Showing posts with label ഓര്‍മ്മ. Show all posts
Showing posts with label ഓര്‍മ്മ. Show all posts

Friday, July 10, 2009

എന്റെ നല്ല കണ്ണാടി ..... (പാക്കരചരിതം രണ്ടാംഖണ്ഡം)

പാക്കരന്റെ ഇൻട്രൊഡക്ഷൻ വായിച്ചുകാണുമെന്നു പ്രതീക്ഷിക്കുന്നു.

പാക്കരന്റെ പോസ്റ്റ്‌ ബാംഗ്ലൂർ വിശേഷങ്ങളും ഇത്തിരി ചരിത്രവും ആണിനി.

ബാംഗ്ലൂർ വിട്ടതിനുശേഷം കുറച്ചുകാലം പാക്കരന്റെ വാർത്തകൾ അധികമൊന്നും കേൾക്കാനില്ലായിരുന്നു. ബോംബെ, ഡല്‍ഹി, പാലക്കാട്‌ തുടങ്ങിയ മഹാനഗരങ്ങളിൽ അവൻ മാറിമാറി യാത്രചെയ്തു, ജോലിതെണ്ടി.

അവനെ ജോലിക്കെടുത്തവർ തെണ്ടിയോ എന്നറിയില്ല.

ഇടയ്ക്കെപ്പോഴോ ശുക്രന്റെ മുൻഗണനാലിസ്റ്റിൽ അവന്റെ പേരു പരിഗണനയ്ക്കു വന്നപ്പോൾ അവൻ ബിലാത്തിയ്ക്കു വണ്ടി (സോറി വിമാനം) കയറി.

ശീമക്കൊന്നയുടെ നാട്ടിൽ കിട്ടാത്ത വില അവന്‌ ശീമയിൽ കിട്ടി. സായിപ്പുമായി കുറച്ചുകാലം ഷുൾഡ്‌ കുൾഡ്‌ അടിച്ചു അവരെ നിലംപരിശാക്കി. അവിടിനി പരിശാവാൻ സായിപ്പന്മാരൊന്നും ബാക്കിയില്ലെന്നു ഉറപ്പുവരുത്തിയതിനുശേഷം വീണ്ടും ഗോസായിമാരെ കുരിശിലാക്കാൻ അവൻ ഭാരതമാതാക്കീജെയ്‌ വിളിച്ചു.

ബിലാത്തിയിൽ നിന്നും പാക്കരൻ തിരിച്ചത്‌ ഹൈദരാബാദിലേക്കാണ്‌.

ഹൈദരാബാദും പാക്കരനും തമ്മിൽ ഒരു അഭേദ്യബന്ധം ഉണ്ട്‌. അതറിയാനായി പാക്കരന്റെ പൂർവ്വികരുടെ ചരിത്രം അറിയണം.

പരശുരാമൻ മഴുവിന്‌ ഓർഡർ കൊടുത്ത്‌ കരുവാന്റെ ആലയിൽ കുത്തിയിരിക്കുന്ന കാലം. അപ്പോൾ പാക്കരന്റെ പൂർവ്വികർ "ഏമണ്ടി ചെപ്പെണ്ടി" പറഞ്ഞു നടക്കുന്ന കാലമായിരുന്നു. ആന്ധ്രയാണോ തെലുങ്കാനയാണോ എന്നതിനു കൃത്യമായി രേഖകളില്ല.
പിന്നീട്‌ കരുവാൻ പണി തീർത്ത്‌ മഴു സെറ്റപ്പാക്കി കൊടുത്തപ്പോൾ അതിനെ വലിച്ചെറിഞ്ഞ്‌ പരശുവേട്ടൻ കേരളമുണ്ടാക്കി.
ഗാഡ്സ്‌ ആൺ കണ്ട്രി റെഡിയെന്ന് കേട്ടപ്പോൾ പാക്കരന്റെ പൂർവ്വികരിൽ ചിലർ കേരളം ലക്ഷ്യമാക്കി തെലുങ്കുനാട്ടിൽ നിന്നും യാത്രതിരിച്ചു.
നിർഭാഗ്യവശാൽ അന്ന് സർവ്വെ ഓഫ്‌ ഇൻഡ്യ രൂപപ്പെട്ടിട്ടില്ല്ലാതിരുന്നതിനാൽ ഭൂപടങ്ങൾ ഒന്നും ഇല്ലായിരുന്നു. അതിനാൽ അവർക്ക്‌ പാലക്കാടൻ ചുരം ലൊക്കേറ്റ്‌ ചെയ്യാൻ സാധിച്ചില്ല. അങ്ങിനെ അവർ തമിഴ്‌നാട്ടിൽ കുടുങ്ങിപ്പോയി, സംസാരഭാഷ തമിഴായി.
പിന്നീടെപ്പോഴോ ഒരു ഭാഗ്യവാന്റെ കയ്യിൽ ഭൂപടം എത്തിപ്പെട്ടു, പാലക്കാടൻ ചുരം കടന്ന് അവർ പാലക്കാട്‌ വരെ എത്തി. അപ്പോഴേക്കും തന്നെ മലയാളിയുടെ കൊണം മനസിലായതിനാൽ അവർ കൂടുതൽ യാത്രചെയ്ത്‌ ബുദ്ധിമുട്ടേണ്ട എന്നു തീരുമാനിച്ചു. അങ്ങിനെ പാക്കരന്റെ ഇമ്മീഡിയറ്റ്‌ ആൻസെസ്റ്റേഴ്സ്‌ പാലക്കാട്ടുകാരായി, പാക്കരനും.

ഇപ്പറഞ്ഞ ചരിത്രം ഉള്ളതിനാൽ പാക്കരന്‌ തന്റെ പൂർവ്വികരുടെ ഭാഷയായ തെലുങ്ക്‌ ഒരു വസ്തു മനസിലാവില്ല. കുട്ടിക്കാലത്ത്‌ പഠിച്ചത്‌ മലയാളം ആൻഡ്‌ തമിഴ്‌ ഒള്ളി. പൂർവ്വികർ എന്നേ ഹൈദരാബാദത്തിൽ നിന്നും കുടിയേറിയതാണല്ലൊ (സത്യം പറഞ്ഞാൽ കുടിയേറുന്നതാണത്രെ ഈ ലോകത്തെ സമസ്ത പ്രശ്നങ്ങൾക്കും കാരണം, കുടിയേറി കുടിയേറി മുഴുക്കുടിയിൽ എത്തിയാൽ പിന്നെ രക്ഷയില്ല)

തെലുങ്ക്‌ ഒരു വകയ്ക്ക്‌ മനസിലാവില്ലെങ്കിലും പാക്കരൻ ഹൈദരാബാദിൽ കുറച്ചുകാലം തന്പടിച്ചു. കൂടെ പണിയെടുക്കുന്ന ഒരു കൊച്ച്‌ ഏമണ്ടീ (മലയാളത്തിൽ എന്താഹേ എന്നു ചോദിക്കുന്നതിന്റെ ഒരു ഗുൾട്ട്‌ വകഭേദം ആണെന്നാണ്‌ എന്റെ അറിവ്‌, തെലുങ്കറിയുന്നവർ തിരുത്തണേ) എന്നു ചോദിച്ചപ്പോൾ ഏമണ്ടനല്ല ഏ ബുദ്ധിമാൻ ആണ്‌ എന്നു തിരിച്ചടിച്ചെന്നാണ്‌ സിയൈഡി റിപ്പോർട്ട്‌

കുറച്ചു കഴിഞ്ഞപ്പോൾ തന്പെല്ലാം അഴിച്ചു ബാംഗ്ലൂരിൽ വന്നു കെട്ടിപ്പൊക്കി.

ഈ കാലയളവിൽ അവനൊരിക്കൽ എന്നെ ഒരു റെഡ്ഡി ബിൽഡർക്ക്‌ പരിചയപ്പെടുത്തി. നേരത്തെ പറഞ്ഞതുപോലെ, സൗഹൃദങ്ങൾ ഉണ്ടാക്കാനും നിലനിർത്താനും അന്യാദൃശമായൊരു കഴിവുള്ള അവൻ ഓഫീസിൽ പോകുന്ന വഴി കണ്ടു പരിചയപ്പെട്ടതാണ്‌ ഈ റെഡ്ഡിയെ. ഞങ്ങളുടെ ബാഗ്ലൂരിലുള്ള ഫ്ലാറ്റ്‌ ആ പരിചയം വഴി വാങ്ങിയതാണ്‌.

കുറച്ചുകാലം മാതൃഭൂമിയിൽ നിന്നു സേവിച്ചതിനു ശേഷം അവൻ വീണ്ടും പറക്കാൻ തീരുമാനിച്ചു. ബിലാത്തിയിലെ സായിപ്പന്മാരെ എല്ലാം പരിശാക്കി കഴിഞ്ഞല്ലൊ, അതിനാൽ ഇത്തവണ അവന്റെ യാത്ര ഐക്യനാടുകളിലേക്കായിരുന്നു.

ക്രോണിക്‌ ബാച്ചിലറാവാൻ വല്യ താൽപര്യമില്ലാതിരുന്നതിനാൽ അവൻ പെണ്ണു കെട്ടി. ഇപ്പോൾ ഭാര്യയും കുഞ്ഞുമായി ഒബാമയുടെ നാട്ടിൽ അമേരിക്കൻ ജങ്ങ്ഷനിൽ ഏതെങ്കിലും പെട്ടിക്കടയിൽ നിന്നും നാരങ്ങസോഡ കുടിക്കുന്നുണ്ടാവും അവൻ. ഏതെങ്കിലും സായിപ്പിനോട്‌ "നിയ്ക്കെന്താണ്ടാ പിരാന്ത്ണ്ടാ" എന്നു ചോദിക്കുന്നുണ്ടോ ആവോ?

ഇപ്പോഴും ഇടയ്ക്കിടെ അവൻ വിളിക്കാറുണ്ട്‌. നമസ്കാരം എന്ന നീട്ടിയുള്ള തുടക്കം കേട്ടാൽ അറിയാം അടുത്ത ഇരുപതുമിനിറ്റിനു ഇനിയൊന്നും നോക്കേണ്ട എന്ന്.
പാക്കരന്റെ കഥ ഇവിടെ പൂർണ്ണമാകുന്നില്ല. ഇനിയുമൊരുപാടുകാലം ഞങ്ങൾക്കിടയിൽ സ്നേഹവുമായി അവൻ വരും. ചെറിയ ചെറിയ മണ്ടത്തരങ്ങളും തമാശകളും ജീവിതപാഠങ്ങളുമായി.
ആ നല്ല കണ്ണാടിയുടെ അടുത്ത ഇൻഡ്യൻ യാത്രയ്ക്കായി കാത്തിരിക്കാം.

Friday, July 3, 2009

എന്റെ നല്ല കണ്ണാടി .....

ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്നാണല്ലോ പണ്ടു വിവരമുണ്ടായിരുന്നവര് പറഞ്ഞത്. ഞാനും എന്റെ ഒരു നല്ല ചങ്ങാതിയെക്കുറിച്ച് ഇവിടെ കുറിക്കട്ടെ.

ഒരു ബാക്ക്ഗ്രൌണ്ട് പറഞ്ഞു കഥ തുടങ്ങാം.

കൃസ്തുവിനു ശേഷം ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിയേഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ ബാംഗ്ലൂരില്‍ കാലുകുത്തുന്നത്. കൊല്ലവര്‍ഷം വല്യ പിടിയില്ലാത്തോണ്ടു കണക്കുകൂട്ടാന്‍ വയ്യ. (ഇത്രേം വര്‍ഷം എന്ത് ചെയ്തോണ്ടിരിക്കുവാരുന്നെടാ കെഴങ്ങാ എന്ന് ചോദിക്കല്ലേ)

കഷ്ടി രണ്ടുകൊല്ലം പാലക്കാട്ട് തന്നെ ജോലി ചെയ്തു ഒരുവഴിയ്ക്കായതിനുശേഷമാണ് ഞാന്‍ ബാംഗ്ലൂരില്‍ എത്തുന്നത്‌, അതും ജോലി രാജി വെച്ച്. കന്പനിയുടെ പേര് നിങ്ങള്‍ കേട്ടുകാണും, ഇന്ന് ആ പേര് സ്വന്തം റേഷന്‍ കാര്‍ഡില്‍ അടിച്ചു കിട്ടാന്‍ പല കള്ളക്കളികളും നാട്ടാര് നടത്തുന്നുണ്ട്.

ജോലി ഇല്ലാതെ ബാംഗ്ലൂരില്‍ കുറച്ചുകാലം കറങ്ങി, അവസാനം IISc എന്ന ആ വലിയ ലോകത്ത് ഒരു പ്രോജക്റ്റ്‌ അസിസ്റ്റന്റ് ആയി പണി ഒപ്പിച്ചു. സന്പാദ്യം എന്ന് പറയാന്‍ കാര്യമായി ഒന്നുമില്ല, വല്ലതും കിട്ടിയാലല്ലേ. ലക്ഷ്മിയുമായി മുട്ടന്‍ ഒടക്ക്.

അന്നു ഞാൻ താമസിച്ചിരുന്നതു എന്റെ വല്ല്യേട്ടന്റെ കൂടെ ആയിരുന്നു. വല്ല്യേട്ടന്റെ ഭാര്യാസഹോദരൻ ആയ ദിലീപും അവിടെ തന്നെ ആയിരുന്നു താമസിച്ചിരുന്നത്‌. ബാംഗ്ലൂരിൽ ഒരു സോഫ്റ്റ്വെയർ കന്പനിയില്‍ ഗുമസ്തപ്പണി ആയിരുന്നു അന്നു ദിലീപിന്‌. ഞാൻ ഐ ഐ എസ്‌ സിയിൽ കയറിപ്പറ്റിയപ്പോൾ ഞങ്ങൾ രണ്ടുപേരും കൂടി യശ്വന്ത്പുര എന്ന സ്ഥലത്ത് വാടകയ്ക്കൊരു വീടെടുത്തു താമസിക്കാൻ തീരുമാനിച്ചു നേരത്തെ പറഞ്ഞതുപോലെ, ഞാനും ലക്ഷ്മിയും മുട്ടൻ ഒടക്കായിരുന്നല്ലോ, ദിലീപാണു ഞങ്ങൾക്കിടയിലെ മധ്യസ്ഥൻ. ദിലീപിനെക്കുറിച്ചും പറയേണ്ടതുണ്ട്‌. ആളു കണ്ടാൽ എന്നെപ്പോലെ അല്ല. ഞങ്ങൾ രണ്ടുപേരും യശ്വന്തപുരയിലെ ലോറൽ-ഹാർഡി ആയാണു അറിയപ്പെട്ടിരുന്നത്‌. പ്രൊഫെയിലിലെ എന്റെ പടം കണ്ടാൽ നിങ്ങൾക്ക്‌ മനസിലാവും ആരാണു ലോറൽ എന്ന്.

ആ വീടിന്റെ മുതലാളിക്ക്‌ അതേ ലെയിനിൽ രണ്ട്‌ വീടുകൾ കൂടി ഉണ്ടായിരുന്നു, ആകെ നാലും രണ്ടും ആറു മെയിൻ ചുവരുകൾ. ഒരു ദീര്‍ഘചതുരപ്പെട്ടി മൂന്നാക്കി ഭാഗിച്ചതുപോലിരിക്കും.
ആദ്യത്തെ വീട്ടിൽ ഒരു വലിയ ഫാമിലി ആണു താമസം. രണ്ടാമത്തേതിൽ ഭാര്യ, ഭർത്താവ്‌, കുഞ്ഞ്‌ എന്നിങ്ങിനെയുള്ള ചെറിയ കുടുംബം, മൂന്നാമത്തേതിൽ ഞങ്ങൾ രണ്ട്‌ അവിവാഹിതർ.

മാസവാടക അറുനൂറു രൂഭാ.... സിക്സ് ഹണ്ട്രഡ് ബക്സ് എന്ന് ഇന്നത്തെ തലമുറയിലെ മല്ലൂസ് പറയും.
വീടിനെക്കുറിച്ച്‌ ഒരു ഏകദേശധാരണ തരാം.

ഒരു മുറി, സിമന്റിട്ട തറ. ഒരു അടുക്കള, അങ്ങിനെ പറഞ്ഞറിയിക്കണം. ഒരു സ്റ്റവ്‌ വെച്ചാൽ അടുക്കളയാകും എങ്കിൽ ഇതൊരു അടുക്കള തന്നെ. വാതിൽ പ്രത്യേകമായില്ല. ഒരു കുളിമുറി. ഇതിനു വാതിലുണ്ട്‌. മുറിയുടെ മുക്കാൽ ഭാഗം ഒരു സിമന്റ്‌ തൊട്ടിയാണ്‌. അതിൽ വെള്ളം നിറച്ചു വെയ്ക്കണം. വേറെ പൈപ്പ്‌ ഒന്നും ഇല്ല. ഈ സിമന്റ്‌ തൊട്ടി കഴിഞ്ഞാൽ പിന്നെ ഒരു ബക്കറ്റ്‌ വെയ്ക്കാനുള്ള സ്ഥലം കൂടി ഈ കുളിമുറിയിൽ ഉണ്ട്‌.

ബാംഗ്ലൂരിൽ, പ്രത്യേകിച്ചും നവംബർ ഡിസംബർ മാസങ്ങളിൽ സാമാന്യം നല്ല തണുപ്പാണ്‌. അന്നത്തെ സ്റ്റാൻഡേർഡിൽ അസാമാന്യതണുപ്പ്‌. തൃശ്ശൂരിൽ ഇതിനു "ചുട്ട തണുപ്പിസ്റ്റാ" എന്നും പറയും.
നമുക്കാണെങ്കിൽ സിമന്റ്‌ തറ, സിമന്റ്‌ തൊട്ടി.... ആകെപ്പാടെ തണുപ്പ്‌ ശരീരത്തിൽ സൂചിതുളയ്കുംവിധം കയറാനുള്ള സെറ്റപ്പ്‌ മുഴുവൻ ഉണ്ട്‌. വെള്ളത്തിൽ തൊട്ടാൽ തന്നെ കുളിക്കാനുള്ള സകല മൂഡും പോയിക്കിട്ടും. "ഈശ്വരാ, ഇനിയെന്നാണാവോ ഒരു കുളി തരാവ്വാ" എന്ന് ചിന്തിച്ച ദിവസങ്ങൾ കുറവല്ല (കടപ്പാട്‌ - എന്റെ കസിൻ ശങ്കറിന്‌)
ലണ്ടൻ വിദേശത്തായിരുന്നു. (മനസ്സിലാകാത്തവർക്ക്‌ വേണ്ടി മലയാളത്തിൽ തന്നെ പറയാം - പ്രാഥമികകൃത്യങ്ങൾ നിർവ്വഹിക്കാനുള്ള സൗകര്യം വീടിനു പുറത്തായിരുന്നു. ഞങ്ങൾ അടക്കം രണ്ടു വീട്ടുകാർ ഈ സൗകര്യം ഉപയോഗിച്ചിരുന്നു)

ഏതാണ്ട് കാര്യങ്ങള്‍ മനസിലായല്ലോ. ഇനി വരുന്നൂ വെള്ളത്തിന്റെ കഥ.

മൂന്നു വീടുകള്‍ക്കുമായി ഒരു പൈപ്പുണ്ട്. മലയാളീകരിച്ചാല്‍ കോമന്റെ കണക്ഷന്‍. ബിഎംപി വെള്ളം അതില്‍ ഒന്നരാടം ദിവസങ്ങളില്‍ ചീറ്റും. (ചീറ്റല്‍??? അതിത്തിരി ആഡംബരം ആയോ എന്നൊരു സംശയം ഇല്ലാതില്ല. ഞങ്ങള്‍ നൂലുപോലുള്ള രൂപമാണ് അധികം കണ്ടിട്ടുള്ളത്, കാരണം പിന്നീട് പറയുന്നുണ്ട്. ഒഴുകും എന്ന് പറഞ്ഞാല്‍ മതി).

മൂന്നു വീട്ടുകാര്‍ക്കുമായി ഒരു കോമന്‍ എന്ന് പറഞ്ഞാല്‍ നിങ്ങള് വിചാരിക്കും കോമന്റെ പേരില്‍ എന്നും തമ്മില്‍തല്ലാണെന്നു. അടുത്ത രണ്ടു ദിവസത്തിനുള്ള പല്ലുതേപ്പ്‌, കുളി, പാചകം, ലണ്ടൻ തുടങ്ങിയ ആവശ്യങ്ങൾ എല്ലാം ഇപ്പറഞ്ഞ വെള്ളത്തിൽ വേണമെന്നിരിക്കെ ആ സംശയം ന്യായം തന്നെ. പക്ഷെ അങ്ങിനെയൊരു പരിപാടി അവിടെ നടന്നിട്ടേയില്ല. ഞങ്ങൾ മൂന്നു വീട്ടുകാരും അസാമാന്യമായ സ്നേഹസാഹോദര്യസമാധാനരമ്യതയാദികളോടെയാണു (ഹൊ, പറഞ്ഞു കഴിഞ്ഞപ്പോൾ എന്തൊരാശ്വാസം) ജീവിച്ചിരുന്നത്‌.

വെള്ളം വരുന്ന സമയമാണ്‌ ഏകപാര. അതിരാവിലെ മൂന്നു മൂന്നരയ്ക്കാണ്‌ വെള്ളം വരുന്നത്‌. പണ്ടുമുതൽക്കേ ഉദയസൂര്യനെ ഇലക്ഷൻ കാലത്തു പോസ്റ്ററില്‍ മാത്രം കണ്ടുശീലിച്ച ഞങ്ങൾക്ക്‌ ഇതെങ്ങിനെ നേരിടാനാവും?

സൊല്യൂഷൻ ഇപ്രകാരം
ഫാമിലി ആയി താമസിക്കുന്ന ആള്‍ക്കാര്‍ക്കാണല്ലോ വെള്ളത്തിന്റെ ഏറ്റവും കൂടുതല്‍ ആവശ്യം. അതിനാല്‍ ആദ്യം ഏറ്റവും മുന്നിലത്തെ വീട്ടില്‍ താമസിക്കുന്നവര്‍ വെള്ളം പിടിക്കും. അവരുടെ ആവശ്യം കഴിഞ്ഞാല്‍ പിന്നെ ഞങ്ങളുടെ തൊട്ടടുത്ത വീട്ടിലെ ആള്‍ക്കാര്‍ക്കാണ് അവസരം. അത് കഴിഞ്ഞു അവര്‍ ഞങ്ങളുടെ വീടിന്റെ വാതില്‍ക്കല്‍ തട്ടി ഞങ്ങളെ വിളിച്ചുണര്‍ത്തും. ഞങ്ങള്‍ രണ്ടു ബക്കറ്റുമായി ഇറങ്ങിച്ചെന്നു വെള്ളം പിടിക്കും. വെള്ളത്തിന്റെ ഒഴുക്ക് ഒരു നൂലിന്റെ രൂപമാകാന്‍ അധികം താമസം കാണില്ല അപ്പോഴേക്കും. ഞങ്ങൾക്കു പാചകം എന്ന കലാപരിപാടി അനാവശ്യമായിരുന്നതിനാൽ അത്ര തിരക്കില്ല. പിന്നെ കുളി.... അതിന്റെ കാര്യം നേരത്തെ പറഞ്ഞതാണല്ലൊ.

ഇതിലെന്തു കഥ എന്നു മാന്യവായനക്കാർ ചിന്തിക്കാൻ വരട്ടെ. ആദ്യമേ പറഞ്ഞല്ലൊ, ഇതു വെറും ബാക്ക്ഗ്രൗണ്ട്‌.... കഥ വരുന്നേയുള്ളു.

ഇത്രയും പറഞ്ഞത്‌ വിജയഭാസ്കർ എന്ന ചരിത്രപുരുഷനെ പരിചയപ്പെടുത്താനാണ്‌. തൽക്കാലം സൗകര്യത്തിനായി നമുക്കവനെ പാക്കരൻ എന്നു വിളിക്കാം. (സൗകര്യത്തിനു എന്നു പറഞ്ഞുവെന്നേയുള്ളു, അനാദികാലം മുതൽ അവനും അവനേപ്പോലുള്ള ഭാസ്കരന്മാരും കേൾക്കുന്നതാണ്‌ പാക്കരോ എന്ന വിളി)

പാക്കരൻ എന്റെ കലാലയസുഹൃത്താണ്‌. എഞ്ചിനീയറിങ്ങിനു പഠിക്കുന്പോള്‍ ഉള്ള സഹപാഠി.

സാധാരണഗതിയിൽ വഴിയിൽ വെച്ചു കണ്ടാൽ ഓർമ്മിക്കാൻ തക്ക താരപരിവേഷമൊന്നുമില്ലാത്ത സാധാരണക്കാരൻ. ദൃഷ്ടിദോഷം കാരണം കാലം ഏല്‍പ്പിച്ച മുറിപ്പാടിന്റെ യാതന അവന്റെ മുഖത്ത് നോക്കിയാലറിയാം. (മനസിലായില്ലല്ലെ.... നല്ലൊരു കട്ടിക്കണ്ണട ഉണ്ട്‌ അവന്‌, അതിന്റെ പാട്‌ മൂക്കിൽ കാണാം)

പക്ഷെ ഒരിക്കൽ പരിചയപ്പെട്ടാൽ, സൗഹൃദമായാൽ, ഒരുവിധം ജനമൊന്നും അവനെ അത്ര പെട്ടെന്ന് മറക്കില്ല, മറക്കാൻ അവൻ അനുവദിക്കുകയുമില്ല. സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ ഒരു സ്പെഷൽ സിദ്ധി ഉണ്ടായിരുന്നു അവന്‌. എനിക്കൊക്കെ മൊത്തം ജീവിതത്തിൽ അറിയാവുന്നതിൽ കൂടുതൽ കൂട്ടുകാർ അവന്‌ പാലക്കാട്ടെ മൂത്താന്തറയിൽ തന്നെ ഉണ്ട്‌.

ഭാഷ തനി പാലക്കാടനാണ്‌. അതെഴുതി ഫലിപ്പിക്കാൻ ഇത്തിരി പാടാണ്‌, ശ്രമിക്കാം എന്നേ പറയാനാവൂ. സാക്ഷാൽ ഓ വി വിജയൻ എഴുതിയിട്ടുപോലും ഒരു പാലക്കാടനല്ലാതെ ആ ഭാഷ ശരിക്കു മനസിലാക്കി രസിച്ചു വായിക്കാനാവില്ല, പിന്നല്ലേ ഞാൻ.

എഞ്ചിനീയറിങ്ങ്‌ കഴിഞ്ഞ്‌ രണ്ടുവർഷമായിട്ടും ഒരു ജോലി സന്പാദിക്കാന്‍ അവന്‌ കഴിഞ്ഞില്ല. ഒരുവർഷം പാലക്കാട്ടെ ഒരു പൊതുമേഖലാസ്ഥാപനത്തിൽ അപ്രന്റീസ്‌ ആയി ജോലി ചെയ്തതും അൽപം ഒറാക്കിൾ പരിജ്ഞാനവുമായാണ്‌ പാക്കരൻ ബാംഗ്ലൂരിലേക്ക്‌ വണ്ടികയറിയത്‌. കുറച്ചു ദിവസം ബാംഗ്ലൂരിൽ ഭാഗ്യം പരീക്ഷിക്കാം എന്ന ചിന്തയുമായാണ്‌ പാക്കരന്റെ ബാംഗ്ലൂർ ആഗമനം. സ്വാഭാവികമായും, താമസം ഞങ്ങളുടെ കൂടെ. അവിടെ അവന്‌ വേറെ ആരെയും പരിചയമില്ല. അവിടെയാകട്ടെ ഞാൻ ജോലി എന്നു പറയാൻ മാത്രമുള്ള ഒന്നും കയ്യിലില്ലാതെ ദിലീപിന്റെ സഹായത്താൽ ഒപ്പിച്ചു കൂടുന്നു. നല്ല ബെസ്റ്റ്‌ ഉരലും മദ്ദളവും.

ഈ വെള്ളം പിടിയും പാക്കരനും തമ്മിൽ എന്തു ബന്ധം? അതു പറയണമെങ്കിൽ പാക്കരന്റെ മറ്റൊരു സവിശേഷത കൂടി പറയണം.

കിടന്നാലുടനെ ഉറങ്ങാൻ കഴിയുന്നവർ ഭാഗ്യവാന്മാരാണ്‌.
ഈ ഭാഗ്യം വേണ്ടുവോളം കോരിച്ചൊരിയപ്പെട്ട ഒരു അസുലഭമനുഷ്യനാണ്‌ നമ്മുടെ പാക്കരൻ. ഞാനും ദിലീപും അക്കാര്യത്തിൽ വളരെ നിർഭാഗ്യവാന്മാർ ആയിരുന്നു.

ദിവസേനയെന്നോണം നടന്നിരുന്ന ഒരു സംഭവശ്രേണി പറയാം, പാക്കരന്റെ ഉറക്കത്തിനു ഉദാഹരണമായിട്ട്‌.

കിടക്കാൻ നേരം അൽപം വായനയോ കത്തിയോ ആയി കുറച്ച്‌ സമയം ചിലവഴിക്കൽ എന്റെയും ദിലീപിന്റെയും ഒരു സ്വഭാവമാണ്‌. കിടന്നാൽ ഉറക്കം വരാൻ ഒരുപാട്‌ സമയമെടുക്കും എന്നതും ഇതിനൊരു കാരണമായിരുന്നു.

ഇടയ്ക്ക്‌ ഞങ്ങളൊന്നു വിളിക്കും.... പാക്കരാ....

അവിടുന്നു മറുപടിയും കിട്ടും... വോ വോ.... ഞാ ഒർങ്ങീട്ടില്ല......

ഒരുമിനിറ്റ്‌ കഴിഞ്ഞ്‌ ഒരു വിളി കൂടി.... പാക്കരാ....

നയൻ ഔട്ട്‌ ഓഫ്‌ ടെൻ...... മറുപടി കാണില്ല.

പരിപൂർണ്ണ ബോധത്തിൽ നിന്നും ഉറക്കത്തിലേക്ക്‌ മാറാൻ അവനു ഇത്ര സമയം മതി.
ഞങ്ങൾ അസൂയയോടെ അവനെ നോക്കും, അല്ലാതെന്തു ചെയ്യാൻ.

ഇനിയാണു വെള്ളം പിടി.

അതിരാവിലെ എഴുന്നേൽക്കുന്ന കാര്യം പറഞ്ഞല്ലൊ. അടുത്ത വീട്ടുകാർ വന്നു വാതിലിൽ തട്ടിയാണു ഞങ്ങളെ വിളിക്കാറ്‌. അതുതന്നെ നല്ലൊരു ശബ്ദത്തിലാണു തട്ടൽ.
ഞങ്ങൾ എഴുന്നേറ്റ്‌ രണ്ട്‌ ബക്കറ്റുമായി ചെന്നു പൈപ്പിനുകീഴിൽ വെച്ച്‌ വെള്ളം നിറയ്ക്കും. തിരിച്ചു വന്നു കുളിമുറിയിലെ സിമന്റ്‌ തൊട്ടിയിൽ ഒഴിക്കും. ഒരു പത്തിരുപതു ബക്കറ്റ്‌ വെള്ളം കൊണ്ടേ ടാങ്ക്‌ നിറയൂ. അതു ടാങ്ക്‌ അത്ര വലുതായതിനാലല്ല, ബക്കറ്റിന്റെ വലിപ്പം അത്രയേ ഉള്ളു എന്നതിനാലാണ്‌.

ഇതിനും അസാരം ശബ്ദമുണ്ട്‌. ബക്കറ്റിന്റെ തട്ടലും മുട്ടലും, വെള്ളം ഒഴിക്കുന്നതിന്റെ ശബ്ദം, ഇടയ്ക്കിടെ ഞങ്ങളുടെ സംസാരം.... ആകെ കോലാഹലം. ഒരുവിധം അയൽക്കാരൊക്കെ ഈ ശബ്ദം കൊണ്ടുമാത്രം ഉണരും.

നമ്മുടെ പാക്കരനു മാത്രം ഒരു കുലുക്കവുമില്ല. ആശാൻ നല്ല സുഖമായി തന്നെ തന്റെ ഉറക്കം തുടരും. ഉറങ്ങുന്നെങ്കിൽ ഉറങ്ങിക്കോട്ടെ എന്നു കരുതി ഞങ്ങൾ വിളിക്കില്ല, എന്നാൽ ഉണരുന്നെങ്കിൽ ഉണർന്നോട്ടെ എന്ന ചിന്തയിൽ പരമാവധി ശബ്ദമുണ്ടാക്കുകയും ചെയ്യും.

ങ്ങേഹെ...... പാക്കരന്റെ ഉറക്കം അനുസ്യൂതം തുടരും.

രാവിലെ കിഴക്ക്‌ വെള്ള കീറി കംപ്ലീറ്റ്‌ നാശകോടാലി ആയിക്കഴിഞ്ഞാലേ പാക്കരന്റെ ഉറക്കം തീരൂ. ഞങ്ങളുടെ തത്രപ്പാടിന്റെ കാര്യം അവനറിയാം. അതിനാൽ സഹായിക്കാനായില്ലല്ലൊ എന്ന നിരാശയിൽ അവൻ പറയും.

അയ്യേ.... ഞാൻ അർഞ്ഞും കൂടി ഇല്ല. എന്താണ്ടാ... വിൾക്കാർന്നില്ലേ

ഹാവൂ... ഇത്ര ശബ്ദമുണ്ടാക്കിയിട്ടും എഴുന്നേൽക്കാത്ത പാക്കരനല്ലെ പാക്കരാ എന്ന ഒറ്റ വിളിക്ക്‌ എഴുന്നേൽക്കുന്നത്‌.... അല്ലപിന്നെ.

പാക്കരന്റെ വിശേഷങ്ങൾ ഇനിയുമുണ്ട്‌.

ഒരുദിവസം ഉച്ചയ്ക്ക്‌ ജോലിതെണ്ടൽ കഴിഞ്ഞു വന്ന പാക്കരൻ അതിഗംഭീരമായൊരു താത്വികസംശയം ചോദിച്ചു.

ഡാ... ഇന്ന് അയ്‌ ഹോട്ടൽ-ല്‌ ഊണു കഴ്ഞ്ഞപ്പളെയ്‌ ഒരു പാത്രത്തില്‌ ചുടുവെള്ളൂം നാരങ്ങേം കൊണ്ടുവെച്ചെഡാ.... അതെന്തിനാണ്ടാ???

അന്ന് ഞാനും ദിലീപും ചിരിച്ചതിനു കണക്കില്ല.

പാക്കരൻ അവന്റെ കട്ടിക്കണ്ണടയ്ക്കിടയിലൂടെ ഞങ്ങളെ കൂടുതൽ തുറിച്ചുനോക്കി. (അവൻ സാധാരണരീതിയിൽ നോക്കിയാലും തുറിച്ചുനോട്ടം ആയേ തോന്നൂ, അതിനാലാണു കൂടുതൽ തുറിച്ചുനോക്കി എന്നു പറയേണ്ടിവരുന്നത്‌)

ഒരു പൊതുവിജ്ഞാനം - ബാംഗ്ലൂരിൽ ചെറിയ ഹോട്ടലുകളിൽ പോലും ഫിംഗർബൗൾ എന്നറിയപ്പെടുന്ന "ചുടുവെള്ളൂം നാരങ്ങേം" കിട്ടും.

അന്നു തുറിച്ചു നോക്കിയ പാക്കരനെ എന്റെ വിവാഹശേഷം ആദ്യമായി കാണുന്പോള്‍ കത്തിയും മുള്ളും എങ്ങിനെയാണ്‌ ഉപയോഗിക്കേണ്ടത്‌ എന്ന് എന്നെയും എന്റെ സഹധർമ്മിണിയേയും പഠിപ്പിച്ചു എന്നത്‌ ആ നല്ല സുഹൃത്തിന്റെ പുരോഗതി എത്രയെന്ന് മനസിലാക്കാൻ നമ്മെ സഹായിക്കും.

ഏതൊരു ക്വാളിഫൈഡ്‌ മലയാളിയേയും പോലെ പാക്കരനും ബാംഗ്ലൂരിൽ എത്തിയത്‌ ഒരു ജോലി അന്വേഷിച്ചു തന്നെയായിരുന്നു. രണ്ടാഴ്ചത്തെ ബാംഗ്ലൂർ വാസം അവന്റെ ശുഭപ്രതീക്ഷകളെ തല്ലിക്കെടുത്തിയോ എന്നറിയില്ല.
ഏതായാലും അധികം വൈകാതെ അവൻ ബാംഗ്ലൂരിലെ തെണ്ടൽ അവസാനിപ്പിച്ച്‌ ബോംബേയ്ക്ക്‌ വണ്ടികയറി.

ആകസ്മികമാവാം, ഞങ്ങൾ ആ വീട്ടിൽ നിന്നും മാറി മറ്റൊരു വീട്ടിലേക്കു താമസം മാറ്റുന്ന ദിവസം തന്നെയായിരുന്നു അവൻ ബാംഗ്ലൂർ വിടാൻ തീരുമാനിച്ചത്‌.

ബാംഗ്ലൂർ വിടുന്പോള്‍ അവന്റെ പേഴ്സ്‌ സമകാലീനമായിരുന്നു, എന്നു വെച്ചാൽ കാലിയായതിനു സമമായിരുന്നു. കയ്യിൽ കാര്യമായി കാശൊന്നും നീക്കിയിരിപ്പില്ലായിരുന്നു അവന്‌. ഞാൻ എന്റെ കയ്യിലുള്ള 500 രൂപ അവനു കൊടുത്തു.

(വർഷങ്ങൾക്കു ശേഷം അവൻ ഒരിക്കൽ വീട്ടിൽ വന്നപ്പോൾ എന്നോട്‌ ചോദിച്ചു
എടാ.... നിന്റേല്‌ ഒരു പത്തുർപ്പ്യ ണ്ടോ
ഞാൻ ഒരു പത്തുരൂപ അവനു കൊടുത്തു.
തിരിച്ചവൻ 500 രൂപ എന്റെ കയ്യിൽ തന്നിട്ടു പറഞ്ഞു
ദൊരു വെറും കടം വീട്ടൽ ആയി കാണാണ്ടിരിക്കാനാ ഞാൻ നിന്റേന്ന് പത്തുർപ്പ്യ വാങ്ങീത്‌)

********************************************************************
ഇതുവരെ സമൂഹത്തിന്റെ പ്രതീക്ഷകൾ നിറവേറ്റാൻ പാടുപെടുന്ന ഒരു പാവത്തിനേയാണ്‌ നാം കണ്ടത്‌.

പാക്കരന്റെ ബാക്കി കഥയുമായി വീണ്ടും വരാം,

അപ്പോ.... പണ്ടു എംജിയാറു പറഞ്ഞതുപോലെ

വീണ്ടും സന്തിക്കും വരൈ..... വണക്കം.

ലാലേട്ടൻ പറഞ്ഞതുപോലെ

ഗോ ടു യുവർ ക്ലാസസ്‌

Friday, June 5, 2009

എന്റെ ഏകാന്തത (രാജാപ്പാര്‍ട്ട് മുതല്‍ സുഡോക്കു വരെ - ഭാഗം മൂന്ന്)

ഒന്നും രണ്ടും ഭാഗങ്ങള്‍ വായിച്ചില്ലേ....
ഇനി മൂന്നാം ഭാഗം. തിരശീല വീഴാന്‍ സമയമായി.

എന്റെ ചില എകാന്തകിറുക്കുകള്‍ ആണിവിടെ.

ഏകാന്തത എനിക്ക് ഇഷ്ടപ്പെട്ട ഒരു കാര്യമായിരുന്നു, കല്യാണം കഴിയുന്നതുവരെ.... (കിടക്കട്ടെ ഭാര്യയ്ക്കും ഒരു സോപ്പ്‌). കുറെ സ്വപ്നം കാണാനും അത്യാവശ്യം ചില കിറുക്കുകള്‍ നടപ്പിലാക്കാനും ഏകാന്തത എന്നെ സഹായിച്ചിട്ടുണ്ട്. അന്നൊക്കെ ഒരു introvert ആയിരുന്നു എന്നതും എന്റെ എകാന്തതയ്ക്കൊരു കാരണമായിരുന്നു. കൂട്ടുകാര്‍ ഇല്ലെന്നല്ല, പക്ഷെ ഒഴിവുസമയങ്ങള്‍ ഒറ്റയ്ക്കായും ഞാന്‍ ആസ്വദിച്ചിട്ടുണ്ട്.

എന്റെ കുട്ടിവായന

ഒരുപാടു റേഞ്ച് അവകാശപ്പെടാനാവില്ലെങ്കിലും കുട്ടിക്കാലത്ത് ഞാന്‍ നന്നായി വായിക്കുമായിരുന്നു. ബാലരമ, പൂന്പാറ്റ, അന്പിളി അമ്മാവന്‍ എന്നീ ദ്വൈവാരികകള്‍ വീട്ടില്‍ വരുത്തിയിരുന്നു. ബാലമംഗളവും ഡിങ്കനുമൊക്കെ അന്നില്ലായിരുന്നു. പിന്നീട് വായന ഒന്നുകൂടി വികസിച്ചത് അമര്‍ ചിത്രകഥ (ഇംഗ്ലീഷ്‌, പിന്നീടത്‌ ബാലരമ അമര്‍ചിത്രകഥ എന്നാ പേരില്‍ മലയാളത്തിലും ലഭ്യമായിരുന്നു എന്ന് തോന്നുന്നു) ഇറങ്ങിയപ്പോഴാണ്. എല്ലാ മാസവും പലചരക്ക് വാങ്ങാന്‍ ഇറങ്ങുന്ന കൂട്ടത്തില്‍ ഒരു ട്രിപ്പ്‌ പാലക്കാട്ടെ ശാന്താ ബുക്ക്‌ ഡിപ്പോയിലേക്കും. ഒരെണ്ണം വിടാതെ എല്ലാ പതിപ്പുകളും വാങ്ങിക്കൂട്ടിയിരുന്നു. ഇത് കുറേക്കാലം തുടര്‍ന്നു, ഒരു ലൈബ്രറി തുടങ്ങാന്‍മാത്രം പുസ്തകങ്ങള്‍ എന്റെ വീട്ടില്‍ ഉണ്ടായിരുന്നു.

വിശ്വസാഹിത്യമാല എന്നൊരു സീരീസ്‌ (പ്രസാധകര്‍ ആരെന്നോര്‍മയില്ല) ഇറങ്ങിയതോടെ ആണ് ചില ലോകോത്തര ക്ലാസിക്കുകള്‍ ഞാന്‍ വായിക്കുന്നത്. സംക്ഷിപ്തരൂപത്തില്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ട ആ ക്ലാസിക്കുകള്‍ എന്നെ ഒരുപാടു ആകര്‍ഷിച്ചവ ആയിരുന്നു. നോത്രദാമിലെ കൂനന്‍ ആയിരുന്നു ആ സീരീസിലെ ആദ്യ പുസ്തകം. ശാന്താ ബുക്ക്‌ ഡിപ്പോയിലേക്ക് ഉള്ള യാത്രയില്‍ വാങ്ങേണ്ട ബുക്കുകളുടെ എണ്ണം കൂടി.കുറെ പുരാണകഥകള്‍ അടങ്ങിയ ഒരു സെറ്റ് പുസ്തകങ്ങളും വീട്ടില്‍ ഉണ്ടായിരുന്നു, അവയുടെ പേരോ പ്രസാധകരുടെ പേരോ ഒന്നും ഓര്‍മയില്ല.

പറഞ്ഞുവന്നത് വായനയെക്കുറിച്ചാണല്ലോ. വായിക്കുന്പോള്‍ ഞാന്‍ വളരെ സീരിയസ്‌ ആയി വായിക്കുമായിരുന്നു. ആ സമയത്ത് ചുറ്റും നടക്കുന്ന കാര്യങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറേ ഇല്ലായിരുന്നു. ഒരിക്കല്‍ (വടക്കന്തറ വേല സമയത്ത്) വീട്ടിനരികിലൂടെ ഒരു ആന പോകുന്നുണ്ടായിരുന്നു. ആ ചുറ്റുവട്ടത്തുള്ളവരെല്ലാം ആനയെ കാണാന്‍ വീട്ടിനു പുറത്തേക്കിറങ്ങി, ഒരാളൊഴിച്ച്. അത് അപ്പൂട്ടന്‍ മാത്രമായിരുന്നു. ആശാന്‍ ഏതോ പുസ്തകത്തില്‍ മുഴുകി ഇരുപ്പായിരുന്നു. വേണമെങ്കില്‍ ആന ഇങ്ങോട്ട് വന്നു എന്നെ കണ്ടു പൊയ്ക്കോട്ടേ എന്ന ഭാവത്തില്‍ അകത്തു തന്നെ ഇരുപ്പ്.

അത്തരം മോഹങ്ങള്‍ ആനയ്ക്കും ഉണ്ടായിരുന്നോ എന്നറിയില്ല, ഏതായാലും അപ്പൂട്ടനെ കാണണം എന്ന് ആന വാശി പിടിക്കാതിരുന്നതിനാല്‍ ഞങ്ങളുടെ വീടും വാതിലുകളുമൊക്കെ യഥാസ്ഥാനത്തു തന്നെ അവശേഷിച്ചു.

ഇനി ചില കഥകളിലേക്ക്....

മഹര്‍ഷി അപ്പൂട്ടന്‍.....

പുരാണ കഥകള്‍ ധാരാളം വായിച്ചുകൂട്ടിയിരുന്നു എന്ന് പറഞ്ഞല്ലോ. അതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പരിപാടി തപസ്സായിരുന്നു.

തപസ്സ്‌ എന്ന സ്പോണ്‍സരന്മാരില്ലാത്ത പരിപാടി എന്തെന്നറിയാത്തവരുടെ വിജ്ഞാനകോശത്തിനായി....

ഓരോ ടീംസ്‌ വെറുതെ ഇരിക്കുന്പോള്‍ അങ്ങ് തപസ്സു ചെയ്യും, ഇഷ്ടദൈവത്തിനെ. ചമ്രം പടിഞ്ഞോ യോഗാ പോസ്ചറിലോ ഒറ്റക്കാലിലോ ഇരുന്നോ കിടന്നോ മറിഞ്ഞോ എങ്ങിനെ വേണമെങ്കിലും കാര്യം നടത്താം, ഒന്ന് മാത്രം ശ്രദ്ധിച്ചാല്‍ മതി, വരാന്‍ സാധ്യതയുള്ള ദൈവത്തിനെ ആദ്യമേ അങ്ങ് ബുക്ക്‌മാര്‍ക്ക്‌ ചെയ്തിരിക്കണം. ഒരു സെറ്റപ്പില് എത്തിക്കഴിഞ്ഞാല്‍ പിന്നെ ആ ദൈവത്തിനെ വിളിയോടുവിളി. അത്രേ ഉള്ളു...... കാര്യം നിസ്സാരം.

ദൈവം ആദ്യം ഇത്തരം മെയിലുകള്‍ എല്ലാം ഇഗ്നോര്‍ ചെയ്യും. അവസാനം മെയില്‍ ബോക്സ്‌ ഫുള്ളായെന്നു സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ വിളിച്ചു പറഞ്ഞാല്‍ ഇതെന്തു പണ്ടാറം എന്ന് പറഞ്ഞു ഗത്യന്തരമില്ലാതെ പുള്ളി ഫീല്‍ഡിലിറങ്ങും. "വത്സാ, തപസ്സേട്ടേയ് (പാലക്കാടന്‍ സ്റ്റൈലില്‍ അങ്ങിനെയും വിളിക്കാം)............ നിന്നില്‍ നാം പ്രസന്നനും ശിവനും (മഞ്ജുളചേച്ചിയുടെ മക്കളുടെ പേരാണ്) ഒക്കെ ആയിരിക്കുന്നു" എന്ന് പറഞ്ഞു തപസ്സന്റെ മുന്നില്‍ പ്രത്യക്ഷപ്പെടും. (ബെസ്റ്റ്....നുണ പറയാന്‍ ഈ ദൈവങ്ങളെ കഴിഞ്ഞേ വേറെ ആളുള്ളൂ. പൊറുതിമുട്ടി വന്നതാണെങ്കിലും അന്നെ ഞമ്മക്ക്‌ പെരുത്തിഷ്ടായീ എന്നേ പറയൂ)

ദൈവം പ്രത്യക്ഷപ്പെട്ടാല്‍ തപസ്സേട്ട തന്റെ ഡിമാന്റ്സ് അങ്ങ് വെക്കും, ഒരുമാതിരി യൂണിയന്‍ നേതാക്കളുടെ മട്ടില്‍.
ദൈവം "ലത് വ്യാണോഡേയ്.... ആകെ കലിപ്പാകുവല്ല്" എന്ന് പറഞ്ഞു കയ്ചിലാവാന്‍ നോക്കിയേക്കും, വിടരുത്........
"പിന്നെന്തരിനു വന്നഡേയ്" എന്നൊരു ചോദ്യം തിരിച്ചും എറിഞ്ഞാല്‍ മതി. ദൈവം വീണോളും. അപ്പൊ ചോയ്ച്ച വരം ഗംപ്ലീറ്റ്‌ തരും.

ചില വിരുതന്മാരുണ്ട്, കുനിഷ്ടു പിടിച്ച വരമേ ചോദിക്കൂ എന്ന് ദൈവത്തിനു ഉറപ്പുള്ള ടീംസ്‌.

അവന്മാര് ചുമ്മാ തപസു ചെയ്താലൊന്നും ദൈവം പ്രത്യക്ഷപ്പെടില്ല. എന്നിട്ടെന്താ കാര്യം, ഇത്തരം ടീംസ്‌ ദൈവത്തിനെ വെറുതെ വിടുമോ. കുറച്ചധികം നേരം തപസ്സു ചെയ്യും, എന്നിട്ടും വന്നില്ലെങ്കില്‍ അവസാനം ആത്മഹത്യ എന്ന ഭീഷണി മുഴക്കും. സ്വയം കഴുത്തില്‍ വാള് വെയ്ക്കും (തെറ്റിദ്ധരിക്കല്ലെ, വാള്‍ കഴുത്തില്‍ വെയ്ക്കും എന്നെ ഉദ്ദേശ്യമുള്ളു).

അപ്പൊ ദൈവം വരും. ഇനി ആത്മഹത്യക്കുറിപ്പെങ്ങാന്‍ എഴുതിവെച്ചാല്‍ കുറ്റം ദൈവത്തിന്റെ പിടലിക്കിരിക്കും. പിന്നെ കേസ്, കോടതി, ഇണ്ടാസ്‌, യുവര്‍ ഓണര്‍, ഓഡര്‍ ഓഡര്‍.... അമ്മോ.... ദൈവത്തിന്റെ ചെരുപ്പ് തേയും വക്കീലാപ്പീസില്‍ കയറിയിറങ്ങി. ദൈവത്തിനു പോലും നമ്മുടെ വക്കീലന്മാരെ പേടിയാ.

ആലോചിച്ചപ്പോള്‍ എനിക്കും തോന്നി ഇത് കൊള്ളാമല്ലോ എന്ന്. ഇത്തിരി തപസ്സു ചെയ്‌താല്‍, ദൈവമെങ്ങാന്‍ പ്രത്യക്ഷപ്പെട്ടാല്‍..... ഹാവൂ, പിന്നെ .........

ഞാനും തുടങ്ങി ഒരു തപസ്സ്‌. എന്താണ് വരം ചോദിക്കേണ്ടത്‌ എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നോ എന്ന് ഓര്‍മയില്ല. പരീക്ഷയില്‍ മുഴുവന്‍ അന്‍പതില്‍ അന്‍പതു എന്നോ മറ്റോ ആയിരിക്കണം.

ഏതായാലും ഗംഭീരമായി തന്നെ കട്ടിലില്‍ ഇരുന്നു തപസ്സു ചെയ്തു.
(സ്ഥലത്തിനു പേര് പാല"ക്കാട്" എന്നാണെങ്കിലും കാടു ഞാന്‍ കണ്ടിട്ടില്ല. വല്ല സൈലന്റ് വാലിയിലും പോകാമെന്ന് വെച്ചാല്‍ കയ്യില്‍ റെഡികാഷില്ല. അതിനാല്‍ കാട്ടില്‍ പോയി തപസ്സു ചെയ്യാനൊന്നും വയ്യ. പിന്നെന്തു ചെയ്യും? ഉള്ളത് വെച്ച് അഡ്ജസ്റ്റ് ചെയ്യുക, അത്ര തന്നെ. ദൈവത്തിനു അറിയുമായിരിക്കും എന്റെ ലിമിറ്റേഷന്‍സ്)

ഏതാണ്ട് പതിനഞ്ചു സെക്കന്റ് കഠിനതപസ്സ് അനുഷ്ഠിച്ചു കാണും. മന്ത്രമൊന്നും അറിയില്ല, ഓം....നമശ്ശിവായ എന്നോ മറ്റോ ജപിച്ചുകാണും. (അല്ലെങ്കിലും ശിവന്‍ ആണല്ലോ അപകടം പിടിച്ച വരം കൊടുക്കുന്നതിന്റെ ആശാന്‍. പുള്ളിക്ക് വരം എന്ന് കേട്ടാല്‍ പിന്നെ മുന്‍-പിന്‍ നോട്ടമൊന്നുമില്ല, അങ്ങ് കൊടുത്തുകളയും)

ദൈവത്തിന്റെ വരവിന്റെ ലക്ഷണം ഒന്നും കാണുന്നില്ല.

ഒരുപക്ഷെ തപസ്സിന്റെ രീതി ശരിയല്ലാത്തതിനാലാവുമോ? കഠിനം പോരേ.... ഘോരം വേണോ? ഓ.... ആയിക്കളയാം. നമ്മടേലാണോ ടെക്നിക്കില്ലാത്തത്?

അടുത്ത പടി.... ഒറ്റക്കാലില് നിന്ന് തപസ്സ്‌. ഘോരഘോരന്‍ തന്നെ. ഇതില്‍ ദൈവം വന്നില്ലെങ്കില്‍ എന്നെ ദാ.... ഇങ്ങിനെ വിളിച്ചോ.

ഏതാണ്ട് എട്ടു സെക്കന്റ്. ബാലന്‍സ്‌ ശരിയാവാഞ്ഞതിനാല്‍ ആ പരിപാടി നമ്മുക്ക് പറ്റിയതല്ലെന്നു മനസിലാക്കി. അപ്പൊ ഘോരന്‍ വേണ്ട, കഠിനന്‍ മതി.
കഠിനത്തിനു റിസല്‍റ്റ്‌ ഇല്ലാ....... സോ വാട്ട്..... ടെക്നിക്കുകള്‍ ഇനിയും കിടക്ക്വല്ലേ....

ഇനിയാണ് ഫൈനല്‍ ശ്രമം.

റെഡിയാക്കി വെച്ചിരുന്ന പിശ്ശാങ്കത്തി എടുത്തു കയ്യില്‍ പിടിച്ചു.

വരുമോ.......നീ വരുമോ.....
ഇല്ല, ആള്‍ പ്രസാദിച്ചിട്ടില്ല.

കത്തി ഒന്നുകൂടി കഴുത്തിനടുത്തേക്ക് നീങ്ങി. ഇടയ്ക്കൊന്നു ഇടങ്കണ്ണിട്ടു നോക്കി.... വരുന്നുണ്ടോ?
നഹീ നഹീ....

ഇപ്പോള്‍ കത്തി കഴുത്തിന്‌ വളരെ അടുത്താണ്..... ദൈവമേ.... മര്യാദയ്ക്ക് വന്നോ... ഇല്ലെങ്കില്‍.....
ഇല്ല. ദൈവം എന്നെ തിരിഞ്ഞു നോക്കുന്നതേ ഇല്ല.

കത്തി കഴുത്തില്‍ മുട്ടിച്ചു...... ബ്ലഡി ബാസ്കറ്റ്ബാള്‍ വന്നില്ലേ വെവരറിയും.....
യെവടെ..... ദൈവവുമില്ല ഒരു ...... ഇല്ല.

പിശ്ശാങ്കത്തി തട്ടി മുറിഞ്ഞാല്‍ ഉള്ള വേദന ഓര്‍ത്തപ്പോള്‍ വെട്ടാതിരിക്കുന്നതാണ് ബുദ്ധി എന്ന് തോന്നി, വെട്ടിയില്ല.

എന്റെ തപസ്സു അവിടെ അവസാനിച്ചു !!!!!!!!!!!!!!
അതോടെ ദൈവവുമായുള്ള എന്റെ കൂട്ട് ഞാന്‍ വെട്ടി. ഇനിയെങ്ങാന്‍ ദൈവം വന്നാല്‍ തന്നെ പുള്ളിയെ ഓടിച്ചുവിടാനും ഞാന്‍ തീരുമാനിച്ചു, ങാഹ, അത്രയ്ക്ക് അഹങ്കാരമോ..... വിളിച്ചാ വന്നൂടെ?

പിന്നീടെപ്പോഴോ അഗ്നിയ്ക്ക് നടുവില്‍ നിന്ന് തപസ്സുചെയ്ത ഒരു ഗഡിയുടെ കഥ വായിച്ചു. അപ്പോഴാണ്‌ മനസിലായത് what I was missing എന്നത്.

അന്ന് കത്തി പൊക്കിയ നേരം വീടിനു തീയിട്ടു തപസ്സു ചെയ്തിരുന്നെങ്കില്‍ എനിക്ക് പിന്നെ പരീക്ഷയുടെ കാര്യം ഓര്‍ക്കേണ്ട ആവശ്യമേ വരില്ലായിരുന്നു(തെറ്റിദ്ധരിക്കല്ലെ..... എല്ലാ പരീക്ഷയ്ക്കും റാങ്ക് കിട്ടും എന്നാ ഉദ്ദേശിച്ചത്, അല്ലാതെ....... അയ്യേ.... നിങ്ങളെന്താ മനസിലാക്കീത്?) .

കഷ്ടം.... ഈ കഥ അന്ന് വായിക്കാന്‍ പറ്റിയില്ലല്ലൊ......

ഭൂലോകത്തിന്റെ സ്പന്ദനം അഥവാ എന്റെയൊരു ഭ്രാന്ത്‌.

അരിതമെറ്റിക് (Arithmetic) എനിക്ക് വലിയ ഇഷ്ടമായിരുന്നു. ചില്ലറ നന്പറുകള്‍ ഇന്നും ഇഷ്ടമാണ്, പക്ഷെ ഒരുകാലത്ത് നന്പരുകളുടെ നന്‍പന്‍ ആയിരുന്നു ഞാന്‍.

ഒരു ചെറിയ കണക്കുകഥയില്‍ നിന്നാണ് ഈ കഥയുടെ തുടക്കം. നിങ്ങളില്‍ പലരും ഈ കഥ കേട്ടിട്ടുണ്ടാവും.

ചതുരംഗത്തില്‍ തന്നെ തോല്പിച്ച വ്യക്തിയോട് രാജാവ് എന്തും ചോദിക്കാനുള്ള അനുവാദം കൊടുത്തു. ആ മഹാന്‍ ചോദിച്ചത് ഇത്രമാത്രം.


ബോര്‍ഡിന്റെ ആദ്യ കളത്തില്‍ ഒരു ഗോതന്പുമണി. രണ്ടാമത്തേതില്‍ രണ്ടു ഗോതന്പുമണി, മൂന്നാമത്തേതില്‍ നാല്, നാലാമത്തേതില്‍ എട്ട്, അങ്ങിനെ ഇരട്ടിച്ചു ഇരട്ടിച്ചു അറുപത്തിനാല് കളത്തിലുമായി എത്ര ഗോതന്പുമണി കിട്ടുമോ അത്രയും മതി.

രാജാവ് സസന്തോഷം സമ്മതിച്ചു. പത്തോ നൂറോ ആയിരമോ ലക്ഷമോ..... എത്രയുമായാലും ഗോതന്പുമണികളല്ലെ, ഇതിലിത്ര ചിന്തിക്കാനിരിക്കുന്നു.

എന്നാല്‍ ഗോതന്പുമണികള്‍ നിറഞ്ഞു തുടങ്ങിയപ്പോഴാണ് രാജാവിന് തന്റെ അബദ്ധം മനസിലായത്. ഇരുപത്തിയഞ്ച് കളം എത്തിയപ്പോഴേക്കും ഗോതന്പുമണികളുടെ എണ്ണം ഒരു കോടി കടന്നു. പത്തായത്തിലെ ഗോതന്പ് മുഴുവന്‍ കൊണ്ടുവന്നിട്ടും അടുത്ത കളം ഒക്കുന്ന ലക്ഷണമില്ല. പതിയെ പതിയെ രാജാവിന് മനസിലായി, രാജ്യത്തെ ഗോതന്പ് മുഴുവന്‍ ഉപയോഗിച്ചാലും താന്‍ നല്‍കിയ വാക്ക് നിറവേറ്റാന്‍ തനിക്കാവില്ലെന്ന്.

ഇത് രണ്ടു ഖാതം അറുപത്തിമൂന്ന്, അഥവാ 2 raised to 63 (2^63) എന്ന വലിയൊരു സംഖ്യ ആണ്. Microsoft Excel ഉപയോഗിച്ചാല്‍ പോലും ഇതിന്റെ ശരിയായ മൂല്യം കാണാനാവില്ല. 9,223,372,036,854,780,000 എന്നാണു Excel തരുന്ന ഉത്തരം, അതിലെ അവസാനം കാണുന്ന പൂജ്യങ്ങള്‍ ശരിയല്ല തന്നെ, കാരണം എക്സലിനു അത് calculate ചെയ്യാന്‍ കഴിയില്ല.

എനിക്കൊരു ഇത്തരത്തില്‍ ചെറിയ (വലിയ) ചിന്ത വന്നത് ഞാന്‍ പത്താംക്ലാസ് കഴിഞ്ഞു റിസല്‍റ്റ്‌ കാത്തിരിക്കുന്ന കാലത്താണ് (എന്നാണു ഓര്‍മ, പ്രീഡിഗ്രി കാലവുമാവാം). 10^63 എന്നാല്‍ എത്രയാണ്?

അന്ന് കന്പ്യൂട്ടര്‍ എന്നത് എനിക്ക് ഒട്ടും അറിയാത്ത ഒരു പിശാചാണ്. സ്കൂളില്‍ ഒരിക്കല്‍ ഒരാള്‍ ഇതേക്കുറിച്ച് പറഞ്ഞത് കേട്ടിട്ടുണ്ട് എന്നല്ലാതെ അത്തരത്തിലൊരു സാധനം ഞാന്‍ കണ്ടിട്ടില്ല, അക്കാലത്ത്.

ഇരുന്നു കണക്കുകൂട്ടാന്‍ തീരുമാനിച്ചു. അതിനായി ഞാന്‍ കുറച്ചു ഗ്രാഫ്‌ ഷീറ്റുകള്‍ വാങ്ങി. ക്രമത്തില്‍ വരി തെറ്റാതെ എഴുതാനാണിത്.
ഞാന്‍ എന്റെ കണക്കുകൂട്ടല്‍ ആരംഭിച്ചു. കാര്യം വളരെ എളുപ്പമാണ്. തൊട്ടു മുകളില്‍ കാണുന്ന അക്കത്തെ രണ്ടുകൊണ്ടു ഗുണിച്ചാല്‍ മതി, കൂട്ടാന്‍ ബാക്കി വല്ലതുമുണ്ടെങ്കില്‍ (അത് ഒന്നോ പൂജ്യമോ ആയിരിക്കും) അത് കൂട്ടുക, ഇവിടെ ബാക്കി വല്ലതുമുണ്ടെങ്കില്‍ അത് അടുത്ത അക്കം ഗുണിക്കുന്പോള്‍ ഉപയോഗിക്കുക, ചോ ചിന്പില്‍.....

ഇതൊരു ഹരമായി മാറാന്‍ അധികം സമയമെടുത്തില്ല. അറുപത്തിമൂന്ന് ലക്ഷ്യമാക്കി തുടങ്ങിയ ഞാന്‍ താമസിയാതെ അത് കടന്നു പായാന്‍ തുടങ്ങി. ഗ്രാഫ്‌ ഷീറ്റുകളുടെ എണ്ണം കൂടി. ഗ്രാഫ്‌ ഷീറ്റുകള്‍ ഒട്ടിച്ചു ചേര്‍ത്ത് വലിയ പായ പോലെ വീതിയുള്ളവ ആയി.
രാത്രിയില്‍ വൈകിയിരുന്നു (പലപ്പോഴും രണ്ടും മൂന്നും മണി വരെ) ഞാന്‍ എന്റെ യജ്ഞം തുടര്‍ന്നു. (ഹൊ.....ഇത് പഠിക്കുന്ന സമയത്ത് ചെയ്തിരുന്നെങ്കില്‍ ഞാന്‍ ഐ ഏ എസ് സുഖമായി എഴുതിയെടുത്തേനെ).

ഇത് എത്ര എത്തി എന്ന് എനിക്കിന്നോര്‍മയില്ല. ആയിരം എന്ന് പറയാന്‍ സാധിക്കില്ലെങ്കിലും ഒരു കാര്യം ഉറപ്പാണ്. ഒരു 600 വരെയെങ്കിലും ഞാന്‍ ഇത്തരത്തില്‍ കണക്കു കൂട്ടിയിട്ടുണ്ട്. എന്ന് വെച്ചാല്‍ 2^600. (4.1495E+180 എന്ന് Microsoft Excel പറയുന്നു)

ഈ ഭ്രാന്തിന്റെ റിസല്‍റ്റ്‌ എന്റെ കൈവശം ഇപ്പോഴില്ല. ഏതൊക്കെയോ വീട്പെയിന്റിംഗ് പരിപാടികള്‍ക്കിടയില്‍ ഇത് എനിക്ക് നഷ്ടമായി.
അന്നൊന്നും അത് വലിയ പ്രശ്നമായി തോന്നിയില്ല, പക്ഷെ ഇന്ന് ഓര്‍ക്കുന്പോള്‍ അതെല്ലാം ഞാന്‍ preserve ചെയ്യണമായിരുന്നു എന്ന് തോന്നിപ്പോകുന്നു. കുറഞ്ഞത് ഇത്തരത്തില്‍ ഒരു വട്ട് ഉണ്ടായിരുന്നു എന്ന് ഭാര്യയോടും മകനോടും പറഞ്ഞു ചിരിക്കാനെങ്കിലും.

സുഡോക്കു..... ഏകാന്തതയിലെ കൂട്ടുകാരന്‍.

സുഡോക്കു എന്ന കളി ഇപ്പോള്‍ സുപരിചിതമാണല്ലോ. അക്കങ്ങള്‍ എനിക്കെന്നും ഇഷ്ടമായിരുന്നതിനാല്‍ ഈ കളി പ്രചാരത്തില്‍ വന്ന നാള്‍ മുതല്‍ എന്റെ ഒരു ഫേവറിറ്റ്‌ ആയിരുന്നു.

ഒരു സമയം കൊല്ലി എന്ന നിലയില്‍ ഇതെന്നെ സഹായിച്ചത് ഞാന്‍ Onsite-ല്‍ ആയിരുന്നപ്പോഴാണ്.

വിവാഹത്തിന് ശേഷം ആദ്യമായി ഭാര്യയെ പിരിഞ്ഞിരിക്കുകയാണ്. അന്നേയ്ക്കു തന്നെ രണ്ടര വര്‍ഷം കഴിഞ്ഞിരുന്നുവെങ്കിലും പിരിയല്‍ എന്ന പരിപാടി ഇത്തിരി വിഷമം പിടിച്ചത് തന്നെയാണ്. ഈ വിഷമം കൂടി ഉള്ളതിനാല്‍ ഏകാന്തത വലിയൊരു ബുദ്ധിമുട്ട്‌ തന്നെയാണ്.

ഞാന്‍ എത്തിപ്പെട്ടത് ഇംഗ്ളണ്ടിലെ മാഞ്ചെസ്റ്റര്‍ എന്ന സ്ഥലത്താണ്. അവിടെ വീട്ടില്‍ ടിവി, കന്പ്യൂട്ടര്‍ തുടങ്ങിയ വിനോദോപാധികള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. പകല്‍ ഓഫീസില്‍ തിരക്കായിരിക്കുമെങ്കിലും വൈകീട്ട് വീട്ടില്‍ എത്തിയാല്‍ എന്ത് ചെയ്യും?

തുടക്കത്തില്‍ വലിയ പ്രശ്നങ്ങള്‍ ഇല്ലായിരുന്നു. കൂടെ ഒരു സഹപ്രവര്‍ത്തകന്‍ ഉണ്ടായിരുന്നതിനാല്‍ പാചകത്തില്‍ മുഴുകിയും തറയടിച്ചും പരസ്പരം കുറ്റം പറഞ്ഞും കഴിഞ്ഞു. ഇതെല്ലാം കേട്ട് കേട്ട് സമയം ആത്മഹത്യ ചെയ്തതിനാല്‍ രക്ഷപ്പെട്ടു.
ഞങ്ങള്‍ രണ്ടുപേരും ഉള്ള സമയത്ത് തന്നെ അത്യാവശ്യം കറക്കവും തീര്‍ത്തു. മാഞ്ചെസ്റ്റര്‍ നഗരവും ട്രഫോര്‍ഡ് സെന്റര്‍ എന്ന ഭീമാകാരന്‍ മാളും ലണ്ടനും ഷെഫീല്‍ഡും എല്ലാം. ഇനി വല്ലയിടവും കാണാനുണ്ടെങ്കില്‍ ഇത്തിരി ബുദ്ധിമുട്ടും എന്ന നിലയിലേക്ക് ആയി.

താമസിയാതെ എന്റെ സഹപ്രവര്‍ത്തകന്‍ തിരിച്ചു യാത്രയായി. എന്റെ ബുദ്ധിമുട്ട്‌ കാലവും തുടങ്ങി.

കൂടെയുണ്ടായിരുന്നത് രണ്ടു പുസ്തകങ്ങള്‍ മാത്രം. അവയുടെ പേര് പറയുന്നില്ല, പറഞ്ഞാല്‍ ഞാന്‍ ഉന്നതമായ ചിന്തകള്‍ ഉള്ള ഒരു മഹാബുദ്ധിമാന്‍ ആണെന്ന് നിങ്ങള്‍ മനസിലാക്കിയാലോ? സമയത്തെ കൊല്ലാനുള്ള ആയുധമൊന്നും ഈ പുസ്തകങ്ങള്‍ക്ക് ഇല്ലായിരുന്നു എന്ന് മാത്രം മനസിലാക്കിയാല്‍ മതി.

പാചകവും ശാപ്പാടും ഒന്നും നമുക്ക് പണ്ടെ വല്യ കാര്യമൊന്നും ആയിരുന്നില്ലല്ലോ. (ഇഷ്ടഭോജ്യം ഏതാണെന്ന് ചോദിച്ചാല്‍ നാരങ്ങസോഡ ആണെന്ന് പറയും). അതിനാല്‍ അധികം സമയം അവിടെയും കളയാനില്ല. വാരാന്ത്യങ്ങളില്‍ മഹാ ബോറടി. ഇടയ്ക്ക് ട്രാഫോര്‍ഡ് സെന്ററില്‍ പോയി സിനിമ കാണാം (അതിലൊരു കഥയുണ്ട്, പിന്നെ പറയാം). ബാക്കി പിന്നേം കിടക്കുന്നു സമയം, ഒരു പാരാവാരം പോലെ. അങ്ങിനെയാണ് സുഡോക്കു എന്റെ പ്രിയമിത്രമാകുന്നത്.

ഡെയിലി സുഡോക്കു പബ്ലിഷ് ചെയ്യുന്ന രണ്ടു സൈറ്റുകള്‍ കണ്ടുപിടിച്ചു. ദിവസവും മൂന്നു പസിള്‍ വരും, ഈസി, മീഡിയം, ഹാര്‍ഡ്‌ എന്നിങ്ങിനെ.
എല്ലാ ദിവസവും ഈ രണ്ടു സൈറ്റിലേയും മൂന്നു കളികളും എക്സല്‍ വഴി എടുക്കും, പ്രിന്റ്‌ ചെയ്തു സൂക്ഷിക്കും. വൈകീട്ട് വീട്ടില്‍ എത്തിയാല്‍ ഈസി രണ്ടും സോള്‍വ്‌ ചെയ്യും. മീഡിയവും ഹാര്‍ഡും വാരാന്ത്യത്തിലെക്കുള്ളവ ആണ്. ഒരു ആഴ്ചയിലെ മുഴുവന്‍ സാധനങ്ങളും കൂട്ടി ആറെണ്ണം, ശനിയും ഞായറും ഇരുന്നു സോള്‍വ്‌ ചെയ്യും.

ബാക്കി സമയം കിട്ടിയാല്‍ യാത്ര, വല്ല സ്ഥലവും കാണാനോ സിനിമ കാണാനോ ആയി.

ഇനിയും സമയം ഉണ്ടെങ്കില്‍ ഉറക്കം.

ങേ.... ഇനിയും സമയം ബാക്കിയുണ്ടെന്നോ???? എന്നാലിത്തിരി ശാപ്പാട് ആയിക്കോട്ടെ.

ഈ യാത്രയ്ക്ക് ശേഷം ഏതാണ്ട് ഒന്നര വര്‍ഷം കഴിഞ്ഞു ഒരിക്കല്‍ കൂടി ഞാന്‍ മാഞ്ചെസ്റ്ററിലേക്ക് പോയിട്ടുണ്ട്. ഇത്തവണ വിഷമം ഇത്തിരി കൂടുതലായിരുന്നു, കാരണം ഗര്‍ഭിണിയായ ഭാര്യയെ പിരിഞ്ഞാണ് ഞാന്‍ പോകുന്നത്.

സുഡോക്കു എന്നെ എത്ര സഹായിച്ചു എന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ.
*******************************************************************************

ഇന്നും ഒറയ്ക്കുള്ള സമയം ഞാന്‍ ആസ്വദിക്കാറുണ്ട്, ഇത്തിരി വായനയും ഒത്തിരി ദിവാസ്വപ്നങ്ങളുമായി......

ഏകാന്തതയും ആസ്വദിക്കാം, ജീവിതത്തെ പോലെ തന്നെ, അല്ലെ.....