Tuesday, September 8, 2009

ഞാനെന്ന ചിത്രകാരൻ

അയ്യോ, തലക്കെട്ട്‌ കണ്ട്‌ തെറ്റിദ്ധരിക്കല്ലേ.... ചിത്രകാരനെന്ന ബ്ലോഗർ ഞാനല്ല.

ചിത്രകാരനെന്ന ബ്ലോഗറെ ഞാൻ കണ്ടിട്ടുണ്ട്‌, ചെറായി മീറ്റിൽ വെച്ച്‌, അതല്ലാതെ ചിത്രകാരനെക്കുറിച്ച്‌ എനിക്കൊരു രൂപവുമില്ല.
ചിത്രകാരനെന്ന ബ്ലോഗറുടെ ബ്ലോഗുകൾ/കമന്റുകൾ പലതും വായിച്ചിട്ടുണ്ട്‌. അതല്ലാതെ ചിത്രകാരന്റെ മനോവ്യാപാരങ്ങളെക്കുറിച്ച്‌ എനിക്കധികം അറിയില്ല.
ചിത്രകാരന്റെ ഒരു പോസ്റ്റിൽ പണ്ടെങ്ങാണ്ടോ ഞാനൊരു കമന്റിട്ടിട്ടുണ്ട്‌, അതല്ലാതെ അദ്ദേഹവുമായി എനിക്കൊരു ബന്ധവുമില്ല.
ചിത്രകാരന്റെ ബ്ലോഗിൽ എന്റെ ബ്ലോഗിന്റെ പേര്‌ കണ്ടിട്ടുണ്ട്‌, അതല്ലാതെ ചിത്രകാരന്‌ എന്നെ കൂടുതൽ അറിയുമെന്ന്‌ ഞാൻ കരുതുന്നുമില്ല.
ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടുമല്ല.

എന്റെ ചിത്രരചനാപാടവത്തെക്കുറിച്ച്‌ പറയാനും, ആ സിദ്ധി കാരണം ലോകത്തിനു സംഭവിച്ച ചരിത്രവ്യതിയാനവുമാണ്‌ ഞാൻ ഇവിടെ പറയാൻ തുടങ്ങുന്നത്‌.

പടം വരപ്പിനുള്ള എന്റെ കഴിവ്‌ എന്റെ സുഹൃത്തുക്കൾക്കിടയിൽ പ്രശസ്തമാണ്‌. ചപ്പാത്തി പരത്തുമ്പോൾ മാത്രമല്ല, ഇന്ത്യയുടെ ഭൂപടം വരയ്ക്കുന്പോഴും ഇത്‌ ആഫ്രിക്കയുടെ പടമല്ലേ എന്ന്‌ നാട്ടുകാർ ചോദിക്കും, അത്ര ഗംഭീരമാണ്‌ എന്റെ ഈ മേഖലയിലെ കഴിവുകൾ.
പേരിനൊപ്പം ചിത്രൻ എന്നുകൂടി ഉണ്ട്‌ എന്നതാണ്‌ ചിത്രവുമായി എനിക്കുള്ള ബന്ധം.
ചിത്രൻ എന്നത്‌ അച്ഛന്റെ പേരാണ്‌, അച്ഛൻ സാമാന്യം നന്നായി ചിത്രം വരയ്ക്കും. അച്ഛന്റെ ഇളയസഹോദരൻ അതീവ കഴിവുള്ള ഒരു ചിത്രകാരനായിരുന്നുവത്രെ.
ഈ പാരന്പര്യമൊക്കെ അവകാശപ്പെടാമെങ്കിലും പടം വര വാസ്‌ ബിയോണ്ട്‌ മീ.

അതിനാൽ ഒരു ജാഡയ്ക്ക്‌ പറയും, എന്റെ ചിത്രങ്ങൾ എന്റെ മനസിൽ മാത്രമേ ഉള്ളു, അതാരും കണ്ടിട്ടില്ല എന്ന്‌.

എന്റെ ഈ സിദ്ധി കൂടിയതിനാൽ ലോകത്തിന്‌ എന്താണ്‌ നഷ്ടപ്പെട്ടത്‌? ഒന്നുമില്ല എന്ന്‌ നിങ്ങൾക്ക്‌ തോന്നാം, പക്ഷെ ......
നഷ്ടം വൈദ്യലോകത്തിനാണ്‌. എന്റെ ചിത്രരചനാപാടവം മൂലം ലോകത്തിന്‌ നഷ്ടമായത്‌ ഒരു ഡോക്ടറെ ആണ്‌.

കുട്ടിക്കാലത്ത്‌ ഞാൻ ഏറെ ആരാധനയോടെ കണ്ടിരുന്ന ഒരു വ്യക്തിയായിരുന്നു വടക്കന്തറ (പാലക്കാട്ടെ ഒരു അഗ്രഹാരം) താമസിച്ചിരുന്ന നാരായണൻ ഡോക്ടർ. സാമാന്യം ആരോഗ്യം ഉണ്ടായിരുന്നതിനാൽ (കളി പറയുകയല്ല, എനിക്കത്രപെട്ടെന്നൊന്നും അസുഖങ്ങൾ വരാറില്ല) ഡോക്ടറെ കാണേണ്ട ആവശ്യം കുറവായിരുന്നു, പക്ഷെ എങ്ങാനും പനി പിടിച്ചാൽ പിന്നെ കാര്യം പോക്കാണ്‌. പനി വന്ന്‌ വല്ലാതെ ക്ഷീണിതനാകുന്പോള്‍ അച്ഛൻ എന്നെ ഡോക്ടറെ കാണിക്കും. ഡോക്ടറെ കണ്ട്‌ ഒന്നുരണ്ട്‌ ദിവസം മരുന്നു കഴിച്ചാൽ പനി അശേഷം മാറുകയും ചെയ്യും. ഡോക്ടറെ കാണുന്നത്‌ അത്രയും പരിതാപകരമായ അവസ്ഥയിലായിരുന്നതിനാൽ സ്വാഭാവികമായും പനി മാറ്റുന്ന ഡോക്ടറെ ഞാൻ ഇഷ്ടപ്പെട്ടു, വലുതായാൽ ഞാനും ഒരു ഡോക്ടറാകും എന്ന്‌ തീരുമാനിച്ചു.

ഇതുകൂടാതെ മറ്റൊരാകർഷണം കൂടി ഉണ്ടായിരുന്നു ഡോക്ടർ ആകുന്നതിൽ. എന്റെ കൂടെ പഠിച്ചിരുന്ന ഷാഹുൽ ഹമീദിന്റെ അച്ഛൻ ഒരു പ്രശസ്തഡോക്ടർ ആയിരുന്നു. ഒരിക്കൽ അവൻ പറഞ്ഞുകേട്ടിട്ടുണ്ട്‌, അവന്റെ അച്ഛൻ ഒരുദിവസം ആയിരം രൂപ സന്പാദിക്കുമെന്ന് (ഇതിനൊരു കാൽ നൂറ്റാണ്ടിലധികം പഴക്കമുണ്ട്‌, അന്ന്‌ ആയിരം രൂപ വലിയൊരു സംഖ്യ തന്നെയായിരുന്നു). ഒരു ഡോക്ടർക്ക്‌ നല്ലവണ്ണം പണം സന്പാദിക്കാനും കഴിയും എന്ന്‌ ഞാൻ മനസിലാക്കിയിരുന്നു.

പത്താം ക്ലാസിലെത്തിയപ്പോഴേക്കും ഡോക്ടറാകണം എന്ന മോഹം വല്ലാതെ ഉണ്ടായിരുന്നു. കണക്കിൽ മിടുക്കനായിരുന്നു ഞാൻ, ബയോളജിയിൽ സാമാന്യം മോശവും (ബയോളജി ഒരു കണക്കാണെന്ന്‌ പറയാം).
എന്നാലും മോഹം മോഹം തന്നെയല്ലെ...... എന്ത്‌ ബുദ്ധിമുട്ട്‌ സഹിച്ചാലും ഡോക്ടറായേ തീരൂ.
പത്താം ക്ലാസ്‌ കഴിഞ്ഞാൽ പ്രീഡിഗ്രിക്ക്‌ ഏതു ഗ്രൂപ്പ്‌ എടുക്കണം എന്ന കാര്യത്തിൽ സംശയമേയുണ്ടായിരുന്നില്ല. സെക്കന്റ്‌ ഗ്രൂപ്പ്‌ തന്നെ.(ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി എന്നിവയാണ്‌ സെക്കന്റ്‌ ഗ്രൂപ്പിലെ വിഷയങ്ങൾ. ഫസ്റ്റ്‌ ഗ്രൂപ്പിൽ ഫിസിക്സ്‌, കെമിസ്ട്രി, മാത്തമാറ്റിക്സ്‌).
*******************************************************

ഞാൻ പത്താം ക്ലാസിലെത്തിയപ്പോഴാണ്‌ എന്റെ കസിൻ സജിത്‌ (സജിയേട്ടൻ) ഞങ്ങളുടെ വീട്ടിൽ താമസിച്ച്‌ കോളേജിൽ പോയിത്തുടങ്ങിയത്‌. അന്ന്‌ സജിയേട്ടൻ പ്രീഡിഗ്രിക്ക്‌ (ഫൈനൽ ഇയർ) പഠിക്കുകയാണ്‌. സജിയേട്ടനും സെക്കന്റ്‌ ഗ്രൂപ്പ്‌ എടുത്താണ്‌ പഠിക്കുന്നത്‌.

ഇടയ്ക്കിടെ പാറ്റ (കൂറ എന്ന്‌ വടക്കുള്ളവർ പറയും), മണ്ണിര, തവള തുടങ്ങിയവയെ പിടിച്ച്‌ കീറും, ലാബിലെ പരീക്ഷണങ്ങളുടെ ഹോംവർക്ക്‌. (പാറ്റയേയും മണ്ണിരയേയുമൊക്കെ കൈകൊണ്ട്‌ പിടിക്കാൻ അറപ്പില്ലാത്ത അന്നാട്ടിലെ ഏകവ്യക്തി ഞാനായിരുന്നു).
കൊല്ലുന്ന പരിപാടി അത്ര സുഖിച്ചില്ലെങ്കിലും ശാസ്ത്രീയവിശകലനം ക്ഷ പിടിച്ചു. ഒന്നുരണ്ടുകൊല്ലം കഴിഞ്ഞാൽ ഞാനും ഈ പരിപാടി ചെയ്യും എന്നോർത്ത്‌ ഞാൻ എന്റെ മനസിനെ പാകപ്പെടുത്തിവെച്ചു.

ചരിത്രവ്യതിയാനത്തിന്റെ കഥ ഇവിടെ തുടങ്ങുന്നു.

അച്ഛന്‌ അത്യാവശ്യം വീട്‌ കോൺട്രാക്റ്റ്‌ പണി ഉണ്ടായിരുന്നു. പാലക്കാട്ട്‌ കുറേ വീടുകൾ അച്ഛൻ നിർമ്മിച്ചതായുണ്ട്‌. വീടുകളുടെ പ്ലാൻ വരയ്ക്കുന്നതും അച്ഛൻ തന്നെയാണ്‌. പ്ലാൻ വരയ്ക്കാനായി ധാരാളം അമോണിയ പേപ്പറും ട്രേസിങ്ങ്‌ പേപ്പറും വീട്ടിൽ ഉണ്ടാകും, എപ്പോഴും. ട്രേസിങ്ങ്‌ പേപ്പർ എന്നത്‌ ഒരു സുതാര്യമായ പേപ്പർ ആണ്‌. ഏതെങ്കിലും പുസ്തകത്തിന്റെ മുകളിൽ വെച്ചാൽ എഴുത്തുകളും ചിത്രങ്ങളും ഒക്കെ തെളിഞ്ഞ്‌ കാണാം. പ്ലാനിൽ ചെറിയ തിരുത്തലുകൾ വേണ്ടിവരുന്പോള്‍ പഴയത്‌ വരച്ചെടുക്കാനാണ്‌ ഈ ട്രേസിങ്ങ്‌ പേപ്പർ ഉപയോഗിക്കുന്നത്‌.

ഇത്രയുമാണ്‌ ബാക്ക്ഗ്രൗണ്ട്‌.

ഒരുദിവസം ഞാൻ സജിയേട്ടന്റെ പഠനമേശയുടെ മുകളിൽ ട്രേസിങ്ങ്‌ പേപ്പർ കിടക്കുന്നതുകണ്ടു. ചെറിയൊരു കൗതുകത്തോടെ ചെന്നുനോക്കിയപ്പോൾ കണ്ടത്‌ ഒരു തവളയുടെ ചിത്രമാണ്‌. സാമാന്യം നന്നായിത്തന്നെ വരച്ചിട്ടുണ്ട്‌. (എട ഭയങ്കരാ, ങ്ങളിത്രേം മഹാനാണെന്ന്‌ ഞാനറിഞ്ഞില്ല).

പക്ഷെ ട്രേസിങ്ങ്‌ പേപ്പറിൽ വരച്ചതെന്തിന്‌ എന്ന്‌ എനിക്ക്‌ പിടികിട്ടിയില്ല.

പിന്നീടൊരുദിവസം......
സജിയേട്ടൻ ട്രേസിങ്ങ്‌ പേപ്പറിൽ വരയ്ക്കുന്നതെന്തിന്‌ എന്ന്‌ ഞാൻ കണ്ടുപിടിച്ചു. ചരിത്രം മാറിയത്‌ അന്നാണ്‌.

ഈ പടങ്ങളെല്ലാം വരയ്ക്കേണ്ടത്‌ ബയോളജി റെക്കോഡ്‌ ബുക്കിലാണ്‌. സജിയേട്ടന്റെ വര അതിഗംഭീരമായിരുന്നതിനാൽ (ഇവിടേം കാണാം ആഫ്രിക്ക) സജിയേട്ടൻ കണ്ടുപിടിച്ച എളുപ്പവഴിയാണ്‌ ട്രേസിങ്ങ്‌ പേപ്പർ വഴിയുള്ള വര.
സജിയേട്ടന്റെ കൂടെ പഠിച്ചിരുന്ന ജവഹർ നന്നായി വരയ്ക്കും. തവള തവളയായിത്തന്നെ കാണുമെന്നർത്ഥം, അത്യാവശ്യം ഷേഡിങ്ങും ഒക്കെ കഴിഞ്ഞാൽ തവളയ്ക്ക്‌ ജീവനില്ല എന്നൊരു കുറവ്‌ മാത്രമേ കാണാനാവൂ.
സജിയേട്ടൻ ജവഹറിന്റെ റെക്കോഡ്‌ ബുക്ക്‌ കടം വാങ്ങും. വീട്ടിൽ വന്നിരുന്ന്‌ ഓരോ പടത്തിനുമുകളിലും ട്രേസിങ്ങ്‌ പേപ്പർ വെച്ച്‌ പകർത്തിയെടുക്കും. പിന്നീട്‌ ട്രേസിങ്ങ്‌ പേപ്പർ സ്വന്തം റെക്കോഡ്‌ ബുക്കിൽ വെച്ച്‌ അമർത്തിവരയ്ക്കും, അങ്ങിനെ ഒരു ഔട്‌ലൈൻ ഉണ്ടാക്കും. പിന്നീട്‌ പെൻസിൽ ഉപയോഗിച്ച്‌ വര മുഴുമിക്കും. ഒറിജിനലിന്റെ ഭംഗി ഇല്ലെങ്കിലും സാമാന്യം നല്ല ഒരു ചിത്രം സജിയേട്ടന്റെ സ്വന്തം.

ഈ സംഭവം ലോകത്ത്‌ ആർക്കും ഒരു ചലനവും സൃഷ്ടിച്ചില്ല. പക്ഷെ ആശങ്കാഭരിതനായൊരു പത്താംക്ലാസുകാരൻ ഉണ്ടായിരുന്നു ഇതിന്റെ ഇരയായി.
ഞാനെന്ന ചിത്രകാരൻ

സെക്കന്റ്‌ ഗ്രൂപ്പ്‌ എടുത്താൽ ഇത്രയധികം വരയ്ക്കേണ്ടിവരും എന്നത്‌ എനിക്കൊരു പുതിയ അറിവായിരുന്നു, ഭയപ്പെടുത്തുന്നതും. അല്ലെങ്കിൽത്തന്നെ ബയോളജിയിലെ ചില്ലറ ചിത്രങ്ങൾ തന്നെ വരയ്ക്കാൻ പാടുപെടുന്ന ഞാൻ സെക്കന്റ്‌ ഗ്രൂപ്പെടുത്ത്‌ പ്രീഡിഗ്രിക്ക്‌ ചേർന്നാൽ എന്തുചെയ്യും? എന്റെ പടംവര കണ്ട്‌ ഒരു ടീച്ചറും എന്നെ പാസാക്കില്ല എന്ന അറിവ്‌ നേരത്തെ ഉണ്ട്‌, അപ്പോൾ പ്രീഡിഗ്രി പാസാവണമെങ്കിൽ .....

അന്നു തീരുമാനിച്ചു.

സെക്കന്റ്‌ ഗ്രൂപ്പ്‌ വേണ്ട. ഡോക്ടർ ആയില്ലെങ്കിലും വേണ്ടില്ല, വരയ്ക്കാനും അതിന്റെ പേരിൽ തോൽക്കാനും വയ്യ.
ഇഷ്ടവിഷയമായ കണക്കുമായി മുന്നോട്ടുപോകാൻ തന്നെ ഞാൻ തീരുമാനിച്ചു.
പ്രീഡിഗ്രിക്ക്‌ ഫസ്റ്റ്‌ ഗ്രൂപ്പെടുത്തു, പിന്നീട്‌ എഞ്ചിനീയറിങ്ങിന്‌ ചേർന്നു, എഞ്ചിനീയർ എന്ന ആ പറഞ്ഞ സാധനം ആയിത്തീർന്നു.

അങ്ങിനെ വൈദ്യശാസ്ത്രത്തിന്‌ ഒരു ബുദ്ധിമാനായ, സഹൃദയനായ, മനസലിവുള്ള ഡോക്ടറെ നഷ്ടപ്പെട്ടു.
ആയില്ലല്ലൊ, അപ്പോൾ എന്തും പറയാം
എപ്പിലോഗ്‌
  • ഏതാണ്ട്‌ ഒന്നര വർഷം മുൻപ്‌ എന്റെ മകനെ കാണിക്കാൻ ഞാൻ നാരായണൻ ഡോക്ടറുടെ അടുത്ത്‌ പോയി. അദ്ദേഹം എന്നെ മറന്നിരുന്നില്ല, വിശേഷങ്ങൾ ചോദിച്ചു.
    എന്നെപ്പോലുള്ള ഒരുപാട്‌ അപ്പൂട്ടന്മാർ ആ നല്ല മനുഷ്യനെ നന്ദിയോടെ ഓർക്കുന്നുണ്ടാവും.
  • സജിയേട്ടനും ഡോക്ടറായില്ല, സൈക്കോളജിസ്റ്റായി
അനുബന്ധം
ലോകത്തിൽ എനിക്ക്‌ അസൂയ തോന്നിയിട്ടുള്ള ഒരു വർഗ്ഗമേയുള്ളു.
അത്‌ ചിത്രം വരയ്ക്കുന്നവരാണ്‌, അതിനു കഴിവുള്ളവരാണ്‌.
യേശുദാസിനോ സചിൻ ടെണ്ടുൽക്കർക്കോ സഞ്ജീവ്‌ കുമാറിനോ നെടുമുടി വേണുവിനോ തിലകനോ ഫെഡറർക്കോ പത്മരാജനോ ബഷീറിനോ ഒന്നും എന്നെ ഇത്രയധികം അസൂയക്കാരനാക്കാൻ കഴിഞ്ഞിട്ടില്ല.
നന്പൂതിരിയെ ഒറ്റയ്ക്കൊന്നു കിട്ടട്ടെ (പല വിശേഷങ്ങള്‍ക്കുമായി ധാരാളം കണ്ടിട്ടുണ്ട്), നല്ല നുള്ളുവെച്ചുകൊടുക്കും.... ങ്‌ഹാ
വാൽക്കഷണം
ചെറായി മീറ്റിനു പോയപ്പോൾ, സജ്ജീവേട്ടൻ അവിടെ വന്ന എല്ലാവരുടേയും ക്യാരിക്കേച്ചർ വരച്ചതു കണ്ടപ്പോൾ, ഓർമ്മക്കുറിപ്പായി എഴുതണം എന്നു കരുതിയതാണ്‌. അതിങ്ങിനെ നീണ്ടുനീണ്ടുപോയി.
സജ്ജീവേട്ടനോടുള്ള എന്റെ നന്ദിയും അസൂയയും (തിരിച്ചു നുള്ളുകിട്ടും എന്നുള്ളതുകൊണ്ട്‌ അന്ന്‌ നുള്ളിയില്ല) അറിയിച്ചുകൊണ്ട്‌ അദ്ദേഹം വരച്ചുതന്ന എന്റെ ക്യാരിക്കേച്ചർ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ ഞാനിവിടെ ഇടട്ടെ. (സജ്ജീവേട്ടൻ എന്നെക്കുറിച്ചെഴുതിയത്‌ ഇവിടെ കാണാം)



ഡോക്ടറാകാതെപോയ അസൂയക്കാരൻ

Monday, August 10, 2009

എന്റെ ആദ്യചതി

ജീവിതത്തിലെ ആദ്യപ്രേമം, അതെത്ര ചെറുപ്രായത്തിലുള്ളതാണെങ്കിലും, ആരും മറക്കില്ല എന്നാണു കേട്ടിട്ടുള്ളത്‌ (ശ്‌.... ആരോടും പറയല്ലെ....അനുഭവിച്ചിട്ടുള്ളതും!!!!).

നാലാംക്ലാസിൽ പഠിക്കുമ്പോൾ അവൾ ചിരിച്ചതോ പത്താംക്ലാസിൽ പഠിക്കുന്പോള്‍ പ്രേമലേഖനം എഴുതിയതോ ഒക്കെ മതി പലർക്കും ഓർക്കാൻ.

പറഞ്ഞുവരുന്നത്‌ എന്റെ ആദ്യപ്രേമത്തെക്കുറിച്ചോ, ടൈറ്റിൽ വായിച്ചപ്പോൾ തോന്നിയതുപോലെ എന്റെ ആദ്യപ്രേമവഞ്ചനയെക്കുറിച്ചോ അല്ല. നിരാശ തോന്നിയോ..... അതല്ലെ അപ്പൂട്ടന്റെ ഒരു ലൈൻ.

പറഞ്ഞുവരുന്നത്‌ എന്റെ ജീവിതത്തിലെ ആദ്യ ചതിയെക്കുറിച്ചാണ്‌. അതും പലരും ഓർക്കുന്ന ഒന്നായിരിക്കും, പ്രേമം ഒരു അനലോജി ആയി പറഞ്ഞുവെന്നേയുള്ളു.

*******************************************************
ഈ സംഭവം ഞാൻ അഞ്ചാംക്ലാസിൽ പഠിക്കുന്ന കാലത്തുള്ളതാണ്‌. ഈ കഥ പറയുന്നതിനുമുൻപ്‌ ഭൂമിശാസ്ത്രപരമായ ചെറിയൊരു ബാക്ക്ഗ്രൗണ്ട്‌ ആവശ്യമാണ്‌.

പാലക്കാട്ട്‌ എന്റെ വീട്‌ വടക്കന്തറ എന്ന സ്ഥലത്തായിരുന്നു. പഠിച്ചിരുന്നത്‌ കല്ലേക്കുളങ്ങര റെയിൽവേ കോളനി റോഡിലുള്ള സെന്റ്‌ തോമസ്‌ സ്കൂളിലും. ഒരു ഗേൾസ്‌ ഹൈസ്കൂളാണ്‌, ഏഴാംക്ലാസ്‌ വരെ ആൺകുട്ടികൾക്കും പഠിക്കാം.
എന്റെ വീട്ടിൽ നിന്നും സ്കൂളിലേക്കുള്ള വഴി ഏതാണ്ടീ ചിത്രത്തിൽ കാണുന്നതുപോലിരിക്കും.


ചിത്രം അത്ര നന്നല്ല, പക്ഷെ ഒരു ഏകദേശരൂപം കിട്ടിയേക്കും. (വഴികളിൽ അത്യാവശ്യം വളവും തിരിവുമൊക്കെ ഉണ്ട്‌, വളവൊക്കെ നിന്റെ മറ്റവൻ തിരിക്ക്വോടാ എന്നു ചോദിയ്ക്കരുത്‌)

വീട്ടിൽ നിന്നും ചുണ്ണാന്പുത്തറ എന്ന ജങ്ങ്ഷൻ വരെ നടക്കും (അക്കാലത്ത്‌ വടക്കന്തറ വഴി ബസുകൾ ഇല്ലായിരുന്നു, ഇന്നുണ്ട്‌). അവിടെ നിന്നും നേരിട്ടുള്ള ബസ്‌ കിട്ടിയാൽ അതിൽ സ്കൂളിലേക്ക്‌, ഇല്ലെങ്കിൽ ഒലവക്കോട്‌ വരെ ഒരു ബസ്‌, അവിടെ നിന്നും അടുത്തബസിൽ സ്കൂളിലേക്ക്‌.
വൈകുന്നേരവും അപ്പടിയേ സാമീ.

പലപ്പോഴും നേരിട്ടുള്ള ബസ്‌ കിട്ടാത്തതാണ്‌ വില്ലന്മാരിൽ പ്രധാനി.

പാലക്കാട്‌ ടൗണിൽ നിന്നും റെയിൽവേ കോളനിയിലേക്ക്‌ പോകുന്ന ബസുകൾക്ക്‌ രണ്ട്‌ റൂട്ടുണ്ട്‌. വിക്റ്റോറിയ കോളേജ്‌ ജങ്ങ്ഷനിൽ നിന്നാണ്‌ ഈ രണ്ടു റൂട്ടുകളും വഴി പിരിയുന്നത്‌. ഒലവക്കോട്ട്‌ രണ്ടു റൂട്ടുകളും ഒന്നിക്കും. ഒന്ന് ചുണ്ണാന്പുത്തറ വഴി ജയിനിമേട്‌, ഒട്ടുകന്പനി വഴി ഒലവക്കോട്ടെത്തും. രണ്ടാമത്തേത്‌ പുതിയപാലം വഴി ഒലവക്കോട്ടെത്തും.
ചുണ്ണാന്പുത്തറ വഴി വരുന്ന വണ്ടികൾക്ക്‌ രണ്ടു റെയിൽവേ ഗേറ്റുകൾ കടന്നു വേണം വരാൻ, ഒന്ന് വിക്റ്റോറിയ കോളേജിനും ചുണ്ണാന്പുത്തറയ്ക്കും ഇടയ്ക്കുള്ളത്‌.

ഹൊ, മറന്നു, അവിടേം ഉണ്ടൊരു കഥയില്ലായ്മ
അവിടെ ഒരു മേൽപ്പാലം പണിയുന്നുണ്ട്‌, ഒരു പത്ത്‌ കൊല്ലമായിക്കാണും. റെയിൽ പാളത്തിനുമുകളിൽ മാത്രം ഇല്ല പാലം, അതിനാൽ ബസുകൾ സൂപ്പർ മാരിയോ ചാടുന്നതുപോലെ ചാടിക്കോട്ടെ എന്നാണ്‌ അധികൃതർ പറയുന്നത്‌. ഇപ്പോൾ അതൊരു വനംഭൂമിയായി പരിരക്ഷിക്കണമെന്ന് പരിസ്ഥിതിസ്നേഹികൾ പറയുന്നുണ്ട്‌, അത്രയും റെയർ മരങ്ങൾ അവിടെ വളരുന്നുണ്ട്‌. മുൻ റെയിൽ സഹമന്ത്രി സാക്ഷാൽ രാജഗോപാൽ നിരാഹാരം കിടന്നിട്ടും സൂപ്പർ മാരിയോ പരിപാടി ബസുകൾ പഠിച്ചിട്ടില്ലാത്തതിനാൽ ഇപ്പോൾ ഞെങ്ങി ഞെരുങ്ങി വഴി കണ്ടുപിടിക്കുക മോഡലിൽ മേൽപ്പാലത്തിനു കീഴ്പ്പാലത്തിലൂടെയാണ്‌ ബസുകളും മറ്റുവാഹനങ്ങളും യാത്ര ചെയ്യുന്നത്‌.

രണ്ടാമത്തെ റെയിൽവേ ഗേറ്റ്‌ ഓട്ടുകന്പനി ജങ്ങ്ഷനിലാണ്‌.
ഇത്രയും ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ പൊതുവേ ഈ റൂട്ടിൽ ഓടാൻ ബസുകാർക്ക്‌ മടിയാണ്‌. എന്നാലും സർക്കാർ റൂട്ട്‌ തരുന്നതിനനുസരിച്ചല്ലെ ഓടാനാവൂ. സഹിക്ക്യന്നെ.

പുതിയപാലം ബസുകൾ ഞങ്ങൾക്ക്‌ ഒരു ഉപകാരവുമില്ലാത്തവയാണ്‌. അവയിൽ കയറിയാൽ ഒന്നുകിൽ കൽപ്പാത്തിയ്ക്കു പോകുന്ന ജങ്ങ്ഷനിൽ ഇറങ്ങണം, അല്ലെങ്കിൽ വിക്റ്റോറിയ കോളേജ്‌ സ്റ്റോപ്പിൽ ഇറങ്ങണം. ഏതുതന്നെയായാലും ഒരു പത്ത്‌ മിനിറ്റ്‌ നടത്തം എക്സ്ട്രാ. അതിനാൽ കഴിവതും ചുണ്ണാന്പുത്തറ വഴിയുള്ള ബസ്‌ പിടിക്കണം.

രാവിലെ വലിയ പ്രശ്നമില്ല. ആർഎംഎസ്‌ എന്ന ബസ്‌ കൃത്യം സ്കൂൾ സമയത്തു തന്നെ വരും. വേറെ ബുദ്ധിമുട്ടുകൾ ഒന്നുമില്ല. അതു കിട്ടിയില്ലെങ്കിൽ വേറെ ബസിൽ (അതു മിക്കവാറും മലന്പുഴ ബസ്‌ ആയിരിക്കും, ദീര്‍ഘദൂര ബസുകൾ കുട്ടികളെ കയറ്റാറില്ല, അന്നും) ഒലവക്കോട്ടേയ്ക്ക്‌ കയറി പുതിയപാലം വഴി വരുന്ന ബസിൽ സ്കൂളിലേക്ക്‌ പോകുക.

വൈകുന്നേരം പരിപാടി അത്ര എളുപ്പമല്ല. മൂന്നരയ്ക്ക്‌ സ്കൂൾ വിടും. ആദ്യം വരുന്ന ബസ്‌ സുരേഷ്‌ ആണ്‌, ഏതാണ്ട്‌ മൂന്ന് നാൽപ്പതിന്‌. പക്ഷെ സുരേഷേട്ടൻ പുതിയപാലം വഴിയാണ്‌ പോക്ക്‌. ആർഎംഎസ്‌ വരാൻ നാലുമണിയാകും. അതുവരെ കാത്തിരിക്കണം. പിന്നെ ഒരു ഇരുപതുമിനിറ്റോളം വരുന്ന യാത്ര, പത്ത്‌ മിനിറ്റ്‌ വീട്ടിലേക്കുള്ള നടത്തം, എല്ലാം കൂടി വീട്ടിലെത്താൻ ഒരു നാല്‌ നാൽപ്പതാവും.

നേരത്തെ വീട്ടിലെത്തണമെങ്കിൽ ഒരു വഴി ഉണ്ട്‌, സുരേഷിൽ കയറി ഒലവക്കോട്ടിറങ്ങുക, പിന്നെ മലന്പുഴയില്‍ നിന്നോ വരുന്ന ചുണ്ണാന്പുത്തറ വഴിയുള്ള ബസിൽ കയറി യാത്ര തുടരുക. ഒരു പത്ത്‌-പതിനഞ്ച്‌ മിനിറ്റ്‌ ലാഭിക്കാം.

സാന്പത്തികം ഇവ്വിധം.
ചുണ്ണാന്പുത്തറ മുതൽ സ്കൂൾ വരെ പതിനഞ്ച്‌ പൈസയാണ്‌ യാത്രാക്കൂലി. സ്കൂൾ-ഒലവക്കോട്‌-ചുണ്ണാന്പുത്തറ എന്നിങ്ങിനെ സ്പ്ലിറ്റ്‌ ചെയ്ത്‌ യാത്ര ചെയ്താൽ രണ്ട്‌ മിനിമം ചാർജ്ജ്‌, അതായത്‌ പത്തും പത്തും ഇരുപതുപൈസ. ഒറ്റബസിൽ യാത്രചെയ്താൽ അഞ്ചുപൈസ ലാഭിക്കാമെന്നർത്ഥം.

ഇനിയാണ്‌ ബാക്ക്ഗ്രൗണ്ട്‌ കഥയുടെ പ്രധാനഭാഗം വരുന്നത്‌.

സ്കൂൾ വിട്ടാലാദ്യം വരുന്ന ബസ്‌ പുതിയപാലം വഴിയ്ക്കാണെന്നു പറഞ്ഞല്ലൊ. അതിൽ കയറിയാൽ ഒലവക്കോട്ടിറങ്ങണം, വേറെ ബസ്‌ പിടിയ്ക്കണം. മലന്പുഴയില്‍ നിന്നും വരുന്ന ബസുകളിൽ ചിലപ്പോൾ നല്ല തിരക്കായിരിയ്ക്കും, എന്റേതുപോലെ സ്ഥൂലശരീരവുമായി ദുർബലനായ ഒരു വിദ്യാർത്ഥിയ്ക്ക്‌ എളുപ്പം കയറാനാവില്ല. കാത്തിരുന്നു കാത്തിരുന്നു ചിലപ്പോൾ കിട്ടുന്ന ബസ്‌ ആർഎംഎസ്‌ തന്നെയാണെങ്കിൽ ഒലവക്കോട്ട്‌ വരെ വന്നത്‌ വെറും വേസ്റ്റ്‌. അഞ്ച്പൈസ നഷ്ടം മാത്രം ബാക്കി.
ആർഎംഎസിൽ വരാം എന്നു വെച്ചാലോ... ഉദ്ദേശം നാലേമുക്കാൽ ആകും വീട്ടിലെത്താൻ. കളിച്ചുതകർക്കാനുള്ള അരമണിക്കൂറോളം വിലപ്പെട്ട സമയമാണ്‌ നഷ്ടപ്പെടുന്നത്‌, ഹോ, അത്രയും സമയം പാഴാകുന്നത്‌ ഓർക്കാൻ കൂടി വയ്യ.

അങ്ങിനെയാണ്‌ ചില അതിബുദ്ധികൾ ഒരു വഴി കണ്ടെത്തിയത്‌.

സ്കൂൾ വിട്ടാലുടനെ ഒലവക്കോട്‌ വരെ നടക്കുക.
ബസ്‌ പോകുന്ന വഴി തന്നെ നടക്കണമെന്നില്ല. ഇടയ്ക്ക്‌ വഴിയൊന്നു പിരിഞ്ഞ്‌ റെയിൽവേ സ്റ്റേഷനിലേയ്ക്ക്‌ പോകുന്നുണ്ട്‌. അന്ന് വണ്ടികളൊന്നും കാര്യമായി ആ വഴി പോകാറില്ലായിരുന്നെങ്കിലും നടക്കാൻ പാകം. റെയിൽവേ സ്റ്റേഷനകത്തുകൂടി നടന്ന് പുറത്തുകടന്നാൽ ഒലവക്കോട്‌ ജങ്ങ്ഷൻ എത്താൻ അധികം ബുദ്ധിമുട്ടില്ല. (ഈ സ്റ്റേഷനാണ്‌ പണ്ട്‌ ഏറെ പ്രാധാന്യമുണ്ടായിരുന്ന പാലക്കാട്‌ ജങ്ങഷൻ എന്ന സ്റ്റേഷൻ). സ്റ്റേഷന്റെ പുറത്തുകടക്കാനും ഒട്ടും ബുദ്ധിമുട്ടേണ്ട, ടിക്കറ്റ്‌ ചെക്കർമ്മാരെ പറ്റിച്ചുകടക്കാനുള്ള ഇഷ്ടം പോലെ വിടവുകൾ അന്ന് ആ സ്റ്റേഷനുണ്ടായിരുന്നു. ആകെ പതിനഞ്ച്‌ മിനിറ്റ്‌ നടത്തം, ഒന്നു വലിഞ്ഞു നടന്നാൽ മൂന്നേമുക്കാലാകുന്പോഴേയ്ക്കും ഒലവക്കോട്ടെത്തിയിരിക്കും. സുരേഷ്‌ അപ്പോഴും സ്കൂളിനു മുൻപിൽ വലിയുകയായിരിക്കും. ഒലവക്കോട്ടു നിന്നും പത്ത്‌ പൈസ കൊടുത്താൽ ചുണ്ണാന്പുത്തറ എത്തും.

ഹാ.... എന്ത്‌ ലാഭകരമായ ഏർപ്പാട്‌....സമയം ലാഭം, പൈസ ലാഭം.
വൈകീട്ട്‌ നാലുമണി-നാല്‌ പത്ത്‌ ആകുന്പോഴെയ്ക്കും വീട്ടിലെത്താം. കളിയ്ക്കാൻ ഇഷ്ടം പോലെ സമയം. അതിനേക്കാൾ അട്രാക്റ്റീവ്‌ ആയ മറ്റൊന്ന് അഞ്ചുപൈസ ലാഭം.

സംഗതി പലരും നടപ്പിലാക്കിത്തുടങ്ങി നാളേറെ കഴിഞ്ഞാണ്‌ ഞാനും ഇതു തുടങ്ങിയത്‌. സംഗതി എന്തായാലും ജോർ. അത്യാവശ്യം കയ്യിൽ പൈസയും നീക്കിയിരിപ്പ്‌ ഉണ്ടായിത്തുടങ്ങി.

കഥ ഇവിടെ തുടങ്ങുന്നു.
----------------------------------------------

ഒരുദിവസം പതിവുപോലെ ഞാൻ എന്റെ യാത്ര (നടത്തം) തുടങ്ങി. കയ്യിൽ ഒരു ഒറ്റരൂപാ നോട്ടുണ്ട്‌, കുറച്ച്‌ ചില്ലറയും. എണ്ണിപ്പെറുക്കിയാൽ ഏകദേശം ഒരുരൂപാ നാൽപ്പതുപൈസ കാണും.
റെയിൽവെ ഡിവിഷണൽ ആപ്പീസിനു മുൻപിലുള്ള ഒരു പെട്ടിക്കടയിലെത്തിയപ്പോൾ ഒന്നു കയറിക്കളയാം എന്നു തോന്നി. (പടത്തിൽ ചുവന്നകളറിൽ മാർക്ക്‌ ചെയ്തയിടം)

കയ്യിൽ ലാവിഷ്‌ ആയി ചെലവാക്കാനുള്ള കാശുണ്ട്‌, ഒരു പണക്കാരനല്ലെ ഞാൻ.
കയറി, ഒരു സോഡാ സർബ്ബത്ത്‌, ഒന്നോ രണ്ടോ ഗ്യാസ്‌ മിഠായി, ഇത്തിരി കപ്പലണ്ടിമിഠായി.... ഹൊ പൊടിക്കാൻ കയ്യിൽ ജോർജ്ജ്കുട്ടി ഉണ്ടെങ്കിൽ എന്തിനു കുറയ്ക്കണം.

ബില്ലടയ്ക്കാൻ സമയമായി. ഏതാണ്ട്‌ എഴുപതു പൈസ.

അഭിമാനത്തോടെ ഞാൻ എന്റെ കയ്യിലുള്ള ഒറ്റരൂപ നോട്ട്‌ കടക്കാരനെ ഏൽപ്പിച്ചു.

എന്റെ ഹൃദയം തകർക്കുന്ന ഒരു മറുപടി വന്നു.
ഈ നോട്ട്‌ എട്ക്കില്ല.
ഡും...... എന്റെ സപ്തനാഡികളും തളർന്നു, തകർന്നു.

സോഡ സർബ്ബത്ത്‌ കുടിച്ചുകഴിഞ്ഞു.
പതുക്കെ ഞാൻ മിഠായികൾ തിരിച്ചേൽപ്പിച്ചു. (കാബൂളിവാലയിൽ ഇന്നസെന്റ്‌ പുട്ടിന്റെ പാഴ്സൽ തിരിച്ചുകൊടുക്കുന്ന രംഗം കാണുമ്പോൾ എന്റെ മനസിൽ ഈ ഓർമ്മകൾ റീപ്ലേ ചെയ്യാറുണ്ട്‌).

എന്നാലും കാര്യമില്ല, തിന്ന മിഠായികളുടേയും കുടിച്ച സർബ്ബത്തിന്റേയും വില കൊടുക്കണ്ടേ.
കയ്യിലെ ചില്ലറകൾ എണ്ണി. വീട്ടിൽ തിരിച്ചെത്താനുള്ള ഇരുപതുപൈസ മാറ്റി ബാക്കി നോക്കിയാൽ ഒരു ഇരുപത്‌-ഇരുപത്തഞ്ച്‌ പൈസ കാണും. എന്നാലും ബാക്കി???

കടക്കാരന്റെ ശബ്ദം കർക്കശമായി.
പേന ഇവിടെ വെച്ചിട്ടു പൊയ്ക്കൊ. നാളെ കാശു തന്നാൽ തിരിച്ചുതരാം.

ഒന്നാമത്‌ ഇങ്ങിനെ കടയിൽ കയറി സർബ്ബത്തും മിഠായിയും വാങ്ങി എന്ന കാര്യം തന്നെ വീട്ടിൽ പറയാൻ വയ്യ. പുതിയ ഹീറോ പേനയാണ്‌. അതെങ്ങാനും കടയിൽ പണയം വെച്ചിരിക്കുകയാണെന്ന് വീട്ടിലറിഞ്ഞാൽ അതുമതി....
ഞാൻ കരച്ചിലിന്റെ വക്കത്തായി.

എന്റെ ഭാവം കണ്ടാവണം, കുറച്ചുകഴിഞ്ഞപ്പോൾ കടക്കാരന്റെ മനസലിഞ്ഞു.
സ്വരത്തിന്റെ കാർക്കശ്യം ഒട്ടും കുറയ്ക്കാതെ അയാൾ പറഞ്ഞു.
ഇപ്പൊ പൊയ്ക്കൊ, നാളെ പൈസ കൊണ്ടുവരണം. പേന വേണ്ട.

സത്യത്തിൽ അപ്പോഴാണ്‌ ശ്വാസം നേരെ വീണത്‌. കയ്യിലെ ചില്ലറ കടക്കാരനു കൊടുത്തു.
പിറ്റേദിവസം തന്നെ ബാക്കി (ഏതാണ്ട്‌ അൻപത്‌ പൈസ കടം) തരാം എന്ന ഉറപ്പിൽ അയാളെന്നെ വിട്ടു. (ഈ കലാപരിപാടി ഏകദേശം പത്ത്‌ മിനിറ്റ്‌ എടുത്തുകാണും, അത്രയും നേരം എന്റെ കട്ടയും പടവും അടവുകളും ഒക്കെ ഇളകിക്കിടക്കുകയായിരുന്നു)

അന്നു ഞാൻ ഒലവക്കോട്‌ വരെ നടന്നില്ല. ഡിവിഷണൽ ആപ്പീസിനുമുൻപിൽ നിന്നു അടുത്ത ബസിൽ കയറി യാത്ര തുടർന്നു.

പിറ്റേദിവസം തന്നെ ഞാൻ കണക്കുതീർത്തു. അതാണെന്റെ ആദ്യചതി.

പിറ്റേദിവസം ഞാൻ ഒലവക്കോട്ടേയ്ക്ക്‌ നടന്നില്ല.

പിന്നീടൊരിക്കലും ഞാൻ ഒലവക്കോട്ടേയ്ക്കു നടന്നിട്ടില്ല. ആ പെട്ടിക്കടക്കാരനെ പിന്നീടൊരിക്കലും ഞാൻ കണ്ടിട്ടുമില്ല.

ഒന്നുകിൽ സുരേഷിൽ കയറി ഒലവക്കോട്ടേയ്ക്ക്‌, അല്ലെങ്കിൽ ആർ എം എസിൽ നേരെ ചുണ്ണാന്പുത്തറയ്ക്ക്.


അന്ന്
ആ കടക്കാരൻ കാണിച്ച സൗമനസ്യം എനിക്കു മനസിലായിരുന്നില്ല. എന്നെ വിശ്വസിച്ച്‌ അയാൾ വെറുതെ വിട്ടെങ്കിലും മനസിൽ അപ്പോഴും അയാളുടെ കർക്കശമായ സ്വരവും പേന ആവശ്യപ്പെട്ടതും ആയിരുന്നു.

അടുത്ത കൊല്ലം ഞാൻ സ്കൂൾ മാറി. ചന്ദ്രനഗറിൽ ഉള്ള ഭാരതമാതാ ബോയ്സ്‌ ഹൈസ്കൂളിലാണ്‌ എന്റെ പിന്നീടുള്ള പഠനം. അത്‌ ഈ വഴിയുടെ നേരെ എതിർ ദിശയിലുള്ളതാകയാൽ പിന്നീട്‌ ആ ഭാഗത്തേയ്ക്ക്‌ പോകേണ്ട ആവശ്യം വന്നിട്ടില്ല, അങ്ങിനെ ആ കടക്കാരന്റെ മുന്നിൽ ചെന്നുപെടേണ്ട സാഹചര്യവും വന്നില്ല.

**************************************************
പിന്നീടെപ്പോഴോ ആ വഴിയ്ക്ക്‌ പോകേണ്ട ആവശ്യം വന്നു. ബസ്‌ ഡിവിഷണൽ ഓഫീസിന്റെ മുന്നിൽ എത്തിയപ്പോൾ ഞാൻ പുറത്തേയ്ക്ക്‌ നോക്കി.

ആ പെട്ടിക്കട അവിടെനിന്നും പൊളിച്ചുമാറ്റിയിരുന്നു. അവിടെ ഒരു പലചരക്കുകട സ്ഥാനം പിടിച്ചിരിക്കുന്നു.

പിന്നീട്‌ കുറച്ചുകൂടി റെഗുലർ ആയി ഞാൻ ആ വഴിയ്ക്കു പോകുന്നത്‌ എഞ്ചിനീയറിങ്ങിന്‌ (പാലക്കാട്ടെ എൻ എസ്‌ എസ്‌ എഞ്ചിനീയറിങ്ങ്‌ കോളേജിലാണ്‌ ഞാൻ പഠിച്ചത്‌) പഠനകാലത്താണ്‌. ഇടയ്ക്കൊക്കെ ബസ്‌ കിട്ടാതെ വരുന്പോള്‍ റെയിൽവെ കോളനി വരെ നടന്ന് ബസ്‌ പിടിക്കുന്നത്‌ ഒരു പരിപാടി ആയിരുന്നു ഞങ്ങൾക്ക്‌.

ഓരോ തവണ ആ വഴി പോകുന്പോഴും ഡിവിഷണൽ ഓഫീസിനു മുന്നിൽ ബസ്‌ നിര്‍ത്തുന്പോള്‍ ഞാൻ പുറത്തേയ്ക്കു നോക്കും, പഴയ ഓർമ്മകളുമായി.

*******************************************************
ആദ്യമായി അറിഞ്ഞുകൊണ്ട്‌ ഒരാളെ പറ്റിക്കുന്ന സംഭവം ഇതാണ്‌, പ്രത്യേകിച്ചും പണമിടപാടുകളിൽ. പിന്നീടൊരിക്കലും ആരെയും പറ്റിച്ചിട്ടില്ല എന്ന് പറയില്ല, പക്ഷെ എന്റെ ചെയ്തി മറ്റൊരാൾക്ക്‌ ദോഷം മാത്രമെ ചെയ്യൂ എന്ന് ഉറപ്പുള്ള കാര്യം ഒഴിവാക്കാനാണ്‌ ഞാൻ ശ്രമിക്കാറ്‌. പൈസയുടെ കാര്യം വരുമ്പോൾ സത്യസന്ധത കാണിക്കാനും ഞാൻ ശ്രദ്ധിക്കാറുണ്ട്‌.

ഈ സംഭവം എന്റെ മനസിൽ ഇന്നും ഒരു നൊന്പരമായി അവശേഷിക്കുന്നു.

എന്റെ ആദ്യചതി.... അതൊരിക്കലും എനിക്കു മറക്കാനാവില്ല, ആദ്യപ്രേമം പോലെത്തന്നെ.