Tuesday, December 9, 2008

ഇന്ത്യാ ഇംഗ്ലണ്ട് ടെസ്റ്റ്.... മാറിയ സാഹചര്യങ്ങളില്‍

ഇന്ത്യയും ഇംഗ്ളണ്ടും ടെസ്റ്റ് കളിക്കാന്‍ പോകുന്നു. കളിക്കാരുടെ സുരക്ഷക്കായി വന്‍ സന്നാഹമാണ് ഒരുക്കിയിരിക്കുന്നതത്രേ. സ്പെഷല്‍ കമാന്റോകള്‍ കളിക്കാരെ സംരക്ഷിക്കാനായി സദാസമയവും ഉണ്ടായിരിക്കും എന്നാണ് വാര്‍ത്ത.

ഇതാ ആദ്യ ടെസ്റ്റിന്റെ തല്‍സമയ കമന്ററി. (മലയാളത്തിലാണ്, മറുഭാഷകള്‍ വലിയ പിടി പോരാ)

അതാ താരങ്ങള്‍ കമാന്റോ അകന്പടിയോടെ കളിക്കളത്തിലേക്കിറങ്ങിക്കഴിഞ്ഞു. അന്പയര്‍മാരുടെ കമാന്റോകള്‍ അവരവരുടെ സ്ഥാനങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

ക്യാപ്ടന്‍ പീറ്റേഴ്സണ്‍ തന്റെ കമാന്റോകളുടെ കൂടെ അന്പയര്‍ ബില്ലി ബൌഡന് സമീപത്തേക്ക് നീങ്ങുകയാണ്.

ബൌഡന്റെ കമാന്റോ പീറ്റേഴ്സനെ ഫ്രിസ്ക് ചെയ്യുന്നു. പീറ്റേഴ്സന്റെ കമാന്റോ ബൌഡനെ ഫ്രിസ്ക് ചെയ്യുന്നു. ഇപ്പോള്‍ എല്ലാം ശാന്തം.

ഹാര്‍മിസന്‍ ബൌള്‍ ചെയ്യാന്‍ തയ്യാറെടുക്കുന്നു. തന്റെ തൊപ്പി ബൌഡനെ ഏല്‍പ്പിക്കുന്നു. ഈയവസരത്തില്‍ കമാന്റോകള്‍ കളിക്കാരനെയും അന്പയറേയും ഫ്രിസ്ക് ചെയ്ത് കുഴപ്പമൊന്നുമില്ല എന്ന്‍ ഉറപ്പുവരുത്തുന്നു.

സേവാഗും ഗംഭീറും ക്രീസില്‍ തയ്യാറെടുത്തുകഴിഞ്ഞു.

ബാറ്റിങ് ക്രീസിന്റെ രണ്ടറ്റത്തും ഓരോ കമാന്റോ വീതം നിലയുറപ്പിച്ചിട്ടുണ്ട്. ബൌളിംഗ് ക്രീസിനരികിലും സെവാഗിന്റെ ഇരുവശത്തുമായി രണ്ടു കമാന്റോകള്‍. (ഇരുവരുടെയും ഫ്രിസ്കിംഗ് കഴിഞ്ഞിരിക്കുന്നു).

മൂന്ന് സ്ലിപ്, അവരുടെ കമാന്റോകള്‍, അങ്ങിനെ സ്ലിപ്പില്‍ ആകെ ഒന്‍പതുപേര്‍.

അതാ ഹാര്‍മിസന്‍ തന്റെ റണ്ണപ്പില്‍ നിന്നും ഓട്ടം തുടങ്ങി. കൂടെ കമാന്റൊകളും. ഹാര്‍മിസന്‍ അതാ ബൌള്‍ ചെയ്യുന്നു. അദ്ദേഹത്തിന്റെ ചാട്ടത്തിനൊപ്പം കമാന്റൊകളും ചാടുന്നു.

ഓഫ് സ്റ്റന്പിനു തൊട്ടുപുറത്തുള്ള ബാള്‍. ഗംഭീര്‍ അത് പതുക്കെ മുട്ടിയിടുന്നു. ഗംഭീറിന്റെയും ഹാര്‍മിസന്റെയും കമാന്റോകള്‍ ഓടിചെന്ന് പന്തെടുത്ത് പരിശോധിക്കുന്നു.

ഹാര്‍മിസന്റെ അടുത്ത പന്ത്.... ഓ.... ഇന്ത്യയുടെ ആദ്യ റണ്‍. പന്ത് വൈഡ് ആയിരുന്നു. അത് ചെന്നു കൊണ്ടത് ഗംഭീറിന്റെ കമാന്റൊയുടെ ദേഹത്താണ്. അങ്ങിനെ അഞ്ചു റണ്‍.

മൂന്നാം പന്ത്.... ഗംഭീറിന്റെ ബാറ്റിലുരസി മൂന്നാം സ്ലിപ്പിന്റെ നേര്‍ക്കാണ് പോയത്. അവിടെ നിന്നിരുന്ന ഫ്ലിന്റൊഫിന്റെ കമാന്റോ പന്ത് ചാടിപ്പിടിച്ചു, ഫ്ലിന്റൊഫിനെ രക്ഷിക്കാന്‍. എന്നിട്ട് അത് പിടിച്ച് തിരിച്ചെറിഞ്ഞു, ഗംഭീറിന്റെ നേര്‍ക്ക്. ഇപ്പോള്‍ ഗംഭീറിന്റെ കമന്റൊകളും ഫ്ലിന്റൊഫിന്റെ കമാന്റൊകളും പരസ്പരം തോക്കുചൂണ്ടി നില്‍പ്പാണ്. ബൌഡന്‍ ഓടിയെത്തി രംഗം ശാന്തമാക്കി.

++++++++++++++++++++++++++++

ഒന്നര ദിവസത്തിന് ശേഷം കേട്ടത്.

ഇന്ത്യ ഇന്നിംഗ്സ് അങ്ങിനെ 614 റണ്‍സിന് അവസാനിച്ചിരിക്കുകയാണ്.

സ്കോര്‍ കാര്‍ഡ് ഇപ്രകാരം.

സെവാഗ് - സി ഫ്ലിന്റോഫ് ബി ഹാര്‍മിസന്‍ - 152 (15x4 2x6 5x5)

(അടിച്ച പന്ത് കമാന്റോകളുടെ ദേഹത്ത് മുട്ടിയതിന് 5 റണ്‍)

ഗംഭീര്‍ - സി കമാന്റോ (ഹാര്‍മിസന്‍) ബി ഫ്ലിന്റോഫ് - 32 (2x5)

ദ്രാവിഡ് - സി പീറ്റേഴ്സന്‍ ബി പാനെസര്‍ - 40 (3x4)

സച്ചിന്‍ - ബി ഹാര്‍മിസന്‍ - 132 (10x4 4x5)

ലക്ഷ്മണ്‍ - ബി ആണ്ടെഴ്സന്‍ - 84 (10x4)

യുവരാജ് - എല്‍ബിഡബ്ലിയു പാനെസര്‍ - 52 (3x6, 2x5)

ധോണി - ബി സ്വാന്‍ - 38 (3x5)

ഹര്‍ഭജന്‍ - സി കമാന്റോ (കുക്ക്) ബി ഹാര്‍മിസന്‍ - 9

സഹീര്‍ - കമാന്റോ റണ്‍ ഔട്ട് - 0 (കമാന്റോ ക്രീസിലേക്ക് ഓടിയെത്തിയില്ല)

മിശ്ര - ബി പാനെസര്‍ - 2

ഇഷാന്ത് - നോട്ട് ഔട്ട് - 3

എക്സ്ട്രാസ് - 20

പെനാല്‍റ്റി - 50 (കമാന്റോകളുടെ ദേഹത്ത് മുട്ടിയതിന്)

ആകെ - 614.

നല്ലൊരു ഇന്നിംഗ്സായിരുന്നു ഇന്ത്യയുടേത്.

കളിക്കളത്തില്‍ ഇംഗ്ലണ്ട് നിറഞ്ഞു നിന്നു, കമാന്റോകളുടെ സഹായത്തോടെ. ഗ്രൌണ്ടില്‍ ആകെ 45പേര്‍ എപ്പോഴും ഉണ്ടായിരുന്നു. ഇടക്ക് യുവരാജ് ഓടാന്‍ വയ്യാതെ റണ്ണര്‍ വേണമെന്നപേക്ഷിച്ചിരുന്നു. പക്ഷെ മൂന്നുപേര്‍ കൂടി ഗ്രൌണ്ടില്‍ വന്നാലുള്ള ബുദ്ധിമുട്ടുകാരണം ആ അപേക്ഷ ഇംഗ്ലണ്ട് ക്യാപ്ടന്‍ നിരസിക്കുകയായിരുന്നു.

ഇന്ത്യന്‍ ഇന്നിംഗ്സിനിടയില്‍ ഫ്ലിന്റൊഫിന്റെ കമാന്റോ ഹര്‍ഭജന്റെ കമാന്റൊയെ സ്ലെഡ്ജ് ചെയ്തതിനെത്തുടര്‍ന്ന് കളി കുറച്ചുനേരം തടസപ്പെട്ടു. ഹര്‍ഭജന്റെ കമാന്റോ ഫ്ലിന്റൊഫിന്റെ കമാന്റൊയെ നോക്കി എന്തോ പറഞ്ഞുവെന്നും അത് കളിയുടെ അന്തസിനെ മോശമായ രീതിയില്‍ ബാധിക്കുന്നുവെന്നും ഇംഗ്ലണ്ട് ടീം കമാന്റോ മാനേജര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇംഗ്ലണ്ട് ഇന്നിംഗ്സ് തുടങ്ങാന്‍ ഇനി ഏതാനും നിമിഷങ്ങള്‍ കൂടിയുണ്ട്. ഒരു ചെറിയ ഇടവേളക്കുശേഷം കമന്ററി വീണ്ടും തുടരുന്നതായിരിക്കും

...........................

ദിസ് പാര്‍ട്ട് ഓഫ് ദ പ്രോഗ്രാം ബ്രോട്ട് ടു യു ബൈ........ നോണ്‍സെന്‍സ് ആന്റ് നോണ്‍സെന്‍സ്

Friday, December 5, 2008

ഹമാരാ രാഷ്ട്രഭാഷ........

ഹിന്ദി ഹേ, ഹൂം, ഹോ, ഹൈ...... ഹൌ..... പോകാന്‍ പറ.....

നന്പൂതിരിമാരാണത്രേ കേരളത്തില്‍ ആദ്യമായി ഹിന്ദി പറഞ്ഞവര്‍. ഒരു മധ്യവയസ്കന്‍ മുതല്‍ മുകളിലുള്ള ടിപ്പിക്കല്‍ നന്പൂതിരിയോട് സംസാരിച്ചാല്‍ ഇതു മനസിലാവും. "എന്താഹേ", "ഒന്നൂല്ല്യാഹേ" തുടങ്ങിയ യൂസേജ് ധാരാളം കേള്‍ക്കാം.

ഇപ്പോള്‍ സാമാന്യം നന്നായിത്തന്നെ ഹിന്ദി മനസിലാക്കാനും സംസാരിക്കാനും കഴിയുമെങ്കിലും കുട്ടിക്കാലത്ത് ഹിന്ദി ഒരു കുരിശു തന്നെയായിരുന്നു. സ്കൂളില്‍ അത്യാവശ്യം പഠിച്ചതിനുശേഷവും കുറച്ചുകാലം കിലുക്കത്തിലെ ജഗതിയുടെ അവസ്ഥ തന്നെയായിരുന്നു എനിക്ക്. കംപ്ലീറ്റ് ജഗഡ ജഗഡ.

എന്റെ ചില ഹിന്ദി അനുഭവങ്ങളാണ് താഴെ.


ആദ്യാക്ഷരം കുറിക്കുന്നു.


ഹിന്ദിയില്‍ ഞാന്‍ ആദ്യം കേട്ട വാക്കെന്താണെന്നോ? മുംബൈ ആക്രമണത്തിനു ശേഷം അച്യുതാനന്ദനും ഉണ്ണികൃഷ്ണനും തമ്മില്‍ ഉണ്ടെന്നു ചാനലുകാരും പ്രതിപക്ഷവും പറയുന്ന ഒരു മൃഗമില്ലേ..... ഹോ, എന്താ അതിന്റെ പേര്...... അതന്നെ.

അന്നെനിക്ക് അധികം പ്രായം കാണില്ല, എത്രയായെന്ന് ഓര്‍ക്കുന്നുമില്ല. ഒരു അഞ്ച് വയസു കാണും. ഞങ്ങളുടെ അടുത്ത വീട്ടില്‍ വാടകക്ക് പുതിയ താമസക്കാര്‍ വന്നു. അവര്‍ പണ്ട് ജംഷഡ്പൂരിലായിരുന്നത്രേ.
തുടക്കത്തില്‍ തന്നെ ആ വീട്ടിലെ പിള്ളേരെ ഞങ്ങള്‍ക്ക് (ഞാനും എന്റെ ചില സമപ്രായക്കാരും, എന്നുവെച്ചാല്‍ പാലക്കാട്ട് തന്നെ വളര്‍ന്നവര്‍, മണ്ണിന്റെ മക്കള്‍) അത്ര സുഖിച്ചില്ല. അല്ലെങ്കിലും പൊട്ടക്കിണറിലെ തവളക്ക് പണ്ടെ വിസിറ്റേഴ്സ് പറ്റില്ലല്ലോ. അവര്‍ മൂന്നുപേരാണ്, സുരേഷ്, മണി, ബാബു എന്നീ മൂന്നു സഹോദരങ്ങള്‍.
ഞങ്ങളുടെ ഗ്രൂപ്പും അത്ര ചെറുതല്ല. ലോക്കല്‍ ഗുണ്ടാസല്ലെ, കൂട്ടമായേ ആക്രമിക്കൂ.
എന്റെ വീട്ടിലെ മതിലിന്റെ അപ്പുറവും ഇപ്പുറവും നിന്നാണ് വാഗ്വാദം. "നീയാരെടാ", "ഞാന്‍ തന്നെടാ" എന്ന മട്ടില്‍ വന്‍ തര്‍ക്കം. അവരുടെ ഒരു ഗോളിന് ഞങ്ങളുടെ മറുഗോള്‍. അതിനിടക്കതാ വരുന്നു ഞങ്ങളെ തളര്‍ത്തിയ ഒരു വാക്ക്.
അവരിലാരോ (മൂത്തവന്‍ സുരേഷ്, അവന്‍ എതാണ്ടെന്റെ അതേ പ്രായമാണ്, ആണെന്നാണ് ഓര്‍മ) ഞങ്ങളുടെ നേരെ നോക്കി കുത്ത എന്ന്‍ ആക്രോശിച്ചു.


അത് വരെ ഈവന്‍-ഈവന്‍ ആയി പോകുകയായിരുന്ന യുദ്ധം പെട്ടെന്ന്‍ കയ്യില്‍ നിന്നു പോയി.

കുത്ത എന്ന വാക്കിന്റെ അര്‍ത്ഥം ഞങ്ങള്‍ക്കാര്‍ക്കും അറിയില്ലായിരുന്നു. "സന്ദേശം" സിനിമയില്‍ കേസി പൊതുവാള്‍ പറഞ്ഞതുപോലെ "വിദ്യാഭ്യാസം ഉള്ള ഒരുത്തന്‍ പോലും ഞങ്ങളുടെ പാര്‍ട്ടിയില്‍ ഇല്ലായിരുന്നു". അവന്‍ ഗോള്‍ഡന്‍ ഗോള്‍ അടിച്ചു. ഞങ്ങള്‍ തളര്‍ന്നു. ഫൈനല്‍ വിസിലടിച്ച് ഞങ്ങള്‍ മാളത്തിലേക്ക് മടങ്ങി. ബാക്ക് ടു ദ പടവലന്‍.
താമസിയാതെ ഞങ്ങള്‍ ഒരു ചാരനെ ഒപ്പിച്ചെടുത്തു. ശത്രുപാളയത്തിലെ ഇളയവനായ ബാബുവിനെ ഞങ്ങള്‍ കയ്യും കലാശവും കാണിച്ചു വശീകരിച്ചു. ചില്ലറ പ്രലോഭനങ്ങള്‍ക്കൊടുവില്‍ അവന്‍ ഡാവിഞ്ചികോഡ് പൊളിച്ചു. കുത്ത എന്നാല്‍ നായ എന്നാണര്‍ത്ഥം എന്നവന്‍ പറഞ്ഞുതന്നു.

അടുത്തദിവസം മുതല്‍ കളികള്‍ എല്ലാം ഡ്രോ ആയിരുന്നു. കുത്ത എന്ന്‍ അവര്‍ പറഞ്ഞാല്‍ "നീയ്യന്നടാ കുത്ത" എന്ന്‍ തിരിച്ചുപറയാന്‍ ഞങ്ങള്‍ പഠിച്ചു.

ബോളിവുഡ്.

അന്നങ്ങിനെ ഒരു പേരുണ്ടായിരുന്നോ, സംശയമാണ്.
പാലക്കാട്ടെ അരോമ തിയേറ്ററിലാണ് ഞാന്‍ ആദ്യമായി ഒരു ഹിന്ദി സിനിമ കാണുന്നത്. അന്ന്‍ ഞാന്‍ തീരെ കൊച്ചുകുട്ടിയാണ്. "ഹം കിസി സെ കം നഹി" എന്ന സിനിമയാണ് ഞാന്‍ ആദ്യം കാണുന്ന ഗോസായി സിനിമ.
ഇപ്പോള്‍ അതിലെ ഒരു രംഗമൊഴിച്ച് ഒന്നും ഓര്‍മയില്ല. കുറെ നിറങ്ങള്‍, അത്ര മാത്രം. ആ സിനിമ അരോമ തിയേറ്റിറിലെ ആദ്യത്തെ സിനിമയാണോ എന്നും സംശയമുണ്ട്.
പിന്നെ എല്‍പി കാലമായപ്പോള്‍ കാണാന്‍ ഒരുപാട് മോഹിച്ച് സിനിമയാണ് ഷോലെ.
അരോമയില്‍ ഞങ്ങള്‍ രണ്ടുതവണ മുട്ടിനോക്കി.... നഹീ നഹീ. ടിക്കറ്റ് കിട്ടാതെ മടങ്ങി.
പാലക്കാട്ട് ബള്‍ക്കീസ് എന്നൊരു തിയേറ്ററുണ്ട് (ഉണ്ടായിരുന്നു എന്ന് വേണം പറയാന്‍, ഇപ്പോള്‍ അതില്ല). ടൌണില്‍ വന്ന സിനിമകള്‍ ഒലവക്കോട്ടുകാരുടെ സൌകര്യാര്‍ത്ഥം വീണ്ടും കാണിക്കും. 18 റീല്‍ എന്നത് 14 റീല്‍ ആയി ചുരുങ്ങിയേക്കും എന്ന് മാത്രം. ഒരു മാതിരി ഹൈലൈറ്റ്സ്.
അവിടെ സിനിമ വന്നപ്പോള്‍ ഞങ്ങള്‍ വീണ്ടും ഒരു ശ്രമം കൂടി നടത്തി. ഇത്തവണ ടിക്കറ്റ് കിട്ടി. ആകാംക്ഷയോടെ സിനിമ കാണാനിരുന്നു.
ഹാ.... ബോധം വെച്ചതിനുശേഷമുള്ള (ഇതില്‍ ഇത്തിരി നുണയില്ലേ എന്ന ചോദ്യം പരിഗണിക്കുന്നില്ല, ചോദിച്ചാല്‍ ഞാന്‍ കൊഞ്ഞനം കാണിക്കും, പറഞ്ഞില്ലാന്നു വേണ്ട) കാണുന്ന ആദ്യ ഹിന്ദി സിനിമ.......
ഒന്നും മനസിലായില്ല. ഹഷ് ബഷ് ഗുഷ് മുഷ് എന്ന രീതിയിലുള്ള വര്‍ത്താനം. ഇടക്കിടെ പാട്ട്. ഇടി വെടി കൊടി..... പൊട്ടിച്ചിരി, അലര്‍ച്ച, തേങ്ങല്‍. ട്രെയിന്‍ ഓടുന്നു, കുതിര ഓടുന്നു, ആള്‍ക്കാര്‍ ഓടുന്നു. ഇത്രേ ഉള്ളു.
അമിതാഭ് ബച്ചനെയും ധര്‍മെന്ദ്രയേയും ഹെമമാലിനിയെയും മനസിലായി, പേപ്പറില്‍ പരസ്യം കണ്ടതിനാല്‍. ഇവരൊക്കെ എന്തിനാ ഓടുന്നതെന്നോ ഇടിക്കുന്നതെന്നോ ഒന്നും മനസിലായില്ല.
പടം കണ്ട് പിറ്റേദിവസം സ്കൂളില്‍ ചെന്നപ്പോള്‍ അടുത്തിരിക്കുന്നവന്‍ പറഞ്ഞു അവന്‍ "അങ്ങാടി" സിനിമ കണ്ടെന്ന്. അതിലെ രസികന്‍ ഒരു പാട്ടും പാടി. അതോടെ എന്റെ എല്ലാ ആവേശവും പോയി. അത് കാണാനുള്ള ചാന്‍സ് ആണ് ഷോലെക്കുവേണ്ടി ഞാന്‍ കളഞ്ഞു കുളിച്ചത്.

അതോടെ ഇനി ജീവന്‍ പോയാലും ഹിന്ദി പടം കാണില്ലെന്ന് ഞാന്‍ തീരുമാനിച്ചു.

ഈ ഒരു തീരുമാനം കാരണമായിരിക്കാം, ഖുര്‍ബാനി എന്ന പ്രശസ്ത സിനിമ ഞാന്‍ ഇതുവരെ മുഴുവന്‍ കണ്ടിട്ടില്ല.
ഖുര്‍ബാനി സിനിമ പാട്ടുകളാല്‍ പ്രശസ്തമായിരുന്നല്ലോ. വീട്ടില്‍ ആദ്യമായി ടേപ് റെക്കോഡര്‍ വാങ്ങിയപ്പോള്‍ അതിന്റെ കൂടെ ഫ്രീ ആയി കിട്ടിയ കാസറ്റിനുപുറത്ത് ഗുര്‍ഭാനി എന്നെഴുതിവെച്ചിരുന്നു. അതിലെ കുറെ പാട്ടുകള്‍ അന്നെനിക്ക് കാണാപ്പാഠമായിരുന്നു, ഞങ്ങള്‍ കുട്ടികള്‍ അര്‍ത്ഥമറിയാതെ ആ പാട്ടുകള്‍ ധാരാളം പാടിയിട്ടുണ്ട്.
അതില്‍ പ്രധാനം "ആപ് ജൈസേ കോയി മേരി... സിന്ദഗി മേ ആയെ" എന്ന പാട്ടായിരുന്നു. അത് പല വാക്കുകളും പിടിപ്പിച്ച് ഞങ്ങള്‍ പാടിയിട്ടുണ്ട്. ചില സാന്പിളുകള്‍.

  • ആപ് ജൈസേ കോയി മേരി... സിന്ദഗി മേ ആയെ...തോ പാപ്പഞ്ചായെ.... എന്നതായിരുന്നു ഏറ്റവും ഡീസന്റ് വേര്‍ഷന്‍.
  • മിമിക്രി വേര്‍ഷന്‍ - ആപ് ജൈസേ കോയി മേരി... സിന്ദഗി മേ ആയെ...തോ ആപ്പോം ചായേം.
  • ഹിന്ദി അറിഞ്ഞതിനുശേഷവും എന്റെ ഒരു കസിന്‍ പാടിക്കേട്ട വേര്‍ഷന്‍ - ആപ് ജൈസേ കോയി മേരി... സിന്ദഗി മേ ആയെ...തോ ബാപ് ബന്‍ ജായെ.... (ഇതില്‍ അവിഹിതം കിടക്കുന്നതിനാല്‍ സെന്‍സര്‍ ചെയ്യേണ്ടതായിരുന്നു)
ലേലാ മലേലാ എന്നൊരു പാട്ടും ഇതില്‍ ഉണ്ടായിരുന്നു. മലയില്‍ കയറിയിരിക്കുന്ന ലൈല പാടുന്ന പാട്ടാണല്ലെ.... നല്ല രസം.
ഇത് "ലൈല മയ് ലൈലാ" എന്നാണെന്ന് വളരെക്കഴിഞ്ഞാണ് ഞാന്‍ മനസിലാക്കിയത്.

എന്റെ ഈ ഭീഷ്മപ്രതിജ്ഞ നിലനില്ക്കുന്ന കാലത്ത് ഒരു സിനിമ കൂടി വന്നു. ഷാന്‍.
അന്നേയ്ക്കായപ്പോഴേക്കും എനിക്കത്യാവശ്യം ഹിന്ദി അറിയാം എന്ന സ്ഥിതി ആയിരുന്നു. ഷാന്‍ എന്ന പേരു കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചു അത് ഒരു കഥാപാത്രത്തിന്റെ പേരായിരിക്കും എന്ന്‍.
പോരാത്തതിന് ഒരു പാട്ടും ഉണ്ട് സിനിമയില്‍. "പ്യാര്‍ കര്‍നെ വാലെ..... പ്യാര്‍ കര്‍ത്തെ ഹെ.... ഷാന്‍ സെ".
സ്നേഹിക്കുന്നവരെല്ലാം ഷാന്‍ എന്ന മനുഷ്യനെ സ്നേഹിക്കുന്നു. അര്‍ത്ഥം എത്ര ലളിതം.
അപ്പോള്‍ വരുന്നു ഒരു സംശയം. സിനിമയില്‍ മൂന്നു നായകന്മാര്‍. അമിതാഭ്, ശശികപൂര്‍, ശത്രുഘ്നന്‍ സിന്‍ഹ. ഇവരിലാരായിരിക്കും ഷാന്‍?

കാലം ചെല്ലുന്തോറും എന്റെ ഹിന്ദി പരിജ്ഞാനം മെച്ചപ്പെട്ടു. ഇന്നും ഞാന്‍ അധികം ഹിന്ദി സിനിമ കാണാറില്ല. കാരണം ഇത്ര കാലമായിട്ടും അവര്‍ക്ക് നേരാംവണ്ണം പടം പിടിക്കാനറിയില്ല എന്നതുതന്നെ. പ്രേമം ഇല്ലാത്ത ഒരു പടം ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. പ്രേമത്തിനോട് എതിര്‍പ്പ് തോന്നിയിട്ടല്ല, പക്ഷെ ഇവര്‍ കാണിക്കുന്നത് കണ്ടാല്‍ അതിനോട് എതിര്‍പ്പ് തോന്നിപ്പോകും. എല്ലാ പടങ്ങളും അങ്ങിനെയാണെന്ന് പറയുന്നില്ല, പക്ഷെ ഇക്കാര്യത്തില്‍ മാത്രം ഞാന്‍ ഇത്തിരി സെലക്ടീവ് ആണ്.

ക്രിക്കറ്റും ഹിന്ദിയും.

റേഡിയോ, ദൂരദര്‍ശന്‍ തുടങ്ങിയവയില്‍ നിന്നാണ് ഞാന്‍ പിന്നീട് ഹിന്ദി കേള്‍ക്കുന്നത്.
നേരത്തെ ഒരു പോസ്റ്റില്‍ പറഞ്ഞതുപോലെ, ഹിന്ദി കമന്ററി ഒരു വസ്തു മനസിലാകില്ലായിരുന്നു. അന്നൊക്കെ 15 മിനിറ്റ് ഇടവിട്ട് കമന്ററി ഭാഷ മാറും. ഇംഗ്ലീഷ് വല്യ കുഴപ്പമില്ല, ഹിന്ദി ആയാല്‍ പ്രശ്നമായി.
ഏക് ദോ ചാര്‍ എന്നൊക്കെ മനസിലാവും, പക്ഷെ മറ്റുപലതും തലയില്‍ കയറില്ല. പിന്നെ സമയവും സാഹചര്യവും ഒക്കെ നോക്കി ബാക്കിയുള്ളതെല്ലാം അങ്ങ് ഊഹിച്ചെടുക്കും, അത്ര തന്നെ.
ചാര്‍ റണ്‍ കേലിയെ എന്ന് വെച്ചാല്‍ എന്താ? ചാര്‍ എന്നാല്‍ നാല്, റണ്‍ റണ്‍ തന്നെ, അപ്പോള്‍ കേലിയെ? സംശയമെന്താ.... സാഹചര്യപ്രകാരം ബാറ്റ്സ്മാന് നാലുറണ്‍ കിട്ടി, അപ്പോള്‍ കേലിയെ എന്നതിന്റെ അര്‍ത്ഥം കിട്ടി എന്നതുതന്നെ. (ഉപ്പുമാവിന് ഇംഗ്ലീഷ്....., അതന്നെ ടെക്നിക്)
ഇതൊന്ന്‍ പഠിച്ചെടുക്കാന്‍ ഒരുപാട് സമയം എടുത്തു.
ദൂരദര്‍ശനിലും ഇതുതന്നെ കഥ. ഹിന്ദി കമന്ററി വന്നാല്‍ പിന്നെ അവിടെ ആകെ ബഹളമാണ്, ആളുകള്‍ തമ്മില്‍ തമ്മില്‍ സംസാരിക്കും, കാരണം ആര്‍ക്കും ഹിന്ദി അറിയില്ല, അപ്പോള്‍ പിന്നെ കേട്ടാലെന്ത്, കേട്ടില്ലെങ്കിലെന്ത്. (ഇതൊരു ചെറിയ എക്സാജറേഷന്‍ ആണ്, ടിവി വന്ന കാലമാകുന്പോഴേക്കും ഞങ്ങളെല്ലാം ഹിന്ദിയില്‍ പ്രവീണ്‍കുമാര്‍ ആയിരുന്നു. കമന്ററി അത്രേം ബോര്‍ ആയിരുന്നു എന്നതാണ് ശരിയായ കാരണം)

ഗോസായിമാര്‍ വിഡ്ഢിപ്പെട്ടിയില്‍.

അന്നത്തെ വീടുകളില്‍ സാധാരണയായി റേഡിയോ സമയമറിയാന്‍കൂടി ഉപയോഗിച്ചിരുന്നു. യെ ആകാശവാണി ഹേ, ഥോഡി ദേര്‍ മേ ആപ് സമാചാര്‍ സുനേംഗെ എന്ന് കേട്ടാല്‍ മനസിലാക്കണം, സ്കൂളില്‍ പോകാന്‍ സമയമായി.
പാലക്കാട്ട് ദൂരദര്‍ശനകേന്ദ്രം തുടങ്ങിയത് 84 85 കാലഘട്ടത്തിലാണെന്ന് തോന്നുന്നു. ഡല്‍ഹി പരിപാടികള്‍ ആണ് സംപ്രേക്ഷണം, അതിനാല്‍ കംപ്ലീറ്റ് ഹിന്ദി, ഹിന്ദി മാത്രം.
ലോകകപ്പ് ഫുട്ബാള്‍ കാണാന്‍ വേണ്ടിയാണ് ഞങ്ങളുടെ വീട്ടില്‍ ടിവി വാങ്ങിയത്. അന്നത്തെ കാലത്ത് ടിവി ഒരു പുതുമ ആയിരിന്നതിനാല്‍ എല്ലാ പരിപാടിയും ഇരുന്നു കാണും. കൃഷിദര്‍ശന്‍ അടക്കം. ഒന്നും മനസിലാവില്ല, പക്ഷെ ........
ഏക് ഏക് ശൂന്യ് ശൂന്യ് ആട്ട് ആട്ട് ..... ഹൊ.... ഇങ്ങിനെ ശൂന്യത്തെ ആട്ടുന്ന പരിപാടി ബഹുരസം.

ടിവിയില്‍ ഒരുപാട് സിനിമകള്‍ കാണും. സാഹചര്യം വെച്ച് പലതും മനസിലാക്കും. കുറച്ചൊക്കെ ഹിന്ദി മനസിലായിത്തുടങ്ങിയിരുന്നു അപ്പോഴേക്കും. അനാമിക എന്ന സിനിമയാണ് എന്റെ ഓര്‍മയിലെ ആദ്യ ടിവി സിനിമ. അതിലെ പാട്ട് മാത്രമാണ് ഇപ്പോള്‍ മനസിലുള്ളത്, കാരണം വേറൊന്നും മനസിലായില്ല. മേരീ ബീഗി ബീഗി സീ എന്നൊക്കെ ഒരുപാട് പാടി നടന്നിട്ടുണ്ട്.
ചിത്രഹാര്‍ എന്ന പരിപാടിയാണ് എല്ലാവരും ഇഷ്ടപ്പെട്ടിരുന്നത്. കാരണം ഡാന്‍സ് കണ്ടാല്‍ മതിയല്ലോ, അര്‍ത്ഥം ആര്‍ക്കു മനസിലാവണം.

ക്ലാസിലെ (ദുര്‍)അനുഭവങ്ങള്‍......

ഹിന്ദി അദ്ധ്യാപകന്‍ ക്ലാസെടുത്തുകൊണ്ടിരിക്കുന്നു. ഇടക്കൊരു വിദ്യാര്‍ത്ഥിക്ക് സംശയം. അവനുറക്കെ ചോദിച്ചു "സാര്‍, തേല്‍ എന്നുവെച്ചാല്‍ എന്താ?" എനിക്കറിയാം ഉത്തരം, ഞാന്‍ അതിലുമുച്ചത്തില് വിളിച്ചുപറഞ്ഞു "എണ്ണ, എണ്ണ". സാറിന് ഇതത്ര പിടിച്ചില്ല. ഞാന്‍ ക്ലാസിനു പുറത്ത്. ഈ സംശയം ചോദിച്ചവനും താമസിയാതെ മറ്റെന്തോ കുരുത്തക്കേടിന് പുറത്തെത്തി. ഇത്തരം പിള്ളേരുടെ ചന്തി പൊളിക്കാന്‍ വടിയുമായി ഹെഡ് മാസ്റ്റര്‍ നടക്കുന്ന സമയമായിരുന്നതിനാല്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കിട്ടി പെട. അങ്ങിനെ സത്യം അറിയുന്നവനും അറിയാത്തവനും ശിക്ഷ കിട്ടി.

ഇടക്കെപ്പോഴോ ഞാന്‍ ഹിന്ദി വിദ്യാലയത്തില്‍ ചേര്‍ന്നു, പൊരിഞ്ഞ ഹിന്ദി പഠനം. പ്രാഥമിക് വലിയ പ്രയാസമില്ലാതെ പാസായി. മാധ്യമ ആയപ്പോഴേക്കും സ്റ്റൈലായി ഉഴപ്പി, അതിനാല്‍ കഷ്ടിച്ചാണ് പാസായത്. ഇല്ലായിരുന്നെങ്കില്‍ ഞാനൊരു ഹിന്ദി വാദ്ധ്യാരായേനെ, കാരണം എന്റെ അമ്മാമന്‍ ഒരു ഹിന്ദി മാഷാണ്, അമ്മക്ക് വലിയ മോഹമായിരുന്നിരിക്കാം ഞാനും ഒരു ഹിന്ദി മാഷാവണമെന്ന്.

പത്താംക്ലാസിലെ ഹിന്ദി പരീക്ഷ കഴിഞ്ഞപ്പോള്‍ വലിയ ആശ്വാസമായിരുന്നു, ഇനി ഈ ഭാരം ഞാന്‍ ചുമക്കേണ്ടല്ലൊ. പ്രീഡിഗ്രിക്ക് മലയാളം സെക്കന്റ് ലാംഗ്വേജ് ആയി എടുക്കാനായിരുന്നു പ്ലാന്‍. പക്ഷെ മലയാളം എന്നെ ചതിച്ചു. എല്ലാ പേപ്പറുകളിലും വെച്ച് ഏറ്റവും കുറവ് മാര്‍ക്ക് മലയാളത്തിന്. അതോടെ അമ്മ കാലുമാറി. ഹിന്ദി എടുത്താല്‍ മതി എന്ന ആജ്ഞ. വേറെ വഴിയില്ല, രണ്ടുകൊല്ലം കൂടി ഞാന്‍ അവനെ സഹിച്ചു. (പ്രീഡിഗ്രിക്ക് ഏറ്റവും കുറവുമാര്‍ക്ക് ഹിന്ദിക്ക് നേടിക്കൊടുത്ത് ഞാന്‍ പകരം വീട്ടി എന്നത് ചരിത്രം)

മാതൃഭാഷാ മേ അനുവാദ് കരോ (മാതൃഭാഷയെ അനുവദിക്കൂ...... പ്ലീസ്)

ഒരു പരീക്ഷയിലെ ചോദ്യം.
വാക്ക് - ആഭാസ്.
ഞാനാദ്യം എഴുതി ...... ആഭാസം.
പിന്നീട് തോന്നി അതത്ര ശരിയാവില്ലെന്ന്. അത് തിരുത്തിയെഴുതി ..... അഭ്യാസം.
രണ്ടും ശരിയല്ലെന്ന് മാര്‍ക്ക് വന്നപ്പോള്‍ മനസിലായി.

സജിയേട്ടനാണ് ഹിന്ദി-മലയാളം അനുവാദത്തിലെ എക്സ്പ്പര്‍ട്ട്. ചില സാന്പിളുകള്‍ താഴെക്കൊടുക്കുന്നു(നോട്ട് എക്സ്ക്ലൂസിവ്)
ഏക് ഡോക്ടര്‍ കി മൌത്ത് എന്ന സിനിമ കണ്ടുകൊണ്ടിരിക്കുകയാണ് ഞങ്ങള്‍. സജിയേട്ടന്‍ അക്ഷമനായി കാത്തിരിക്കുന്നു. കാരണം ലളിതം, ഒരു ഡോക്ടരുടെ വായ എന്ന സിനിമയില്‍ ഡോക്ടര്‍ വായ പോയിട്ട് പല്ലുപോലും കാണിക്കുന്നില്ല.
സജിയേട്ടന്റെ ഏറ്റവും പ്രശസ്തമായ തര്‍ജ്ജമ കേട്ടതിനുശേഷം നമുക്കു ഈ പോസ്റ്റ് ചുരുട്ടിമടക്കാം.
ഒരു പാട്ടാണ് ഇവിടെ പ്രസ്തവ്യമാകുന്നത്. അതിപ്രകാരം.
ഘുങ്ഗ്രൂ കീ തരാഹ്, ബജ്താ ഹി രഹാ ഹൂം മേ.
കഭി ഇസ് പഗ് പേ, കഭി അസ്‌ പഗ് പേ.....ബജ്താ ഹി രഹാ ഹൂം മേ.
ഇതില്‍ പല വാക്കുകളുടെയും അര്‍ത്ഥം മനസിലാക്കാം. പക്ഷെ ഘുങ്ഗ്രൂ എന്നാല്‍?? ഇതാണ് സജിയേട്ടനെ കുഴക്കിയത്.
അവസാനം സജിയേട്ടന്‍ കണ്ടുപിടിച്ചു......
ഘുങ്ഗ്രൂ എന്നാല്‍ കൊറ്റി, അഥവാ കൊക്ക്.
അപ്പോള്‍ എല്ലാം ശരിയായി.
പാട്ടിന്റെ തര്‍ജ്ജമ ഇപ്രകാരം.
ഒരു കൊക്കിനെപ്പോലെ ഞാന്‍ ഭജിക്കുന്നു. ചിലപ്പോള്‍ ഈ കാലില്‍ നിന്നു ഭജിക്കുന്നു, ചിലപ്പോള്‍ കാല് മാറ്റി മറ്റേക്കാലില് നിന്നു ഭജിക്കുന്നു.
+++++++++++++++++++++++++++++++++++++
നിങ്ങള്‍ക്കെന്നോട് ഇപ്പോള്‍ ധൈര്യമായി ഹിന്ദി പറയാം. എനിക്ക് മറുപടി പറയാന്‍ കഴിയും.


നാരിയല്‍ കാ പാനീ ചാഹിയെ.....
ക്യാ ഫുള്‍ ബോട്ടല്‍ ക്യാ ഹാഫ് ബോട്ടല്‍???

Tuesday, November 18, 2008

പങ്കുവെക്കല്‍ മഹാമഹം അഥവാ ട്വെന്റി ട്വെന്റി

ഒരു വലിയ തറവാട്. അവധിക്കാലത്ത്‌ തറവാട്ടിലെ അംഗങ്ങളെല്ലാം കുഞ്ഞുകുട്ടിപരാധീനങ്ങളുമായി തറവാട്ടിലേക്കെത്തുന്നു.

മുത്തശ്ശി മാന്പഴം മുറിക്കുന്ന തിരക്കിലാണ് (വള്ളുവനാടനായ എനിക്ക് മാങ്ങ നുര്‍ക്ക്വാ എന്ന് പറഞ്ഞാലേ സമാധാനമാവൂ)
അങ്ങിനെ നുറുക്കിക്കഴിഞ്ഞ മാന്പഴം വീതം വെക്കലാണ് അടുത്ത ജോലി. അത് സീനിയര്‍ ആയിട്ടുള്ള ആരെങ്കിലും ചെയ്യും. മുത്തശ്ശി, വല്യേട്ടന്‍ അങ്ങിനെ ആരെങ്കിലും.

ഈ നുറുക്കല്‍ ഏര്‍പ്പാടിനെക്കാള്‍ വിഷമം പിടിച്ചതാണ് വീതം വെക്കല്‍, അല്ലെങ്കില്‍ പങ്കുവെക്കല്‍ (ഓരി വെക്കല്‍ എന്ന ഞങ്ങള്‍ പറയാറുണ്ട്, അത് എവിടെ നിന്ന വന്നതാണെന്ന് അറിയില്ല)ആള്‍ക്കാരുടെ എണ്ണവും മാന്പഴക്കഷ്ണങ്ങളുടെ എണ്ണവും തമ്മില്‍ പൊരുത്തമില്ലെങ്കില്‍ കാര്യം കുഴയും.

അവിടെയാണ് പങ്കുവെക്കുന്നയാളുടെ സാമര്‍ത്ഥ്യമോ പക്ഷപാതമോ ഒക്കെ വരുന്നത്.
സര്‍വസമ്മതനായ അല്ലെങ്കില്‍ സമ്മതയായ ഒരു വ്യക്തി ആണ് പങ്കുവെക്കുന്നതെങ്കില്‍ വലിയ പരാതികള്‍ക്കിടനല്കാതെ കാര്യം കഴിക്കാം (ഇത് ഒരു മുത്തശ്ശനോ മുത്തശ്സിക്കോ മാത്രമെ സാധിക്കൂ).

പങ്കുവെക്കുന്നയാള്‍ പക്ഷപാതിയാണെങ്കില്‍?

നല്ലൊരു പങ്കു കിട്ടാന്‍ സാധ്യതയുള്ള ജനവിഭാഗം താഴെപ്പറയുന്നവരാണ്.

  • പങ്കുവെക്കുന്നയാള്‍ തന്നെ (ഇടക്കൊരു എക്സ്ട്രാ കഷ്ണം അടിച്ചുമാറ്റിയേക്കും)
  • തറവാട്ടിനു അടുത്തു തന്നെ താമസിക്കുന്നവര്‍
  • പങ്കുവെപ്പുകാരന്റെ ശിങ്കിടികള്‍.
  • പങ്കുവെപ്പുകാരന് തറവാട്ടിനുപുറത്ത് നല്ല പബ്ലിസിറ്റി കൊടുക്കാന്‍ കഴിവുള്ളവര്‍ (ഇതില്‍ സുന്ദരികളായ കൂട്ടുകാരികള്‍ ഉള്ള അനിയത്തിമാരും പെടും).
  • കുറച്ചധികം കരയുന്ന കുട്ടികള്‍
താഴെപ്പറയുന്ന ഗ്രൂപ്പിലെ ആളുകള്‍ക്ക് അധികം മാന്പഴക്കഷ്ണങ്ങള്‍ കിട്ടാനിടയില്ല (ചിലപ്പോള്‍ കിട്ടിയില്ലെന്നുതന്നെ വരാം).

  • പങ്കുവെപ്പുകാരന്റെ പ്രമാണിത്തത്തിന് ഭീഷണി ഉണ്ടാക്കാന്‍ സാധ്യതയുള്ളവര്‍.
  • പങ്കുവെപ്പുകാരന്റെ ബാഡ്ബുക്കില്‍ ഉള്ളവര്‍ (ഇവര്‍ ഭൂതകാലത്ത് തല്ലുകൂടിയിട്ടുള്ളവര്‍ ആയിരിക്കാം).
  • ഒട്ടും വാശി പിടിക്കാതെ കിട്ടിയത് മതി എന്ന് വിചാരിക്കുന്ന സമാധാനപ്രിയരായ കുട്ടികള്‍.

ഇത്രയും വായിച്ച വായനക്കാരന്‍ പങ്കുവെപ്പുകാരനെ വില്ലനായി മുദ്രകുത്താന്‍ തുടങ്ങുകയാണെന്ന് എനിക്കറിയാം, പാവം ..... ജീവിച്ചുപോയ്ക്കോട്ടെ. ഒരുപാട് പരിമിതികള്‍ക്കിടയില്‍ നിന്നാണ് പങ്കുവെപ്പുകാരന്‍ തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുന്നത്. അത് പൊതുജനത്തിന് മനസിലാവില്ല.

അത്തരത്തില്‍ ഒരു പാവം പങ്കുവെപ്പുകാരന്റെ കദനകഥയാണ് ട്വെന്റി ട്വെന്റി എന്ന മഹാകാവ്യത്തിന്റെ പ്രചോദനം. മലയാളസിനിമാചരിത്രത്തിലൊരിക്കലും ഇത്രയും ബൃഹുത്തായ പങ്കുവെപ്പ് നടന്നിട്ടില്ല.

അപ്പോള്‍ നമ്മുടെ പ്രസ്തുത പ്രോഡ്യൂസര്‍ ഒരു ചരിത്രപുരുഷനാകുന്നു. പാവം, എത്ര ബുദ്ധിമുട്ടി.

അഡ്വക്കേറ്റ് നന്ദഗോപാല്‍ മാരാര്‍, മംഗലശ്ശേരി നീലകണ്ഠന്‍, ഭരത്ചന്ദ്രന്‍ ഐപിഎസ് തുടങ്ങിയ കുട്ടികളടങ്ങുന്ന തറവാട്ടില്‍ കൊച്ചിരാജാവ് പങ്കുവെക്കല്‍ ഉദ്യമം തുടങ്ങിയാല്‍ അന്ധാളിപ്പല്ലാതെ വേറെന്തു സംഭവിക്കാന്‍?

പെരുന്തച്ചനും നെയ്ത്തുകാരനും ചെല്ലപ്പനാശാരിയും ഒക്കെ സ്വന്തം നാട്ടില്‍ അറിയപ്പെടുന്ന കുട്ടികളായിരിക്കാം. അത് കൊച്ചിയില്‍ കാണിക്കണ്ട. അവര്‍ക്ക് തറവാട്ടില്‍ മാങ്ങ ഇല്ല.

ഇനി പങ്കു കിട്ടിയവര്‍ക്കോ? മുതിര്‍ന്ന കുട്ടികള്‍ തിന്നു കഴിഞ്ഞപ്പോള്‍ ബാക്കിയുള്ള കുട്ടികളില്‍ ചിലര്‍ കാര്യമായൊന്നും കിട്ടാതെ മടങ്ങിയിരിക്കാം. മാന്പഴം എന്നത് കൊച്ചിരാജാവ് മീശ പിരിച്ചാലോ ജബാ ജബാ പറഞ്ഞാലോ ഉണ്ടാവുന്ന ഒന്നല്ലല്ലോ. കിട്ടാവുന്നതില്‍ ഏറ്റവും നല്ല ഭംഗിയുള്ള കഷ്ണമല്ലേ ഭൂമിയുടെ രാജാവായ വിപ്ലവനായകനും ഉരിയാടാപയ്യനും അനിയന്‍പ്രാവിനും ഒക്കെ കിട്ടിയത്, പിന്നെ കിട്ടിയ കഷ്ണം ചെറുതായിപ്പോയി എന്ന പരാതി പറയരുത്. (പരശുരാമന്‍ മഴുവെറിഞ്ഞതിനേക്കാള്‍ അധികം ദൂരം സഞ്ചരിച്ച നയനമാനോഹരിയോടൊപ്പമുള്ള ഡാന്‍സ് എന്ന് വെച്ചാല്‍ ചില്ലറക്കാര്യമാണോ?)

ഈ പങ്കുവെപ്പുകാരന്റെ കലാവിരുത് ഒന്നു ശ്രദ്ധിക്കൂ..... എത്ര ഭംഗിയായാണ് ഇദ്ദേഹം തന്റെ കര്‍ത്തവ്യം നിര്‍വഹിച്ചതെന്ന് നിങ്ങള്‍ക്ക് തന്നെ മനസിലാവും.

മൂന്നു സൂപ്പര്‍ താരങ്ങള്‍. അവനവന്റെ ഈഗോ, തിരക്ക്, തുടങ്ങിയ പ്രശ്നങ്ങള്‍ മാറി വെച്ച് അവര്‍ വരുന്നു. അപ്പോള്‍ ന്യായമായ പങ്ക് കിട്ടിയില്ലെങ്കില്‍ കലിപ്പ്. സൊ, പങ്കുവെപ്പ് ഇസ് വെരി വെരി ഇംപോര്‍ട്ടന്റ്.

(ഇനിയുള്ള ഭാഗത്ത് ഒരു പ്രത്യേക ഓര്‍ഡറില് അല്ല ഒന്നാമന്‍ രണ്ടാമന്‍ മൂന്നാമന്‍ പ്രഭൃതികള്‍, തരം പോലെ അവര്‍ മാറിയും മറിഞ്ഞും സ്ഥാനം കൈക്കലാക്കും)

  • ഒരാള്‍ക്ക് കാക്കി, വേറൊരാള്‍ക്ക് കറുപ്പ്, മൂന്നാമന്‍ വെള്ള. അങ്ങിനെ വേഷത്തില്‍ നല്ല പങ്കുവെപ്പ്.
  • ഒരാള്‍ക്ക് സെന്റി, രണ്ടാമന് ഗര്‍ജ്ജനം, മൂന്നാമന് പ്രഭാഷണം. അവിടെയും.....
  • ഒരാള്‍ക്ക് പ്രതികാരം, രണ്ടാമന് നിയമപാലനം, മൂന്നാമന് ഇതിന്റെ രണ്ടിന്റെയും ഇടയില്‍ ഞാണിന്മേല്‍ കളി.
  • ഒരാള്‍ മീശ പിരിക്കുന്നു, രണ്ടാമന്‍ മീശ വിറപ്പിക്കുന്നു, മൂന്നാമന്‍ മീശ കടിച്ചുപിടിച്ച് പ്രഭാഷണം നടത്തുന്നു.
  • ഒന്നാമന്‍ രണ്ടാമനെ കോടതി കയറ്റുന്നു, മൂന്നാമന്‍ രണ്ടാമനെ കോടതിയില്‍ തോല്‍പ്പിക്കുന്നു, രണ്ടാമന്‍ മൂന്നാമനെ കോടതിയില്‍വെച്ച് പറ്റിക്കുന്നു.
  • ഒന്നാമന്‍ രണ്ടാമനെ ഇടിക്കുന്നു, പകരം രണ്ടാമന്‍ ഒന്നാമനെ ഇടിക്കുന്നു. (പണ്ട് സഖാവ് കോട്ടപ്പള്ളി പറഞ്ഞതുപോലെ "ഞാനൊരു രക്തഹാരം അങ്ങോട്ടണിയിക്കും, കുട്ടിയൊരു രക്തഹാരം ഇങ്ങോട്ടണിയിക്കും"). ഒന്നാമനും മൂന്നാമനും കൂടി രണ്ടാമനെ പിടിച്ചുകെട്ടുന്നു.
  • ഒന്നാമന്‍ രണ്ടു വില്ലന്മാരെ കൊല്ലുന്നു. രണ്ടാമന്‍ ഒരുത്തനെ കാച്ചുന്നു. അപ്പോള്‍ മൂന്നാമനോ? നിയമം നോക്കി നടത്തേണ്ടവനാണ്, പറഞ്ഞിട്ട് കാര്യമില്ല, അവര് രണ്ടാളും കൊല്ലുന്പോള്‍ ഞാന്‍ നോക്കിനിക്കരുതല്ലോ. ഉടന്‍ കൊച്ചിരാജാവ് പറഞ്ഞു (അഥവാ രണ്ടാമനെക്കൊണ്ടു പറയിച്ചു) തട്ടിക്കോളാന്‍, സൌകര്യത്തിന് വഴിയെപ്പോണ ഒരുത്തനെ ഒരുക്കിത്തരാം. അങ്ങിനെ മൂന്നാമനും കിട്ടി ഒരു വില്ലനെ. അങ്ങിനെ പങ്കുവെപ്പ് ക്ലീന്‍. (ഒന്നാമന്‍ രണ്ടാളെ കൊല്ലുന്നു, രണ്ടാമന്‍ ഒരുത്തനെ കൊല്ലുന്നു, പിന്നെ ഡയലോഗിലൂടെ ജനത്തെയും, മൂന്നാമന്‍ വെറുതെ ആവശ്യമില്ലാതെ ഒരുത്തനെ കൊല്ലുന്നു)

ഹൊ, ഇത്രയും നന്നായി എല്ലാവരെയും സന്തോഷിപ്പിക്കാന്‍ കഴിവുള്ള ഈ തലയെ സമ്മതിക്കണം.

ഇതിപ്പോ ആള് മൂന്നല്ലേ ആയുള്ളൂ, ബാക്കി ഫില്ലേഴ്സ് വരണമല്ലോ. തന്റെ കൂടെ നില്‍ക്കാന്‍ യോഗ്യതയുള്ളവരെ അവര് മൂന്നാളും കൂടി തെരഞ്ഞെടുത്തു.

ഒന്നാമന് വെഞ്ഞാറമൂട് ഏരിയ ആണ് ഇപ്പോള്‍ പത്ഥ്യം, രണ്ടാമന്‍ ഒപ്പം നിന്നു തമാശപറയാന്‍ കഴിവുള്ള നടനെ ഒപ്പിച്ചെടുത്തു, മൂന്നാമനോ, പുള്ളി പണ്ടേ ഒറ്റക്കു യുദ്ധം നടത്തിയ ആളല്ലേ, മീശ വിറപ്പിക്കുന്പോള്‍ കാണാന്‍ ആള് വേണമെന്നുമാത്രം.

കരയുന്ന കുട്ടികള്‍ ഇനിയും. അപ്പോള്‍....

പണ്ടെപ്പോഴോ നല്ലകാലം ഉണ്ടായിരുന്ന കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍ ഇവരെയൊക്കെ ഒന്നിപ്പിക്കുന്ന മീഡിയേറ്റര്‍ ആയാല്‍ കാര്യം ഒത്തു. ഒരുത്തന്റെ കാര്യം ഓക്കെ.

കാരണവര്‍ക്ക് അതുതന്നെ റോള്‍, മലയാളത്തിന്റെ അമ്മയാവട്ടെ മുത്തശ്ശി. ഇല്ലെങ്കില്‍ അത് പുലിവാലാകും.

ഇനി ബാക്കിയുള്ളവനൊക്കെ??? അവര്‍ക്കും കൊടുക്കണമല്ലോ ഓരോ പണി.

വില്ലന്മാരായി തെളിഞ്ഞവര്‍ അത് തന്നെ ചെയ്യട്ടെ. അങ്ങിനെ മൂന്നാലാള്‍ക്ക് പണിയായി.

ഇനീം കിടക്കുന്നു കുറെ തമാശക്കാര്‍. ഇരിങ്ങാലക്കുടക്കാരന്റെ നേതൃത്വത്തില്‍ അവരും സ്വയം തൊഴില്‍ കണ്ടെത്തി.

പിന്നെ ഒഴിവാക്കാനാവാത്ത മാട്ടുപ്പെട്ടി മച്ചാനും അതുപോലുള്ള ചില തിരുവനന്തപുരക്കാര്‍ക്കും കൂടി കുറച്ച് സാദാ പോലീസ് വേഷങ്ങള്‍.

ചാലക്കുടിയിലെ മുത്തിനെ ഗുണ്ടയുമാക്കി.

അത് വരെ കാര്യങ്ങള്‍ എത്തി.

അപ്പൊ നമ്മുടെ പഴയ കോണ്‍സ്റ്റബിള് വിജയനോ, അവന്‍ വെറും പ്രീഡിഗ്രീ അല്ലെ, ഇവിടെയും കോണ്‍സ്റ്റബിള് ആയിക്കോട്ടെ, തമാശ പറയണമെന്ന് മാത്രം.

അപ്പോള്‍ വരുന്നൂ വേറൊരു നായകന്‍. പുള്ളി കുറെ പോലീസ് വേഷങ്ങളില്‍ വിലസിയവനാണ്, അതും നായകനായി. ഇവിടെയും ഒരു പോലീസ് വേഷം കൊടുത്തുകളയാം. പക്ഷെ ഇപ്പോള്‍ തന്നെ പോലീസുകാര്‍ കുറച്ചു കൂടുതലാണ്, ഇനിയൊരുത്തനെക്കൂടി സഹിക്കില്ല. അപ്പോള്‍ വാഹനത്തിന്റെ സ്പീഡ് നോക്കുന്ന ഒരു കുഞ്ഞു വേഷം കൊടുക്കാം എന്ന്‍ തീരുമാനിച്ചു. സംയുക്തമായി തീരുമാനിച്ചാല്‍ നായകന്‍ വേഷം തന്നെ വേണമെന്ന ശാഠ്യം അങ്ങോര്‍ ഉപേക്ഷിക്കും.

പെന്പിള്ളേര് അല്ലെങ്കിലും പാട്ടുപാടാന്‍, അല്ലെങ്കില്‍ മൂക്കുപിഴിയാന്‍ മാത്രം മതി. ഇനി ബാക്കി ചള്ളുപിള്ളേരെല്ലാം വന്നു പൊയ്ക്കോട്ടേ, അവര് വന്നാലും ഇല്ലെങ്കിലും ആര്‍ക്കും നഷ്ടമില്ല.

എല്ലാം കഴിഞ്ഞു.

ഇനി പങ്കുവെപ്പുകാരന്‍ എന്ത് നേടി?

ഇന്ത്യക്ക് പുറത്ത് ഒരു പാട്ട്. അതും ഭാവനയില്‍ കാണാന്‍ ബെസ്റ്റായ ലൊക്കേഷനില്‍.

പക്ഷെ അത് പുതിയ കാര്യമല്ലല്ലോ...പിന്നെ???

അതാണ് പങ്കുവെപ്പുകാരന്റെ ഏറ്റവും വലിയ ലാഭം.

നേരത്തെ പറഞ്ഞ പോലെ "ഇത്തിരി വില കിട്ടാന്‍ പാകത്തിന്" നില്‍ക്കുകയല്ലേ രണ്ടു നെടുംതൂണുകളും തൂണുപോലുള്ള വേറെ രണ്ടു സൂപ്പറുകളും. അതിനിടക്ക് എന്റേം കെടക്കട്ടെ ഒരു പടം. ചുളുവില്‍ എനിക്കും സൂപ്പറായി സ്ഥാനക്കയറ്റം. ആരെങ്കിലും ചോദിച്ചാല്‍ പറയാമല്ലോ, ഒരു symmetry ആയി അഞ്ചാമന്‍, കിടിലന്‍ പോസ്റ്ററൊപ്പിക്കാം എന്നൊക്കെ.

പാകത്തിന് താരങ്ങളെയും ഫാന്‍സ്‌ എന്ന പേരില്‍ കോപ്രായം കാണിക്കുന്ന മന്ദബുദ്ധികളെയും ലോജിക് അധികം പ്രയോഗിക്കാത്ത മണ്ടശിരോമണികളേയും എന്നെപ്പോലുള്ള സിനിമാപ്രാന്തന്മാരെയും ആകര്‍ഷിക്കാന്‍ ഇതിലും വലിയ പങ്കുവെപ്പ് വേണോ?

സിനിമയിലെ കഥ എന്തെന്നോ അതിലെ വിവരക്കേടുകള്‍ എന്തെന്നോ ഒന്നും ഞാനിവിടെ പറയുന്നില്ല. അതിനായി ചില അഭിനവ നിരൂപകര്‍ ഇന്റര്‍നെറ്റില്‍ കൊഞ്ഞനം കുത്തുന്നുണ്ട്.

ഒന്നു മാത്രം. സിനിമ കഴിഞ്ഞപ്പോള്‍ ഐവി ശശിയെ ഞാന്‍ അറിയാതൊന്നു മനസ്സില്‍ നമിച്ചു. വലിയൊരു താരനിരയെ നല്ല കഥകള്‍ക്ക് വേണ്ടിയാണല്ലോ അങ്ങുപയോഗിച്ചത്. ഇതുപോലുള്ള പൊറാട്ടുനാടകത്തിനല്ലല്ലോ.

Wednesday, November 12, 2008

ഞാനും ക്രിക്കറ്റും - ആദ്യ നാളുകള്‍.

ദാദാ, സാദാ, ജംബോ സര്‍ക്കസ്, വാണ്‍, കോണ്‍ തുടങ്ങി വിരലിലെണ്ണാവുന്നതും അല്ലാത്തതുമായ കാക്കത്തൊള്ളായിരവും അതിലധികവും ആയ മഹാരഥന്മാര്‍ കളിക്കളം ഒഴിയുന്ന ഈ കാലഘട്ടത്തില്‍, ലെജന്റ് എന്നും ഐക്കണ്‍ എന്നുമൊക്കെ നെറ്റിപ്പട്ടം ചാര്‍ത്തിക്കിട്ടിയ പലരും വിരമിച്ചു വീട്ടില്‍ കുത്തിയിരിക്കാന്‍ തയ്യാറെടുത്തിരിക്കുന്ന ഈ സമയത്ത്, ദാദയും കോതയും അണ്ടനും അടകോടനുമെല്ലാം തിരക്കിട്ട് കണ്ണീരൊഴുക്കലും ഫീച്ചറെഴുതലും ആയി താളുകളില്‍ സ്ഥാനം പിടിക്കുന്പോള്‍ ഞാനായിട്ടെന്തിന് വെറുതെയിരിക്കണം, ന്നാ പിടിച്ചോ എന്റെ വക ഒരു വധം. എല്ലാരും എഴുതുന്നു, എന്നാല്‍ ഞാനും തുടങ്ങാം.

പലരെയും പോലെ ഞാനും കുട്ടിയും കോലും കളിച്ച് ക്രിക്കറ്റിലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെട്ടവനാണ്. പക്ഷെ കുട്ടിയും കോലും എന്നേ ഒതുക്കിവെച്ച ഞാന്‍ ഇന്നും ക്രിക്കറ്റ് ആസ്വദിക്കുന്നു, പഴയതിലും വാശിയോടെ. എന്റെ ക്രിക്കറ്റ് ഭ്രാന്ത് ഏറ്റവുമധികം സഹിക്കുന്നത് എന്റെ സഹധര്‍മ്മിണിയാണ്, പാവം, ഇവിടെ ഒന്നും പറയാനാവാതെ കുഴങ്ങുന്നു.

ക്രിക്കറ്റ് എന്ന കളിയെക്കുറിച്ച് ആദ്യമായി ഞാനറിയുന്നത് എന്റെ അയല്‍ക്കാരനായ മിനേഷിലൂടെയാണ്. 1983ല്‍ ഇന്ത്യ വെസ്റ്റിഡീസിലേക്ക് പോയ കാലം. ഗവാസ്കര്‍ (ഗവാസ്കര്‍ എന്നത് ഗാവസ്കര്‍ ആകാന്‍ കുറെയധികം കാലമെടുത്തു), കപില്‍ദേവ് (അന്നത്തെ അലിഖിത ഭാഷാഗ്രന്ഥങ്ങള്‍ പ്രകാരം കപില്‍ദ്) തുടങ്ങിയ പേരുകള്‍ ഞാന്‍ കേട്ടിരുന്നു. മോഹിന്ദര്‍ അമര്‍നാഥ് എന്നൊരു പേരുകൂടി മിനേഷ്‌ എനിക്ക് പരിചയപ്പെടുത്തി. അമര്‍നാഥ് ഇല്ലെങ്കില്‍ ഇന്ത്യ നൂറു റണ്ണിന് ആളൌട്ടാവും എന്നും പൊട്ടി പാളീസാവും എന്നും മിനേഷ്‌ പറഞ്ഞപ്പോള്‍ ഞാനൊരു കാര്യം മനസിലാക്കി, അമര്‍നാഥ് എന്നാല്‍ ഒരു ഭയങ്കരന്‍ സംഭവമാകുന്നു, നൂറിനും ആയിരത്തിനുമിടയ്ക്ക് നില്ക്കുന്ന ഏതോ ഒരു അദ്ഭുദജീവി. ഇതില്‍ റണ്‍ എന്നാല്‍ എന്താണെന്നോ സാധാരണയായി ഒരു ടീം എത്ര റണ്ണടിക്കുമെന്നോ ഔട്ടാവുന്നതും ആളൌട്ടാവുന്നതും എങ്ങിനെയെന്നോ അറിഞ്ഞിട്ടല്ല, എന്നാലും ........

പിന്നീട് ഈ പറഞ്ഞ കാര്യങ്ങളെല്ലാം ഞാന്‍ പഠിച്ചു. രണ്ടു മരക്കോല്‍ കൂട്ടങ്ങള്‍ക്കിടയിലൂടെയുള്ള ഓട്ടത്തിനാണ് റണ്‍ എന്ന് പറയുന്നതെന്നും ഈ ഓട്ടത്തിനിടയില്‍ പലരീതിയിലും ആള്‍ ഔട്ടാവാമെന്നും ആള്‍ക്കാരെല്ലാം ഈ രീതിയില്‍ ഔട്ടായാല്‍ ആളൌട്ടാവുമെന്നും എല്ലാം മിനേഷ്‌ എന്നെ ധരിപ്പിച്ചു.

എനിക്കെന്തോ ഇതത്ര സുഖിച്ചില്ല, മനസിലാകാത്തതിനാലാവാം. അല്ലെങ്കിലും മുന്തിരിക്കിത്തിരി പുളി കൂടുതലല്ലേ. ആളൌട്ടാവണ്ട, ആളെ വിട്ടാല്‍ മതി എന്ന മൂഡിലായിരുന്നു ഞാന്‍.

മേല്‍പ്പറഞ്ഞ പരന്പരയിലെ ഒരു ടെസ്റ്റ് നടക്കുന്ന സമയം. അന്ന്‍ ഞങ്ങളുടെ വല്യേട്ടന്‍ വീട്ടിലുണ്ട്. വല്യേട്ടന്‍ റേഡിയോ ചെവിയില്‍ വെച്ച് കമന്ററി കേള്‍ക്കുകയാണ്.

എനിക്കുള്ള പാതി വിവരം പരീക്ഷിക്കാന്‍ പറ്റിയ സമയം. ഞാന്‍ ചെന്ന്‍ വല്യ ജാഡയില് വല്യേട്ടനോട് ചോദിച്ചു "സ്കോറെന്തായീ?" മറുപടി വന്നു "ഫോര്‍ട്ടി ഫോര്‍ വണ്‍". ഒരുത്തന്‍ ഔട്ടായി എന്ന് തീരുമാനം (ഛെ തീരെ കപ്പാസിറ്റി ഇല്ല). ജാഡ കുറക്കരുതല്ലോ, അടുത്ത ചോദ്യം വിട്ടു "ആരാ ഔട്ടയേ" അതിനും മറുപടി വന്നു "അന്ഷുമന്‍ ഗെയ്കവാദ്". ഹൊ, ഒരു പേരു കൂടി പഠിച്ചു.
ആ പരന്പരയേക്കുറിച്ച് എനിക്ക് വലിയ ഓര്‍മകളൊന്നുമില്ല. ആകെയുള്ളത് രണ്ടു തലക്കെട്ടുകള്‍ മാത്രം. ഒന്ന്‍ ഗവാസ്കര്‍ തന്റെ ഇരുപത്തെട്ടാം സെഞ്ച്വറി അടിച്ചു റെക്കോഡ് തകര്‍ത്തു (ബ്രാഡ്മാന്‍ എന്ന പേരില്‍ ഒരു മഹാന്‍ ജീവിച്ചിരിപ്പുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു, സെഞ്ച്വറി എന്നാല്‍ നൂറടിക്കലാണെന്നുമാത്രം അറിയാം). പിന്നൊന്ന് ഇന്ത്യ ലോകചാന്പ്യന്മാരെ തോല്‍പ്പിച്ചു എന്നതും. ആദ്യമായാണത്രേ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ ഏകദിനത്തില്‍ തോല്‍പ്പിക്കുന്നത്. കൊള്ളാം, ഇന്ത്യാന്ന്‍ പറഞ്ഞാല്‍ അത്ര മോശോന്നൂല്ല്യ.
ഇടക്ക് ഞാനും ഒന്നു കമന്ററി കേട്ടുനോക്കി. ദോഷം പറയരുതല്ലോ, ഒരു വസ്തു മനസിലായില്ല. ഫോര്‍ റണ്‍സ് എന്ന് കേട്ടാല്‍ ആരോ നാലു റണ്‍ ഒപ്പിച്ചെടുത്തു എന്ന് മനസിലാവാം, പക്ഷെ ചാര്‍ റണ്‍ കേലിയെ എന്ന് പറഞ്ഞാല്‍ അതെന്തു കുന്തം? അന്നത്തെ പാവം അഞ്ചാം ക്ലാസുകാരന്‍ ഹിന്ദിയറിയാതെ കുഴങ്ങി.
ക്രിക്കറ്റില്‍ എനിക്ക് താല്‍പ്പര്യം ജനിക്കുന്നത് ആ പരന്പരക്കുശേഷമുണ്ടായ ലോകകപ്പോടെ ആണ്. അന്ന്‍ ന്യൂസ് പേപ്പറില്‍ വലിയൊരു പടം കണ്ടു, എല്ലാ ടീമുകളും നിരനിരയായി നില്ക്കുന്നു. കപില്‍ദേവിന്റെ പിന്നില്‍ അതാ വലിയൊരു ഇന്ത്യന്‍ പട. ഇത്രേം ആളുകള്‍ തമ്മില്‍തല്ലുന്നതല്ലേ, ഇനി ഞാനായിട്ട് അവഗണിക്കണ്ട.
അന്ന്‍ പേപ്പറില്‍ വരുന്ന വാര്‍ത്തകള്‍ മാത്രമായിരുന്നു ആധാരം, നേരത്തെ പറഞ്ഞപോലെ കമന്ററി അധികം മനസിലാവാത്തതിനാല്‍ ഞാനധികം പരിശ്രമിച്ചില്ല.
ആദ്യ മല്‍സരത്തില്‍ ഇന്ത്യ (വീണ്ടും) ലോകചാന്പ്യന്മാരെ ഞെട്ടിച്ചുവത്രേ. അന്ന്‍ പുതിയ ചില പേരുകള്‍ കൂടി ഞാന്‍ കേട്ടു. യശ്പാല്‍ ശര്‍മ ആണ് എന്റെ ആദ്യ ആരാധ്യതാരം. കാരണം ആ കളിയില്‍ എറ്റവുമധികം രണ്ണടിച്ചത് ഇദ്ദേഹമായിരുന്നു. അത് ഒരു ഇന്ത്യന്‍ റെക്കോഡ് ആയിരുന്നുവത്രേ. ഇതു കൊള്ളാല്ലോ എന്ന് വിചാരിച്ചിരിക്കുന്പോഴാണ് അടുത്ത മല്‍സരത്തിന്റെ സ്കോര്‍ അപ്ഡേറ്റുമായി മിനേഷ്‌ പ്രത്യക്ഷപ്പെടുന്നത്. സിംബാബ്വേ എന്ന ടീമുമായി കളിക്കുന്ന ഇന്ത്യ എഴുപത്തിചില്വാനം രണ്‍സിന് ഏഴ് വിക്കറ്റ് തുലച്ചു നില്ക്കുകയാണത്രെ. പൊട്ടി നാശമാകാന്‍ ഇനിയെന്തുവേണം? പിന്നീട് ഫൈനല്‍ സ്കോര്‍ അറിഞ്ഞപ്പോള്‍ അദ്ഭുദം, ആവേശം, ആശ്വാസം. കപില്‍ദേവ് അടിച്ചു പരത്തി. 175 റണ്‍സ്, അതും വേറൊരു റെക്കോഡ് (ഇന്ത്യാക്കാര്‍ക്ക് റെക്കോഡ് തകര്‍ക്കല്‍ തന്നെ പണി). ഇന്ത്യ വീണ്ടും ജയിച്ചു.
സന്തോഷം അധികം നീണ്ടില്ല, ഇന്ത്യ ആസ്ത്രേലിയയോടും വെസ്റ്റിന്‍ഡീസിനോടും തോറ്റു. ഇനിയധികം ആവേശം വേണ്ട, കളിക്കാനറിയാവുന്ന ആണുങ്ങള്‍ വേറെയുമുണ്ട്. എന്നാലും പ്രതീക്ഷ ബാക്കി.
അടുത്ത മത്സരം വീണ്ടും സിംബാബ്വേ. ജയിച്ചു. സമാധാനം.
പിന്നെ ആസ്ത്രേലിയ. അത് ജയിച്ചാല്‍ സെമിയിലെത്താം. ജയിക്കുമോ?
ജയിച്ചു. പുതിയ ചില പേരുകള്‍. ബിന്നി, മദന്‍ലാല്‍, സന്ദീപ് പാട്ടീല്‍. ഇത്രയും കാലം ഇവരെ ശ്രദ്ധിക്കാതിരുന്നതില്‍ സങ്കടം തോന്നി.
ജീവിതത്തില്‍ ആദ്യമായി കുറച്ചധികം നേരം കമന്ററി കേട്ടിരുന്നത് ഇന്ത്യയുടെ സെമിഫൈനല്‍ മത്സരത്തിലായിരുന്നു. വില്ലീസ്, ബോതം, ഗവര്‍ തുടങ്ങിയ ഭീമാകാരന്മാര്‍ അടങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യ പുഷ്പം പോലെ തോല്‍പ്പിച്ചു.
ആദ്യമായി ക്രിക്കറ്റ് എന്ന കളി ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങി. എനിക്ക് പരിചയമുള്ള കളിക്കാരുടെ പേരുകളുടെ ലിസ്റ്റ് വലുതായിതുടങ്ങി. ഇന്ത്യന്‍ താരങ്ങളുടെ പേരുകള്‍ക്ക് പുറമെ റിച്ചാഡ്സ്, ലോയിഡ്, മാര്‍ഷല്‍, ഹോള്‍ഡിംഗ് എന്നീ പേരുകളും എനിക്ക് കേട്ടാല്‍ മനസിലാവും എന്ന സ്ഥിതി വന്നു. ശ്രീകാന്ത്, കിര്‍മാനി, സന്ധു തുടങ്ങിയ പേരുകള്‍ എനിക്കിഷ്ടപ്പെട്ടു.
അങ്ങിനെ ഫൈനല്‍ എത്തി. ക്രിക്കറ്റ് അരച്ചുകലക്കി കുടിച്ചുകഴിഞ്ഞവര്‍ മുതല്‍ എന്നെപ്പോലുള്ള ചിന്നപയ്യന്‍സ് വരെ ആകാംക്ഷയോടെ കാത്തിരുന്ന ദിവസം.
ഉച്ചക്ക് കളി തുടങ്ങി. കമന്ററി കേള്‍ക്കുന്പോള്‍ ഇടക്കിടെ "ഔട്ട്" "ഔട്ട്" എന്ന് കേള്‍ക്കാം, ആവേശം പതുക്കെ തണുത്തു തുടങ്ങി. അവസാനം 183 എന്ന സ്കോറിന് ഇന്ത്യ വട്ടത്തിലായപ്പോള്‍ സുനിലിന്റെ പപ്പ പറഞ്ഞു "രക്ഷയില്ല, ഇതവര് ഈസിയായി അടിക്കും"
വെറുമൊരു കൌതുകം, ചെറിയൊരു ശുഭപ്രതീക്ഷ, ഞാന്‍ കമന്ററി കേള്‍ക്കാനിരുന്നു. വെസ്റ്റിന്‍ഡീസിന്റെ ഇന്നിങ്ങ്സ് തുടങ്ങി. ഏറെ താമസമില്ലാതെ ആദ്യ വിക്കറ്റ് വീണു, ഗ്രീനിഡ്ജ് ഔട്ട്. പിന്നെ വരുന്നു ഭയങ്കരന്‍, റിച്ചാഡ്സ്. വന്ന പാടെ റിച്ചാഡ്സ് അടി തുടങ്ങി. ഫോറുകളുടെ ബഹളം. എനിക്ക് മടുത്തു തുടങ്ങി. വീട്ടിലാരോ ഗസ്റ്റ് വന്നതിനാല്‍ അച്ഛന്‍ അദ്ദേഹവുമായി സംസാരിച്ചിരിക്കുകയാണ്. ഇടക്കെപ്പോഴോ രണ്ടാം വിക്കറ്റും വീണു, എന്നാല്‍ റിച്ചാഡ്സ് ഉള്ളിടത്തോളം കാലം രക്ഷയില്ല. സമയം ഏറെ വൈകിയതിനാല്‍ ഞാന്‍ ചെന്നു കിടന്നു, സ്കോര്‍ അന്പത്തിചില്വാനം. വിക്കറ്റ്, രണ്ട്. തോല്ക്കുമെന്ന് ഉറപ്പ്.
പിറ്റേന്നുരാവിലെ ഞാനെഴുനേല്ക്കുന്നത് ആ വലിയ വാര്‍ത്ത കേട്ടുകൊണ്ടാണ്. ഇന്ത്യ ജയിച്ചു. വെസ്റ്റിന്‍ഡീസിനെ 140 റണ്‍സിനു പുറത്താക്കി ഇന്ത്യ ചരിത്രം തിരുത്തി, ലോകചാന്പ്യന്മാരായി. അച്ഛന്‍ എന്നെ ഈ വിവരം അറിയിച്ചപ്പോള്‍ ക്രിക്കറ്റില്‍ എന്റെ ആദ്യ പുളകം.
പിന്നീട് പലതവണ ഞാന്‍ അനുഭവിച്ച ആ സുഖകരമായ ആ ഒരു വികാരം അവിടെ തുടങ്ങി.
അന്നാദ്യമായി എനിക്ക് ഇന്ത്യന്‍ ടീമില്‍ വിശ്വാസം ജനിച്ചു. ക്രിക്കറ്റ് എന്ന കളി ഇഷ്ടപ്പെട്ടു തുടങ്ങി. അന്നുവരെ ബാറ്റിങ്ങും ബൌളിങ്ങും ഒരിക്കല്‍പ്പോലും കാണാത്ത ഞാന്‍ ആ കളിയെ കേട്ടുകൊണ്ട് ഇഷ്ടപ്പെട്ടു. പതുക്കെ പതുക്കെ എന്റെ താത്പര്യം വളര്‍ന്നു.
ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരുപാടൊരുപാട് കാര്യങ്ങള്‍ പറയണമെന്നുണ്ട്. എല്ലാം പറയാന്‍ ഒരു ബ്ലോഗ് പോരാ. ഇനിയും കഥകളുമായി തിരിച്ചുവരാം.

Tuesday, October 28, 2008

എന്റെ മലയാളം

ആദ്യമേ പറയട്ടെ (മുന്‍‌കൂര്‍ ജാമ്യം എന്ന് മലയാളത്തിലും disclaimer എന്ന് ആംഗലേയത്തിലും) - ഈ കഥയിലെ സംഭവങ്ങളോ ഭാഷാപ്രയോഗമോ ആര്‍ക്കെങ്കിലും അധിക്ഷേപപരമായി തോന്നുന്നുവെങ്കില്‍ അത് വെറും സാങ്കല്പികം മാത്രമാകാനെ തരമുള്ളൂ, കാരണം ഞാനൊരു ഭാഷാപണ്ഡിതനല്ല.
മലയാളം സുന്ദരമായ ഒരു ഭാഷ തന്നെയാണ്. ഷോഡ, ഷ്കോള്, ആംപ്ലേറ്റ്, ലീസ്റ്റ് എന്നീ പദങ്ങള്‍ കേട്ടാല്‍ ഏത് മലയാളിക്കാണ് പുളകം വരാത്തത്!!!!!!
ഉച്ചാരണത്തില്‍ ഒട്ടും നിര്‍ബന്ധം പിടിക്കാത്ത ഒരു ഭാഷ ലോകത്ത് വേറെയുണ്ടോ എന്ന് തന്നെ സംശയം. "ഭാഷ" ബാഷയോ ഫാഷയോ ആകുന്നതും "ശ്രുതി" സ്രുദി എന്ന് ഉച്ചരിക്കപ്പെടുന്നതും ചിലര്‍ ശീലിച്ചിട്ടില്ലാത്തത് കൊണ്ടാണെന്ന് പറയാമെങ്കിലും "മകന്‍" മഗന്‍ ആകുന്നത് മലയാളിക്കു മാത്രമാകുന്നു. തമിഴിന്റെ സ്വാധീനം കൊണ്ടാണോ എന്നറിയില്ല, മഹാന്‍ എന്ന്‍ കൃത്യമായി പറയാന്‍ സാധിക്കാത്ത ഒരുപാട് പേരെ ഞാന്‍ കണ്ടിട്ടുണ്ട്. എന്തിനേറെ, "കക്കഗഗ്ഗങ" എന്ന് പഠിപ്പിക്കുന്ന ടീച്ചര്‍മാരെവരെ ഞാന്‍ കണ്ടിട്ടുണ്ട്.
ഞാനിതില്‍നിന്നൊക്കെ വ്യത്യസ്തനാണെന്നല്ല പറഞ്ഞുവരുന്നത്, ചുറ്റും കാണാറുള്ള ചില കാര്യങ്ങള്‍, തമാശകള്‍ എഴുതിയെന്നുമാത്രം.
മലയാളിയുടെ ഭാഷയോ ഉച്ചാരണമോ അല്ല ഞാന്‍ ഇവിടെ പറയാന്‍ ഉദ്ദേശിച്ചത്, ഈ "ഠ" വട്ടത്തില്‍ സംസാരിക്കുന്ന മലയാള ശൈലികളെക്കുറിച്ചാണ്. ഇംഗ്ലീഷില്‍ സ്ലാങ് എന്ന് പറയാറില്ലേ, അതന്നെ വില്ലന്‍, സോറി നായകന്‍.
ഞാനറിയുന്ന, പ്രയോഗിക്കുന്ന ഭാഷകള്‍ ഇവ്വിധമാണ്.

  • വന്നില്ല്യാ, പോയില്ല്യാ എന്നിങ്ങനെ തുടങ്ങി ദെന്താങ്ങനെ, വര്വേരിക്കും എന്നീ രീതിയില്‍ മുന്നേറുന്ന വള്ളുവനാടന്‍ മലയാളം.
  • ശ്ശ്യോരൂട്ടം, നിശ്ശല്ല്യ, ധരിക്ക്ണ്ടായില്ല്യ എന്നുള്ള രീതിയില്‍ അന്ധാളിക്കാന്‍ വകയുള്ള നന്പൂരി മലയാളം.
  • അയ്‌ ചെക്കന്‍ എങ്ണ്ട് പോയീ എന്ന് അരിശത്തോടെ ചോദിക്കുന്ന പാലക്കാടന്‍ മലയാളം.
  • ജ്ജാതി സ്റ്റൈലിസ്റ്റോ എന്ന് അദ്ഭുതത്തോടെ തകര്‍ക്കുന്ന മ്മടെ ശ്ശൂര് ഭാഷ.
  • ഇതിലൊന്നും പെടാതെ, എന്നാല്‍ ഇതിലെല്ലാം പെടാവുന്ന അങ്ങ്ട്ടും ഇങ്ങ്ട്ടും എന്നിങ്ങനെ, കടിച്ചുപൊട്ടിക്കും എന്ന മട്ടില്‍, എന്റെ ചില സുഹൃത്തുക്കള്‍ പ്രയോഗിക്കുന്ന ഏതോ തരം മലയാളം.

വലിയ പ്രാവീണ്യമൊന്നുമില്ലെങ്കിലും കേട്ടാല്‍ കുറച്ചൊക്കെ മനസിലാക്കാന്‍ ശ്രമിക്കാവുന്ന (മുഴുവന്‍ മനസിലാകാന്‍ ഇത്തിരിയിലധികം പാടുപെടേണ്ടിവരുന്ന) രണ്ടു മലയാളഭാഷാശാഖകളും എനിക്ക് പരിചയമുണ്ട്.

  • ഊനിയേറ്റന് കോര്ച് കോര്ചായി കാര്യങ്ങല്‍ പര്ഞ്ഞുകോറ്റ്ക്കുന്ന രഞ്ജിനീമയമായ മലയാളം.... സോറി മല്യാലം
  • അന്തരാളങ്ങളില്‍ നിന്നും ബഹിര്‍ഗ്ഗമിക്കുന്ന ചിന്താസരണികളിലൂടെ സഹജീവികളില്‍ സമഭാവനയും പ്രബുദ്ധതയും ആവിര്‍ഭവിക്കാനുതകുന്ന അത്യുന്നതമായ ജീവിതം നയിക്കുന്ന മഹദ് വ്യക്തികള്‍ സ്റ്റേജില്‍ നില്‍ക്കുന്പോള്‍ മാത്രം പറയുന്ന മലയാളം.
ജഗതി ശ്രീകുമാര്‍ ആണ് ഈ തിരുവനന്തപുരം ഭാഷ എനിക്ക് ആദ്യമായി പറഞ്ഞുതന്നത്, ബഹുഭൂരിപക്ഷം മലയാളികളെയും പോലെ സിനിമയിലൂടെ തന്നെ (ജഗതിയെ നേരിട്ട് പരിചയമുണ്ട് എന്ന് പറഞ്ഞാല്‍ കിട്ടുന്ന വെയ്റ്റ് എനിക്കുവേണ്ട, കാരണം അതില്ല).
പിന്നീട് സുരാജ് വെഞ്ഞാറമൂട് എന്ന നടനിലൂടെ ഈപ്പറഞ്ഞ "തിരോന്തരം ഫാഷ" ഞാന്‍ കുറച്ചൊക്കെ പഠിച്ചതായിരുന്നു.
പക്ഷെ ഇന്നാട്ടിലെത്തിയപ്പോള്‍ മനസിലായി ഞാന്‍ കണ്ടും കേട്ടും പഠിച്ചതൊന്നും കംപ്ലീറ്റ് അല്ലെന്ന്. വിദ്യാഭ്യാസവിശാരദര്‍ പറയുന്നതുപോലെ അനുഭവങ്ങളില്‍ നിന്നാണ് ഒരാള്‍ ജീവിതത്തെക്കുറിച്ച് ഏറ്റവുമധികം പഠിക്കുന്നത്, പാഠപുസ്തകങ്ങളില്‍ നിന്നല്ല.
ഒരു പാവം വള്ളുവനാടനായ ഞാന്‍ തിരുവനന്തപുരത്ത് എത്തിപ്പെട്ടപ്പോള്‍ ചില്ലറ ചെറിയ ഭാഷാപ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നു. ചില കഥകള്‍ താഴെക്കൊടുക്കുന്നു.
**********************
വാടകക്കൊരു വീട് അന്വേഷിച്ച് നടക്കുന്നതിനിടയിലാണ് ഞാന്‍ ..... സ്ഥലത്തെ വീടിനെക്കുറിച്ച് കേട്ടത്. (പേരുകളെല്ലാം സാങ്കല്‍പ്പികം എന്നാണല്ലോ പണ്ടുമുതല്കേ മലയാളവാര്‍ത്താസാഹിത്യത്തിന്റെ ഒരു ഗമ, അതിനാല്‍ സ്ഥലപ്പേര് തല്‍ക്കാലം പറയുന്നില്ല, സൌകര്യത്തിനുവേണ്ടി നമുക്ക് "അമേരിക്കന്‍ ജങ്ങ്ഷനിലെ" "കൂര്‍ക്കപ്പാറ റോഡിലെ" "പ്രഭാതം" വീടെന്ന് ഈ വീടിനെ വിശേഷിപ്പിക്കാം)
ഈ അമേരിക്കന്‍ ജങ്ങ്ഷന്‍ കണ്ടുപിടിക്കാന്‍ ഞാന്‍ ഒരു ശ്രമം നടത്തി, ഏതാണ്ടെത്ര ദൂരം കാണുമെന്നറിയണമല്ലൊ. ഏറ്റവുമെളുപ്പം വല്ല പെട്ടിക്കടയിലും ചോദിക്കുക എന്നതുതന്നെ. അങ്ങിനെ എന്റെ തിരുവനന്തപുരം ഭാഷയുമായുള്ള ആദ്യ മല്‍പ്പിടുത്തം സംഭവിച്ചു. ആദ്യം കണ്ട പെട്ടിക്കടയില്‍ വെച്ച് ഇനി പറയുന്ന സംഭാഷണം എന്ന സംഭവം നടന്നു.
കഥാപാത്രങ്ങള്‍ - അപ്പൂട്ടന്‍ (അതായത് ഞാന്‍), വേലായുധന്‍ എന്ന പെട്ടിക്കടക്കാരന്‍ (name changed എന്ന് പറയാമെങ്കിലും പേരറിയില്ലെന്നതാണ് വാസ്തവം), പേരറിയാത്ത ഏതോ സഖാവ് (അവിടെ ബീഡി വലിച്ചുകൊണ്ടിരുന്ന ഒരാള്‍, അദ്ദേഹത്തിന് തല്‍ക്കാലം പേരു വേണ്ട).
- ചേട്ടാ, ഈ അമേരിക്കന്‍ ജങ്ങ്ഷനിലേക്ക് എങ്ങന്യാ പൂവ്വ്വാ?
വേ - യെന്തര്?
- അല്ല ചേട്ടാ, ഈ അമേരിക്കന്‍ ജങ്ങ്ഷനിലേക്ക് ഏദ്യാ വഴി?
വേ (തിരിഞ്ഞ് സഖാവിനോട്) - അണ്ണാ... ഇത് യേത് സ്തലം?
- വോ അമേരിക്കന്‍ ജന്ഷനിലാട്ട് തന്നേ? ദോണ്ട് റ്വാട്ടീ നൂത്ത് പ്വാണം.
- എത്ര ദൂരം ണ്ടാവും?
- വോ, ഒത്തിരീന്നും യില്ല.
- ഈ വഴീല് നേരെ പോയാ അവ്ടെത്ത്വോ
- യീ വഴീ നൂത്ത് പ്വായാ ____ജന്ഷനീ യെത്തും. അവ്ടെ യാരോടേലും ച്വാദീര്, അപ്പ പര്‍ഞ് തരും.
പെട്ടിക്കടയില്‍ നിന്നും സഖാവ് കാണിച്ചുതന്ന റോഡിലൂടെ നേരെ വെച്ചുപിടിച്ച ഞാന്‍ ____ ജങ്ങ്ഷന്‍ കണ്ടുപിടിച്ചു. അവിടെ നിന്നും വെറൊരാളോട് ചോദിച്ച് അമേരിക്കന്‍ ജങ്ങ്ഷനിലേക്കുള്ള വഴി മനസിലാക്കി വെച്ചു. പിന്നീട് വീട് പോയി കാണുകയും ഉറപ്പിക്കുകയും ചെയ്തു.
++++++++++++++++++++
അടുത്തയാഴ്ച ഈ വീട് ഒന്നുകൂടി കാണാന്‍ ഞാന്‍ എന്റെ കസിനെയും കൂട്ടി യാത്രയായി. ആദ്യയാത്ര വീട്ടുടമസ്ഥന്റെ കൂടെ ആയതിനാല്‍ വഴി ശരിക്കും പഠിച്ചിരുന്നില്ല, അതിനാല്‍ പ്രതീക്ഷിച്ചതുപോലെ വഴി തെറ്റി. ചോദിക്കാതെ ഇനി പോകുന്നതില്‍ അര്‍ത്ഥമില്ലെന്നു മനസിലായപ്പോള്‍ ഞങ്ങള്‍ ഒരു കടയില്‍ കയറി വഴി ചോദിച്ചു മനസിലാക്കി.... താഴെ പറയുന്ന തിരക്കഥയിലെ രംഗം ഇവിടെ നടമാടി.
രംഗത്തുള്ള താരങ്ങള്‍ - അപ്പൂട്ടന്‍, ഗോപിയണ്ണന്‍ (Name changed എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ)
- ചേട്ടാ, ഈ കൂര്‍ക്കപ്പാറ റോഡ് എവട്യാ?
ഗോ - കൂര്‍ക്കപ്പാറ റോഡാ? ദോണ്ടിങ്ങനെ പ്വായി റെയ്റ്റ്. എന്തരിനാണ്?
- ഏയ്. ഒരു വീട് വാടകക്ക് എട്ത്ണ്ടേയ്. പ്പ വഴി തെറ്റി. അപ്പൊന്ന് ചോയ്ക്കാം ച്ച് കേറീതാ.
ഗോ - അവ്ടെ യാത് വീട്?
- പ്രഭാതം ന്ന്‍ പേര്ള്ള വീട്.
ഗോ - വോ, പ്രഫാതം.... വൊരു പുതീ വീട് തന്നേ?
- അതന്നെ.
ഗോ - ആ വഴീ പ്വായാ വൊരു പള്ളി കാണും. അതിന്റെ വാപ്പാസിറ്റ് തന്നേ വീട്.
അങ്ങിനെ പള്ളീടെ "വാപ്പാസിറ്റുള്ള വീട്" അന്വേഷിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു.
********************************
ഇനിയുള്ള കഥ തിരുവനന്തപുരം അഡ്വെഞ്ചര്‍ അല്ല, ഒരു തെക്കനും ഞാനെന്ന വടക്കനും തമ്മിലുണ്ടായ ഒരു ചെറിയ തെറ്റിദ്ധാരണയാണ്. പറഞ്ഞുവരുന്പോള്‍ ഒരു ചെറിയ ഭാഷാപ്രയോഗപ്രശ്നം.
ഞങ്ങളുടെ ഓഫീസില്‍ ഒരു പ്രോജക്ടില്‍ അത്യാവശ്യമായി _____ skill ഉള്ള ഒരാള്‍ വേണം. ആവശ്യം ഒരു കാഷ്വല്‍ എന്ക്വയറി ആയി ഞങ്ങളുടെ പിഎം (പ്രോജക്റ്റ് മാനേജര്‍) ന്റെ അടുത്തെത്തി.
പിന്നീട് എന്നെ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു. "നിങ്ങളുടെ ഡിപ്പാര്‍ട്മെന്റില് _____ അറിയാവുന്ന ആള്‍ ഉണ്ടോ?"എനിക്കറിയാവുന്ന ഒരു പേര് പറഞ്ഞുകൊടുത്ത് ഞാന്‍ എന്റെ പണി തുടര്‍ന്നു.
പിറ്റേന്ന് ഊണ് കഴിക്കുന്പോള്‍ എനിക്കൊരു കോള്‍, പിഎം ആണ്.
"അല്ല, നമ്മടെ _____ അറിയാവുന്ന ആളുടെ കാര്യം എന്തായീ? ഞാന്‍ ഇന്നലെ പറഞ്ഞിരുന്നതല്ലേ?"
എനിക്കതുകേട്ടപ്പോള്‍ ആദ്യം വന്നത് ദേഷ്യമാണ്.
ഒന്നാമതായി എനിക്ക് ഇതില്‍ ഔദ്യോഗികമായി ഉത്തരവാദിത്തം ഒന്നുമില്ല. പിന്നെ, ആവശ്യക്കാരന്‍ ഒരു രീതിയിലും ഇതില്‍ അന്വേഷണം നടത്തിയിട്ടുമില്ല. ഞാനെന്തിനു പാടുപെടണം? ഇത് സ്വാഭാവികമായ ചിന്ത മാത്രം.
എന്നാല്‍ എന്നെ അലട്ടിയത് വേറൊരു കാര്യമാണ്, എന്നോട് പിഎം ചോദിച്ച ചോദ്യം. "ഇന്നലെ പറഞ്ഞിരുന്നതല്ലേ", എന്ന് വെച്ചാല്‍ ഇന്നലെ ഞാന്‍ പറഞ്ഞിട്ടും നിനക്കൊരു കുലുക്കവുമില്ലല്ലോ എന്നല്ലേ പിഎം അര്‍ത്ഥമാക്കുന്നത്.
ഞാനധികം സംസാരിക്കാന്‍ നിന്നില്ല, നോക്കാം എന്നുപറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചു.

പിന്നീടാണ് പിഎം പറഞ്ഞതിന്റെ ധ്വനി എനിക്ക് മനസിലായത് (അത് പിഎംനെ വ്യക്തിപരമായി അറിയാവുന്നതിലാണ് സാധ്യമായതെന്നുകൂടി പറയട്ടെ)
തലേദിവസം പറഞ്ഞ ഒരു കാര്യം ഒന്നുകൂടി ഓര്‍മിപ്പിക്കുന്നതിന് വള്ളുവനാടന്‍ ശൈലിയില്‍ സാധാരണയായി പറയുന്നത് "ഇന്നലെ പറഞ്ഞില്ലേ..... " എന്ന മട്ടിലാണ് (ന്നലെ പര്‍ഞ്ഞില്ല്യേ എന്ന് തന്നെ പറയണം, എന്നാലേ ശരിയാവൂ).
"ഇന്നലെ പറഞ്ഞിരുന്നതല്ലേ" എന്ന പ്രയോഗം അവിടുത്തുകാര്‍ക്ക് ഒരു കുറ്റപ്പെടുത്തലാണ്, ഓര്‍മിപ്പിക്കലല്ല. ആ രീതിയില്‍ പറയുന്പോള്‍ സാധാരണയായി സംസാരത്തിന്റെ ടോണ്‍ തന്നെ മാറും.

സത്യത്തില്‍ പിഎം ഉദ്ദേശിച്ചത് "ഇന്നലെ പറഞ്ഞില്ലേ..." എന്നുതന്നെ ആയിരുന്നു. ഇത്തിരി തെക്കോട്ടുവന്നതിനാല്‍ വാക്കുകള്‍ ഇത്തിരി മാറിപ്പോയി, എന്റെ സംസാരരീതി വേറെയായിരുന്നതിനാല്‍ അര്‍ത്ഥവും.
പിന്നീട് കാര്യങ്ങള്‍ ഒരുവിധം സെറ്റപ്പ് ആക്കിയതിനുശേഷം ഞാനും പിഎമ്മും ഇതുപറഞ്ഞു ചിരിച്ചു.
**************
കേള്‍ക്കുന്നവനുള്ളതാണ് ഭാഷ. ഭാഷ സംവദിക്കാനുള്ളതുതന്നെ, ഉച്ചാരണവും വ്യാകരണവും ഒന്നും ഇവിടെ പ്രസക്തമല്ല. പക്ഷെ ഭാഷാശൈലികള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍ ചിരിപ്പിക്കാനും കരയിക്കാനുമൊക്കെയായി ഭാഷകള്‍ ഉള്ളിടത്തോളം കാലം നമ്മുടെയിടയില്‍ നിലനില്‍ക്കും. ആര്‍ക്കും കരയാനിടവരുത്താതെ അത് നില്ക്കുമെന്ന് നമുക്ക് വിശ്വസിക്കാം. അതുവരെ നമുക്കു ചിരിക്കാം, ഓര്‍ത്തോര്‍ത്തുചിരിക്കാം

Tuesday, October 7, 2008

കഥകളി വേഷങ്ങള്‍.

ഞാന്‍ ഒരു കഥകളി ഭ്രാന്തനല്ല. നന്പൂരാര്ടെ ഭാഷയില്‍ പറഞ്ഞാല്‍ "അശേഷം കളിഭ്രാന്തില്ല്യാന്നര്‍ത്ഥം". പച്ച, കത്തി, കരി, താടി, മിനുക്ക്‌ ഇത്യാദി ശ്ശ്യൊരൂട്ടം കേട്ട്ണ്ട് ന്നല്ലാണ്ടെ ദൊക്കെന്താ ന്ന് ചോയ്ച്ചാ ഒന്നന്ധാളിക്കും, നിശ്ശം.

ഈ ലോകവിവരം മാത്രം കയ്യില്‍ വെച്ചാണ് ഈ കഥ എഴുതുന്നത്, തെറ്റുകള്‍ സദയം മാപ്പാക്കുമല്ലോ.

ഞാന്‍ ഐഐഎസ് സിയില്‍ പ്രോജക്റ്റ് അസിസ്റ്റന്റ് ആയി പണിയെടുക്കുന്ന കാലം. എന്റെ പഴയ ഒട്ടുമിക്ക കഥകളിലും ഈ കാലമാണ് വരച്ചിട്ടുള്ളത്. ഇതും ആ സമയത്തുണ്ടായ ഒരു ചെറിയ കഥയാണ്.
++++++++++++++++++++++++++++++
കഥ തുടങ്ങുന്നതിനുമുന്പ് നായകനെ ഒന്നു പരിചയപ്പെടേണ്ടെ. നായകന്റെ പേര് തല്‍ക്കാലം പറയുന്നില്ല, ഇനി അവനെങ്ങാന്‍ ഇതു വായിച്ചാലോ. സൌകര്യത്തിന് നമുക്കവനെ സഖാവ് എന്ന് വിളിക്കാം, കാരണം അവന്‍ ഒരു സിപിഎം അനുഭാവി ആയിരുന്നു. സഖാവിനെ അറിയുന്നവര്‍ക്ക് അവനാണ് ഈ പാവം ഇര എന്ന്‍ മനസിലാവും, കാരണം അവനെ ആര്‍ക്കും മറക്കാനാവില്ല എന്നത് തന്നെ.

അവന്റെ കാര്യങ്ങള്‍ പറ്റാവുന്നത്ര പറയാം, എന്നാലേ കഥ മുഴുവനാവൂ.

ലോകത്തെയും മാലോകരെയും ഒരുപാട് സ്നേഹിക്കുന്നവനാണ് സഖാവ് എന്നാണ് എന്റെ വിലയിരുത്തല്‍. സ്വന്തം സന്തോഷങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാനും സങ്കടങ്ങള്‍ പറഞ്ഞു നെടുവീര്‍പ്പെടാനും മടിയില്ലാത്ത ഒരു പാവം. അവന്റെ മനസിലുള്ളത് പുറത്തുവരാന്‍ അധികമൊന്നും ക്ലേശിക്കേണ്ടിവരില്ല സാധാരണയായി.
ആധുനിക വൈദ്യശാസ്ത്രം ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ലാത്ത പവറുള്ള ഒരു കണ്ണടയാണ് ആശാന്റെ മുഖമുദ്ര, എന്നുവെച്ചാല്‍ കുറേക്കാലമായി കണ്ണട വെച്ചുകൊണ്ടേയിരിക്കുന്നതിനാല്‍ മുഖത്ത്, കൃത്യമായി പറഞ്ഞാല്‍ മൂക്കില്‍, നല്ലൊരു മുദ്ര, അഥവാ പാട് ഉണ്ടെന്നുതന്നെ. അന്ന്‍ സഖാവ് മെലിഞ്ഞ ശരീരപ്രകൃതിക്കാരനായിരുന്നു. ഇപ്പോള്‍ എന്താണ് അവതാരരൂപം എന്നറിയില്ല, ഒരു കുടവയറൊക്കെ ചാടിയിട്ടുണ്ടായിരിക്കാം.
ആ കാലഘട്ടത്തില്‍ ഒരു താടിയുമായാണ് സഖാവ് നടന്നിരുന്നത്. "തടി വരുന്നില്ല, എന്നാല്‍ താടി വരട്ടെ" എന്ന സിദ്ധാന്തമാണോ അതോ താടി വടിക്കാന്‍ മിനക്കിടാത്തതാണോ, അതോ സമൃദ്ധമായ സ്വന്തം താടിയില്‍ അഭിമാനം തോന്നിയിട്ടാണോ.... എന്തൊക്കെയായാലും സഖാവ് എന്നാല്‍ "ആ താടി വെച്ച പയ്യനല്ലേ" എന്ന്‍ ചെറിയ പരിചയം മാത്രമുള്ളവര്‍ പറയും. (പിന്നീടെപ്പോഴോ കണ്ടപ്പോള്‍ അവന്‍ താടി വടിച്ചുകളഞ്ഞതായി കണ്ടു. തടി വന്നതിലാവാം താടി വേണ്ടെന്നുവെച്ചത്).
ശരീരപ്രകൃതി അവിടെ നില്‍ക്കട്ടെ, സ്വഭാവമാണ് കൂടുതല്‍ പറയേണ്ടത്. അതാകുന്നു കഥയിലെ ആണിക്കല്ല്.

അസാധ്യമായൊരു ഓര്‍മശക്തിയാണ് സഖാവിന്.
നമ്മള്‍ ഒരാളെക്കുറിച്ച് അബദ്ധവശാല്‍ എങ്ങാനും പറഞ്ഞുപോയാല്‍ കുറേദിവസങ്ങള്‍ക്കുശേഷവും ആ വ്യക്തിയെപറ്റിയുള്ള വിവരണം അവന്റെ ഡേറ്റാബേസില്‍ കിടക്കുന്നുണ്ടാവും. "ആങ്.... നീയന്നു പറഞ്ഞ സജീവല്ലേ.... ആ എംഏ മലയാളം കഴിഞ്ഞ് നാട്ടില്‍ മാഷായി പണിയെടുത്തതിനുശേഷം സോഫ്റ്റ്വെയറിലേക്ക് ചാടി ഇപ്പൊ വിപ്രോയില്‍ വര്‍ക്ക് ചെയ്യുന്നവന്‍" എന്ന മട്ടിലാണ് ഗഡിയുടെ സംസാരം. ഈ സജീവിനെക്കുറിച്ച് എപ്പോഴാണ് ഞാന്‍ ഇവനോട് പറഞ്ഞതെന്ന്‍ എനിക്കുപോലും ഓര്‍മയുണ്ടാവില്ല.

ഇങ്ങിനെയുള്ള ഒരുത്തന്‍ സംസാരപ്രിയനായതില്‍ വലിയ അദ്ഭുതം തോന്നേണ്ടതില്ലല്ലൊ. ഒരു സംസാരപ്രിയന്‍ തന്നെയാണ് നമ്മുടെ സഖാവ്.
ഒരുപാട് സംസാരിക്കും എന്നതുകൊണ്ടുതന്നെ സംസാരത്തിനിടക്ക് നല്ല "വെടി"കളും വരും സഖാവില്‍ നിന്ന്‍. വിശ്വസിക്കണമെങ്കില്‍ കേള്‍ക്കുന്നവന്‍ മന്ദബുദ്ധിയായിരിക്കണം എന്ന കണ്ടീഷന്‍ വെക്കാന്‍ പാകത്തില്‍ ചില കഥകള്‍ ഇവന്റെ വകയായിട്ടുണ്ട്. പരത്തി പറയുന്നില്ല, എന്നാലും ഒരു ചെറിയ, വളരെ ചെറിയ, സാന്പിള്‍ തരാം.
1985 ഇന്ത്യാ-ഓസ്ട്രേലിയാ മാച്ചില്‍ ഭയങ്കര സ്ലെഡ്ജിംഗ്. സഹിക്കാന്‍ പറ്റാതായപ്പോള്‍ ബാറ്റു ചെയ്യുകയായിരുന്ന മൊഹിന്ദര്‍ അമര്‍നാഥ് തിരിഞ്ഞുനിന്ന്‍ ഫസ്റ്റ്‌ സ്ലിപ്പില്‍ നിക്കുന്ന ജെഫ് മാര്‍ഷിനെ നോക്കി "ഫ__ യൂ ബാസ്___" എന്ന് ഒറ്റ പറച്ചില്‍... ബാറ്റു ചൂണ്ടിക്കൊണ്ട്. പിന്നെ ആ ടെസ്റ്റ് കഴിയുന്നതുവരെ മാര്‍ഷ് മിണ്ടിയിട്ടില്ല.
അന്നത്തെ സ്റ്റംപ് മൈക്രോഫോണിന് അത്ര ശക്തിയുണ്ടായിരുന്നോ എന്നറിയില്ല, അന്പയറോ മറ്റു ഒഫീഷ്യല്‍സോ ഇതു കേട്ടതായും വാര്‍ത്ത കണ്ടിട്ടില്ല. ഏതായാലും വേറെയാരും കേള്‍ക്കാത്തൊരു കാര്യം ഇവന്‍ മൈക്രോഫോണിന്റെ സഹായമില്ലാതെ തന്നെ കേട്ടു. ജഫ് മാര്‍ഷും കേട്ടുകാണണം, അതാണല്ലോ അങ്ങേരു പിന്നെ മിണ്ടാണ്ടായത്. ഏതായാലും ടെസ്റ്റിന്റെ ബാക്കി സമയം മുഴുവന്‍ മാര്‍ഷ് മിണ്ടാതിരുന്നു എന്നതും മാര്‍ഷും സഖാവും മാത്രം അറിഞ്ഞിട്ടുള്ള കാര്യമാണ്, ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പോലും അറിഞ്ഞുകാണില്ല.

സഖാവും കഥകളിയും തമ്മിലെന്ത് ബന്ധം? വലിയ ബന്ധമൊന്നുമില്ല. പക്ഷെ സഖാവും കഥകളിവേഷങ്ങളും തമ്മില്‍ ബന്ധമുണ്ട്. ഇത്രയും പറഞ്ഞതില്‍ നിന്ന്‍ ഒന്നും മനസിലായില്ലെങ്കില്‍ വിശദമാക്കാം.
സഖാവ് സമൃദ്ധമായി താടി വളര്‍ത്തിയിരുന്നു എന്ന്‍ നേരത്തെ പറഞ്ഞല്ലോ.
സ്വഭാവം കൊണ്ട് കത്തിയുമാണ്.
അപ്പോള്‍ കത്തി, താടി തുടങ്ങിയ വേഷങ്ങള്‍ സഖാവിന്റെ കയ്യില്‍ ഭദ്രം.
ഇനിയാണ് അടുത്ത വേഷം വരുന്നത്.

ഈ കഥ നടക്കുന്ന കാലത്തെ സഖാവിന്റെ അവസ്ഥയില്‍ നിന്നും തുടങ്ങാം ആദ്യം.

സഖാവും എന്നെപ്പോലെ ജോലി തെണ്ടിയാണ് ബാംഗ്ലൂരില്‍ എത്തിപ്പെട്ടത്. ഞങ്ങളുടെ രണ്ടുപേരുടെയും ചങ്ങാതിയായിരുന്നു പ്രേം. ഈ പ്രേം വഴിയാണ് ഞാന്‍ ഐഐഎസ് സിയില്‍ എത്തുന്നതും ഒരു പ്രോജക്റ്റ് അസിസ്റ്റന്റ് എന്ന താല്‍ക്കാലിക ജോലി തരപ്പെടുത്തുന്നതും. സഖാവും അങ്ങിനെത്തന്നെ. കുറച്ചുകഴിഞ്ഞപ്പോള്‍ പ്രേം തന്റെ ഐഐഎസ് സിയിലെ പിഎച്ച്ഡി മതിയാക്കി ജോലിയുമായി ഐക്യനാടുകളിലേക്ക് പറന്നു. തന്റെ ഹോസ്റ്റല്‍ മുറി ഒഴിയാതെയാണ് പ്രേം പോയത്. ആ മുറിയിലാണ് നമ്മുടെ സഖാവ് താമസിച്ചിരുന്നത്. എപ്പോള്‍ വേണമെങ്കിലും ഒരു ചെക്കിംഗ് നടന്നേക്കാമെന്നും അങ്ങിനെ നടന്നാല്‍ തന്റെ ഐഐഎസ് സി വാസം തീരുമെന്നും സഖാവ് വല്ലാതെ പേടിച്ചിരുന്നു. പിടിക്കപ്പെടുമെന്നു മാത്രമല്ല, നിയമവിരുദ്ധമായി താമസിക്കുന്നതിന്റെ പേരില്‍ വേറെ പുലിവാലുകള്‍ക്കും സാധ്യതയുണ്ട്. അതിനാല്‍ വളരെ സൂക്ഷിച്ചാണ് പേടിച്ചാണ് തന്റെ ജീവിതം സഖാവ് നയിച്ചിരുന്നത്.

അങ്ങിനെ, നമ്മുടെ നായകന്‍ പുതിയ അങ്കത്തിന് തയ്യാറെടുത്തുനില്ക്കുന്നു.
ആ അങ്കമാണ് ഈ കഥ.

************************************************

ഒരുദിവസം ലാബിലെത്തിയ എനിക്ക് ഒരു ഫോണ്‍. സഖാവാണ് മറുവശത്ത്.
വളരെ ദയനീയസ്വരം."അപ്പൂട്ടാ, ആകെ പ്രശ്നമായി. റൂം മുഴുവന്‍ കരിപിടിച്ച് നാശമായി കിടക്ക്വാ. എന്ത് ചെയ്യണം എന്നൊരു പിടീല്ല"
സംഭവത്തിന്റെ വിശദാംശങ്ങള്‍ ചോദിച്ചപ്പോഴാണ് കാര്യമറിഞ്ഞത്. അതീവിധം.

തലേദിവസം സഖാവും വിനയനും തമ്മില്‍ വൈകുന്നേരം കുറേനേരം സംസാരിച്ചിരുന്നു. ഒടുവില്‍ നേരം വല്ലാതെ വൈകി എന്ന് മനസിലാക്കിയപ്പോള്‍ രണ്ടുപേരും എഴുന്നേറ്റ് മെസില്‍ ഡിന്നറടിക്കാന്‍ പോയി.
തിരിച്ചുവന്നപ്പോള്‍ മുറി മുഴുവന്‍ പുക, കട്ടപ്പൊക.
പോകുന്ന നേരത്ത് വലിച്ചുതീരാറായ സിഗരറ്റ് കുറ്റി ചവറ്റുകൊട്ടയില്‍ ഇട്ടിരുന്നു, അത് കടലാസിലെല്ലാം കത്തിപ്പിടിച്ച് പതുക്കെ ബെഡ്ഷീറ്റിലേക്കും മറ്റും പടര്‍ന്ന്‍ ആകെ പുകമയം ആയി നില്ക്കുന്നു. ഭാഗ്യത്തിന് സാധനങ്ങള്‍ അധികമൊന്നും കത്തിയിരുന്നില്ല, പക്ഷെ മുറി മുഴുവന്‍ പുകയായിരിക്കുന്നു.
രാത്രി ഒന്നും ചെയ്യാനില്ലാതിരുന്നതിനാല്‍ കിടന്നുറങ്ങി. രാവിലെ എഴുന്നേറ്റപ്പോഴാണ് യാഥാര്‍ത്ഥപ്രശ്നം തലപൊക്കി വരുന്നത്. ചുവരുകളിലും മുകളിലുമെല്ലാം കരി. കരിയെന്നുപറഞ്ഞാല് മഞ്ഞ ചുവരുകള്‍ മുഴുവന്‍ കറുത്തിരിക്കുന്നു. മുന്‍പേയുള്ള കേസുകളുടെ കൂട്ടത്തില്‍ ഇതുകൂടി വന്നാല്‍ സഖാവിന്റെ കാര്യം മുറിയിലുണ്ടായിരുന്നതുപോലെത്തന്നെ "കംപ്ലീറ്റ് കട്ടപ്പൊക" ആയിത്തീരും.

എന്തുചെയ്യും എന്നാലോചിച്ച് സഖാവിന് കരച്ചില്‍ വന്നിരിക്കുന്ന സമയം. ഉള്ള കൂട്ടുകാരെല്ലാം രാവിലെതന്നെ അവരവരുടെ ലാബുകളിലെത്തി ഗൈഡുകളുമായി വാഗ്വാദത്തിലാണ്, അവരെ വിളിക്കാന്‍ വയ്യ. ഒറ്റക്ക് ആ യുദ്ധം നയിക്കാന്‍ ത്രാണിയില്ലാതെയാണ് സഖാവിന്റെ ദയനീയാവസ്ഥ.

ഇത്തിരി പണികളുണ്ടായിരുന്നത് തീര്‍ത്ത്‌ ഗൈഡിന്റെ അനുവാദം വാങ്ങി ഞാന്‍ ഹോസ്റ്റല്‍ ലക്ഷ്യമാക്കി നടന്നു. അവിടെ ചെന്നപ്പോള്‍ രംഗം കുറച്ചുകൂടി ശാന്തമായിരിക്കുന്നു.
സഖാവിന് ഒരു തമിഴന്റെ സഹായം കിട്ടിയിട്ടുണ്ട്. സഖാവും തമിഴനും കൂടി ചുവരായ ചുവരുമുഴുവന്‍ വെള്ളമൊഴിച്ചും ചകിരി കൊണ്ടു ഉരച്ചും കരിയിളക്കിക്കൊണ്ടിരിക്കുകയാണ്. ഒരുവിധം ആള്‍പ്പൊക്കത്തിലുള്ള കരി കഴുകി ലെവലാക്കിയിട്ടുണ്ട്. ഇനി പ്രശ്നം അതിന് മുകളിലും ഉത്തരത്തിലുമുള്ള കരിയാണ്.

അതിനായി എവിടെനിന്നോ ഒരു ഏണി (ഞങ്ങളുടെ നാട്ടില്‍ കോണി എന്ന് പറയും, മലയാളത്തില്‍ ലാഡേഴ്സ് എന്നും) സംഘടിപ്പിച്ചിട്ടുണ്ട്. പക്ഷെ നിലം മുഴുവന്‍ വെള്ളമായതിനാല്‍ വഴുക്കുമോ എന്ന പേടി കാരണം തമിഴന്‍ വായപൊളിച്ചിരിക്കുകയാണ്.

ഞാന്‍ ചെന്ന സമയം നന്നായി എന്ന് തോന്നി. ഏണി ചുവരില്‍ ചാരി തമിഴന്‍ അതില്‍ കയറി ചുവര്‍ വൃത്തിയാക്കിത്തുടങ്ങി. ഞാന്‍ ഏണി വഴുക്കാതെ പിടിച്ചു നില്‍പ്പും. സഖാവ് വേറെ ഭാഗങ്ങളിലേക്ക് തന്റെ ശ്രദ്ധ പതിപ്പിച്ചു. അങ്ങിനെ പതുക്കെ പതുക്കെ "ഓപ്പറേഷന്‍ കരികളയല്‍" പുരോഗമിച്ചു.

കഷ്ടകാലം എന്നല്ലാതെ എന്തുപറയാന്‍. സഖാവിന് ഒരു ബക്കറ്റ് ആവശ്യം വന്നു, "അപ്പൂട്ടാ, അതൊന്ന്‍ എടുത്തുതര്വോ" എന്ന്‍ ചോദിക്കാന്‍ തോന്നി. ബക്കറ്റ് എടുക്കാനായി ഞാന്‍ ഏണിയില്‍ നിന്നും പിടിവിട്ടതും ഏണി വഴുക്കി തമിഴനും ഏണിയും ഒന്നിച്ച് നിലത്തുവീണതും ഞൊടിയിടക്കുള്ളില്‍ കഴിഞ്ഞു, എനിക്കൊന്ന്‍ പ്രതികരിക്കാന്‍ പോലും സമയം തരാതെ. തമിഴന്റെ ആര്‍ത്തനാദത്തിനും ഏണി നിലത്തുവീഴുന്നതിന്റെ ശബ്ദത്തിനും ഒരേ ഫ്രീക്വെന്‍സി ആയിരുന്നു. (പറയുന്നത് ക്രൂരമാണോ, സോറി)

സഖാവിന്റെ മനസ്സില്‍ ഇപ്പോള്‍ കരിയോ പുകയോ ഒന്നുമല്ലായിരുന്നു. തമിഴന്റെ അവസ്ഥ എവിടേക്കുമെത്താം. വല്ല എല്ലും ഒടിഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ പുകില് വേറെ. അടിച്ചുഫിറ്റായവനെ ഒരു ജീവിയുടെ പേരുചേര്‍ത്തു പറയാറില്ലേ, ആ ജീവി ഇടിവെട്ടിയവന്റെ തലയില്‍ കടിച്ചാല്‍ എങ്ങിനെയിരിക്കും, അതായിരുന്നു സഖാവിന്റെ അപ്പോഴത്തെ അവസ്ഥ. ഏണി യഥാര്‍ത്ഥത്തില് "ഏണി" ആയ കണ്ടീഷന്‍. ആള്‍ ലാഡേഴ്സ്.

ഒന്നു രണ്ടു നോട്ടുകള്‍ കൊടുത്ത് തമിഴനെ ഒരുവിധത്തില്‍ പറഞ്ഞയച്ചു. "ഉങ്കളുക്ക് വലിക്കിതാ വലിക്കിതാ" എന്ന്‍ ഞാന്‍ രണ്ടുമൂന്നുതവണ ചോദിച്ചു. (പോടാ പുല്ലേ... ഒന്നു വലിച്ചിട്ടല്ലെടാ ഈ കുരിശുമുഴുവന്‍ ഉണ്ടായത്, ഇനി ഈ തമിഴനെക്കൂടി വലിപ്പിക്കണോ എന്ന്‍ സഖാവ് ചിന്തിച്ചോ ആവോ, ഉണ്ടാവാന്‍ വഴിയില്ല, അവന് അത്യാവശ്യം തമിഴറിയാം)

തമിഴന്‍ പോയി കുറച്ചുകഴിഞ്ഞപ്പോള്‍ ഐഐഎസ് സിയിലെ മറ്റു ചങ്ങാതിമാര്‍ തങ്ങളുടെ അത്യാവശ്യപണികള്‍ തീര്‍ത്ത് തിരിച്ചെത്തി. പിന്നീട് പണി എളുപ്പമായിരുന്നു. എല്ലാവരും കൂടി ഉത്സാഹിച്ച് കരി മുഴുവന്‍ കഴുകിക്കളഞ്ഞു. പാവം സഖാവ്, അതുവരെ ഉണ്ണാന്‍ പോലും കഴിയാതെ തന്റെ ഗതികേടിനെ ശപിച്ച് "പ്പ കരയും" എന്ന മട്ടില്‍ ഇരിക്കുകയായിരുന്നു. ഈ അങ്കമെല്ലാം ഒന്നു കഴിഞ്ഞപ്പോഴാന്‍ അവന്റെ മുഖം കുറച്ചെങ്കിലും ഒന്നു തെളിഞ്ഞത്.

**********************************

അങ്ങിനെ സഖാവ് പുതിയൊരു കഥകളി വേഷം കൂടി കെട്ടി. കരി.
കത്തി, കരി, താടി...... കഥകളിയിലെ വില്ലന്‍ വേഷങ്ങള്‍ എല്ലാം തികഞ്ഞു.
ജീവിതത്തില്‍ ഒരുപാട് പച്ചവേഷം സഖാവ് കെട്ടിയിട്ടുണ്ടാവാം, ചിലരെയെങ്കിലും തന്റെ പരിധിക്കകത്തുനിന്ന് സഹായിച്ചിട്ടുണ്ടാവാം, തീര്‍ച്ച. മനസിനകത്ത് ധാരാളം നന്മ സൂക്ഷിക്കുന്ന ഒരു പാവമാണ് അവന്‍.
ഇനി മിനുക്ക്‌.... അതിന്റെ കാര്യം അറിഞ്ഞുകൂടാ.


വേഷംകെട്ടില്ലാതെ ജീവിക്കുന്ന ആ നല്ല സുഹൃത്തിന് നന്മ മാത്രം ആശംസിക്കുന്നു.
അപ്പൂട്ടന്‍.

Monday, October 6, 2008

ചില നാടകാനുഭവങ്ങള്‍ - ഭാഗം രണ്ട്.

ഒന്നാം ഭാഗത്തില്‍ നിന്നും നാടകത്തിന്റെ കഥ കേട്ടല്ലോ, ഈ നാടകം അവതരിപ്പിക്കാന്‍ എത്ര സമയമെടുക്കും? കൂടിയാല്‍ പതിനഞ്ചുമിനിറ്റ്. രാത്രി മുഴുവന്‍ ചെലവാകാന്‍ ഇതു പോരല്ലോ. വേറെ ചില്ലറ ചെറിയ പരിപാടികള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ മാത്രമെ ഇതൊരു ശിവരാത്രി ആക്കാന്‍ സാധിക്കൂ. കൂടാതെ വന്നിരിക്കുന്ന കാണികള്‍ക്ക് രസിക്കാനും എന്തെങ്കിലുമൊക്കെ വേണമല്ലോ.

സിനിമാതാരങ്ങള്‍ നടത്തുന്ന "സ്റ്റാര്‍ നൈറ്റ്" കണ്ടിട്ടില്ലേ. പാട്ട്, ഡാന്‍സ്, സ്കിറ്റ്, മിമിക്രി എന്നിങ്ങനെ പല പല പരിപാടികള്‍ ഒരു അവിയല്‍ പരുവത്തില്‍ കൂട്ടിക്കുഴച്ച് എല്ലാത്തരം നടന്മാര്‍ക്കും നടികള്‍ക്കും ഒരു ചാന്‍സ് കിട്ടുന്ന രീതിയില്‍ ഒരു തല്ലിക്കൂട്ട്. അത്തരത്തില്‍ ഒരു പരിപാടി ആണ് ഞങ്ങള്‍ പ്ലാന്‍ ചെയ്തത്. സിനിമാക്കാര്‍ ഈ ഐഡിയ ഇംപോര്‍ട്ട് ചെയ്തത് ഞങ്ങളുടെ പരിപാടി കണ്ടിട്ടാണെന്ന് എനിക്ക് ബലമായ സംശയമുണ്ട്. (അഭിപ്രായവ്യത്യാസം ഞങ്ങള്‍ക്ക് ഇരുന്പുലക്കയല്ല, തേങ്ങാക്കൊലയാണ്)

സൂരജ് എന്ന ഒരു അയല്‍വാസിപയ്യനാണ് ഞങ്ങളുടെ സഹായത്തിനെത്തിയത്. അന്നവന്‍ രണ്ടിലോ മൂന്നിലോ ആയിരിക്കണം പഠിക്കുന്നത്.

മിഥുന്‍ ചക്രവര്‍ത്തിയെ താരപദവിയിലെക്കുയര്‍ത്തിയ "ഡിസ്ക്കോ ഡാന്‍സര്‍" എന്ന സിനിമ ഇറങ്ങിയ കാലമാണ്. "അയാം ഏ ഡിസ്ക്കോ ഡാന്‍സര്‍" എന്ന പാട്ട് ഇന്ത്യയിലെങ്ങും തരംഗമായി ഓടുന്ന കാലം.
ആ പാട്ടിനൊത്ത് ഡാന്‍സ് ചെയ്യാന്‍ സൂരജ് തയ്യാറായി. സിനിമയുടെ ഓഡിയോ കാസറ്റും അവന്റെ കയ്യില്‍ ഉണ്ടായിരുന്നു. ഈ മോഹവും കാസറ്റുമൊക്കെ കയ്യില്‍ വെച്ച് സ്വന്തം കഴിവുതെളിയിക്കാന്‍ ഒരു വേദി കിട്ടാതെ വിഷമിക്കുകയായിരുന്നു ആ പാവം കൊച്ചു കലാഹൃദയം. അപ്പോഴാണ് ഞങ്ങളുടെ വേദി പരിപാടികളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വിവരം അവനറിഞ്ഞത്. അങ്ങിനെ ഒരു വിന്‍-വിന്‍ സിറ്റുവേഷന്‍ ഒത്തുവന്നു. ഞങ്ങള്‍ക്ക് ഒരു ഫില്ലര്‍ പരിപാടി കിട്ടിയ സന്തോഷം, അവനൊരു സ്റ്റേജ് കിട്ടിയ ആവേശം.
സൂരജിന്റെ വേഷങ്ങള്‍ക്കും ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല. എന്നെങ്കിലും ഒരു സ്റ്റേജ് കിട്ടും എന്ന പ്രതീക്ഷയിലാണോ എന്നറിയില്ല, തിളങ്ങുന്ന കുറെ ഷര്‍ട്ടുകള്‍ അവന്റെ കയ്യില്‍ ഉണ്ടായിരുന്നു. കളര്‍ഫുള്‍ ആയൊരു ഷര്‍ട്ടും വെളുത്ത പാന്റും തലയിലൊരു കെട്ടും ഒക്കെ ആയപ്പോള്‍ അവന്‍ ചെറിയൊരു "മിദുന്‍ചക്കര്‍ത്തി" ആയി രൂപാന്തരപ്പെട്ടു.

കഴിഞ്ഞവര്‍ഷം സ്റ്റേജ് സെറ്റിംഗ് ഒന്നും ഇല്ലായിരുന്നു എന്ന്‍ പറഞ്ഞല്ലോ. ഇത്തവണയും അങ്ങിനെ ഒരു കാര്യം ഞങ്ങളുടെ മനസ്സില്‍ ഇല്ലായിരുന്നു. അതിനെക്കുറിച്ച് ഒരു ധാരണ തന്നെ മനസ്സില്‍ ഇല്ലായിരുന്നു എന്നതുതന്നെ കാരണം.

അപ്പോഴാണ് അടുത്ത സഹായിയുടെ രംഗപ്രവേശം. കുട്ടന്‍, മണിചേച്ചിയുടെ മകന്‍. ആള്‍ വളരെ സീനിയര്‍ ആണ്.

സിഗരറ്റ് പാക്കറ്റുകള്‍ ചേര്‍ത്തുണ്ടാക്കുന്ന കൂടുകള്‍ കണ്ടിട്ടില്ലേ, അതുപോലൊരെണ്ണം കുട്ടന്‍ എവിടെനിന്നോ സംഘടിപ്പിച്ചു. എല്ലാവശത്തും ഓരോ സ്ലോട്ടുകള്‍ കീറിയുണ്ടാക്കി. അതിനുള്ളിലേക്ക് ഒരു നിറമുള്ള സീറോവാട്ട് ബള്‍ബിട്ടു. കളര്‍ ലൈറ്റിങ് റെഡി, ഡാന്‍സ് കളിക്കാന്‍ പാടിയ തരം. "കെഡ്വാ ഓഫാവ്വാ കെഡ്വാ ഓഫാവ്വാ" എന്ന ഡിസ്കോലൈറ്റ് അല്ലെങ്കിലും ഞങ്ങളുടെ ചെറിയ സംരംഭത്തിന് ഇതു മതി.

ഇനി കര്‍ട്ടന്‍, കുട്ടനാണ് കര്‍ട്ടനും റെഡിയാക്കിയത്.
ഞങ്ങളുടെ വീടിന്റെ സിറ്റൌട്ടില്‍ ഗ്രില്‍ ഇട്ടിട്ടുണ്ടായിരുന്നു, കുറെ വളയങ്ങള്‍, ഓരോ വളയത്തിലും കൂട്ടിമുട്ടാത്ത നാല് സ്ട്രിപ്പുകള്‍. (ഇവയ്കിടയിലൂടെ കയ്യിട്ടാണ് ഞങ്ങള്‍ വീടിന്റെ വാതില്‍ തുറന്നിരുന്നത്) സിറ്റൌട്ടില്‍ വെച്ചാണ് ഞങ്ങളുടെ നാടകം അരങ്ങേറേണ്ടത്. അതിനുമുന്പിലുള്ള സ്ഥലത്ത് കാണികളിരിക്കും.നല്ല ഭംഗിയുള്ള ഒരു ബെഡ്ഷീറ്റ് കര്‍ട്ടന്‍ ആയി ഉപയോഗിക്കാന്‍ തെരഞ്ഞെടുത്തു. ഇടതുഭാഗത്തെ രണ്ടറ്റവും ഗ്രില്ലില്‍ കെട്ടി, വലതുഭാഗത്തെ മുകളിലെയറ്റത്ത് ഒരു കയറും കെട്ടി ഗ്രില്ലിനിടയിലൂടെ പുറത്തേക്കിട്ടു. കര്‍ട്ടന്‍ ഇടേണ്ട സമയത്ത് ഈ കയര്‍ പിടിച്ചുവലിക്കും. അപ്പോള്‍ ബെഡ്ഷീറ്റ് പൊങ്ങി സ്റ്റേജ് മറയ്ക്കും. കര്‍ട്ടന്‍ പൊക്കേണ്ട സമയത്ത് കയര്‍ അയച്ചുവിടും, അപ്പോള്‍ ബെഡ്ഷീറ്റ് താഴ്ന്നു കിടക്കും, കാണികള്‍ക്ക് സ്റ്റേജ് കാണാം. അടിപൊളി കര്‍ട്ടന്‍ റെഡി, ഒരു വ്യത്യാസം മാത്രം. യവനിക ഉയരുന്പോഴല്ല, താഴുന്പോഴാണ് നാടകം തുടങ്ങുന്നത്.

അങ്ങിനെ എല്ലാ തയ്യാറെടുപ്പുകളോടും കൂടി ഞങ്ങളുടെ വെറൈറ്റി എന്റര്‍ടൈന്മെന്റ് പ്രോഗ്രാം സ്റ്റേജിലേക്കെത്താന്‍ സജ്ജമായി.

രാത്രി പതിനൊന്നു പതിനൊന്നരയ്ക്കാണ് പരിപാടികള്‍ ആരംഭിക്കുന്നത്.
പ്രേക്ഷകര്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്നു, ഈ അങ്കത്തിന് ഞങ്ങളും തയ്യാര്‍ എന്ന മട്ടില്‍ നാടകസംഘം, രംഗസജ്ജീകരണങ്ങളുമായി കുട്ടന്‍, ഉറക്കം കളയാന്‍ കട്ടന്‍കാപ്പിയുമായി അമ്മമ്മാര്‍, വേഷവിധാനങ്ങളുമായി മറ്റുള്ളവര്‍..... എല്ലാം റെഡി. ആള്‍ സെറ്റ് റ്റു ഗോ.

ആദ്യ പരിപാടി സൂരജിന്റെ ഡാന്‍സ് ആയിരുന്നു. ഞങ്ങള്‍ വിചാരിച്ചതിലധികം നന്നായിരുന്നു യുവ മിദുന്‍ചക്കര്‍ത്തി. ഹിറ്റായ ഒരു പാട്ടായതിനാല്‍ കാണികളും ആസ്വദിച്ചു.
**********************************
ഇനി നടക്കാനുള്ളത് നാടകമാണ്.

വായനക്കാരുടെ ഓര്‍മ പുതുക്കാന്‍വേണ്ടി കഥാപാത്രങ്ങളെയും താരങ്ങളെയും ഒന്നുകൂടി പരിചയപ്പെടുത്താം, കാരണം ഇനി പറയാന്‍ പോകുന്നതെല്ലാം കഥാപാത്രങ്ങളുടെ പേരിലാണ്, നടന്മാരുടെ പേരിലല്ല. ഇടക്കിടെ "അതാരാ ഇങ്ങിനെ പറഞ്ഞത്" എന്ന്‍ ചോദിക്കരുത്, പറഞ്ഞേക്കാം.

മെയിന്‍ വിദ്യാര്‍ത്ഥി - മധു. (ഇനിമേല്‍ നായകന്‍ എന്ന്‍ വിളിക്കപ്പെടും)
അദ്ധ്യാപകന്‍ - ഞാന്‍
വിദ്യാര്‍ത്ഥിയുടെ വ്യാജനായ അച്ഛന്‍ - വിധു (ഇനിമേല്‍ വ്യാജന്‍ എന്ന്‍ വിളിക്കപ്പെടും)
വിദ്യാര്‍ത്ഥിയുടെ ഒറിജിനല്‍ അച്ഛന്‍ - മധു. (ഇനിമേല്‍ നായകന്റെ അച്ഛന്‍ എന്ന്‍ വിളിക്കപ്പെടും)
മരണമറിയിക്കാന്‍ വരുന്നയാള്‍ - വിധു.
ക്ലാസിലെ മറ്റൊരു വിദ്യാര്‍ത്ഥി - സുനില്‍. (ഇനിമേല്‍ വിദ്യാര്‍ത്ഥി എന്ന്‍ വിളിക്കപ്പെടും, ഈ കുട്ടിയാണ് നായകന്റെ വികൃതിയുടെ ഇര)
ഡോക്ടര്‍ - ഏട്ടന്‍.

കഥാപാത്രങ്ങളുടെ വേഷവിധാനങ്ങള്‍ - (അന്ന്‍ പട്ടണം റഷീദ് തിരക്കിലല്ലേ, മേക്കപ്പെല്ലാം ഞങ്ങള്‍ തന്നെ)
അദ്ധ്യാപകന്‍ - ഒരു മുണ്ട് (അന്നും ഇന്നും മുണ്ട് അരയില്‍ ഉറച്ചിരിക്കാതതിനാല്‍ ഞാന്‍ വളരെയധികം ബുദ്ധിമുട്ടിയാണ് ഞാന്‍ ഈ കലാപരിപാടിക്ക് തയ്യാറെടുത്തത്), എവിടുന്നോ ഒപ്പിച്ചൊരു കണ്ണട (കണ്ണടയുടെ പവറെന്താണെന്നോ അത് സ്ത്രീയുടേതാണോ പുരുഷന്റെതാണോ എന്നൊന്നും നോക്കിയില്ല, കിട്ടിയതൊരെണ്ണം, അത്രതന്നെ)
നായകന്‍ - നടന്റെ പ്രായം വെച്ച് അന്ന്‍ ട്രൌസര്‍ പ്രായം കഴിഞ്ഞിരുന്നു. പക്ഷെ ഈ കഥാപാത്രത്തിന്റെ പൂര്‍ണതക്കുവേണ്ടി മധു ട്രൌസര്‍ ഇട്ടുവോ, ഓര്‍മയില്ല.
വിദ്യാര്‍ത്ഥി - ട്രൌസര്‍, ഷര്‍ട്ട്.
അച്ഛന്‍ - നായകന്റെ സീന്‍ കഴിഞ്ഞാല്‍ ട്രൌസറിനുമുകളില്‍ ഒരു മുണ്ട് ചുറ്റിയാല്‍ അച്ഛനായി.
ഡോക്ടര്‍ - ആ സമയത്ത് ഏട്ടന്റെ കൈവശം ആവശ്യത്തിന് പാന്റ് ഉണ്ടായിരുന്നു, പ്രശ്നമില്ല.
വ്യാജന്‍ - വേഷം പ്രസക്തമല്ല :).
*************************************

രംഗം ഒന്ന്‍ - ക്ലാസുമുറി.
സജ്ജീകരണങ്ങള്‍ - രണ്ടു കസേര, അത്രമാത്രം.
രംഗത്ത് പ്രത്യക്ഷപ്പെടുന്നവര്‍ - അദ്ധ്യാപകന്‍, നായകന്‍, വിദ്യാര്‍ത്ഥി.
അന്ന്‍ കേരളത്തിലൊരിടത്തും കുട്ടികള്‍ കസേരയിലിരിക്കുന്ന ഏര്‍പ്പാടില്ലായിരുന്നു. അങ്ങിനെ രണ്ടു കുട്ടികള്‍ (അതും കസേരയിലിരിക്കുന്ന) മാത്രമുള്ള, ബ്ലാക്ക് ബോര്‍ഡില്ലാത്ത ഒരു ക്ലാസുമുറി കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ചത് ഞങ്ങളാണ്.
നായകന്‍ വിദ്യാര്‍ത്ഥിയുടെ പേന എടുക്കുന്നു. അത് നായകനും വിദ്യാര്‍ത്ഥിയും തമ്മില്‍ സംസാരത്തിനിടവരുത്തുന്നു. അദ്ധ്യാപകന്‍ രണ്ടുപേരെയും ചോദ്യം ചെയ്യുന്നു. നായകന്റെതാണ് കുരുത്തക്കേടെന്നു മനസിലാക്കുന്ന അദ്ധ്യാപകന്‍ "നാളെ അച്ഛനെ വിളിച്ചുകൊണ്ടുവന്നതിനുശേഷം ക്ലാസില്‍ കയറിയാല്‍ മതി" എന്ന ശാസനയോടെ നായകനെ പറഞ്ഞയക്കുന്നു.
അവതരണം നന്നായി, തുടക്കത്തിലെ ടെന്‍ഷന്‍ ഒഴിഞ്ഞുകിട്ടി.
യവനിക താഴ്ന്നു, സോറി, ഉയര്‍ന്നു.
++++++++++++++++++++++++++++

രംഗം രണ്ട് - പഴയ "കുട്ടികള്‍ കസേരയിലിരിക്കുന്ന കേരളത്തിലെ ആദ്യത്തെ" ക്ലാസുമുറി തന്നെ. ഇത്തവണ അദ്ധ്യാപകന്‍ ഒരേയൊരു കുട്ടിക്കുവേണ്ടി ക്ലാസെടുക്കുന്നു.
വ്യാജനും നായകനും കൂടി ക്ലാസിലേക്ക് വരുന്നു. നായകന്റെ പ്രവൃത്തിയില്‍ തനിക്ക് ഖേദമുണ്ടെന്നും നിരുപാധികം മാപ്പുചോദിക്കുന്നുവെന്നും വ്യാജന്‍ അദ്ധ്യാപകനെ അറിയിക്കുന്നു. ഇനിയൊരിക്കല്‍ കൂടി ഇജ്ജാതി നന്പരെടുത്താല്‍ നായകന് കിട്ടാവുന്ന ശിക്ഷ എന്തെന്ന് അദ്ധ്യാപകന്‍ വ്യാജനെ അറിയിക്കുന്നു. "അതൊന്നുമുണ്ടാവില്ല സാര്‍, ഇനിയവന്‍ പ്രശ്നമുണ്ടാക്കില്ല" എന്ന്‍ വ്യാജന്‍ ഉണര്‍ത്തിക്കുന്നു.
യവനിക വീണ്ടും "ഉയരുന്നു"

അന്നൊക്കെ ശിവരാത്രിക്ക് സ്പെഷല്‍ ആയി തേഡ് ഷോ പതിവായിരുന്നു തിയേറ്ററുകളില്‍. അന്ന്‍ തേഡ് ഷോ കഴിഞ്ഞു പോകുന്ന ചിലര്‍ "അവ്വ്വോ.... നാഡഗാണ്???... ന്നാ നോക്കിക്കളയാ....." എന്ന ചിന്തയോടെ മതിലിനുചുറ്റും നിന്നു. അങ്ങിനെ വീടിനുമുന്പില്‍ നല്ല ജനക്കൂട്ടം. ഞങ്ങള്‍ക്ക് കൂടുതല്‍ "ആരാധകര്‍", ആവേശത്തിനിനിയെന്തുവേണം.
+++++++++++++++++++++++++++

രംഗം മൂന്ന്‍ - പൊതുവഴി. (ഇവിടെയാണ് നാടകത്തിലെ ടേണിങ് പോയിന്റ്)
രംഗസജ്ജീകരണങ്ങള്‍ക്കായി അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ക്ലാസിലെ രണ്ടു കസേരകള്‍ എടുത്തുമാറ്റിയാല്‍ റോഡായി. (അല്ലെങ്കിലും സ്കൂളും പൊതുവഴിയും തമ്മില്‍ അത്രയേ വ്യത്യാസമുള്ളൂ എന്ന്‍ ആവശ്യത്തിലധികം വിദ്യാഭ്യാസം കിട്ടിയവരും ഒട്ടും കിട്ടാത്തവരും പറയും, അതത്ര കാര്യമാക്കേണ്ട)
വഴിയിലൂടെ നടന്നു പോകുന്ന ആളെ ലോറി ഇടിക്കണം. നായകന്റെ അച്ഛന്‍ ഇടി കൊണ്ടുവീഴാന്‍ റെഡിയാണ്, ലോറിയോ?
അതിനും ഞങ്ങള്‍ വഴി കണ്ടിരുന്നു. സ്റ്റേജ് മുഴുവന്‍ ഇരുട്ടാക്കി (ലൈറ്റ് ഓഫ് ചെയ്തു). രണ്ടു കയ്യിലും ഓരോ ടോര്‍ച്ച് പിടിച്ച് ഒരാള്‍ ഓടി, അതാണ് ഞങ്ങളുടെ ലോറി (ഇതു നാട്ടുകാര്‍ക്ക് മനസിലായോ ആവോ).
നായകന്റെ അച്ഛന്‍ "ലോറി"യുടെ എതിരെ നടക്കുന്നു. "ലോറി"യും നായകന്റെ അച്ഛനും മുട്ടുന്നു. (ഒന്നു കൂടി ശക്തിയില്‍ മുട്ടിയാല്‍ നായകന്റെ അച്ഛനുപകരം ലോറി വീണേനെ). "അയ്യോ" എന്ന നിലവിളിയോടെ നായകന്റെ അച്ഛന്‍ വീഴുന്നു. ആക്സിഡന്റ് കലക്കി.
ഇനിയാണ് അദ്ധ്യാപകന്റെ മനുഷ്യകാരുണ്യപ്രവൃത്തി. നായകന്റെ അച്ഛനെ പൊക്കിയെടുക്കലാണ് ആദ്യപടി. എന്നെക്കാള്‍ തടിയും പൊക്കവും ഭാരവുമുള്ള "പാവത്തിനെ" പൊക്കിയെടുക്കാന്‍ ഞാന്‍ പെട്ട പാട്.... ഹൊ ഒന്നും പറയണ്ട. മധുവാണെങ്കില്‍ അഭിനയം ഗംഭീരമാക്കുന്ന തിരക്കില്‍ എന്റെ ശാരീരികക്ഷമതയെക്കുറിച്ച് അത്ര ചിന്തിച്ചിട്ടുണ്ടാവില്ല.

അദ്ധ്യാപകന്‍ നായകന്റെ അച്ഛനെ പൊക്കിയെടുക്കുന്നതിനിടയിലാണ് ഡോക്ടര്‍ക്ക് താന്‍ രംഗത്ത് വരാറായി എന്ന്‍ ഓര്‍മ വന്നത്. ഡോക്ടര്‍മാര്‍ എപ്പോഴും കര്‍ത്തവ്യനിരതരായിരിക്കുമല്ലോ, കര്‍ട്ടനിടുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമയൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഒരു കസേരയുമായി ഡോക്ടര്‍ രംഗത്ത് (നടുറോട്ടില്‍) പ്രത്യക്ഷപ്പെട്ടു, "ഞ്ഞി ആസ്പത്ര്യാണ്" എന്ന പ്രസ്താവനയുമായി.

ഇടിയുടെ ആഘാതത്തില്‍ വീണ് ചോരയൊലിപ്പിച്ച് കിടക്കുകയായിരുന്ന നായകന്റെ അച്ഛന് ഡോക്ടരുടെ ഈ അക്ഷമ സഹിച്ചില്ല. ആക്സിഡന്റ് ഇര അനിയന്ത്രിതമായ ദേഷ്യത്തോടെ ചാടിയെഴുന്നേറ്റു.
"ദെന്താടാ, വീണാളെ ഞീം റോട്ട്ന്ന് എട്ത്തിട്ടില്ല. അയ്ന്റെട്ക്ക് ന്താണ്ടാ ത്ര തെര്ക്ക്" എന്ന്‍ ഡോക്ടറെ നോക്കി ആക്രോശിച്ചു. അഭിനയം മുഴുവനാകാന്‍ പറ്റാതിരുന്നതിന്റെ വിഷമം മുഴുവന്‍ ആ മുഖത്തുണ്ടായിരുന്നു.
അസഹ്യതയോടെ നായകന്റെ അച്ഛന്‍ പറഞ്ഞു "അയ്യേ, ഈ സീന്‍ ഞീം എട്ക്കണം, സരിയായില്ല"

ഡോക്ടര്‍ കസേരയുമായി തിരിച്ച് ഗ്രീന്‍റൂമിലേക്ക് മടങ്ങി (രക്ഷപ്പെട്ടു എന്നും പറയാം). വീണ്ടും നായകന്റെ അച്ഛന്‍ നടപ്പ് തുടങ്ങി. വീണ്ടും ലോറി ഓടി. വീണ്ടും ഇടിച്ചു. അദ്ധ്യാപകന്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. നായകന്റെ അച്ഛനെ ഒരിക്കല്‍ക്കൂടി കഷ്ടപ്പെട്ട് പൊക്കിയെടുത്തു. ഇത്തവണ ഡോക്ടര്‍ സംയമനം പാലിച്ചു, അതിനാല്‍ നായകന്റെ അച്ഛനെ ലോറി മൂന്നാമത് ഇടിച്ചില്ല, അദ്ധ്യാപകന്റെ ഭാഗ്യം.
+++++++++++++++++++++++

രംഗം നാല്. ആശുപത്രി.
നടുറോട്ടില്‍ കസേരയിട്ടാല്‍ ആശുപത്രിയാകുമോ, ആകുമായിരിക്കാം.
അദ്ധ്യാപകനും ഡോക്ടറും മാത്രം.
രോഗിയുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍. "വേഗം എവിടെനിന്നെങ്കിലും രക്തം കൊണ്ടുവരൂ, ഓ നെഗറ്റീവാണ് വേണ്ടത്" (ഈ ഓ നെഗറ്റീവ് എന്നാല്‍ എന്താണെന്ന് എനിക്ക് അന്ന്‍ വല്യ പിടിയില്ലായിരുന്നു, നാടകത്തില്‍ സഹകരിച്ച മറ്റുള്ളവര്‍ക്ക് ഉണ്ടായിരുന്നോ എന്നറിയില്ല).
കാര്യമാത്രപ്രസക്തനായ "ഡോക്ടര്‍" തന്റെ ഡയലോഗ് ധൃതിയില്‍ പറഞ്ഞുതീര്‍ത്തശേഷം യവനികക്ക് കാത്തുനില്‍ക്കാതെ ഗ്രീന്‍റൂമിലേക്ക് മടങ്ങി. ഒരുപക്ഷെ കാണികള്‍ ഇത് ഡോക്ടര്‍ കഥാപാത്രത്തിന്റെ തിരക്കായി മനസിലാക്കിയിരിക്കാം.
+++++++++++++++++++++++++++++++++

രംഗം അഞ്ച് - ആശുപത്രി തന്നെ.
അദ്ധ്യാപകന്‍ രക്തവുമായി ഓടിക്കിതച്ച് വരുന്നു. (അന്ന്‍ കയ്യില്‍ ഒരു പൊതി ആയിരുന്നുവെന്നാണ് എന്റെ ഓര്‍മ, രക്തം പൊതിഞ്ഞുകൊടുക്കുന്ന ബ്ലഡ് ബാങ്ക്!!!!).
ദുഃഖിതനായിരിക്കുന്ന ഡോക്ടറാണ് അപ്പോള്‍ സ്റ്റേജില്‍.
"സോറി, അയാള്‍ മരിച്ചുപോയി, കുറച്ചു നേരത്തെ രക്തവുമായി വന്നിരുന്നെങ്കില്‍ അയാളെ രക്ഷിക്കാമായിരുന്നു" എന്ന്‍ ഡോക്ടര്‍ അതീവദുഃഖത്തോടെ പറയുന്നു.
കര്‍ട്ടന്‍.....
+++++++++++++++++++++++

രംഗം ആറ് - ക്ലാസുമുറി.
മരണമറിയിച്ച് ഒരാള്‍ ക്ലാസില്‍ വരുന്നു.
"സാര്‍, ഇവന്റെ അച്ഛന്‍ ഇന്നലെ ഒരു ലോറിയിടിച്ച് മരിച്ചുപോയി. ഇവനെ കൊണ്ടുപോകാനാണ് ഞാന്‍ വന്നത്" എന്ന്‍ ആഗതന്‍.
അദ്ധ്യാപകന്‍ നെടുവീര്‍പ്പോടെ "ഹൊ, അത് ഈ കുട്ടിയുടെ അച്ഛനായിരുന്നൊ? ഞാനാണയാളെ ആശുപത്രിയിലാക്കിയത്. ഈ കുട്ടിയുടെ അച്ഛനാണെന്നറിഞ്ഞിരുന്നുവെങ്കില്‍ രക്തത്തിനുവേണ്ടി ഇത്രയധികം ബുദ്ധിമുട്ടേണ്ടിവരില്ലായിരുന്നു"

ഇത്രയും പറഞ്ഞതിന് ശേഷം അദ്ധ്യാപകന് പെട്ടെന്ന്‍ ഒരു കാര്യം ഓര്‍മ വരണം. ഒരു മൂഡ് സ്വിച്ച്. അതിന് ഒരു സ്വാഭാവികത വരുത്തണം. ഞാന്‍ കണ്ണട ഒന്ന്‍ പൊക്കി ഉറപ്പിച്ചു. റിഹേഴ്സല്‍ ചെയ്യുന്പോള്‍ തോന്നാതിരുന്ന ഒരു ആക്ഷന്‍ ആയിരുന്നു അത്. സ്റ്റേജില്‍ എന്റെ ആദ്യത്തെ ഇംപ്രോവൈസേഷന്‍. ഇന്നും ആ രംഗം എനിക്ക് കൃത്യമായി ഓര്‍മയുണ്ട്.
"പക്ഷെ ഞാനയാളെ ഇതിനുമുന്‍പ് കണ്ടിട്ടില്ലല്ലോ. അപ്പോള്‍ ഇന്നലെ അച്ഛനാണെന്ന് പറഞ്ഞ് ഈ കുട്ടി കൊണ്ടുവന്നത് വേറെ ആരെയോ ആയിരുന്നു." എന്ന ഉറക്കെയുള്ള ആത്മഗതവുമായി അദ്ധ്യാപകന്‍ കുറച്ചുനേരം അങ്ങിനെ നില്ക്കുന്നു.
പെട്ടെന്ന്‍ നായകന്‍ അദ്ധ്യാപകന്റെ കാല്‍ക്കല്‍ വീഴുന്നു. "ഞാന്‍ തെറ്റുകാരനാണ് സാര്‍, ഞാനിന്നലെ കൊണ്ടുവന്നത് എന്റെ അച്ഛനേയല്ല. ഞാന്‍ എന്റെ അച്ഛന്റെ ഘാതകനാണ്. എനിക്ക് മാപ്പു തരൂ....."
+++++++++++++++++++++++++

ഈ രംഗം കഴിഞ്ഞ് തിരശ്ശീല താഴുന്പോള്‍ (ഉയരുന്പോള്‍) പ്രേക്ഷകര്‍ കയ്യടിച്ചോ? അറിഞ്ഞുകൂടാ.

ഏതായാലും ഞങ്ങളുടെ ഈ ചെറിയ സംരംഭം ശ്രദ്ധിക്കപ്പെട്ടു. പ്രതീക്ഷിച്ചതിലധികം കാണികള്‍ ഈ നാടകം കണ്ടു എന്നതുതന്നെ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വിജയമായിരുന്നു.
=================================

നാടകതിനുശേഷം വീണ്ടും കലാപരിപാടികള്‍ തുടര്‍ന്നു. സൂരജിന്റെ ഡാന്‍സ് വീണ്ടും വേദി കീഴടക്കി. ഡിസ്ക്കോ ഡാന്‍സര്‍ സിനിമയില്‍ വേറെയും പാട്ടുകളുണ്ടല്ലോ, എല്ലാ പാട്ടിനും ഡാന്‍സ് മാറ്റണമെന്ന് എവിടെയും എഴുതിവെച്ചിട്ടുമില്ല, പിന്നെന്താ പ്രശ്നം?
=================================

അവസാനം, നട്ടപ്പാതിര കഴിഞ്ഞ് എപ്പോഴോ കയ്യിലെ സ്റ്റോക്ക് തീര്‍ന്നപ്പോള്‍.....
"ഇതോടുകൂടി ഞങ്ങളുടെ ഈ കലാപരിപാടി ഇവിടെ അവസാനിക്കുന്നു. ഇത്രയും നേരം ഞങ്ങളോട് സഹകരിച്ച മാന്യ പ്രേക്ഷകര്‍ക്ക് ഞങ്ങള്‍ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു" എന്ന അനൌണ്സ്മന്റില്ലാതെ വളരെ ലളിതമായ രീതിയില്‍ "കയ്ഞ്ഞു" എന്ന്‍ പറഞ്ഞ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടു.
*****************************************

അന്നത്തെ പ്രായവും വിവരവും ലോകപരിചയവും വെച്ച് ഞങ്ങള്‍ ചെയ്തത് വലിയൊരു കാര്യം തന്നെയായിരുന്നു. തിരിഞ്ഞുനോക്കുന്പോള്‍ ഓര്‍ത്തുചിരിക്കാന്‍ ഒരുപാട് പാകപ്പിഴകളും ഈ സംരംഭത്തിലുണ്ടായിരുന്നു. രണ്ടുപേര്‍ മാത്രമുള്ള ക്ലാസ് (പേരിനെങ്കിലും കുറച്ചുപേരെക്കൂടി ഇരുത്താമായിരുന്നു), രണ്ടുതവണ നടത്തിയ ആക്സിഡന്റ് (ഓണ്‍ സ്റ്റേജ് റീടേക്ക്, മുതിര്‍ന്നവരുടെ നാടകമായിരുന്നെങ്കില്‍ അടി എപ്പ കിട്ടീന്ന്‍ ചോയ്ച്ചാ മതി) അദ്ധ്യാപകനെക്കാള്‍ വലിയ വിദ്യാര്‍ത്ഥി...... ഓര്‍ക്കുന്പോള്‍ ഒരു രസം.

*****************************************

ഈ വിജയത്തില്‍ നിന്നും ആവേശമുള്‍ക്കൊണ്ട് അടുത്ത വര്‍ഷവും നാടകസംഘം ഒത്തുചേര്‍ന്നു.
ഇത്തവണ കയ്യില്‍ കിട്ടിയത് "ദാവീദും ഗോലിയാത്തും" എന്ന നാടകമാണ്.
താരനിര്‍ണയം നടത്തി.

ദാവീദ് - മധു
ഗോലിയാത്ത് - വിധു.
ഇസ്രായേലിലെ രാജാവ് - ഞാന്‍.

രാജാവിനെക്കാള്‍ വലിയ, ഗോലിയാത്തിനേക്കാള്‍ വലിയ ദാവീദും സംഘവും നാടകത്തിന് തയ്യാറെടുത്തുതുടങ്ങി.

ശിവരാത്രിനാള് വന്നു. ഈ ശിവരാത്രിക്കും ജനങ്ങളെ ആവേശഭരിതരാക്കാന്‍ പോന്ന കഥയുമായി ഞങ്ങള്‍.....

ഒരേയൊരു കുഴപ്പമേയുള്ളു. അത് ശിവരാത്രിനാള് രാവിലെ ഞങ്ങള്‍ക്ക് മനസിലായി.

അന്ന്‍ നടത്തിയ റിഹേഴ്സലില്‍ ഒരു കാര്യം വ്യക്തമായി.

ഗോലിയാത്ത് മാത്രമാണ് തന്റെ ഡയലോഗ് പഠിച്ചിട്ടുള്ളത്. അതും തന്റെ ആദ്യഡയലോഗ് മാത്രം. ബാക്കിയാരും ഒന്നും പഠിച്ചിട്ടില്ല.

**************************************

അങ്ങിനെ നാടകകന്പനി പൂട്ടി (തുറന്നാലല്ലേ പൂട്ടേണ്ടതുള്ളൂ എന്ന അസൂയാലുക്കളുടെ ചോദ്യം ഞങ്ങള്‍ തൃണവല്‍ഗണിക്കുന്നു)
പിന്നീടൊരിക്കലും ഞങ്ങള്‍ ശിവരാത്രിക്ക് ഉറക്കമൊഴിച്ചിട്ടില്ല.
കഷ്ടം...... കലാകേരളത്തിന്റെ നഷ്ടം!!!!!!!!!!!

ഇല്ലാത്ത നാടകകന്പനിയുടെ കളിക്കാനിടയില്ലാത്ത നാടകത്തിന്റെ ബുക്കിങ്ങിന് സമീപിക്കുക....
അപ്പൂട്ടന്‍.

Thursday, September 18, 2008

മലയാളം സിനിമാ മാനിഫെസ്റ്റൊ - ഭാഗം ഒന്ന്.

ഇതിത്തിരി പഴയതാണ്, കുറച്ച് കാലം മുന്പ് എന്റെ കൂട്ടുകാര്‍ക്കയച്ചത്. ഇത്തിരി ഔട്ട്ഡേറ്റഡ് ആണോ എന്നറിയില്ല, എന്തായാലും മലയാളസിനിമയ്ക്ക് എന്റെ വക കിടക്കട്ടെ ഒരു സമ്മാനം.

ഞാന്‍ 17 സിനിമകള്‍ സംവിധാനം ചെയ്യാന്‍ പോകുന്ന വിവരം നിങ്ങളെ അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. വളരെയധികം വിജയസാധ്യതയുള്ള ഒരു ഫോര്‍മുലയാണിത്. ഒരു ടെംപ്ലേറ്റ് കഥ ഉണ്ടാക്കി അതില്‍ നിന്നാണ് ഈ 17 സിനിമകള്‍ ഉണ്ടാക്കുന്നത്.

എല്ലാം സഹിക്കുന്ന കുടുംബനാഥന്‍ പണ്ടുമുതല്‍ക്കെ മലയാളികളുടെ ഇഷ്ടകഥാപാത്രമാണ്. വില്ലനായി (സോറി, മറ്റുള്ളവരുടെ സ്വാധീനത്തില്‍ പെട്ട് വില്ലന്‍ സ്വഭാവമായി) ഒരു അടുത്ത ബന്ധു ഉണ്ടെങ്കില്‍ പടം ഓടും, നൂറും ഇരുനൂറും തികച്ചാലും കിതക്കില്ല. ഞാനും ആ വഴിക്കൊന്ന്‍ നോക്കട്ടെ.
ടെംപ്ലേറ്റ് കഥ താഴെ കൊടുക്കുന്നു. ഇതിന്റെ കോപ്പി എന്റെ കയ്യില്‍ റൈറ്റ് ചെയ്തിട്ടുണ്ട്. കോപ്പിറൈറ്റ് ഉള്ള സാധനം കോപ്പിയെടുക്കാന്‍ കോപ്പുകൂട്ടുന്ന ഗോപുക്കുട്ടന്മാരെ, ജാഗ്രതൈ, വെവരവറിയും.

നിയമങ്ങള്‍ -
ഏതൊരു മാനിഫെസ്റ്റോയിലും കാണുമല്ലോ ചില നിയമങ്ങള്‍. ഇത്തരം സിനിമകളുടെ നിയമാവലി താഴെ കൊടുത്തിരിക്കുന്നു.

  1. സിനിമയ്ക്ക് ഒറ്റവാക്ക് പേരുകളായിരിക്കണം. അത് നായകന്റെ പേരുതന്നെ ആയാലും കുഴപ്പമില്ല. കുറച്ച് സെന്റി ഉള്ള അല്ലെങ്കില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്ന പേരുകളാണെങ്കില്‍ ജോര്‍. തകര്‍ച്ച, പകര്‍ച്ച തുടങ്ങി രാമേട്ടന്‍, ഗോപാലേട്ടന്‍ തുടങ്ങിയ പേരുകള്‍.
  2. നായകനും വില്ലനും ഒരേ ജാതിക്കാരോ മതത്തിലുള്ളവരോ ജോലിയിലുള്ളവരോ ആയിരിക്കണം.
  3. നായകനും സഹോദരങ്ങള്‍ക്കുമിടയില്‍ സാമാന്യം നല്ല പ്രായവ്യത്യാസം വേണം.
  4. നായകന്‍ ഉന്നതകുലജാതനായിരിക്കുന്നതാണ് ഉത്തമം. ഐഡിയലി പേരിന്റെ അറ്റത്ത് വാലുള്ള ജാതി. വലിയൊരു തറവാട്ടിലാണ് ജനനമെങ്കില്‍ സൂപ്പര്‍.
  5. നായകന്റെ പേര് പഴമയുള്ള പേരായിരിക്കണം. "അജു" "കുജു" "വിജു" "സജു" തുടങ്ങിയ പേരുകള്‍ നിഷിദ്ധം. സാധാരണയായി ദൈവനാമങ്ങളാണ് നല്ലത്. രാഘവന്‍, നീലകണ്ഠന്‍, പരമേശ്വരന്‍, ഗോപാലകൃഷ്ണന്‍ തുടങ്ങിയ പേരുകള്‍. പേരിനറ്റത്ത് ജാതിപ്പേരുകൂടി വെയ്ക്കാമെങ്കില്‍ നല്ലത്. മറിച്ചായാല്‍ തറവാട്ടുമഹിമ കുറഞ്ഞേക്കാം.
  6. വരിക്കാശ്ശേരി അല്ലെങ്കില്‍ ഒളപ്പമണ്ണ മന നേരത്തെ ബുക്ക് ചെയ്തിരിക്കണം.
  7. ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത എന്നിവരുടെ ഡേറ്റ് അല്ലെങ്കില്‍ ഫോട്ടോ സംഘടിപ്പിച്ചിരിക്കണം.
  8. നായകനും സഹോദരങ്ങളും വള്ളുവനാടന്‍ ഭാഷ തന്നെ ഉപയോഗിക്കണം. അതാണ് സിനിമ ഓടാന്‍ ഉത്തമം.

കഥാപാത്രങ്ങള്‍.

കഥാപാത്രങ്ങളെ ഒന്നു വിശദീകരിക്കാം. സിനിമാക്കഥ മനസിലാക്കാന്‍ ഇതുപകരിക്കും.

ഏട്ടന്‍ അഥവാ കഥാനായകന്‍.

ഇപ്പോള്‍ നായകന്‍ ഒരു ഏട്ടനാണ്. (താരങ്ങള്‍ സ്വന്തം പ്രായത്തിനനുസരിച്ച് റോളുകള്‍ ഏറ്റെടുക്കാന്‍ തുടങ്ങി‌യാല്‍ അച്ഛനാക്കാം. അവര് സമ്മതിക്കണ്ടേ. അതിനാല്‍ തല്‍ക്കാലം ഏട്ടനേ വഴിയുള്ളൂ.)

നായകന് ഒരു ഭൂതകാലം ഉണ്ട്. വില്ലന്റെ കുബുദ്ധിയാലോ സ്വന്തം കുടുംബക്കാരുടെ (മിക്കവാറും അച്ഛനായിരിക്കും പ്രതി) കയ്യിലിരിപ്പ് കാരണമോ തകര്‍ന്നടിഞ്ഞ ഒരു കുടുംബം മുഴുവന്‍ ചുമലിലേറ്റേണ്ടിവന്ന കഷ്ടകാലം. നന്നേ ചെറുപ്പത്തില്‍ തന്നെ പ്രരാബ്ദ്ധങ്ങളുടെ നടുവിലേക്ക് എടുത്തെറിയപ്പെട്ടതാണ് ഈ ജന്മം.

നായകന്റെ വര്‍ത്തമാനകാലത്ത് താരതമ്യേന ഭേദപ്പെട്ട അവസ്ഥയാണ്. നാട്ടുകാര്‍ക്കെല്ലാം ........ഏട്ടനാണ് (ഇവിടെ വള്ളുവനാടന്‍ ഭാഷയാണെങ്കില്‍ ഏട്ടന്‍ വിളിക്ക് ഒരു സുഖം ഇല്ലേ). കരയില്‍ പ്രമാണിയാണ്. ദുശ്ശീലങ്ങളില്ല. സാന്പത്തികമായി ഭദ്രമാണ് അവസ്ഥ (പുറത്തുള്ളവര്‍ക്കെങ്കിലും).

നായകന്റെ പ്രത്യേകതകള്‍ - നേരത്തെ പറഞ്ഞ പ്രാരാബ്ദ്ധങ്ങള്‍ കാരണം വിദ്യാഭ്യാസം ഇത്തിരി കുറവാണ് നായകന്. വിദ്യാഭ്യാസമില്ലെങ്കിലും മറ്റെല്ലാ അഭ്യാസങ്ങളും കൈമുതലായുണ്ട്. തറവാട് മുഴുവന്‍ ചെറുപ്പത്തിലേ കുളം തോണ്ടിയതിനാല്‍ ഏതാണ്ട് ഒരു മുപ്പത്തഞ്ച് വയസു വരെ (മമ്മൂട്ടിയോ മോഹന്‍ലാലോ ഇതിലും ചെറുപ്പമായാല്‍ കടുപ്പമല്ലേ) കഷ്ടപ്പെട്ടാണ് ജീവിച്ചത്. ഈ കാലയളവില്‍ തറവാട്ടിലായിരിക്കണമെന്നില്ല ജീവിതം. പക്ഷെ ഇപ്പോള്‍ തറവാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുന്നു നായകന്‍ (വരിക്കാശ്ശേരി അല്ലെങ്കില്‍ ഒളപ്പമണ്ണ മന റെഡി, ഈ തറവാടുകള്‍ കിട്ടിയില്ലെങ്കില്‍ മാത്രം വേറെ വീടന്വേഷിക്കുക). നായകന്റെ സാന്പത്തികസ്ഥിതി അനുസരിച്ച് വീട്ടില്‍ നിലവിളക്ക്, ചാരുകസേര, ആട്ടുകട്ടില്‍, കാര്‍, ആന, തറവാട്ടുവക അന്പലം, കുളം എന്നിവയൊക്കെ ചേര്‍ക്കാം. ആരോഗ്യപരമായി നാലഞ്ചുപേരെ അടിച്ചുനിരത്തും, ആവശ്യത്തിന് മാത്രമെ ഇതു പ്രയോഗിക്കൂ എന്ന വാശിയുണ്ട്. നാട്ടുകാരുടെ കണ്ണിലുണ്ണിയാണെങ്കിലും വീട്ടില്‍ കര്‍ക്കശക്കാരനാണ് നായകന്‍, സ്നേഹം കാണിക്കില്ല. മിണ്ടിയാല്‍ പൈസക്കണക്ക്, അല്ലെങ്കില്‍ പ്രാരാബ്ദ്ധക്കണക്ക്. അനിയന്‍ അല്ലെങ്കില്‍ അനിയത്തി ഏട്ടന്റെ അദൃശ്യസ്നേഹം കാണില്ല, പലപ്പോഴും.

താരം - സംശയമെന്ത്, മമ്മൂട്ടി അല്ലെങ്കില്‍ മോഹന്‍ലാല്‍. വേറെ ആരഭിനയിച്ചാലും പടം വെറും പോസ്റ്ററില്‍ മാത്രം ഓടും എന്നതിന് ചരിത്രം സാക്ഷി.

മെയിന്‍ അനിയന്‍ അഥവാ അനിയത്തി (അല്ലെങ്കില്‍ അടുത്ത ബന്ധു.)

ഏട്ടാ എന്ന്‍ നീട്ടിവിളിക്കാന്‍ മാത്രമല്ല ഈ കഥാപാത്രം. കഥയിലെ പ്രധാനപ്പെട്ട ട്വിസ്റ്റ് ഈ വകുപ്പില്‍ നിന്നാകുന്നു. ഈ കഥാപാത്രം അനിയനാണെങ്കില്‍ ഏട്ടനെപ്പോലെ നിരക്ഷരകക്ഷി അല്ല, വിദ്യാഭ്യാസമുണ്ട്. വക്കീലോ പോലീസോ എംബിഏ ബിരുദക്കാരനോ എന്തുമാവാം. (വിവരമില്ലെന്ന് നായകന്‍ പിന്നീട് തെളിയിക്കും). അനിയത്തിയാണ് ഈ ചുമതല നിര്‍വഹിക്കുന്നതെങ്കില് വിദ്യാഭ്യാസം പ്രസക്തമല്ല. ഇപ്പക്കെട്ടും എന്ന പ്രതിജ്ഞയുമായി ഇരുന്നുകൊടുത്താല്‍ മതി.

താരം - ആരുമാവാം. പ്രൊഡ്യൂസറുടെ മകന് അല്ലെങ്കില്‍ മകള്‍ക്ക് ഒരു ചാന്‍സ് കൊടുക്കാം. ഇപ്പോള്‍ കൂടുതല്‍ മാര്‍ക്കറ്റ് ഇന്ദ്രജിത്തിനാണെന്നു തോന്നുന്നു.

സഹ അനിയന്‍/അനിയത്തി
അത്യാവശ്യമില്ല. പക്ഷെ മൂക്കുപിഴിയാനോ കുന്നായ്മ പറയാനോ ഇത്തരത്തില്‍ ഒരു കഥാപാത്രം ഉള്ളത് അമ്മ കഥാപാത്രത്തിന് ഒരു ആശ്വാസമായിരിക്കും. കുറച്ച് പണി അങ്ങോട്ട് ഓഫ് ലോഡ് ചെയ്യാമല്ലോ.

ഇവിടെ രണ്ടുതരം കഥാപാത്രങ്ങളണ്ടാവാം. നല്ലതും തരികിടയും.

തരികിടയാണെങ്കില്‍ എടത്തിയോ അനിയത്തിയോ ആവാം. (ഏടത്തിയാണെങ്കില്‍ ഓപ്പോളേ എന്ന്‍ വിളിക്കാനുള്ള ചാന്‍സ് കിട്ടും, വെറുതെ കളയണോ) ആര്‍ത്തിയുള്ള വിഭാഗം. സദാസമയവും തനിക്കായി ചെലവാക്കിയ സ്ത്രീധനക്കണക്ക് ഓര്‍ത്തുവെച്ചു നടക്കും. ഭര്‍ത്താവായി ഉപ്പുമാങ്ങയുടെ ഷേപ്പില്‍ മുഖമിരിക്കുന്ന ഒരു ഭര്‍ത്താവും കാണും. ഈ സഹോദരിയുടെ മക്കള്‍ക്കും മരുമക്കള്‍ക്കും അമ്മായിയമ്മക്കും പിന്നെ ആ ഏരിയയിലുള്ള എല്ലാവര്‍ക്കും ചെലവിനുകൊടുക്കുന്നത് നമ്മുടെ സര്‍വ്വംസഹനായ നായകനാകുന്നു. അളിയന്‍ ഉപ്പുമാങ്ങക്ക് തന്റെ തട്ടുകട ഒന്ന്‍ മെച്ചപ്പെടുത്തി താജ് ഹോട്ടല്‍ പണിയണമെന്ന ആഗ്രഹം കൂടിയുള്ളതിനാല്‍ പെങ്ങള്‍ക്ക് സ്ത്രീധനക്കണക്ക് അല്ലാതെന്ത് ചിന്ത.

തരികിടവേഷത്തില്‍ അനിയന് വലിയ സ്കോപ്പില്ല, എന്തെന്നാല്‍ പുരുഷധനം കേരളത്തില്‍ ആരും ഇതുവരെ കണക്കുപറഞ്ഞു വാങ്ങിയതായി കേട്ടിട്ടില്ല.

പാവം അനിയന്‍/അനിയത്തി വകുപ്പിലുള്ള കഥാപാത്രം വില്ലത്തരം ഒട്ടുമില്ലാത്ത പാവമാണ്. ഏട്ടന്‍ പറയുന്നതിന് അപ്പുറമൊന്നുമില്ല. ഇവിടെയും അധികം കാണാവുന്നത് അനിയത്തിമാരേയാണ്. ഞാനടക്കമുള്ള അനിയന്‍വര്‍ഗ്ഗം ഒരിക്കലും നല്ലവരാകാനിടയില്ലല്ലോ. ഇനി അഥവാ ഉണ്ടെങ്കില്‍ത്തന്നെ അനിയന്റെ റോള്‍ മെയിന്‍ അനിയനെ ചീത്തവിളിക്കുക, ഇടക്കിടെ വില്ലന്റെ അടികൊള്ളുക തുടങ്ങിയ കലാപരിപാടികളില്‍ ഒതുങ്ങും. വേണമെങ്കില്‍ ഈ താരത്തിനെ ക്ലൈമാക്സിന്റെ അടുത്തെവിടെയെങ്കിലും വെച്ച് കാച്ചിക്കളയാം, വില്ലന്റെ ക്രൂരതയ്ക്ക് ഉദാഹരണമായിട്ട്. നെഞ്ചത്തടിക്കരച്ചില്, മൂക്കുപിഴിയല് തുടങ്ങിയവയ്ക്ക് ഉചിതം.

ഇതത്ര അത്യാവശ്യമുള്ള കഥാപാത്രമല്ല, പ്രത്യേകിച്ച് മൂക്കുപിഴിയാന്‍ അമ്മയുള്ള സ്ഥിതിക്ക്.

താരം - തരികിടറോളില്‍ ഏറ്റവുമധികം നന്നാവുക ബിന്ദുപണിക്കരായിരിക്കും. പാവം റോളില്‍ 18 വയസു തോന്നിക്കുന്ന ആരെയും അനിയത്തിയാക്കാം. അനിയനായി ബൈജു, സുധീഷ്‌, വിജയകുമാര്‍ തുടങ്ങിയവരെ പരിഗണിക്കാവുന്നതാണ്.
അമ്മ/അച്ഛന്‍

ജീവിച്ചിരിക്കണമെന്നില്ല. ഫോട്ടോ ആയാലും മതി. പക്ഷെ സാന്നിധ്യം അത്യാവശ്യം തന്നെ.

നായകന്റെ എല്ലാ പ്രശ്നങ്ങളും അറിയുമായിരിക്കാം, ഇല്ലായിരിക്കാം. ഏതായാലും ചായ്‌വ് കൂടുതലും മെയിന്‍ അനിയന്റെ നേര്‍ക്കായിരിക്കും. ഏട്ടനോട് സ്നേഹമില്ലെന്നല്ല, കുടുംബനാഥന്‍ എന്ന നിലയ്ക്ക് അധികം കേറി ഇടയാറില്ല (അധികാരപരിധിയില്‍ കൈ കടത്താറില്ല എന്നര്‍ത്ഥം). ഈ കഥാപാത്രവും രുചിക്ക് വിനാഗിരി എന്ന പോലെ "വേണമെങ്കില്‍ ആവാം". സെന്റി ഇത്തിരി കൂട്ടാനാണ് ഉദ്ദേശമെങ്കില്‍ നായകന്റെ കുട്ടിക്കാലത്ത് തന്നെ ഈ താരത്തെ വധിക്കാം, വില്ലന്റെ ക്രൂരത കൂട്ടുകയുമാവാം.

താരം - അമ്മ റോളാണെങ്കില്‍ കവിയൂര്‍ പൊന്നമ്മ, അല്ലെങ്കില്‍ കെപിഎസി ലളിത. ഇവര്‍ രണ്ടുപേരും തിരക്കിലാണെങ്കില്‍ മിക്കവാറും അമ്മയെ സിനിമ തുടങ്ങുന്നതിനുമുന്പുതന്നെ കൊല്ലേണ്ടിവരും. അച്ഛന്‍ റോളിന് നടന്മാര്‍ ധാരാളമുണ്ട്.

മനസ്സാക്ഷിബാങ്ക്

ധാരാളം സിനിമകളില്‍ സഹറോളുകള്‍ ചെയ്ത് തഴക്കവും പഴക്കവും വന്ന ഒരു നടനായിരിക്കണം ഈ റോളില്‍.

നായകന്റെ ഉറ്റചങ്ങാതിയാണ്. എല്ലാ ദുഃഖവും അറിയുന്നവന്‍, സഹചാരി. പണ്ടെങ്ങോ നായകന്‍ നശിച്ച് നാറാണക്കോലില്‍ ട്രപ്പീസുകളിക്കുന്പോള്‍ താങ്ങും തണലുമായി നിന്നവന്‍. ഇപ്പോള്‍ പ്രധാനജോലി വളിപ്പടിക്കലാണ്, പണ്ടത്തെ ഉപകാരം ഓര്‍ത്ത് മാത്രം നായകന്‍ സഹിക്കുന്നു ഇയാളെ. അവിടിത്തിരി തമാശ (ചിരിച്ചോളൂ), ഇവിടിത്തിരി സെന്റി (കരഞ്ഞോളൂ), കിട്ടിയ ചാന്‍സില്‍ സാരോപദേശം (ചിന്തിച്ച് തീസിസെഴുതിക്കോളൂ) ..... അതാണ് സ്ക്രീനില്‍ വരുന്പോള്‍ ഇദ്ദേഹത്തിന് പറഞ്ഞിട്ടുള്ളത്.

താരം - മ്മടെ ഇരിങ്ങാലക്കുടക്കാരന്‍ റെഡ്യല്ലേ. ജഗതിയായാലും ഒപ്പിക്കാം.

നായകന്റെ ബാക്കി കുടുംബാംഗങ്ങള്‍ - ഇവര്‍ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല, പക്ഷെ നായകന്റെ വിഷമഘട്ടത്തില്‍ ഏതെങ്കിലും പക്ഷം പിടിക്കണം.

തമാശക്കാരന്‍

മനസ്സാക്ഷിബാങ്ക് ഈ ജോലി എറ്റെടുക്കും സാധാരണഗതിയില്‍. പക്ഷെ അങ്ങോര്‍ക്ക് ആരെയെങ്കിലും അടിക്കണമെങ്കില്‍ അതിനായി ഒരു തമാശക്കാരനും വരും. എപ്പോഴും മനസ്സാക്ഷിബാങ്കുമായി സരസസംഭാഷണത്തിലായിരിക്കും ഈ പാത്രം.

താരം - ഇപ്പോള്‍ സുരാജ് വെഞ്ഞാറമൂട്, ബിജുക്കുട്ടന്‍ തുടങ്ങിയവര്‍ക്കാണ് മാര്‍ക്കറ്റ്. നായകന്‍ മമ്മൂട്ടിയെങ്കില്‍ തമാശക്കാരന്‍ സുരാജ് തന്നെ എന്നാണല്ലോ ഇപ്പോള്‍ അവസ്ഥ, അതിനാല്‍ ചോയ്സ് പോരാ.

ഭാര്യ/കാമുകി

നായകന്റെ ഇടംകൈ ആണെങ്കിലും ഈ കഥാപാത്രത്തിന് ഒരു ലോഡ് ഗ്ലിസറിന്‍ ചെലവാക്കുക എന്നതില്‍ക്കവിഞ്ഞ് ഒന്നും ചെയ്യാനില്ല. ശോകഗാനരംഗങ്ങളിലാണ് ആകെ ജോലി വരുന്നത്. നായകന്റെ പ്രായവും വൈവാഹികപദവിയും അനുസരിച്ച് കുട്ടികളുടെ എണ്ണം തീരുമാനിക്കാം.

താരം - ഇന്ന്‍ ആര്‍ക്കാണോ മാര്‍ക്കറ്റ്, അവരെ വിളിക്കൂ.

വില്ലന്‍ - ഇതാ വരുന്നു ട്വിസ്റ്റര്‍ (എന്നുവെച്ചാല്‍ ട്വിസ്റ്റുണ്ടാക്കുന്നവന്‍ ആരോ അവന്‍)

നായകന് ഇടിക്കാന്‍ പാകത്തില്‍ നിന്നു കൊടുക്കണം. ഇത് പുരുഷജന്മം തന്നെ വേണമെന്നില്ല. സ്ത്രീ കഥാപാത്രമാണെങ്കില്‍ നായകന്‍ ഇടിക്കില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

നായകനും വില്ലനും തമ്മില്‍ എന്തെങ്കിലും തരത്തില്‍ ബന്ധം കാണും. ഒന്നിച്ച് ഒരേ ഗ്രാമത്തില്‍ വളര്‍ന്നവര്‍, അല്ലെങ്കില്‍ ഒരേ തൊഴിലിലുള്ളവര്‍ അതുമല്ലെങ്കില്‍ കുടുംബത്തിലോ നാട്ടിലോ പ്രമാണിത്തം ഉള്ളവര്‍.... അങ്ങിനെ എന്തെങ്കിലും.

ഭൂതകാലത്ത് വില്ലന്‍ നായകനെ കണക്കറ്റ് പീഡിപ്പിച്ചവനാണ്. വില്ലനും നായകനും സമപ്രായക്കാരാണെങ്കില്‍ കുട്ടിക്കാലത്ത് മണ്ണപ്പം ചുടുന്നതിനിടയില്‍ അടിയുണ്ടാക്കി നായകനെ നാടുകടത്തിയിരിക്കും, ഇവിടെ നായകന്റെ അച്ഛനും പങ്കുണ്ടായിരിക്കും. വില്ലന്റെയോ അല്ലെങ്കില്‍ വില്ലന്റെ അച്ഛന്റെയോ ക്രൂരകൃത്യങ്ങള്‍ കാരണമാണ് നായകന്‍ നേരത്തെ പറഞ്ഞ കോലില്‍ ട്രപ്പീസുകളിച്ചത്. എന്തൊക്കെയായാലും നായകന്റെ കുട്ടിക്കാലം മുതല്‍ക്കുതന്നെ നായകനും വില്ലനും തമ്മില്‍ ബുഷും ലാദനും പോലെ ഐക്യമുള്ളവരാണ്, ചൊറിയാന്‍ കിട്ടുന്ന ഒരു അവസരവും പാഴാക്കില്ല.

വര്‍ത്തമാനകാലത്ത് വില്ലന്‍ നായകന്റെ ഒരു പടി താഴെയാണ്. സാന്പത്തികമായി മാത്രം നായകനുമായി കട്ടയ്ക്ക് കട്ട പിടിക്കാന്‍ കെല്‍പ്പുള്ളവന്‍. നായകന്റെ ഒരു പടി താഴെയാണ് വില്ലന്റെ കറന്റ് സ്റ്റാറ്റസ്. അത്രയ്ക്കങ്ങ് ക്ലച്ച് പിടിക്കുന്നില്ല. വില്ലന്റെ വളര്‍ച്ചയില്‍ ഒരേയൊരു തടസ്സം നായകനാണ്. എത്ര നല്ല ഗുഡ് നൈറ്റ് വെച്ചിട്ടും വില്ലന്റെ ഉറക്കം അത്രയ്ക്കങ്ങ് ശരിയാവുന്നില്ല.

ചുരുക്കം ചില കേസുകളില്‍ വില്ലന്‍ വെറും വിധിയും ആവാം. അവിടെ വില്ലന്‍ എന്ന് പറയാന്‍ ഒരു ആള്‍രൂപം ഉണ്ടാവില്ല, എന്നാലും നായകന്റെ തൊണ്ടയിടറാന്‍ പാകത്തിന് ഒരു അമ്മാവനോ അമ്മായിയപ്പനോ ഒക്കെ കുനിഷ്ടുമായി റെഡിയായിരിക്കും. ഇത്തരം കഥകളില്‍ നായകന്‍ പരമ സാത്വികനായിരിക്കും.

താരം - സായികുമാര്‍, സിദ്ദിക്ക്, നാരായണന്‍ നായര്‍, സുരേഷ് കൃഷ്ണ, മേഘനാഥന്‍, റിയാസ് ഖാന്‍........

വില്ലന്റെ സഹായികള്‍ - ഇവരെ പൊതുവെ പുരുഷവില്ലനാണ് ആവശ്യം. അച്ഛനോ മകനോ സഹോദരങ്ങളോ ഒക്കെ ആവാം. (ഇതു പറയുന്പോഴാണ് ഒരു കാര്യം ഓര്‍ത്തത്. ഒട്ടുമിക്ക കഥകളിലും വില്ലന്‍, അല്ലെങ്കില്‍ വില്ലന്റെ അച്ഛന്‍ പണ്ട് കുടുംബാസൂത്രണത്തിനൊന്നും പോയിട്ടില്ല. മൂന്നോ നാലോ മക്കള്‍ കാണും, എല്ലാം തലതിരിഞ്ഞവര്‍. വെളുത്തമുണ്ട് മടക്കിനടക്കും സദാസമയവും). അഴിമതിക്കാരായ പോലീസുകാരനും കാര്യം നടത്തും. നായകന്‍ സാത്വികനാണെങ്കില്‍ പോലീസില്ല, എന്നാല്‍ അടിക്കാന്‍ ഒട്ടും മടിക്കാത്ത നായകനെങ്കില്‍ ഈ പോലീസ് കഥാപാത്രം കൂടിയേ തീരൂ. നായകന്റെ സോഷ്യല്‍ സ്റ്റാറ്റസ് അനുസരിച്ച് പോലീസുകാരന്റെ റാങ്കും കൂടും, എസൈ മുതല്‍ കമ്മീഷണര്‍ വരെയാകാം. റാങ്കെന്തോ ആകട്ടെ, പ്രധാന ജോലികള്‍ വില്ലന്റെ വീട്ടിലിരുന്നു വെള്ളമടിയും കള്ളക്കേസുണ്ടാക്കലും നായകന്റെ ഉശിരുള്ള ഡയലോഗ് കേള്‍ക്കാന്‍ പാകത്തില്‍ നിന്നുകൊടുക്കലുമാണ്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാല്‍ ഈ വര്‍ഗ്ഗത്തിന് ഒരു നിശ്ചിത എണ്ണം വെക്കരുതെന്നതാണ്. പ്രൊഡ്യൂസറുടെ കീശ വലിപ്പം അനുസരിച്ച് ഇതെത്ര വേണമെങ്കിലും ആവാം.
കുറെ ഗുണ്ടകള്‍ കൂടിയാവാം. നിര്‍ബന്ധമില്ല, എന്നാലും ഒരു വഴിക്ക് പോണതല്ലേ.


താരം - തണ്ടും തടിയുമുള്ള ആരും. ഭീമന്‍ രഘുവിനാണ് മാര്‍ക്കറ്റ്.

ഇനി കഥയിലേക്ക് കടക്കാം. അത് വഴിയേ പറയാം. പറയാന്‍ ഇത്തിര്യധികം ണ്ടേയ്.

അത് ഭാഗം രണ്ടില്‍ കാണാം

മലയാളം സിനിമാ മാനിഫെസ്റ്റൊ - ഭാഗം രണ്ട്.

സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെട്ടല്ലോ, ഇനി കഥ.

ഈ ടെംപ്ലേറ്റില്‍ ഏഴ് സെക്ഷനുകളുണ്ട്. ഇതില്‍ നിന്നാണ് 17 സിനിമകള്‍ക്കുള്ള കഥകള്‍ ഉണ്ടാക്കുന്നത്.

സെക്ഷന്‍ ഒന്ന്‍.

നായകന്റെ കുട്ടിക്കാലം. വില്ലന്‍ (അല്ലെങ്കില്‍ വില്ലന്റെ അച്ഛന്‍) നായകന്റെ അച്ഛനെ അല്ലെങ്കില്‍ കുടുംബത്തെ ഒതുക്കുന്നു (വധിക്കാലോ വിധിക്കാലോ ഒക്കെ തിരക്കഥാകൃത്തിന്റെ സൌകര്യം പോലെ). സ്വത്ത് കൈക്കലാക്കുന്നു. നായകന്‍ വഴിയാധാരം എന്ന ആധാരം (ടോംസിനോട് കടപ്പാട്) മാത്രം സ്വന്തമാക്കി ദുരിതപൂര്‍ണമായ കുട്ടിക്കാലം കഴിക്കുന്നു. നോക്കി നടത്താന്‍ വലിയൊരു കുടുംബം (അമ്മ, അനിയന്‍, അനിയത്തി അങ്ങിനെ അങ്ങിനെ), കടബാദ്ധ്യത, പ്രാരാബ്ധം.... ഇനി ഇല്ലാത്തതൊന്നുമില്ല.

സെക്ഷന്‍ രണ്ട്.

നായകന്റെ വര്‍ത്തമാനകാലം - നായകന്‍ മിടുക്കനായതിനാല്‍ കടബാദ്ധ്യതകള്‍ എല്ലാം തീര്‍ക്കുന്നു. കഠിനമായ അദ്ധ്വാനത്തിലൂടെ സ്വന്തം തട്ടകത്ത് പൊന്നുവിളയിക്കുന്നു. ഇന്നൊരു ആദരണീയനായ വ്യക്തിയാണ് നായകന്‍. വില്ലനാകട്ടെ സ്വത്തുണ്ടെങ്കിലും വെറും രണ്ടാമന്‍.

സെക്ഷന്‍ മൂന്ന്‍.

വില്ലന്‍ നായകനെ തകര്‍ക്കാന്‍ പല വഴികളും നോക്കുന്നു. ഗുണ്ടകളെ ഉപയോഗിച്ച് ആക്രമണം, പോലീസ് കേസ്, ലിറ്റിഗേഷന്‍, സ്റ്റേ, ഭീഷണി, പണ്ടെങ്ങാണ്ട് പണയം വെച്ചിരുന്ന ആധാരം ഉപയോഗിച്ച് കുടിയൊഴിപ്പിക്കല്‍ ശ്രമം...... എന്തെല്ലാം തള്ളിക്കേറ്റാമോ, അതെല്ലാം.

എന്തൊക്കെ ശ്രമിച്ചാലും വില്ലന് നായകനെ ഒരു ചുക്കും ചെയ്യാന്‍ കഴിയുന്നില്ല. നായകന്‍ ശക്തിമാനായതിനാല്‍ ഗുണ്ടകള്‍ ഭദ്രമായി അടിമേടിച്ച് ഉഴിച്ചിലും പിഴിച്ചിലുമായി കഴിയുന്നു. പോലീസുകാരന്‍ അടിയോടൊപ്പം ഡയലോഗ് കേള്‍ക്കുക കൂടി ചെയ്യുന്നതിനാല്‍ പുതിയ ജ്ഞാനസന്പത്തുമായി (എന്നാലും നന്നാവാതെ) കസേരയിലിരുന്നു അടുത്ത കള്ളക്കേസുണ്ടാക്കുന്നതിനെ കുറിച്ചോര്‍ത്ത് തല പുണ്ണാക്കുന്നു. ലിറ്റിഗേഷന്‍ മുഴുവന്‍ ജഡ്ജിയുടെ ഓഡര്‍ ഓഡറിനു മുന്നില്‍ തകര്‍ന്നിടിയുന്നു. ഭീഷണികള്‍ക്ക് മറുഭീഷണി കൊടുത്ത് നായകന്‍ കൂടെ നില്ക്കുന്ന ജനങ്ങളെ (ഷൂട്ടിംഗ് കാണാന്‍ വന്നവരുമാകാം) കയ്യടിപ്പിക്കുന്നു. പഴയ പണയാധാരം നായകന്‍ ഫുള്‍കാഷ് കൊടുത്ത് സ്വന്തമാക്കുന്നു. അങ്ങിനെ വില്ലന്റെ എല്ലാ തന്ത്രങ്ങളും തോല്‍ക്കുന്നു. (ഈ സീനുകളിലൂടെ ഐപിസി 302, 420, 707, 912 തുടങ്ങിയ വകുപ്പുകളെക്കുറിച്ച് ക്ലാസെടുത്ത് പ്രേക്ഷകരുടെ പൊതുവിജ്ഞാനം വര്‍ദ്ധിപ്പിക്കാം എന്നൊരു ഗുണം കൂടിയുണ്ട്).

സെക്ഷന്‍ നാല്.

ഇവിടെയാണ് മെയിന്‍ അനിയന്റെ പ്രസക്തി. നായകനെ തോല്‍പ്പിക്കാനുള്ള ഏക വഴി നായകന്റെ കുടുംബം തകര്‍ക്കുക മാത്രമാണെന്നുള്ള ആശയം വില്ലന്റെ കുരുട്ടുബുദ്ധിയില്‍ തെളിയുന്നു. അങ്ങിനെ വില്ലനും കൂട്ടാളികളും പുതിയൊരു പ്ലാനുമായി രംഗത്തെത്തുന്നു. നായകന്റെ അനിയന്‍ചെക്കനെ അവര്‍ വശത്താക്കുന്നു.

ഇതു പല രീതിയിലാവാം. വില്ലന്റെ പെങ്ങളെ വിവാഹം ചെയ്തുകൊടുക്കാം, വില്ലന്റെ പാര്‍ട്ണറാക്കാം, നായകന്റെ "പെരനിറഞ്ഞുനില്ക്കുന്ന" (അനിയന്‍ചെക്കന്റെയും) പെങ്ങള്‍ക്കൊരു വരനെ കണ്ടെത്താം, ഇതിന്റെയെല്ലാം കോന്പിനേഷന്‍ ശ്രമിക്കാം.... ഒന്നുമില്ലെങ്കില്‍ കുറഞ്ഞപക്ഷം നായകനെക്കുറിച്ചുള്ള പരദൂഷണം പറഞ്ഞ് അനിയന്റെ ചെവിതിന്നാം, തെറ്റിദ്ധാരണ ഉണ്ടാക്കാമെന്നര്‍ത്ഥം.

അനിയത്തി കഥാപാത്രമാണെങ്കില്‍ ഇത്രയും വെറൈറ്റി ഇല്ല. വില്ലന്റെ സഹോദരനും നായകന്റെ മെയിന്‍ സഹോദരിയും തമ്മില്‍ പ്രേമം ആണ് ഏക സാധ്യത. പെങ്ങളുടെ നന്മ മാത്രം ആഗ്രഹിക്കുന്ന നായകന്‍ സമ്മതം മൂളും, തീര്‍ച്ച.

വില്ലന്റെ റൂട്ട് ഏതായാലും അനിയന്‍ചെക്കനോടുള്ള ഉപദേശം ഒന്നുമാത്രം ലക്ഷ്യമാക്കിയാണ്. നായകന്റെ സ്വത്ത്.

സെക്ഷന്‍ അഞ്ച്.

അനിയന്‍ തന്റെ കരുക്കള്‍ നീക്കുന്നു, അഥവാ വില്ലന്‍ നീക്കിക്കുന്നു. അത്രയും കാലം സമാധാനപരമായി കഴിഞ്ഞ നായകന്റെ വീട്ടില്‍ വാഗ്വാദം, അടി, കരച്ചില്‍, മൂക്കുപിഴിച്ചില്‍ തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറുന്നു. നായകന്റെ കുടുംബാംഗങ്ങള്‍ തരം പോലെ ഇരുവശത്തുമായി നിലയുറപ്പിക്കുന്നു. ഇവിടെയാണ് അമ്മ കഥാപാത്രത്തിന്റെ ചായ്‌വ് പ്രകടമാകുന്നത്. അനിയന്റെ ഭാഗത്താണ് അമ്മയെങ്കില്‍ നായകനെ നോക്കി "നീ പണ്ടാറടങ്ങും" എന്ന്‍ അനുഗ്രഹിക്കും, ഏട്ടന്റെ ഭാഗത്താണെങ്കില്‍ ഗ്ലിസറിന്‍ ചെലവുമാത്രം. എന്തൊക്കെയായാലും പതിനെട്ടു അക്ഷൌഹിണികളുമായി പൊരിഞ്ഞ സെന്റിയുദ്ധം. ഇതിനിടെ ത്യാഗരാജന്‍ മാസ്റ്റരുടെ ശിഷ്യന്മാരെ ഇടിച്ചു നിരത്താം, പോലീസിനെ സാക്ഷി നിര്‍ത്തി ഡയലോഗടിക്കാം, അമ്മാമേ എന്ന്‍ നീട്ടിവിളിക്കാം, നിങ്ങള്‍ക്കാര്‍ക്കും എന്നെ മനസിലാവില്ല എന്ന്‍ പയ്യാരം പറയാം.... സാധ്യതകള്‍ അനന്തം. നായകന്റെ വക ലോക്കപ്പില്‍ കിടക്കാലോ കോടതിവരാന്ത നിരങ്ങലോ ഉണ്ടെങ്കില്‍ സംഗതി ജോര്‍, ഇംഗ്ലീഷുകാരുടെ ഭാഷയില്‍ കേക്കിനുമുകളില്‍ ഐസുകട്ട ഇട്ടപോലിരിക്കും.

ഒരു ശോകഗാനം അത്യാവശ്യമായും വേണം, ദാസേട്ടന്‍ നെഞ്ചുപൊട്ടിപ്പാടിയാല്‍ കരയാത്ത മലയാളിയുണ്ടോ.

സെക്ഷന്‍ ആറ്. - ഇവിടെ മു‌ന്നു രീതിയില്‍ കാര്യങ്ങള്‍ നീക്കാം.

  1. മനസ്സാക്ഷിബാങ്ക് പ്രത്യക്ഷപ്പെടുന്നു, പഴയ കഥകള്‍ പറയുന്നു. നീയൊക്കെ ജീവനോടിരിക്കുന്നതുതന്നെ നായകന്‍ എന്ന മഹാമനുഷ്യന്റെ നല്ലമനസ്സ് കൊണ്ടാണെന്ന് ഉദാഹരണസഹിതം സ്ഥാപിക്കുന്നു. എന്തുകൊണ്ട് നായകന്‍ ഈ രീതിയിലായി എന്നതിന് വില്ലന്റെ ക്രൂരതകളും വീട്ടുകാരുടെ കൊള്ളരുതായ്മകളും അമേരിക്ക-ഇറാക്ക് യുദ്ധവും അടക്കം എല്ലാ കാര്യങ്ങളും പറഞ്ഞു കുടുംബക്കാരെ കംപ്ലീറ്റ് ഒരു വഴിക്കാക്കുന്നു. നീയൊക്കെ നൂറു ജന്മമെടുത്താലും ആ മനുഷ്യന്റെ കാലുകഴുകാനുള്ള യോഗ്യത പോലും നേടില്ലെന്ന് പറഞ്ഞ് അനിയന്‍ചെക്കനെ ഡെസ്പടിപ്പിക്കുന്നു. (വിധിയാണ് വില്ലനെങ്കില്‍ ഈ ടെക്നിക് നന്നായി ഉപയോഗിക്കാം)
  2. വില്ലന്‍ പുതിയ തന്ത്രങ്ങള്‍ ഒരു ഗോഡൌണിലിരുന്നു മെനയുന്നു. സ്വത്ത് കംപ്ലീറ്റ് അടിച്ചുമാറ്റിയതിനുശേഷം അനിയന്‍ചെക്കനെ കൊന്ന് കായലില്‍ത്തള്ളാം എന്ന മട്ടില്‍ സഹവില്ലന്മാരെയും ഗുണ്ടകളെയും ഇരുത്തി പ്രഭാഷണം നടത്തുന്നു. അനിയന്‍ ഇതു ഒളിച്ചുനിന്നു കേട്ട് ഞെട്ടുന്നു. മണ്ടന്‍, നേരെപോയി ഏട്ടനെ വിളിച്ചുകൊണ്ടുവരേണ്ടതിനുപകരം "എടാ" എന്ന വിളിയോടെ വില്ലനെ ആക്രമിക്കുന്നു. വില്ലനും ഗുണ്ടകളും ആദ്യമൊക്കെ കുറച്ചു അടി വാങ്ങിവെക്കും, പിന്നീട് എല്ലാവരുംകൂടി അനിയനെ കീഴ്പ്പെടുത്തി പിടിച്ചുകെട്ടുന്നു. അതിനുശേഷം വില്ലന്റെ അടുത്ത പ്രഭാഷണം തുടങ്ങുന്നു. തന്റെ ലക്ഷ്യമെന്താണെന്നും പഴയ വില്ലത്തരങ്ങളെന്തായിരുന്നെന്നും ഇനിയുള്ള പ്ലാനുകളെന്താണെന്നും ഒക്കെ പറഞ്ഞ് അനിയന്റെ നേരെ അട്ടഹസിക്കുന്നു. ഇടയ്ക്കിടെ അനിയനിട്ടൊരു അടിയും കൊടുത്തെന്നിരിക്കും. സ്വത്തുവകകള്‍ വല്ലതും അനിയന്റെ കയ്യിലുണ്ടെങ്കില്‍ അത് കൈക്കലാക്കാനും കുറച്ച് ഇടികള്‍ ചെലവാക്കിയേക്കാം. ഇതിനിടെ നായകന്‍ എത്തുന്നു. (നായകന് ഗോഡൌണിലേക്കുള്ള വഴി എങ്ങിനെ മനസിലായി എന്ന്‍ ചോദിക്കരുത്, അതാണ് ആര്‍ടിസ്റ്റിക് ഫ്രീഡം) പിന്നെ അടി, പൊരിഞ്ഞ അടി. നായകന്‍ പത്തുമിനിറ്റ് മുന്പ് പഠിച്ച കരാട്ടെ, കുങ്ങ്ഫൂ എന്നിവ പ്രയോഗിക്കുന്നു. ഒടിഞ്ഞ എല്ലുകള്‍ വകവെക്കാതെ അനിയനും പങ്കെടുക്കുന്നു. നായകന്റെ തറവാട്ടില്‍ ആണായ്പ്പിറന്നവരെല്ലാം നേരത്തെപറഞ്ഞ ആര്‍ടിസ്റ്റിക് ഫ്രീഡം ഉപയോഗിച്ച് ഗോഡൌണ്‍ കണ്ടുപിടിച്ച് യുദ്ധത്തില്‍ പങ്കുചേരുന്നു. ഗോതന്പുപോടി മുഖത്ത് വാരിത്തേച്ചിട്ടൊ, ചാക്കുകള്‍ക്കിടയിലിരുന്ന് ദീനരോദനം മുഴക്കിയിട്ടൊ ഗുണ്ടയെ തല്ലുന്നതിനിടയില്‍ ഇന്നലെ പഠിച്ച തമാശ പറഞ്ഞൊ വഴിയെപോകുന്ന ഗുണ്ടയെപിടിച്ചുനിര്‍ത്തി വെറുതെ ഒരു തല്ലു മേടിച്ചോ, എങ്ങിനെയായാലും വേണ്ടില്ല, ജനത്തെ ചിരിപ്പിക്കണം, അതാണവരുടെ കര്‍ത്തവ്യം. അവസാനം വില്ലന്‍ ബെയ്ഗന്‍ കാ ബര്‍ത്തായിലെ വഴുതനങ്ങ പോലെ മുറിഞ്ഞും ഉണങ്ങിയും വീഴുന്നു. ഇവിടെ നായകന്റെ വക നാലു ഡയലോഗ്. "നിന്നെ വെറുതെ വിടുന്നു, പക്ഷെ ഇനിയെങ്ങാന്‍ എന്നെയോ എന്റെ കുടുംബത്തെയോ തൊട്ടാല്‍ അപ്പ തട്ടും" എന്ന മട്ടില്‍ ഭീഷണി. (ഇവിടെ വില്ലന്റെ സ്റ്റാറ്റസും നായകന്റെ വീരപരിവേഷത്തിന്റെ കനവും അനുസരിച്ച് വില്ലന്‍ വടിയായ പോലെ അവിടെത്തന്നെ കിടക്കുകയോ വീണ്ടും എഴുന്നേറ്റ് നായകന്‍ കൊടുക്കാന്‍ മറന്നുപോയ അടി കൂടി വാങ്ങിവെച്ച് സമാധിയാവുകയോ ചെയ്യാം)
  3. കൂട്ടത്തിലൊരാള്‍ തന്നെ ഒറ്റുകൊടുക്കുമോ എന്ന സംശയം വില്ലനുണ്ടാകുന്നു. വില്ലന്‍ ഈ സഹായിയെ തട്ടാന്‍ പ്ലാന്‍ ചെയ്യുന്നു, ക്രൂരമായി മര്‍ദ്ദിക്കുന്നു. ഈ നിര്‍ഭാഗ്യവാന്‍ മരിക്കുന്നതിന് കൃത്യം 12 സെക്കെന്റ് ബാക്കിയുള്ളപ്പോള്‍ അനിയന്‍ചെക്കന്‍ ആ വഴി വരുന്നു (അപ്പോഴാണ് മായാവി അതുവഴി വന്നത് എന്ന് പറയുന്നപോലെ) . വില്ലന്റെ വഞ്ചനയുടെ കഥകളെല്ലാം പറഞ്ഞുകൊടുത്ത് നായകന്റെ മഹത്വത്തെക്കുറിച്ച് ക്ലാസ്സെടുത്തശേഷം സഹായി മരിക്കുന്നു. സത്യം മനസ്സിലാക്കുന്ന അനിയന്‍ എട്ടനുമായി ചേര്‍ന്ന വില്ലനെ ഒതുക്കുന്നു.

സെക്ഷന്‍ ഏഴ്.

അനിയന്റെ പശ്ചാത്താപം - അനിയന്‍ കുടുംബാംഗങ്ങളോടൊപ്പം വന്ന്‍ നായകനോട് മാപ്പിരക്കുന്നു, ഓരോരുത്തരായി ക്യൂ ആയി നിന്നാണ് ഈ കലാപരിപാടി. ഓരോരുത്തരും വരുന്പോള്‍ നായകന്റെ വക സമാധാനിപ്പിക്കല്‍ വേണം. കൂടാതെ നിനക്കൊര്‍മ്മയുണ്ടോ എന്ന് തുടങ്ങുന്ന നെടുങ്കന്‍ ഡയലോഗും. അനിയന്‍ കാലില്‍ വീണു മാപ്പിരക്കുന്നതാണ് ഉത്തമം. ഇതോടെ നായകന്റെ മഹത്വം പൂര്‍ണ്ണതയിലെത്തുന്നു. ടെറിഫിക് എന്റിംഗ്.

ഈ പറഞ്ഞതില്‍ നിന്നും പതിനേഴുകഥകള്‍ എങ്ങിനെയുണ്ടാക്കും എന്നാണ് വായനക്കാരുടെ സംശയമെങ്കില്‍ ഇപ്പോള്‍ത്തന്നെ തീര്‍ത്തുതരാം. സംഗതി വളരെയെളുപ്പം.

ലോകത്ത് എത്ര തൊഴിലുകളുണ്ട് ചെയ്യാന്‍.

ഒരെണ്ണത്തില്‍ നായകന്‍ കൃഷിക്കാരനാണെങ്കില്‍ അടുത്തതില്‍ ബിസിനസ്, പിന്നെ എക്സ്പോര്‍ട്ടിംഗ്..... അങ്ങിനെ അങ്ങിനെ. ബിസിനസില്‍ തന്നെ എത്ര തരം ബിസിനസ് ഉണ്ട്, തുണിക്കട, സ്വര്‍ണക്കട....... അങ്ങിനെ പോകും കാര്യങ്ങള്‍.

അപ്പോള്‍ പിന്നെ പതിനെഴല്ല, ആയിരത്തെഴുനൂറു പടം പിടിക്കാം. ലുങ്കിയുടുത്താലും കോട്ടിട്ടാലും ഒരുപോലെ ചേരുന്ന മമ്മുക്കയും മലയാളിയുടെ തൊട്ടയല്‍വീട്ടുകാരനായ ലാലേട്ടനും ബോറടിക്കാത്തോളം കാലം എന്തിന് വിഷമിക്കണം.

വാല്‍സല്യം, വേഷം, ബാലേട്ടന്‍, ഹിറ്റ്ലര്‍, വല്യേട്ടന്‍, സ്നേഹം..... ഓര്‍മയില്‍ ഓടിയെത്തുന്ന ചില സിനിമകള്‍. ഒന്നു തിരഞ്ഞുനോക്കിയാല്‍ ഇനിയും കണ്ടേക്കാം.

ഒരുവിധം കഴിഞ്ഞൂന്ന്‍ നിരീച്ചപ്പോ ദാ വര്ണൂ മാടന്പി.

ഒന്നു നോക്കൂ സഖാക്കളെ.... ഈ പറഞ്ഞ കഥ തന്നെയല്ലേ ഇവിടെയും. നായകന്‍ ആള് പലിശക്കാരനാണെന്നുമാത്രം.

ഇതേ കഥ എന്ന്‍ സോഫ്റ്റ്വെയറിലേക്ക് വരും ആവോ.

നാളെ മോഹന്‍ലാലും സായികുമാറും രണ്ട് പ്രോജക്റ്റ് മാനേജര്‍മാരായും സുധീഷോ ഇന്ദ്രജിത്തോ ഡെവലപ്പറായും വന്ന്‍ കശപിശയുണ്ടാക്കിയാലും കണ്ടിരിക്കണേ... പ്ലീസ്.
മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടെയോ ഡേറ്റ് കൈവശമുള്ള സംവിധായകരോ നിര്‍മ്മാതാക്കളോ കഥ അന്വേഷിച്ചുനടക്കുന്നുണ്ടെങ്കില്‍ എന്നെ സമീപിച്ചാല്‍ മതി.

അപ്പൂട്ടന്‍.

Wednesday, September 17, 2008

എന്റെ സഹജീവികള്‍.

ഇതില്‍ പറയുന്നവര്‍ എന്റെ കഥകളില്‍ പ്രത്യക്ഷപ്പെടുന്ന ചില താരങ്ങളാണ്. ഒന്നു പരിചയപ്പെടുത്താന്‍ വേണ്ടി ഒരു പ്രത്യേക സെക്ഷന്‍ വെച്ചു എന്നുമാത്രം.

ഞാന്‍ - ഞാനല്ലാതെ പിന്നാര്. എന്നാലും പറയാം. പേര് പ്രശാന്ത്. ഞാന്‍ പാലക്കാട്ട് വളര്‍ന്ന ഒരു പാവമാണ്. എഴുതി വലിയ ശീലമൊന്നുമില്ല, ജീവിതത്തില്‍ നടന്ന ചില സംഭവങ്ങള്‍ കുറച്ചു ഭാവന ചേര്‍ത്തെഴുതുന്നുവെന്നുമാത്രം. പാലക്കാട്ടെ 24 വര്‍ഷജീവിതത്തിനുശേഷം ബാംഗ്ലൂരില്‍ ഭാഗ്യം അന്വേഷിച്ചുനോക്കി. രണ്ടുകൊല്ലം ഇത്തിരിയിലധികം ബുദ്ധിമുട്ടിയതിനുശേഷം സോഫ്റ്റ്വെയറിലേക്ക് കയ്യും കാലും ഇട്ടു. പതിനൊന്നുകൊല്ലം ബാംഗ്ലൂരില്‍ ജീവിച്ചതിനുശേഷം ഇപ്പോള്‍ തിരുവനന്തപുരത്ത് ജീവിക്കുന്നു, നാടിനോടുള്ള സ്നേഹം കൊണ്ടുമാത്രം.
ദിലീപ് - എന്റെ ആത്മസുഹൃത്ത്. കയ്യില്‍ ദന്പിടി ഇല്ലാത്ത കാലത്ത് ഒരുപാട് സഹായിച്ചിട്ടുണ്ട്, സാന്പത്തികമായും മാനസികമായും. ഇപ്പോള്‍ കേരളത്തിലാണ് വാസം. ഞാനും ദിലീപും കൂടി നിന്നാല്‍ ലോറല്‍-ഹാര്‍ഡി കോന്പിനേഷന്‍ വരും, അത്രയ്ക്ക് തടിയുണ്ട് ദിലീപിന് (അപ്പോള്‍ എന്റെ കാര്യം പറയേണ്ടല്ലോ)
സജിയേട്ടന്‍ - എന്റെ ഒരു കസിന്‍ ആണ്. പക്ഷെ അത്രയും പോരാ സജിയേട്ടനെക്കുറിച്ച് പറയാന്‍. എന്റെ തത്വചിന്തകളില്‍ ഒരുപാട് സ്വാധീനം ചെലുത്തിയ ആളാണ് സജിയേട്ടന്‍. ബാംഗ്ലൂരിലെ ന്യൂറോ-മാനസിക ആരോഗ്യകേന്ദ്രമായ നിംഹാന്‍സില്‍ സൈക്കോളജിസ്റ്റ് ആണ്. മലയാളിക്ക് പരന്പരാഗതമായി കിട്ടിയിട്ടുള്ള "ജാഡയില്ലെങ്കില്‍ ഞാന്‍ പാടേയില്ല" എന്ന ഫിലോസഫി ജിവിതത്തില്‍ കുറച്ചൊക്കെ കൊണ്ടുനടക്കുന്നയാളാണ്. അത്യാവശ്യത്തിന് നിംഹാന്‍സ് ഐഡി കാര്‍ഡ് ഉപയോഗിക്കും, കുരുക്കുകളില്‍ നിന്ന് രക്ഷപ്പെടാന്‍.

ബാബുരാജ് - ഞങ്ങള്‍ അപ്പുവേട്ടന്‍ എന്ന്‍ വിളിക്കും. അമ്മയുടെ കസിന്‍ ആണ്. ഞങ്ങളുടെ ഒരു നല്ല സുഹൃത്തും ഗൈഡും ഒക്കെയാണ്.

Monday, September 15, 2008

"ഞാന്‍" ഗന്ധര്‍വന്‍

ഈ കഥയില്‍ രണ്ട് നായകന്മാരുണ്ട്. പേരില്ലെങ്കില്‍ കഥ പൂര്‍ണ്ണമാകില്ലെന്ന നിയമം നമ്മുടെ സാഹിത്യസാംസ്കാരികനായകന്മാര്‍ നടപ്പിലാക്കിയതോടെ ഇവര്‍ക്ക് പേരുകള്‍ കൊടുക്കാതെ രക്ഷയില്ലെന്നായി. പേരുകൊടുത്തില്ലെങ്കില്‍ എന്നെ അവര്‍ വിലക്കിയാലോ എന്ന ഭയം മൂലം ഞാനവര്‍ക്ക് പേരു കൊടുക്കാന്‍ തീരുമാനിച്ചു. തല്‍ക്കാലം അവര്‍ക്ക് ഇഷ്ടനെന്നും വിശിഷ്ടനെന്നും പേരുകള്‍ കൊടുക്കാം. ഇനി ഈ പേരുകള്‍ കോപ്പിറൈറ്റ് ഉള്ളതാണെങ്കില്‍ ആ പേരുകള്‍ പിന്‍വലിക്കാന്‍ തയ്യാറാണെന്നും വേറെ പേരുകള്‍ ലിസ്റ്റ് ചെയ്തുവെച്ചിട്ടുണ്ടെന്നും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.


ഇഷ്ടന്‍ ആളൊരു മടിയനാണ്. മടിയന്‍ എന്ന് വെച്ചാല്‍ കുഴിമടിയന്‍, തനിക്കുവേണ്ടി വേറെയാരെങ്കിലും ശ്വാസം വലിച്ചാല്‍ മതിയെന്ന്‍ ദൈവം കല്പിച്ചാല്‍ ഭൂമിയില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് ഈ മാന്യവ്യക്തിയായിരിക്കും. ഇഷ്ടന് ജോലിയൊന്നുമില്ലായിരുന്നു എന്ന്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ. സന്പാദ്യമില്ലാതെ കഷ്ടപ്പെട്ടാണ് ജീവിച്ചിരുന്നത്, എന്നാലും ജോലി..... ഇത്രേം അലര്‍ജി വേറൊന്നിനോടുമില്ല.

വിശിഷ്ടന്‍ മനുഷ്യജന്മമല്ല, ഒരു ഗന്ധര്‍വനാണ്. അനാശ്യാസങ്ങള്‍ക്കായുള്ള യാത്ര കഴിഞ്ഞ് തിരിച്ചെത്തുന്പോള്‍ പുള്ളി താമസിച്ചിരുന്നത് ഒരു വലിയ ആല്‍മരത്തിലാണ്.

ഇഷ്ടന്‍ ദിവസവും രാവിലെ മുതല്‍ വൈകുന്നേരം വരെ ഈ ആല്‍ച്ചുവട്ടിലാണ് കഴിഞ്ഞിരുന്നത്. അടുത്തുതന്നെ പൊതുജനഭോജനശാല (ഓട്ടല്‍ എന്ന്‍ മാവേലിനാട്ടില്‍) ഉള്ളതും ആല്‍മരത്തിന് നല്ല തണല്‍ നല്‍കാന്‍ കഴിവുള്ളതുമാണ് ആകര്‍ഷണങ്ങള്‍, അല്ലാതെ ആലിനോട് പ്രത്യേകിച്ച് ഇഷ്ടന് ഇഷ്ടമൊന്നുമുണ്ടായിരുന്നില്ല. ഇഷ്ടന് വന്ന്‍ അവിടെ കിടന്നറങ്ങുന്നതില്‍ വിശിഷ്ടന് പ്രത്യേകിച്ചൊരു വിരോധവുമുണ്ടായിരുന്നില്ല, ഉപദ്രവമൊന്നുമില്ലല്ലോ.

കഥ ഇതു വരെ എത്തി നില്ക്കുന്നു.

ഒരു ദിവസം ഇഷ്ടന്‍ തന്റെ ഇഷ്ടപ്രവൃത്തിയില്‍ (ഉറക്കം) ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ വല്ലാത്തൊരു വിശപ്പോടെ ഇഷ്ടന്‍ എഴുന്നേറ്റു. കയ്യില്‍ ദന്പിടി നഹി നഹി, പൊതുജനഭോജനശാലയുടെ ഉടമ ഇന്നലെത്തന്നെ പറ്റിന്റെ കാര്യം പറഞ്ഞ തന്നെ ഒന്ന്‍ താക്കീത് ചെയ്തതാണ്, അതുകൊണ്ട് അങ്ങോട്ട് പോയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല.

എന്തുചെയ്യും?

പിച്ചയെടുക്കാമെന്നു വെച്ചാല്‍ തന്നെയറിയുന്നവരാരും തനിക്കൊന്നും തരില്ല. പെട്ടെന്നാണ് ഒരു ബുദ്ധി തോന്നിയത്.

പാട്ടുപാടുക.

അപ്പോള്‍ ആ വഴി വരുന്നവര്‍ ദയ തോന്നി വല്ലതും തരും. അത് കുറച്ച് അദ്ധ്വാനമുള്ള പണിയാണ്, പക്ഷെ തല്‍ക്കാലം അദ്ധ്വാനിച്ചേ പറ്റൂ.

ഇഷ്ടന്‍ പാട്ടു തുടങ്ങി. ആ വഴി പോയ നാട്ടുകാര്‍ ചെവിപൊത്തി ഓടുന്ന അവസ്ഥയിലായി. പലരും ഇഷ്ടനെ തുറിച്ചുനോക്കി, തടസ്സപ്പെടുത്തി നോക്കി, പക്ഷെ വയറിന്റെ കാര്യമോര്‍ത്ത് ഇഷ്ടന്‍ പാട്ടു നിര്‍ത്തിയില്ല. അവസാനം ഗത്യന്തരമില്ലാതെ ചിലര്‍ ഇഷ്ടന് നാണയത്തുട്ടുകള്‍ എറിഞ്ഞുകൊടുത്തു. ഒരു നല്ല ഊണിനുള്ള വകയായപ്പോള്‍ ഇഷ്ടന് പാട്ടുനിര്‍ത്തി. ഇത്രേം അദ്ധ്വാനിച്ചതു തന്നെ ധാരാളം. ശാപ്പാടടിച്ചു, തന്റെ ജോലി തുടര്‍ന്നു (എന്താന്ന്‍ പറയേണ്ടതില്ലല്ലോ).

വീട് വരെ ജപ്തിയില്‍ പോയിക്കഴിഞ്ഞിരുന്ന ഇഷ്ടന്‍ അന്ന് രാത്രിയും അവിടെയാണ് കിടന്നുറങ്ങിയത്.

രാവേറെ ചെന്നപ്പോള്‍ ഇഷ്ടന് വീണ്ടും വിശന്നു. രാത്രിയില്‍ അധികമാരും ആ ഭാഗത്തേക്ക് വരില്ല, എന്നാലും വല്ല വഴിപോക്കാരെയും കിട്ടിയാലായി. വെറുതെയല്ലല്ലോ പൊതുജനഭോജനശാല രാത്രിയും തുറന്നുവെക്കുന്നത്.

ഇഷ്ടന്‍ വീണ്ടും പാട്ടുതുടങ്ങി.

ഒരു നിശാസഞ്ചാരത്തിനുശേഷം ആല്‍മരത്തില്‍ വിശ്രമിക്കാന്‍ കയറിയതായിരുന്നു വിശിഷ്ടന്‍. പെട്ടെന്നാണ് ഇഷ്ടന്റെ പാട്ട് കേട്ടുതുടങ്ങിയത്. ശുദ്ധസംഗീതത്തിന്റെ ആരാധകനായ വിശിഷ്ടന് ഈ അപശബ്ദം സഹിക്കാവുന്നതിലധികമായിരുന്നു. വിശിഷ്ടന്‍ ഉടനെതന്നെ മരത്തില്‍ നിന്ന താഴോട്ടിറങ്ങി ഇഷ്ടന്റെ മുന്നില്‍ പ്രത്യക്ഷനായി.

വിശിഷ്ടന്‍ ദേഷ്യത്തോടെ ഇഷ്ടനോട് ചോദിച്ചു - ഹേ മനുഷ്യാ, താങ്കളെന്താണ് ഇങ്ങിനെ അപശബ്ദത്തില്‍ പാടുന്നത്? ഇങ്ങിനെ സംഗീതത്തെ വധിക്കാന്‍ താങ്കള്‍ക്കെങ്ങിനെ ധൈര്യം വന്നു?

ഇഷ്ടന്‍ ശാന്തനായി പറഞ്ഞു - എനിക്ക് വിശക്കുന്നു. ആഹാരം വാങ്ങാന്‍ കയ്യില്‍ പണമില്ല. അതിനാല്‍ പട്ടുപാടിയാല്‍ ആരെങ്കിലും പണം തരുമെന്നുകരുതി പാടുന്നു.

വിശിഷ്ടന്‍ - എങ്കില്‍ വീട്ടിലിരുന്നു പാടിക്കൂടെ?

ഇഷ്ടന്‍ - അതിനെനിക്ക് വീടില്ലല്ലോ. കൂടാതെ ഏറ്റവുമധികം ആളുകള്‍ വരുന്നത് ഇവിടെയാണ്, അപ്പോള്‍ ഇവിടിരുന്നു പാടുന്നതാണ് എനിക്ക് നല്ലത്

വിശിഷ്ടന്‍ ഒരു ഞെട്ടലോടെ കാര്യം മനസിലാക്കി, ഇവന്‍ ഇവിടിരുന്നു പാടുന്നത് ഒരു സ്ഥിരം കലാപരിപാടി ആയിരിക്കും. ഇങ്ങിനെ പോയാല്‍ തന്റെ വിശ്രമം ശ്രമകരം. ഇവന് വിശക്കാതിരിക്കാനുള്ള പരിപാടി വല്ലതും ഒപ്പിച്ചുകൊടുത്തേ മതിയാവൂ.

വിശിഷ്ടന്‍ - നിനക്ക് വിശക്കാതിരിക്കാനുള്ള വക വല്ലതും തന്നാല്‍ നീ ഈ വധം നിര്‍ത്തുമോ?

ഇഷ്ടന്‍ - നിര്‍ത്താം. പക്ഷെ എനിക്ക് പണിയെടുക്കാനൊന്നും വയ്യ.

വിശിഷ്ടന്‍ - ശരി, ഞാനൊരു ഉപായം പറഞ്ഞുതരാം. ഞാന്‍ ഇവിടുത്തെ രാജകുമാരിയുടെ ദേഹത്ത് ഒരു ബാധയായി കൂടാം. രാജാവ് പല വൈദ്യന്മാരെയും വരുത്തും. പക്ഷെ കുമാരിയുടെ ഭ്രാന്ത് മാറില്ല. അവസാനം ഗതികെട്ട് രാജാവ് സമര്‍ത്ഥരായ വൈദ്യന്മാരെ അന്വേഷിച്ച് വിളംബരം നടത്തും. വലിയ സമ്മാനങ്ങളും വാഗ്ദാനം ചെയ്യും. അപ്പോള്‍ നീ വന്ന്‍ "ഓം ഹ്രീം നിമാഹനസായ നമഃ" (നീ മഹത്തായ ഒരു നോസ്സായതിനാല്‍ നോം നമിക്കുന്നു) എന്ന്‍ ചൊല്ലിയാല്‍ മതി, ഞാന്‍ ശരീരം വിട്ടു പൊയ്ക്കൊള്ളാം. നിനക്ക് ഭാവിയില്‍ ഒരിക്കലും പണത്തിന് ആവശ്യം വരില്ല.

ഇഷ്ടന്‍ സസന്തോഷം സമ്മതിച്ചു. പണിയെടുക്കാതെ ജീവിക്കാന്‍ അവസരം കിട്ടുന്നത് എന്തിന് നഷ്ടപ്പെടുത്തണം.

പിറ്റേന്ന് രാജകുമാരി ഭ്രാന്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി.

പരിഭ്രാന്തനായ രാജാവ് കൊട്ടാരം വൈദ്യനെ വിളിച്ചു, നാട്ടിലുള്ള വൈദ്യന്മാരെയെല്ലാം വിളിച്ചു. മാത്യൂ വേല്ലൂരുമായി കൂടിയാലോചിച്ചു.

ഫലം നാസ്തി എന്ന് പറയാനാവില്ല, ഫലമുണ്ടായി, കുമാരിയുടെ ഭ്രാന്ത് കൂടി.

രാജാവ് അവസാനം വിളംബരം ചെയ്തു, ഭ്രാന്ത് മാറുന്നവര്‍ക്ക് 1000 പൊന്‍പണം സമ്മാനം.

പല വൈദ്യന്മാരും വന്നു. പക്ഷെ രക്ഷയുണ്ടായില്ല.

വിശിഷ്ടനും ചെറിയ പേടി തുടങ്ങി. ഇഷ്ടന്‍ പറ്റിച്ചോ? ഇനി തനിയെ ഇറങ്ങേണ്ടി വരുമോ? എന്നാല്‍ തന്റെ വാസസ്ഥലം നഷ്ടപെട്ടതുതന്നെ.

സമ്മാനത്തുക വര്‍ദ്ധിച്ചു, രാജാവിന്റെ ആധിയും വിശിഷ്ടന്റെ പേടിയും.

അവസാനം അറ്റകൈക്ക് രാജാവ് പ്രഖ്യാപിച്ചു, കുമാരിയുടെ ഭ്രാന്ത് മാറ്റുന്നവര്‍ക്ക് ചോദിക്കുന്നതെന്തും സമ്മാനമായി നല്കും.

ഇതാണ് സമയം, ഇഷ്ടന്‍ പ്രത്യക്ഷനായി.

പാതി രാജ്യമാണ് ഇഷ്ടന്‍ ആവശ്യപ്പെട്ടത്.

വേറെ വഴിയില്ല, രാജാവ് സമ്മതിച്ചു.

ഇഷ്ടന്‍ രാജകുമാരിയുടെ അന്തപുരത്തില്‍ സന്നിഹിതനായി. ആദ്യമേ തന്നെ വൈകിയെത്തിയതിന് ഇഷ്ടന്‍ വിശിഷ്ടനോട് ക്ഷമ ചോദിച്ചു. വിശിഷ്ടന് കാര്യം മനസിലായി, ഹീ ഈസ് കാച്ചിങ്ങ് ദ ടാമറിന്റ് ബ്രാഞ്ച്, പുളിങ്കൊന്പ് തന്നെയാണ് ഇഷ്ടന്‍ പിടിക്കുന്നത്.

വിരോധമില്ല, എങ്ങിനെയെങ്കിലും പാട്ട് ഒഴിവാക്കിയാല്‍ മതിയല്ലോ.

ഇഷ്ടന്‍ മന്ത്രം ചൊല്ലി, വിശിഷ്ടന്‍ വാക്കുപാലിച്ചു, രാജകുമാരിയുടെ ഭ്രാന്ത് മാറി.

കുറെ ദിവസങ്ങള്‍ കഴിഞ്ഞു. വിശിഷ്ടന്‍ തന്റെ വാസസ്ഥലത്ത് സുഖമായി താമസിച്ചു. ഇഷ്ടനും പരമസുഖമായിരുന്നു, ആവശ്യമുള്ളപ്പോഴൊക്കെ ആഹാരം, എതാവശ്യത്തിനും പരിചാരകര്‍, ഭൂമിയില്‍ കിട്ടാവുന്ന എല്ലാ സുഖഭോഗങ്ങളും.

ഒരു ദിവസം ഇഷ്ടന്‍ വീണ്ടും ആല്‍ച്ചുവട്ടില്‍ പ്രത്യക്ഷപ്പെട്ടു.

ഇത്തവണ പഴയ മെലിഞ്ഞുക്ഷീണിച്ച രൂപമായിരുന്നില്ല, ആവശ്യത്തിനും അതിലധികവും കഴിച്ച് മദ്യപാനത്തിന്റെ കൂടി ഫലമായി തടിച്ച് കൊഴുത്ത് ഉരുണ്ട ദേഹം.

ആല്‍ച്ചുവട്ടിലെത്തിയ ഉടന്‍ ഇഷ്ടന്‍ പാട്ടു തുടങ്ങി. പഴയതിലും കഠോരമായ സ്വരത്തില്‍.

വിശിഷ്ടന്റെ എല്ലാ ക്ഷമയും നശിച്ചു. വിശിഷ്ടന്‍ വീണ്ടും പ്രത്യക്ഷപ്പെട്ട് കോപത്തോടെ ഇഷ്ടനോട് ചോദിച്ചു

"ഇപ്പോള്‍ നിനക്ക് ആവശ്യമുള്ളതെല്ലാം ഉണ്ടല്ലോ, പിന്നെയെന്തിന് ഇവിടെയിരുന്നു പാടുന്നു?"

ഇഷ്ടന്‍ - ഇപ്പോള്‍ എല്ലാ സുഖങ്ങളുമുണ്ട്, പക്ഷെ ചെയ്യാനും ചിന്തിക്കാനും ഒന്നുമില്ലാതെ ഒരു ബോറടി. ദിവസവും ഒരേ രീതി, എഴുന്നേല്‍ക്കുക, കഴിക്കുക, കുടിക്കുക, ഉറങ്ങുക. കുളിപ്പിക്കാന്‍ പോലും പരിചാരികമാര്‍. വെറുതെയിരുന്നു മതിയായി. ഇപ്പോള്‍ കഴിക്കുന്നത് പോലും ആസ്വദിക്കാന്‍ പറ്റുന്നില്ല. ഉറക്കമാണെങ്കില്‍ വരുന്നുമില്ല. എന്തെങ്കിലും ചെയ്യേണ്ടെ. അതിനാണ് ഇവിടെ വന്നത്.

വിശിഷ്ടന്റെ കോപം ഇരട്ടിച്ചു - അങ്ങിനെ പറഞ്ഞാല്‍ പറ്റില്ല. നീ ഇപ്പോള്‍ത്തന്നെ ഇവിടുന്നു പോയേ തീരൂ.

ഇഷ്ടന്‍ സമ്മതിച്ചില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

വിശിഷ്ടന്‍ - നിന്നെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന്‍ എനിക്കറിയാം. നിന്റെ കഴുത്തില്‍ ഇനി തല കാണില്ല.

പിറ്റേദിവസം നാട്ടില്‍ വാര്‍ത്ത പരന്നു, രാജകുമാരിക്ക് വീണ്ടും ഭ്രാന്തിളകി.

ഇത്തവണ രാജാവ് ഒട്ടും തന്നെ സംശയിച്ചില്ല. നേരെ ഇഷ്ടനെ ആളയച്ചുവരുത്തി. ഭ്രാന്ത് മാറിയാല്‍ തന്റെ മകളെ വിവാഹം ചെയ്തുകൊടുക്കാമെന്നും വാഗ്ദാനം ചെയ്തു, അങ്ങിനെ ഇഷ്ടന് രാജ്യം മുഴുവന്‍ കിട്ടും. പക്ഷെ ഭ്രാന്ത് മാറ്റാന്‍ ഇഷ്ടന് കഴിഞ്ഞില്ലെങ്കില്‍ അത് ഇഷ്ടന്റെ അവസാനമായിരിക്കും.

ഇഷ്ടന് താനകപ്പെട്ട കുരുക്കിനെക്കുറിച്ച് മനസിലായി. തനിക്കിനി അധികം ജീവിതം ബാക്കിയില്ല. എന്തായാലും വരുന്നത് വരട്ടെ.

ഇഷ്ടന്‍ രാജകുമാരിയുടെ അന്തപുരത്തിലേക്ക് നീങ്ങി. അവിടെ ചെന്നപ്പോള്‍ രാജകുമാരിയിലുടെ വിശിഷ്ടന്‍ അലറി

"നിനക്കിനി രക്ഷപ്പെടാനാവില്ല. നീ എന്ത് മന്ത്രം ചൊല്ലിയാലും ഞാന്‍ ഒഴിഞ്ഞു പോകില്ല. നിന്റെ തല ഉടലില്‍ നിന്ന്‍ വേര്‍പെടുന്ന നിമിഷം ഞാന്‍ ഈ ദേഹത്തില്‍ നിന്നിറങ്ങും, അതു വരെ രാജകുമാരിയുടെ ഭ്രാന്ത് മാറില്ല"

ഇഷ്ടന്‍ പല വഴികളും നോക്കി. യാചന, ഭീഷണി, കരച്ചില്‍ എല്ലാമെല്ലാം.....

രക്ഷയില്ല. വിശിഷ്ടന്‍ തന്റെ തീരുമാനത്തില്‍ ഉറച്ചു തന്നെ. അവസാനം ഇഷ്ടന്‍ തന്റെ പത്തൊന്പതാമത്തെ അടവെടുത്തു.

പറ്റാവുന്നത്ര ഉച്ചത്തില്‍ പാട്ടു തുടങ്ങി.

പിന്നീട് രാജകുമാരിക്കൊരിക്കലും ഭ്രാന്ത് വന്നിട്ടില്ല.

ഇഷ്ടന്‍ അന്പതിലധികം വര്‍ഷങ്ങള്‍ രാജകീയമായിത്തന്നെ ജീവിച്ചു.

ദേവലോകത്തിന്റെ റെക്കോഡ് ബുക്കുകള്‍ കോണ്ഫിഡന്ഷ്യല്‍ ആയതിനാല്‍ വിശിഷ്ടന് എന്ത് സംഭവിച്ചു എന്നറിയില്ല.

***********************************************************************

ഇതൊരു പഴയ കഥയാണ്.

പക്ഷെ ഇഷ്ടനും വിശിഷ്ടനും തമ്മിലുള്ള അനിഷ്ടം ജന്മജന്മാന്തരങ്ങള്‍ തുടര്‍ന്നു. അവസാനം കലിയുഗത്തിലുമെത്തി.

കലിയുഗത്തില്‍ ഇഷ്ടനും വിശിഷ്ടനും ജന്മമെടുത്തു. പഴയ കഥകളിലെ പോലെ തോല്‍വി ഒരിക്കലുമുണ്ടാകരുതെന്ന് കരുതിയാവാം, ഇഷ്ടന്‍ രണ്ടു മനുഷ്യജന്മങ്ങളായാണ് അവതരിച്ചത്. രണ്ടു അവതാരങ്ങളും കേരളത്തിലെ രണ്ടു വള്ളുവനാടന്‍ ഗ്രാമങ്ങളിലാണ് ജനിച്ചത്. വിശിഷ്ടനും കിട്ടി ഒരു മനുഷ്യജന്മം.

കലിയുഗത്തില്‍ എല്ലാ കാര്യങ്ങളും തലതിരിഞ്ഞാണല്ലോ. വേനലില്‍ ധാരാളം മഴ പെയ്യുന്നതും മഴക്കാലത്ത് വരള്‍ച്ചയുണ്ടാവുന്നതും രാജാവിനുപകാരം രാജീവ് ഭരിക്കുന്നതും കുബേരന്‍ എന്ന പിച്ചക്കാരനുണ്ടാവുന്നതും എല്ലാമെല്ലാം. കലിയുഗത്തില്‍ ചക്കരക്കുടത്തില്‍ കയ്യിടുന്നവര്‍ കൈ നക്കുമത്രേ, ഓര്‍ക്കുടത്തില്‍ കയ്യിടുന്നവര്‍ സ്ക്രാപ്പുമത്രെ.

അങ്ങിനെ കലിയുഗത്തില്‍ ഒരു ചെറിയ റോള്‍ ചെയ്ഞ്ച് വന്നുഭവിച്ചു.

വിശിഷ്ടന്‍ ഒരു സംഗീതവിരോധിയായി.

ഇഷ്ടന്റെ ജന്മങ്ങളാകട്ടെ സംഗീതം എന്ന്‍ കേട്ടാല്‍ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടാന്‍ മാത്രം കെല്‍പ്പുള്ളവരുമായി. അവര്‍ ശെമ്മാങ്കുടി ബാബുരാജഭാഗവതര്‍ എന്നും ബാലസജീകൃഷ്ണ എന്നും പേരുകള്‍ സ്വീകരിച്ചു. സൌകര്യത്തിന് നമുക്കവരെ ഇഷ്ടന്‍ വണ്‍ എന്നും ഇഷ്ടന്‍ ടൂ എന്നും വിളിക്കാം.

മുന്‍ജന്മങ്ങളിലേപോലെ ഇഷ്ടന്മാര്‍ പാവപ്പെട്ടവരായിരുന്നില്ല, ജന്മിമാരായിരുന്നു. മടിയന്മാരായിരുന്നില്ല, അത്യുല്സാഹികളായിരുന്നു.

വിശിഷ്ടന്‍ എഞ്ചിനീയറായി സെന്റിമീറ്റര്‍ (സെന്റി അളക്കാനുള്ള ഉപകരണം) എന്ന ഉപകരണം കണ്ടുപിടിച്ചു. നേരത്തെ പറഞ്ഞതുപോലെ, വിശിഷ്ടന് പാട്ടെന്ന്‍ പറഞ്ഞാല്‍ വലിയ പാടു തന്നെയായിരുന്നു. ഏറ്റവും മഹത്തരമായ രാഗം അനുരാഗമാണെന്നാണ് വിശിഷ്ടന്‍ ധരിച്ചുവെച്ചിരിക്കുന്നത്.

പഴയതുപോലെ അന്നും ഇഷ്ടന്മാര്‍ വിശിഷ്ടന്റെ വാസസ്ഥലം കയ്യേറി. പഴയ കഥയിലെപ്പോലെത്തന്നെ പാട്ടു തുടങ്ങി.

ഇഷ്ടന്‍ വണ്‍ ഒരു സംഗീത ആരാധകനാണ്. ഒരു നൂറു കിലോമീറ്റര്‍ ചുറ്റളവില്‍ ആരെങ്കിലും കച്ചേരി നടത്തുന്നുണ്ടെന്ന് ആരെങ്കിലും സംശയം പറഞ്ഞാല്‍ ഇഷ്ടന്‍ വണ്‍ അവിടെയെത്തിയിരിക്കും. കൂടെയിരിക്കുന്നയാള്‍ക്ക് സംഗീതത്തില്‍ എന്തെങ്കിലും അറിവുണ്ടെന്ന് തോന്നിയാല്‍ (രാഗങ്ങളുടെ പേര് പറയാന്‍ കഴിഞ്ഞാലും മതി) അവരോടൊപ്പം പാടാനും സംസാരിക്കാനും ഇഷ്ടന്‍ വണ്‍ എത്രനേരം വേണമെങ്കിലും നീക്കി വെക്കും.

ഇഷ്ടന്‍ ടൂവിന്റെ സംഗീതപരിജ്ഞാനം സംശയമാണ്. രാഗം രോഗമാണ്, പക്ഷെ ഏതെന്ന് ഉറപ്പിച്ചു പറയില്ല. പാടുന്നതെല്ലാം ഒരേ രാഗത്തിലാണ്, ശുദ്ധതാന്തോന്നി രാഗത്തില്‍.

അന്ന്‍ നടന്ന പാട്ടുകച്ചേരിയും പക്കവാദ്യങ്ങളും ഒരു സാധാരണക്കാരന് കണ്ണുബള്ബാക്കാന്‍ മാത്രം ഗംഭീരമായിരുന്നു. രംഗം ഏതാണ്ടിങ്ങനെ.

ഇഷ്ടന്‍ വണ്‍ പാട്ടു തുടങ്ങുന്നു.

ഇഷ്ടന്‍ ടൂ "ഇത് ബബ്ബബ്ബ രാഗമല്ലേ" എന്ന്‍ ചോദിക്കുന്നു.

ഇഷ്ടന്‍ വണ്‍ "ബാലസജീ, മരത്തലയാ, അതല്ല, ആ രാഗം ഇങ്ങിനെ" എന്ന്‍ പറഞ്ഞ് ബബ്ബബ്ബ രാഗത്തില്‍ വിസ്താരം തുടങ്ങുന്നു.

ഇഷ്ടന്‍ ടൂ പിന്നെ തന്റെ പക്കവാദ്യങ്ങള്‍ വായിക്കാന്‍ തുടങ്ങുന്നു.

ചമ്രം പടിഞ്ഞിരുന്ന്‍ രണ്ടു കാല്‍മുട്ടുകളും സാങ്കല്പിക മൃദംഗമാക്കി മെക്കിട്ടുകേറുന്നു, തന്റെ കുടവയര്‍ ഘടമാക്കി മണ്ടക്ക് മേടുന്നു, പുറത്ത് നില്ക്കുന്ന ആരെയോ മാടിവിളിക്കുന്നു എന്ന്‍ തോന്നിക്കുന്ന വിധത്തില്‍ വലതുകൈയിലെ തള്ളവിരലില്‍ മറ്റു വിരലുകള്‍ ഒന്നൊന്നായി മുട്ടിച്ച് കൈകളിളക്കുന്നു, പാഞ്ചാലീവസ്ത്രാക്ഷേപസമയത്ത് ദുര്യോധനന്റെ ചേഷ്ടകളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ തുടകളിലടിച്ച് ശബ്ദമുണ്ടാക്കുന്നു..... അങ്ങിനെയങ്ങിനെ.

വിശിഷ്ടന്‍ സംഭവദിവസം തന്റെ സെന്റിമീറ്ററില്‍ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. സ്വതേ സംഗീതവിരോധിയായ വിശിഷ്ടന് ഈ കച്ചേരി അത്ര ബോധിച്ചില്ല.

എന്ത് ചെയ്യാം, പാട്ടു നിര്‍ത്താനുള്ള ഓഫറുകള്‍ ഒന്നും തന്നെ കയ്യിലില്ലായിരുന്നു.

രാജാവില്ല, രാജകുമാരിയുമില്ല. പിന്നെ വല്ല റ്റാറ്റായോ ബിര്‍ലയോ അംബാനിയോ ആയി വല്ലവരുടെയും മക്കളുടെ മേല്‍ ബാധയായി കയറാം എന്ന്‍ വിചാരിച്ചാല്‍ അവരൊക്കെ മക്കള്‍ക്ക് ഭ്രാന്ത് പിടിച്ചാല്‍ കന്പനി ചെയര്‍മാനാക്കും എന്നല്ലാതെ ചികില്‍സിക്കില്ല.

പിന്നെന്ത് ചെയ്യും? നിര്‍ത്താന്‍ ആവശ്യപ്പെടുക തന്നെ.

വിശിഷ്ടന്‍ തന്റെ ശ്രമം തുടങ്ങി. "ഹൈ ഹൈ, പാട്ട് ഒന്നു നിര്‍ത്തികൂടെ" എന്ന്‍ ചോദിച്ചു. "നിര്‍ത്തിസ്റ്റാ" എന്ന്‍ പറഞ്ഞു. "എനിക്ക് ദേഷ്യം വര്ണ്ട്ട്ടോ" എന്ന്‍ വിരട്ടി....

യെവടെ. ബാധ ഇപ്പോള്‍ ഇഷ്ടന്മാരുടെ ദേഹത്താണെന്ന് തോന്നി.

ഇനി വേറെ വഴിയില്ല. വിശിഷ്ടന്‍ പുറത്തിറങ്ങി. വാസസ്ഥലം നഷ്ടപ്പെട്ടാല്‍ പിന്നെ ഉറങ്ങാനൊരു സ്ഥലം വേണമല്ലോ. നോക്കുന്പോള്‍ ഒരു പോംവഴിയെ കാണാനുള്ളൂ, തന്റെ രഥം.

ഒറ്റക്കുതിരയെ (കുതിരക്ക് കലിയുഗത്തില്‍ എഞ്ചിന്‍ എന്ന്‍ പറയും) കെട്ടിയ രഥം. 100 സിസി, ഹീറോ.

പാവം, ഇഷ്ടന്മാര്‍ തളരുന്നതും കാത്ത് അവിടെയിരുന്നു

വിശിഷ്ടന്‍ അങ്ങിനെ ഇറങ്ങിപ്പോകുമെന്ന്‍ ഇഷ്ടന്മാര്‍ കരുതാത്തതുകൊണ്ടാണോ എന്തോ, അവര്‍ പാട്ട് നിര്‍ത്തി. പിന്നെ ചര്‍ച്ചകളായി.

ഇഷ്ടന്‍ വണ്‍ ഒറാക്കിളിനെക്കുറിച്ച് പറയുന്നു, ഇഷ്ടന്‍ ടൂ കാംപോസേടോമിന്‍ മരുന്നിനെക്കുറിച്ച് പറയുന്നു. അങ്ങിനെ അവരുടെ പാട്ടുകളെപോലെ തന്നെ, നല്ല ആശയ ഐക്യം.

ഐന്സ്റ്റീനും മഡോണയും പോലെ, ഗാന്ധിജിയും ലാദനും പോലെ, നല്ല ഐക്യം.

സമാധാനമായി എന്ന്‍ വിചാരിച്ച് വിശിഷ്ടന്‍ തന്റെ വാസസ്ഥലത്തേക്ക് തിരിച്ചെത്തി. മുന്‍ജന്മങ്ങളിലെപ്പോലെ, ഇഷ്ടന് തന്നെ ഉപദ്രവിക്കണമെന്നില്ല, ഭാഗ്യം.

ഇവിടെയാണ് വിശിഷ്ടന് ഒരിക്കല്‍ക്കൂടി തെറ്റിയത്. സ്വിച്ചിട്ട പോലെ ഇഷ്ടന്മാര്‍ പാട്ടുതുടങ്ങി, ഇഷ്ടന്‍ വണ്‍ പാടുന്നു, ഇഷ്ടന്‍ ടൂ പക്കവാദ്യങ്ങളുമായി അരങ്ങ് തകര്‍ക്കുന്നു.

ഇത്തവണ ഭ്രാന്തായി, നമ്മുടെ വിശിഷ്ടന്. പുള്ളി വന്ന വഴിക്ക് തന്നെ തിരിച്ചു നീങ്ങി.

കലാപരമായി ഒന്നും നടന്നില്ലെങ്കിലും ഒരു കലാപരിപാടി നടന്നു. ആ ശൃംഖല ഈവിധം

ഇഷ്ടന്മാര്‍ പാടുന്നു, വിശിഷ്ടന്‍ ഓടുന്നു, രഥത്തില്‍ ഇരിക്കുന്നു, ഇഷ്ടന്മാര്‍ പാട്ടു നിര്‍ത്തുന്നു, ആശ്വാസമായി വിശിഷ്ടന്‍ തിരിച്ച് വാസസ്ഥലത്തേക്ക് വരുന്നു, വിശിഷ്ടനെ കാണുന്നമാത്രയില്‍ ഇഷ്ടന്മാര്‍ വീണ്ടും പാട്ടു തുടങ്ങുന്നു, വിശിഷ്ടന്‍ ഓടുന്നു, ..........

ഒരു മു‌ന്നുനാല് റൌണ്ട് ആയപ്പോഴേക്കും വിശിഷ്ടന്റെ ആപ്പിളകി. തന്റെ ശത്രുക്കളെ രൂക്ഷമായി നോക്കിയതിനുശേഷം വിശിഷ്ടന്‍ വീണ്ടും ഒരിക്കല്‍ക്കൂടി പുറത്തേക്കിറങ്ങി, ഇത്തവണ തന്റെ പുതപ്പുമായി.

പിന്നീട് അവിടെ നടന്നത് ചരിത്രരേഖകളില്‍ കരിക്കട്ടലിപികളില്‍ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്.

വിശിഷ്ടന്‍ കിടന്നു, രഥത്തില്‍ തന്നെ.

ആ രഥത്തിലും, അങ്ങിനെയുള്ള എത് രഥത്തിലും കിടക്കുവാന്‍ കഴിവുള്ള ഒരേയൊരു വ്യക്തിയാകുന്നു ശ്രീമാന്‍ വിശിഷ്ടന്‍. ഭാരതപ്പുഴപോലെ വളഞ്ഞുള്ള ആ കിടപ്പ് കാണേണ്ടത് തന്നെ, അതിലൊരു കലയുണ്ട്.

ഈ പാട്ടുപരിപാടി അധികം നീണ്ടില്ല. വിശിഷ്ടന്റെ ഇത്തവണത്തെ യാത്രക്കുശേഷവും പതിവുപോലെ ഇഷ്ടന്മാര്‍ പാട്ടു നിര്‍ത്തി "പ്പ വരും, അപ്പ പാടാം" എന്ന ചിന്തയില്‍.

പക്ഷെ വിശിഷ്ടന്‍ ഇത്തവണ റിസ്ക് എടുക്കാന്‍ തയ്യാറല്ലായിരുന്നു. അവര് പാട്വോ പാടാന്റിര്ക്യോ ചെയ്തോട്ടെ, എനിക്ക് കിടക്കാന്‍ ഈ രഥമുണ്ടല്ലോ, അത് തന്നെ ധാരാളം.

രാവേറെച്ചെന്ന് തിരിച്ച് ഹോസ്റ്റല്‍ പറ്റാന്‍ ഇഷ്ടന്‍ ടൂ പുറത്തിറങ്ങിയപ്പോള്‍ കണ്ടത് KL9B9035 എന്ന തേരില്‍ കിടന്നുറങ്ങുന്ന പുതച്ചുമൂടിയ വിശിഷ്ടനെയാണ്.

ഇത് അടൂര്‍ സാര്‍ സംവിധാനം ചെയ്‌താല്‍ കഥ താഴെ കാണുന്നത്രയേ വരൂ. തിരക്കഥ ആയിവരുന്പോള്‍ രണ്ടുമണിക്കൂര്‍ ആയാല്‍ അതു പാട്ടുകളുടെ നീളം കാരണം മാത്രമായിരിക്കും. അല്ലാതെ കഥയില്‍ മറ്റൊന്നുമില്ല.

സജിത്ത്, ബാബുരാജ് തുടങ്ങിയവര്‍ യശ്വന്തപുരത്തെ വീട്ടിലേക്ക് വരുന്നു. അവിടെയിരുന്നു സംസാരിക്കുന്നതിനിടയില്‍ ബാബുരാജ് പാടുന്നു. സജിത്ത് ഏറ്റുപാടുന്നു. അപ്പൂട്ടന്‍ നിര്‍ത്താനാവശ്യപ്പെടുന്നു. പാട്ടുകാര്‍ കേള്‍ക്കുന്നില്ല. അവസാനം ഗത്യന്തരമില്ലാതെ അപ്പൂട്ടന്‍ പുറത്തേക്ക് പോകുന്നു. കുറച്ചു കഴിഞ്ഞ് തിരിച്ചു വരുന്പോള്‍ സജിത്തും ബാബുരാജും പാട്ടു നിര്‍ത്തിയില്ലെന്ന് കണ്ട് തന്റെ പുതപ്പെടുത്ത് പുറത്തിറങ്ങി ബൈക്കില്‍ ചെന്ന്‍ കിടക്കുന്നു. കുറച്ചു കഴിഞ്ഞ് അപ്പൂട്ടനെ കാണാത്തതിനാല്‍ സജിത്ത് ഇറങ്ങി വന്ന്‍ അപ്പൂട്ടനെ സമാധാനിപ്പിച്ച് അകത്തേക്ക് വിളിച്ചു കൊണ്ടുപോകുന്നു.

ശുഭം.

കഥാപാത്രങ്ങള്‍ -

സജിത്ത് - സജിയേട്ടന്‍ തന്നെ. ഈ കഥയില്‍ ബാലസജീകൃഷ്ണ ആയി അഭിനയിക്കുന്നു.

ബാബുരാജ് - ഞങ്ങള്‍ അപ്പുവേട്ടന്‍ എന്ന്‍ വിളിക്കും. അമ്മയുടെ കസിന്‍ ആണ്. ഞങ്ങളുടെ ഒരു നല്ല സുഹൃത്തും ഗൈഡും ഒക്കെയാണ്.

അപ്പൂട്ടന്‍ - ഞാന്‍.