Friday, February 6, 2009

എന്റെ (അ)വിശ്വാസം.

ജബ്ബാര്‍ മാഷിന്റെ യുക്തിവാദം ബ്ലോഗില്‍ കമന്റുകളും മറുകമന്റുകളും ആയി മുന്നേറുന്ന ചര്‍ച്ചക്കിടയില്‍ എന്റെ ഒരു അഭിപ്രായം ഞാന്‍ പറയുകയുണ്ടായി. വിസ്മൃതിയില്‍ എങ്ങോ മറഞ്ഞുപോകാതിരിക്കാന്‍ വേണ്ടി മാത്രം ഞാന്‍ അതിവിടെ ഒരു പോസ്റ്റ് ആയി ഇടുന്നു. ആരുടെയും ദൈവവിശ്വാസത്തിനു മുറിവേല്ക്കില്ല എന്ന വിശ്വാസത്തില്‍...

ഇതൊരു വലിയ ജീവിതവീക്ഷണം ആണെന്നൊന്നും ഞാന്‍ അവകാശപ്പെടുന്നില്ല. പലരും പറഞ്ഞിട്ടുണ്ടാവാം, ഞാന്‍ എഴുതിയത് മുഴുവന്‍ മണ്ടത്തരവും ആവാം. ശാസ്ത്രീയമായോ തത്വചിന്താപരമായോ ഒരു backing ഇതിനില്ല, അതിനാല്‍ തന്നെ പുസ്തകങ്ങളുടെയോ ലിങ്കുകളുടെയോ റഫറന്‍സ് ഇവിടെ ഇല്ല. എന്റെ തീരെ ചെറിയ യുക്തിയില്‍ തോന്നിയൊരു കാര്യം, അങ്ങിനെ മാത്രം കാണാന്‍ അപേക്ഷ.

യുക്തിവാദം ബ്ലോഗിലെ സാഹചര്യവും എന്റെ പുതിയ പോസ്റ്റിലെ നിങ്ങള്‍ വായിക്കുന്ന സാഹചര്യവും വ്യത്യസ്തമായതിനാല്‍ ചെറിയ കൂട്ടിചേര്‍ക്കലുകള്‍ നടത്തിയിട്ടുണ്ട്.

പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് ഉണ്ടെന്നാണല്ലോ മതങ്ങള്‍ പറയുന്നത്. ശാസ്ത്രം അതിനെ പരിപൂര്‍ണമായി തള്ളിക്കളഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല, കാരണം ശാസ്ത്രത്തിനു ഇനിയും വിശദീകരിക്കാനാവാത്ത പ്രപഞ്ച രഹസ്യങ്ങള്‍ ഇപ്പോഴുമുണ്ട്. ആ സ്രഷ്ടാവിനു മനുഷ്യന്‍ പല സമയത്തായി അനവധി സങ്കല്പങ്ങള്‍ ഒരുക്കിയിട്ടുണ്ട്, രൂപമുള്ളതും ഇല്ലാത്തതും ആയി. ദൈവസങ്കല്‍പം അല്ലെങ്കില്‍ വിശ്വാസം ഏതായാലും എല്ലാ തത്വചിന്തകളിലും പൊതുവായി ഉള്ള കാര്യം സ്രഷ്ടാവിനു മനുഷ്യനുമായുള്ള സവിശേഷ ബന്ധമാണ്. അതിനെക്കുറിച്ച് ചില ചിന്തകള്‍.

*****************************************************
മനുഷ്യന് തന്റെ ദൈനംദിന നിലനില്‍പ്പിനുപരിയായി സാമൂഹികമായ ആവശ്യങ്ങള്‍ കൂടി വരുന്പോഴാണ് യുക്തിയും വിശ്വാസവും, എന്തിന്, ശാസ്ത്രം പോലും ആവശ്യമായി വരുന്നത്. അവിടെ തന്നെയാണ് നിയമങ്ങളും നന്മയും എല്ലാം പ്രസക്തമാകുന്നതും. വിധി, ഭാഗ്യം, നിര്‍ഭാഗ്യം, നന്മ, തിന്മ, ഞാന്‍, നീ, അവര്‍ എന്നീ വസ്തുതകളെല്ലാം (entities) വരുന്നതു സമൂഹത്തില്‍ തന്നെ, വ്യക്തിപരമായി മാത്രം എടുക്കുകയാണെങ്കില്‍ ആര്‍ക്കും ഇത് ആവശ്യമല്ല.

മനുഷ്യന്‍ വിധിയില്‍ വിശ്വസിക്കാന്‍ തുടങ്ങിയതുപോലും ഈയൊരു കാഴ്ചപ്പാടില്‍ മാത്രമാണ്. ഉദാഹരണത്തിന്, എന്നെ വണ്ടിയിടിച്ച് എന്റെ കാലൊടിഞ്ഞെന്നിരിക്കട്ടെ. എന്റെ ചുറ്റുമുള്ളവരും ബന്ധുക്കളും കാണുന്പോള്‍, എന്നോടു സഹതാപിക്കുന്പോള്‍ ആണ് എനിക്കത് നിര്‍ഭാഗ്യമായി തോന്നുക (ആ വണ്ടി എന്റെ മുകളിലൂടെ കയറി എന്നെ കൊന്നില്ലല്ലോ എന്ന ആശ്വാസം കേട്ടാല്‍ അതെന്റെ ഭാഗ്യമായും കാണാം). അത് നാം വിധി എന്ന് പറയും. പക്ഷെ പുറത്തു നിന്നു നോക്കിയാല്‍ എന്നെ വണ്ടിയിടിക്കുന്നത് ഒരു പട്ടിയെ വണ്ടിയിടിക്കുന്നത് പോലെ, അല്ലെങ്കില്‍ കാട്ടില്‍ ഒരു മാനിനെ സിംഹം തിന്നുന്നത് പോലെ വെറും സാധാരണ സംഭവം മാത്രമല്ലേ. എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്ന്.
വിധി എന്ന് പറഞ്ഞു നിശ്ചയിക്കുന്നത് ഞാനും എന്റെ സമൂഹവും മാത്രമാണ്. സാധാരണ മുറിവുകള്‍, എത്ര വേദനാജനകമാണെങ്കിലും, നാം വിധി എന്ന് പറയാറില്ലല്ലോ, സമൂഹം അവിടെ ഇടപെടുന്നില്ലെന്നത് തന്നെ കാരണം.

അതുപോലെതന്നെ ബുദ്ധിയും വിശ്വാസവും യുക്തിയും നാം ഉപയോഗിക്കുന്നത് നമ്മുടെ സാമൂഹികമായ വ്യവഹാരങ്ങള്‍ക്കാണ്. സ്വര്‍ഗത്തിന്റെയും നരകത്തിന്റെയും കാര്യം പറയേണ്ടതില്ലല്ലോ.

ഈ രീതിയില്‍ നോക്കുന്പോള്‍ മനുഷ്യന് ചിന്തിക്കാനുള്ള കഴിവുണ്ടായതിനാലല്ല ഭൌതികമായെങ്കിലും (മറ്റുജീവികളെ അപേക്ഷിച്ച്) ഭൂമിയെ ഏറ്റവുമധികം നിയന്ത്രിക്കുന്ന സവിശേഷ ജീവിയായത്, മറിച്ച്‌ സാമൂഹികമായി ജീവിക്കാനും സാമൂഹികമായി ഇടപെടാനും തുടങ്ങിയതിനാലാണ് എന്ന് എനിക്ക് തോന്നുന്നു. ശാസ്ത്രവും വളര്‍ന്നത് മനുഷ്യന്റെ സാമൂഹികമായ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സഹായി ആയിട്ടാണ്.

അതുകൊണ്ടുതന്നെ സ്രഷ്ടാവിനെ സംബന്ധിച്ചിടത്തോളം മനുഷ്യന്‍ ഒരു സ്പെഷല്‍ സൃഷ്ടി അല്ല. ഈ പ്രപഞ്ചത്തില്‍ മറ്റേതൊരു ജീവിയേയും പോലെ ഒന്ന്, അത്ര മാത്രമെ ആ സ്രഷ്ടാവ് മനുഷ്യനെയും കാണുന്നുള്ളൂ.

ആ സ്രഷ്ടാവ് മനുഷ്യന് വേണ്ടി മാത്രം ഒരു code of conduct ഉണ്ടാക്കും എന്ന് അതിനാല്‍ തന്നെ എനിക്ക് വിശ്വസിക്കാനും കഴിയില്ല. പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളും ഒരുപോലെ കാണേണ്ട സ്രഷ്ടാവ് ഒരു വിഭാഗത്തിന് (അതും പ്രത്യേകതകള്‍ ഏതുമില്ലാത്ത ഒന്നിന്) മാത്രമായി ചില കാര്യങ്ങള്‍ പറഞ്ഞുകൊടുക്കില്ല.
മനുഷ്യനാണ്, മനുഷ്യന്റെ ബുദ്ധിയാണ് എല്ലാം, എന്ന് പറയുന്നതിനോടും എനിക്ക് യോജിപ്പില്ല, കാരണം നേരത്തെ പറഞ്ഞതു തന്നെ, മനുഷ്യന്‍ സ്പെഷല്‍ അല്ല.

എന്റെ കാഴ്ചപ്പാടില്‍ പണ്ടു ഒരു ദിനോസറോ അല്ലെങ്കില്‍ ഇന്നത്തെ കാലത്ത് ഒരു അമീബയോ ജീവിക്കുന്ന അത്ര പ്രസക്തി മാത്രമെ എനിക്കുമുള്ളു, ഏതൊരു മനുഷ്യനുമുള്ളു. ഇതെഴുതാന്‍ എന്നെ സഹായിക്കുന്ന കന്പ്യൂട്ടറും ഇന്റര്‍നെറ്റും എല്ലാം സമൂഹം എന്ന സ്ഥാപനവുമായി മനുഷ്യന്‍ നടത്തുന്ന ഇടപാടുകള്‍ക്കിടയില്‍ അവന്റെ ആവശ്യാര്‍ത്ഥം, ലഭ്യമായ വസ്തുക്കളും ജ്ഞാനവും ഉപയോഗിച്ച്, അവന്‍ കണ്ടുപിടിച്ച സാങ്കേതിക യന്ത്രങ്ങള്‍ മാത്രമാണ്, അല്ലാതെ മനുഷ്യവര്‍ഗ്ഗത്തിന്റെ ഒരു നിയോഗമായി വന്നു ഭവിച്ചവയല്ല.

Thursday, January 15, 2009

രാജാപ്പാര്‍ട്ട് മുതല്‍ സുഡോക്കു വരെ - ഭാഗം ഒന്ന്‍

കുട്ടികള്‍ കളിച്ചു വളരണം എന്നാണല്ലോ കേട്ടിട്ടുള്ളത്.
കുട്ടിക്കാലത്തെ കളികള്‍ എന്നും നമുക്കൊരു തമാശയായി ഓര്‍മിക്കാവുന്ന ഒരു കാര്യമാണ്, പഴയ കൂട്ടുകാരെ കാണുന്പോള്‍ ഗൃഹാതുരത്വത്തോടെ പറഞ്ഞു രസിക്കാനുതകുന്നതാണ്.
പലപ്പോഴും നമ്മുടെ മക്കള്‍ക്ക് അവ വെറും ബോറുകളായിരിക്കാം, കാരണം അവര്‍ ഈ രീതിയിലല്ല അത് കളിക്കുക, ഉദാഹരണത്തിന് ഭാസ്കരമൂര്‍ത്തിയുടെ കള്ളനും പോലീസും വായിച്ചു നോക്കൂ

എന്റെ കുട്ടിക്കാലത്തെ ചില കുട്ടിക്കളികളാണ് ഈ ബോസ്റ്റില്‍.....

+++++++++++++++++++++++++++++++++++++++++++
എന്റെ ആദ്യകാല ഗെയിം ഒളിച്ചുകളി (അഥവാ ഹൈഡ് ആന്റ് സീക്ക്) തന്നെയായിരിക്കണം. പക്ഷെ അതില്‍ നന്നേ ചെറുപ്പത്തിലുള്ള ഓര്‍മകളൊന്നുമില്ല (ഇത്തിരി വലുതായതിനുശേഷം ഓര്‍ക്കാന്‍ പറ്റിയ സംഭവം ഉണ്ടുതാനും, അത് വഴിയേ പറയാം).
അതുപോലെ കുട്ടിയും കോലും (ഞങ്ങളുടെ നാട്ടില്‍ അതിന് കൊട്ടിയും പുള്ളും എന്നാണ് പറഞ്ഞിരുന്നത്) എന്ന കളി ഞാന്‍ പല പ്രായത്തിലും കളിച്ചിട്ടുണ്ട്, പ്രത്യേകിച്ച് സംഭവങ്ങള്‍ ഒന്നും പറയാനില്ല. അതും ഇവിടെ പ്രസ്തവ്യമല്ല.
അതിനാല്‍ രാജാപ്പാര്‍ട്ടില് നിന്നു തന്നെ തുടങ്ങാം.

പ്രജകളില്ലാത്ത മദോന്മത്തന്‍ രാജാവ്
കുട്ടിക്കാലത്ത് എന്റെ അടുത്ത സുഹൃത്തുക്കളായിരുന്ന സുരേഷ്, മണി, ബാബു എന്ന സഹോദരന്മാരെപ്പറ്റി ഞാന്‍ വേറൊരു പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. അവരാണ് ഈ അങ്കത്തിലെ എന്റെ താരങ്ങള്‍.

വീടിന്റെ പുറകുവശത്ത് ആരും ശ്രദ്ധിക്കാനില്ലാതെ കിടന്നിരുന്ന ഒരു തുറന്ന ചതുരപ്പെട്ടിയില്‍ നിന്നാണ് തുടക്കം. അതുകണ്ടപ്പോള്‍ ഒരു രാജസിംഹാസനം ആയി ഉപയോഗിക്കാം എന്ന്‍ ഞങ്ങളിലാര്‍ക്കോ തോന്നി. അങ്ങിനെ ആ കഥ, അഥവാ കളി അവിടെ ആരംഭിച്ചു.
എന്റെ വീട്ടില്‍ നിന്നാണല്ലോ പെട്ടി കിട്ടിയത്, അപ്പോള്‍ ഞാന്‍ തന്നെയാണ് ആ സിംഹാസനത്തിലിരിക്കാന്‍ യോഗ്യന്‍ (കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നവന്‍...) അങ്ങിനെ ഞാന്‍ രാജാവായി.
സുരേഷ് (പഴയ ക്ലാ ക്ലാ ക്ലീ ക്ലീ സുരേഷ് അല്ല, ഇത് പുതിയ ജനറേഷന്‍) സ്വമേധയാ സര്‍വസൈന്യാധിപന്‍ ആയി.
മണി ആണ് മന്ത്രി.
ബാബു വെറും ചിന്നപ്പയ്യന്‍, അതിനാല്‍ അവന്‍ റോള്‍ ഒന്നുമില്ലാതെ ഒതുങ്ങിക്കൂടി. എന്നാലും ഒരു റോള്‍ ഇല്ലാതെ രാജസഭയില്‍ ഇരുന്നാലെങ്ങിനെ?, ശന്പളം വെറുതെ കിട്ടില്ലല്ലോ, അതിനാല്‍ രാജഗുരു എന്ന റോള്‍ ഇരിക്കട്ടെ, സൌകര്യത്തിന്.

അങ്ങിനെ ദിവസവും രാജാവ് സിംഹാസനത്തിലിരിക്കും. പ്രത്യേകിച്ച് പണിയൊന്നുമില്ല രാജാവിന്. വെറുതെ ഇരുന്നുകൊടുത്താല്‍ മതി. (പ്രജകള്‍ ഒന്നുമില്ലല്ലോ, അതിനാല്‍ പ്രശ്നങ്ങളുമില്ല)
സൈന്യാധിപന്‍ ഇടക്കിടെ വന്നു മുഖം കാണിക്കും.
രാജാവേ.... യുദ്ധത്തിന്നു പൊയ്ക്കോട്ടേ?
രാജാവ് സമ്മതം നല്കും. സൈന്യാധിപന്‍ യാത്രയാവും. പിന്നെ കുറച്ചു സമയം ഗഡിയെ കാണില്ല. രാജാവിനും വലിയ പരാതികളില്ല. മാതൃരാജ്യത്തിനുവേണ്ടി യുദ്ധം ചെയ്യുകയല്ലേ.... പാവം ജീവിച്ചു പൊയ്ക്കോട്ടേ. (നാളിതുവരെക്കും സൈന്യാധിപനോ പടയാളികള്‍ക്കോ മൃത്യു സംഭവിച്ചതായോ പരിക്കേറ്റതായോ റിപ്പോര്‍ട്ടില്ല)
ഇടക്ക് രാജാവ് (ഇരുന്നു മടുത്തപ്പോള്‍) യുദ്ധരംഗം ഒന്നു വിലയിരുത്താന്‍ (ഒരുതരം inspection) ശ്രമിച്ചു. കണ്ട കാഴ്ച മനം കുളിര്‍പ്പിക്കുന്നതായിരുന്നു. സൈന്യാധിപന്‍ ഒറ്റക്കു നിന്ന്‍ ശത്രുക്കളോട് പൊരുതുന്നു. കയ്യില്‍ വാള്‍ മാത്രം (ഈര്‍ക്കിലിയുടെ കടക്കല്‍ കയറുകെട്ടി പിടിയുണ്ടാക്കിയതാണ് പ്രസ്തുത വാള്‍). ശത്രുക്കള്‍ എത്രപേരുണ്ടെന്ന് അറിയില്ല, കാരണം ആരെയും കാണാനില്ല

രാജാവിന്റെ സുഖവിവരങ്ങള്‍ അന്വേഷിക്കലാണ് മന്ത്രിയുടെ പ്രധാനജോലി
മന്ത്രി ഇടക്കിടെ ചോദിക്കും...... "രാജാവേ... കാറ് കൊണ്ടുവരട്ടെ?"
രാജഗുരുവിന് ഇതത്ര ഇഷ്ടപ്പെടില്ല.... "പോടാ... രാജാവ് കാറിലൊന്ന്വല്ല പൂവ്വാ, രാജാവ് തേരിലാ പൂവ്വാ"
തേര് ഇല്ലാത്തതിനാലാണോ അതോ തേരിലേക്കുള്ള കുതിരകള്‍ ഡെങ്കി പിടിച്ചു കിടപ്പായതിനാലാണോ അതോ പൈസ ഇല്ലാത്തതിനാലാണോ എന്നറിയില്ല, മന്ത്രി ഇതുവരെ തേര് സെറ്റപ്പ് ചെയ്തിട്ടില്ല.

മന്ത്രി അടുത്ത ചോദ്യവുമായി എത്തും "രാജാവേ... ചായ കൊണ്ടുവരട്ടെ?"
ഉടനെ രാജഗുരു തിരുത്തും "പോടാ, രാജാവ് ചായ അല്ല കുടിക്ക്യാ... രാജാവ് തേനാ കുടിക്ക്യാ"

അതോടെ മന്ത്രി പത്തി മടക്കും, ഗുരുവായ്ക്കെതിര്‍വാ ഇല്ലല്ലോ.

ഏതായാലും ഫുള്‍ടൈം തേന്‍ കുടിച്ച് മത്തായി നടക്കുന്ന രാജാവിനെ നേരില്‍ കണ്ടിട്ടില്ലെങ്കില്‍ ഇങ്ങോട്ട് നോക്കൂ. (പടം വലുതായി പ്രൊഫൈലില്‍ കൊടുത്തിട്ടുണ്ട്)

ഈ രാജാവ് എത്രകാലം ഭരണത്തിലിരുന്നു എന്നും പ്രസ്തുത സൈന്യാധിപന്‍ എത്ര രാജ്യങ്ങള്‍ പിടിച്ചടക്കി എന്നും കൃത്യമായ രേഖകളില്ലാത്തതിനാല്‍ ചരിത്രവിശാരദന്മാര്‍ ആ പരീക്ഷ പാസായില്ല.

ഈ കൂട്ടുകാര്‍ കുറച്ചുകാലത്തിനുശേഷം ആ വീട് വിട്ടുപോയി. ആ രാജഭരണം അങ്ങിനെ അവസാനിച്ചു. (ഇപ്പോള്‍ അവര്‍ മൂന്നുപേരും കല്യാണം കഴിഞ്ഞ് കുട്ടികളായി എവിടെയൊക്കെയോ ജീവിക്കുന്നു, കൃത്യം വിവരം അറിയില്ല)

ഭാരതത്തിലെ വീരയോദ്ധാക്കള്‍.

വീരാരാധന തലയ്ക്കുപിടിച്ച ചില കുട്ടികള്‍, അവര്‍ക്ക് യുദ്ധം എന്നാല്‍ വലിയ ഹരം. അങ്ങിനെയാണ് കുരുക്ഷേത്രയുദ്ധം സംഭവിച്ചത്.

ഇത് സാക്ഷാല്‍ മഹാഭാരതമല്ല, ഞങ്ങളുടെ ഭാരതം. ഞാനും എന്റെ അടുത്തകൂട്ടുകാരന്‍ ചന്ദ്രന്‍ അഥവാ വിധുവും ആണ് ഇതിലെ യോദ്ധാക്കള്‍.

കുരുക്ഷേത്രയുദ്ധം ഞങ്ങള്‍ പലയാവര്‍ത്തി വായിച്ചിട്ടുണ്ട്. അതിലെ അര്‍ജ്ജുന-കര്‍ണ യുദ്ധമായിരുന്നു ഞങ്ങളുടെ സ്പെഷ്യലൈസേഷന്‍. മറ്റുയുദ്ധങ്ങളും രാമായണവുമൊന്നും ഇഷ്ടമാല്ലാഞ്ഞല്ല, അതിനൊന്നും അര്‍ജ്ജുന-കര്‍ണ യുദ്ധത്തിന്റെ ഗ്ലാമര്‍ ഇല്ല.

കുരുക്ഷേത്രമായി ഞങ്ങള്‍ തെരഞ്ഞെടുത്തത് എന്റെ വീടിന്റെ പിന്‍ഭാഗത്ത് ഉണ്ടാക്കിയിട്ടിരുന്ന ആശാരിപ്പുരയാണ്. അവിടെ ആശാരിമാര്‍ ഇല്ലാത്ത സമയം നോക്കി ഞങ്ങള്‍ യുദ്ധം ആരംഭിക്കും.
ഈര്‍ക്കിലിചൂല്‍ ധാരാളം ഉണ്ടായിരുന്നതിനാല്‍ ആയുധങ്ങള്‍ക്ക് പഞ്ഞമില്ല.
ഒരു ഈര്‍ക്കിലി വളച്ച് രണ്ടറ്റവും നൂലിട്ട്‌ കെട്ടിയാല്‍ വില്ലായി. അന്പിന് ഒന്നും ചെയ്യാനില്ല, ഈര്‍ക്കിലി straight ആയി ഉപയോഗിക്കാം. അങ്ങോട്ടും ഇങ്ങോട്ടും അന്പെയ്ത്ത്.

ഒരുദിവസം ഞാന്‍ അര്‍ജ്ജുനന്‍ അടുത്തദിവസം വിധു അര്‍ജ്ജുനന്‍.
കര്‍ണന്റെ തേര്‍ച്ചക്രം എല്ലാദിവസവും മണ്ണിലാണ്ടുപോകും.
എല്ലാദിവസവും അര്‍ജ്ജുനന്‍ കര്‍ണനെ വധിക്കും, ചതിച്ചുതന്നെ.

തേരില്ല എന്ന് പറയാനാവില്ല, സാങ്കല്പിക തേര്‍ ആണ് ഞങ്ങള്‍ ഓടിച്ചിരുന്നത്. തേരിന്റെ ചക്രം മണ്ണില്‍ പുതഞ്ഞു പോയതിനാലാണല്ലോ അര്‍ജ്ജുനന് കര്‍ണനെ വധിക്കാനുള്ള ഗ്യാപ് കിട്ടിയത്, അതിനാല്‍ തേര് വേണം.
ആവനാഴി പ്രത്യേകിച്ച് ഇല്ലായിരുന്നു. അസ്ത്രങ്ങളെല്ലാം യുദ്ധക്കളത്തില്‍ (നിലത്ത്) വെച്ചിരിക്കും.

വേദവ്യാസന്‍ എഴുതാത്ത ചില രഹസ്യങ്ങളുണ്ട് മഹാഭാരതത്തില്‍, അറിയാത്തവര്‍ക്കായി പറഞ്ഞുതരാം.

ആവനാഴികള്‍ ഒരിക്കലും ഒഴിയാറില്ല, അതായത് അന്പുകള്‍ക്ക് പഞ്ഞമില്ലെന്നര്‍ത്ഥം. കാരണമെന്തന്നല്ലേ, അര്‍ജ്ജുനന്റേയോ കര്‍ണന്റെയോ അന്പിന്റെ സ്റ്റോക്ക് കഴിഞ്ഞാല്‍ അവിടവിടെ വീണു കിടക്കുന്ന അന്പുകള്‍ പെറുക്കിയെടുത്താവും അവര്‍ യുദ്ധം തുടരുക.

ഇടക്കിടെ അര്‍ജ്ജുനന്‍ കര്‍ണനോട് പറയും (അഥവാ അപേക്ഷിക്കും)
ഡാ, എന്റെ അന്പൊക്കെ കെയ്ഞ്ഞു, രണ്ടെണ്ണം താഡാ.

കര്‍ണന്‍ അല്ലെ ആള്, ദാനശീലന്‍. അങ്ങോര് സസന്തോഷം അന്പ് ദാനം ചെയ്യും.
ഞങ്ങളുടെ അര്‍ജ്ജുനന്‍ മാത്രം ദാനശീലനായിരുന്നു, മഹാഭാരതത്തിലെ പോലെ അന്പിന്റെ കാര്യത്തില്‍ പിശുക്കില്ല. ഇത്രയും പറഞ്ഞതിന്റെ പൊരുള്‍ ഇതാണ്, ഇടക്കിടെ വേണമെങ്കില്‍ ഈ വീരയോദ്ധാക്കള്‍ അങ്ങോട്ടുമിങ്ങോട്ടും അന്പുകള്‍ കടം കൊടുക്കുകയും ചെയ്തിരുന്നു.

ഒരു പെരുന്പാന്പിനെ കിട്ടിയിരുന്നെങ്കില്‍.......

ബാക്കിയൊന്നും പറയേണ്ടല്ലോ, ജയനാണ് താരം.

എന്റെയൊക്കെ കുട്ടിക്കാലത്തെ സഹകുട്ടികളെപ്പോലെ എന്റെയും ആരാധനാപാത്രമായിരുന്നു ജയന്‍, ഒരു വ്യത്യാസം മാത്രം, ഞാന്‍ ജയന്‍ നായകനായ ഒരു സിനിമ മാത്രമെ തിയേറ്ററില്‍ പോയി കണ്ടിട്ടുള്ളു. അത് മൂര്‍ഖന്‍ എന്ന സിനിമ ആണ്. ആരാധനയൊക്കെ നാട്ടുകാരും സഹപാഠികളും പറഞ്ഞ കഥകളില്‍ നിന്നും വന്നതാണ്.
മൂര്‍ഖന്‍ സിനിമ കണ്ടതില്‍പ്പിന്നെ കുറച്ചുകാലം അതായിരുന്നു ഞങ്ങളുടെ കളി. മൂര്‍ഖന്‍ സിനിമ ഞങ്ങള്‍ (ഞാനും വിധുവും) പലതവണ അഭിനയിച്ചിട്ടുണ്ട്, ചില അനിവാര്യമായ മാറ്റങ്ങള്‍ ഉണ്ടെന്നു മാത്രം.
വില്ലന്‍ ബാലന്‍ കെ നായര്‍ ആണ് (ഞങ്ങളുടെ അടുത്തൊരു വീട്ടിലെ ചേച്ചി പറഞ്ഞതുപോലെ ബാലങ്കെന്നായര്). ബാലങ്കെന്നായര് ജയന്റെ സഹോദരിയെ എന്തോ ചെയ്തു എന്നറിയാം, ഏതായാലും അവസാനം കൊന്നു. അതിന്റെ പ്രതികാരവുമായി നടക്കുകയാണ് നായകന്‍. ഈ പറഞ്ഞ "എന്തോ" ഞങ്ങളുടെ സിനിമയില്‍ വരുന്നില്ല, കാരണം അതെന്തെന്നറിയില്ല.

ഇന്നു ഞാന്‍ ജയന്‍, നീ ബാലങ്കെന്നായര്. നാളെ നീ ജയന്‍, ഞാന്‍ ബാലങ്കെന്നായര്. അതാണ് ഡീല്‍. അപ്പോള്‍ ജയന്റെ ഇന്നത്തെ പ്രകടനവും നാളത്തെ പ്രകടനവും തമ്മില്‍ ഒരു ബന്ധവും ഉണ്ടാകില്ല, കഥ ഒന്നുതന്നെ ആണെങ്കിലും.

നിറയെ കഥാപാത്രങ്ങളുള്ള സിനിമ, അഭിനയിക്കാന്‍ രണ്ടുപേര്‍ മാത്രം. അപ്പോള്‍ സീമയും പപ്പുവും ഒക്കെ ഈ രണ്ടുപേര്‍ അഭിനയിക്കും.

ഇടക്കുവെച്ച് ജയന്‍ ബാലങ്കെന്നായരുടെ ഫോട്ടോ കണ്ട് ഞെട്ടുന്ന ഒരു സീന്‍ ഉണ്ട് സിനിമയില്‍. അതാണ് സിനിമയിലെ ടേണിങ് പോയിന്റ്. ഞങ്ങളുടെ ഇഷ്ടസീനും അതായിരുന്നു. ഈ ഞെട്ടല്‍ ഞങ്ങള്‍ രണ്ടുപേരും മല്‍സരിച്ച് ഭംഗിയാക്കും (മാര്‍ക്കിടാന്‍ ആളില്ലാതിരുന്നതിനാല്‍ ആരാണ് കേമന്‍ എന്ന ഇതുവരെയും തീരുമാനമായിട്ടില്ല). ഒരു കുഴപ്പം മാത്രം, ബാലങ്കെന്നായരുടെ ഫോട്ടോ ഞങ്ങള്‍ക്കെവിടുന്നു കിട്ടാന്‍? അതിനാല്‍ ഗണപതിയുടെ ഒരു പടം വെച്ച് ഞങ്ങള്‍ അഡ്ജസ്റ്റ് ചെയ്തു.

മലയാളിക്ക് ജയന്‍ ഇന്നും ഒരു നൊന്പരമായി അവശേഷിക്കുന്നു, എനിക്ക് വിധുവും. അകാലത്തില്‍ ഞങ്ങളെയെല്ലാം വിട്ട് അവന്‍ പോയി. ഇന്നും ആ നല്ല നാളുകള്‍ വല്ലാത്തൊരു വികാരത്തോടെയാണ് ഞാന്‍ ഓര്‍ക്കുന്നത്.
+++++++++++++++++++++++++++++++++++++++++++
ഇടക്കൊരു നാടകം കളി എന്ന കളിയും ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. അത് മുന്‍പൊരിക്കല്‍ പറഞ്ഞതാണ്.

ഹോ‌, ഇതിപ്പോഴൊന്നും തീരില്ല, ഇതിനെ ഒരു പോസ്റ്റില്‍ ഒതുക്കാന്‍ വയ്യ. അതിനാല്‍ ഇതിവിടെ കിടക്കട്ടെ, ബാക്കി പിന്നെ.

തുടര്‍ന്നാ വിരോധാവ്വോ ആവോ