാല്‍ ശര്‍മ ആണ് എന്റെ ആദ്യ ആരാധ്യതാരം. കാരണം ആ കളിയില്‍ എറ്റവുമധികം രണ്ണടിച്ചത് ഇദ്ദേഹമായിരുന്നു. അത് ഒരു ഇന്ത്യന്‍ റെക്കോഡ് ആയിരുന്നുവത്രേ. ഇതു കൊള്ളാല്ലോ എന്ന് വിചാരിച്ചിരിക്കുന്പോഴാണ് അടുത്ത മല്‍സരത്തിന്റെ സ്കോര്‍ അപ്ഡേറ്റുമായി മിനേഷ്‌ പ്രത്യക്ഷപ്പെടുന്നത്. സിംബാബ്വേ എന്ന ടീമുമായി കളിക്കുന്ന ഇന്ത്യ എഴുപത്തിചില്വാനം രണ്‍സിന് ഏഴ് വിക്കറ്റ് തുലച്ചു നില്ക്കുകയാണത്രെ. പൊട്ടി നാശമാകാന്‍ ഇനിയെന്തുവേണം? പിന്നീട് ഫൈനല്‍ സ്കോര്‍ അറിഞ്ഞപ്പോള്‍ അദ്ഭുദം, ആവേശം, ആശ്വാസം. കപില്‍ദേവ് അടിച്ചു പരത്തി. 175 റണ്‍സ്, അതും വേറൊരു റെക്കോഡ് (ഇന്ത്യാക്കാര്‍ക്ക് റെക്കോഡ് തകര്‍ക്കല്‍ തന്നെ പണി). ഇന്ത്യ വീണ്ടും ജയിച്ചു.
സന്തോഷം അധികം നീണ്ടില്ല, ഇന്ത്യ ആസ്ത്രേലിയയോടും വെസ്റ്റിന്‍ഡീസിനോടും തോറ്റു. ഇനിയധികം ആവേശം വേണ്ട, കളിക്കാനറിയാവുന്ന ആണുങ്ങള്‍ വേറെയുമുണ്ട്. എന്നാലും പ്രതീക്ഷ ബാക്കി.
അടുത്ത മത്സരം വീണ്ടും സിംബാബ്വേ. ജയിച്ചു. സമാധാനം.
പിന്നെ ആസ്ത്രേലിയ. അത് ജയിച്ചാല്‍ സെമിയിലെത്താം. ജയിക്കുമോ?
ജയിച്ചു. പുതിയ ചില പേരുകള്‍. ബിന്നി, മദന്‍ലാല്‍, സന്ദീപ് പാട്ടീല്‍. ഇത്രയും കാലം ഇവരെ ശ്രദ്ധിക്കാതിരുന്നതില്‍ സങ്കടം തോന്നി.
ജീവിതത്തില്‍ ആദ്യമായി കുറച്ചധികം നേരം കമന്ററി കേട്ടിരുന്നത് ഇന്ത്യയുടെ സെമിഫൈനല്‍ മത്സരത്തിലായിരുന്നു. വില്ലീസ്, ബോതം, ഗവര്‍ തുടങ്ങിയ ഭീമാകാരന്മാര്‍ അടങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യ പുഷ്പം പോലെ തോല്‍പ്പിച്ചു.
ആദ്യമായി ക്രിക്കറ്റ് എന്ന കളി ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങി. എനിക്ക് പരിചയമുള്ള കളിക്കാരുടെ പേരുകളുടെ ലിസ്റ്റ് വലുതായിതുടങ്ങി. ഇന്ത്യന്‍ താരങ്ങളുടെ പേരുകള്‍ക്ക് പുറമെ റിച്ചാഡ്സ്, ലോയിഡ്, മാര്‍ഷല്‍, ഹോള്‍ഡിംഗ് എന്നീ പേരുകളും എനിക്ക് കേട്ടാല്‍ മനസിലാവും എന്ന സ്ഥിതി വന്നു. ശ്രീകാന്ത്, കിര്‍മാനി, സന്ധു തുടങ്ങിയ പേരുകള്‍ എനിക്കിഷ്ടപ്പെട്ടു.
അങ്ങിനെ ഫൈനല്‍ എത്തി. ക്രിക്കറ്റ് അരച്ചുകലക്കി കുടിച്ചുകഴിഞ്ഞവര്‍ മുതല്‍ എന്നെപ്പോലുള്ള ചിന്നപയ്യന്‍സ് വരെ ആകാംക്ഷയോടെ കാത്തിരുന്ന ദിവസം.
ഉച്ചക്ക് കളി തുടങ്ങി. കമന്ററി കേള്‍ക്കുന്പോള്‍ ഇടക്കിടെ "ഔട്ട്" "ഔട്ട്" എന്ന് കേള്‍ക്കാം, ആവേശം പതുക്കെ തണുത്തു തുടങ്ങി. അവസാനം 183 എന്ന സ്കോറിന് ഇന്ത്യ വട്ടത്തിലായപ്പോള്‍ സുനിലിന്റെ പപ്പ പറഞ്ഞു "രക്ഷയില്ല, ഇതവര് ഈസിയായി അടിക്കും"
വെറുമൊരു കൌതുകം, ചെറിയൊരു ശുഭപ്രതീക്ഷ, ഞാന്‍ കമന്ററി കേള്‍ക്കാനിരുന്നു. വെസ്റ്റിന്‍ഡീസിന്റെ ഇന്നിങ്ങ്സ് തുടങ്ങി. ഏറെ താമസമില്ലാതെ ആദ്യ വിക്കറ്റ് വീണു, ഗ്രീനിഡ്ജ് ഔട്ട്. പിന്നെ വരുന്നു ഭയങ്കരന്‍, റിച്ചാഡ്സ്. വന്ന പാടെ റിച്ചാഡ്സ് അടി തുടങ്ങി. ഫോറുകളുടെ ബഹളം. എനിക്ക് മടുത്തു തുടങ്ങി. വീട്ടിലാരോ ഗസ്റ്റ് വന്നതിനാല്‍ അച്ഛന്‍ അദ്ദേഹവുമായി സംസാരിച്ചിരിക്കുകയാണ്. ഇടക്കെപ്പോഴോ രണ്ടാം വിക്കറ്റും വീണു, എന്നാല്‍ റിച്ചാഡ്സ് ഉള്ളിടത്തോളം കാലം രക്ഷയില്ല. സമയം ഏറെ വൈകിയതിനാല്‍ ഞാന്‍ ചെന്നു കിടന്നു, സ്കോര്‍ അന്പത്തിചില്വാനം. വിക്കറ്റ്, രണ്ട്. തോല്ക്കുമെന്ന് ഉറപ്പ്.
പിറ്റേന്നുരാവിലെ ഞാനെഴുനേല്ക്കുന്നത് ആ വലിയ വാര്‍ത്ത കേട്ടുകൊണ്ടാണ്. ഇന്ത്യ ജയിച്ചു. വെസ്റ്റിന്‍ഡീസിനെ 140 റണ്‍സിനു പുറത്താക്കി ഇന്ത്യ ചരിത്രം തിരുത്തി, ലോകചാന്പ്യന്മാരായി. അച്ഛന്‍ എന്നെ ഈ വിവരം അറിയിച്ചപ്പോള്‍ ക്രിക്കറ്റില്‍ എന്റെ ആദ്യ പുളകം.
പിന്നീട് പലതവണ ഞാന്‍ അനുഭവിച്ച ആ സുഖകരമായ ആ ഒരു വികാരം അവിടെ തുടങ്ങി.
അന്നാദ്യമായി എനിക്ക് ഇന്ത്യന്‍ ടീമില്‍ വിശ്വാസം ജനിച്ചു. ക്രിക്കറ്റ് എന്ന കളി ഇഷ്ടപ്പെട്ടു തുടങ്ങി. അന്നുവരെ ബാറ്റിങ്ങും ബൌളിങ്ങും ഒരിക്കല്‍പ്പോലും കാണാത്ത ഞാന്‍ ആ കളിയെ കേട്ടുകൊണ്ട് ഇഷ്ടപ്പെട്ടു. പതുക്കെ പതുക്കെ എന്റെ താത്പര്യം വളര്‍ന്നു.
ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരുപാടൊരുപാട് കാര്യങ്ങള്‍ പറയണമെന്നുണ്ട്. എല്ലാം പറയാന്‍ ഒരു ബ്ലോഗ് പോരാ. ഇനിയും കഥകളുമായി തിരിച്ചുവരാം.