Showing posts with label സീരിയല്‍. Show all posts
Showing posts with label സീരിയല്‍. Show all posts

Monday, October 6, 2008

ചില നാടകാനുഭവങ്ങള്‍ - ഭാഗം രണ്ട്.

ഒന്നാം ഭാഗത്തില്‍ നിന്നും നാടകത്തിന്റെ കഥ കേട്ടല്ലോ, ഈ നാടകം അവതരിപ്പിക്കാന്‍ എത്ര സമയമെടുക്കും? കൂടിയാല്‍ പതിനഞ്ചുമിനിറ്റ്. രാത്രി മുഴുവന്‍ ചെലവാകാന്‍ ഇതു പോരല്ലോ. വേറെ ചില്ലറ ചെറിയ പരിപാടികള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ മാത്രമെ ഇതൊരു ശിവരാത്രി ആക്കാന്‍ സാധിക്കൂ. കൂടാതെ വന്നിരിക്കുന്ന കാണികള്‍ക്ക് രസിക്കാനും എന്തെങ്കിലുമൊക്കെ വേണമല്ലോ.

സിനിമാതാരങ്ങള്‍ നടത്തുന്ന "സ്റ്റാര്‍ നൈറ്റ്" കണ്ടിട്ടില്ലേ. പാട്ട്, ഡാന്‍സ്, സ്കിറ്റ്, മിമിക്രി എന്നിങ്ങനെ പല പല പരിപാടികള്‍ ഒരു അവിയല്‍ പരുവത്തില്‍ കൂട്ടിക്കുഴച്ച് എല്ലാത്തരം നടന്മാര്‍ക്കും നടികള്‍ക്കും ഒരു ചാന്‍സ് കിട്ടുന്ന രീതിയില്‍ ഒരു തല്ലിക്കൂട്ട്. അത്തരത്തില്‍ ഒരു പരിപാടി ആണ് ഞങ്ങള്‍ പ്ലാന്‍ ചെയ്തത്. സിനിമാക്കാര്‍ ഈ ഐഡിയ ഇംപോര്‍ട്ട് ചെയ്തത് ഞങ്ങളുടെ പരിപാടി കണ്ടിട്ടാണെന്ന് എനിക്ക് ബലമായ സംശയമുണ്ട്. (അഭിപ്രായവ്യത്യാസം ഞങ്ങള്‍ക്ക് ഇരുന്പുലക്കയല്ല, തേങ്ങാക്കൊലയാണ്)

സൂരജ് എന്ന ഒരു അയല്‍വാസിപയ്യനാണ് ഞങ്ങളുടെ സഹായത്തിനെത്തിയത്. അന്നവന്‍ രണ്ടിലോ മൂന്നിലോ ആയിരിക്കണം പഠിക്കുന്നത്.

മിഥുന്‍ ചക്രവര്‍ത്തിയെ താരപദവിയിലെക്കുയര്‍ത്തിയ "ഡിസ്ക്കോ ഡാന്‍സര്‍" എന്ന സിനിമ ഇറങ്ങിയ കാലമാണ്. "അയാം ഏ ഡിസ്ക്കോ ഡാന്‍സര്‍" എന്ന പാട്ട് ഇന്ത്യയിലെങ്ങും തരംഗമായി ഓടുന്ന കാലം.
ആ പാട്ടിനൊത്ത് ഡാന്‍സ് ചെയ്യാന്‍ സൂരജ് തയ്യാറായി. സിനിമയുടെ ഓഡിയോ കാസറ്റും അവന്റെ കയ്യില്‍ ഉണ്ടായിരുന്നു. ഈ മോഹവും കാസറ്റുമൊക്കെ കയ്യില്‍ വെച്ച് സ്വന്തം കഴിവുതെളിയിക്കാന്‍ ഒരു വേദി കിട്ടാതെ വിഷമിക്കുകയായിരുന്നു ആ പാവം കൊച്ചു കലാഹൃദയം. അപ്പോഴാണ് ഞങ്ങളുടെ വേദി പരിപാടികളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വിവരം അവനറിഞ്ഞത്. അങ്ങിനെ ഒരു വിന്‍-വിന്‍ സിറ്റുവേഷന്‍ ഒത്തുവന്നു. ഞങ്ങള്‍ക്ക് ഒരു ഫില്ലര്‍ പരിപാടി കിട്ടിയ സന്തോഷം, അവനൊരു സ്റ്റേജ് കിട്ടിയ ആവേശം.
സൂരജിന്റെ വേഷങ്ങള്‍ക്കും ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല. എന്നെങ്കിലും ഒരു സ്റ്റേജ് കിട്ടും എന്ന പ്രതീക്ഷയിലാണോ എന്നറിയില്ല, തിളങ്ങുന്ന കുറെ ഷര്‍ട്ടുകള്‍ അവന്റെ കയ്യില്‍ ഉണ്ടായിരുന്നു. കളര്‍ഫുള്‍ ആയൊരു ഷര്‍ട്ടും വെളുത്ത പാന്റും തലയിലൊരു കെട്ടും ഒക്കെ ആയപ്പോള്‍ അവന്‍ ചെറിയൊരു "മിദുന്‍ചക്കര്‍ത്തി" ആയി രൂപാന്തരപ്പെട്ടു.

കഴിഞ്ഞവര്‍ഷം സ്റ്റേജ് സെറ്റിംഗ് ഒന്നും ഇല്ലായിരുന്നു എന്ന്‍ പറഞ്ഞല്ലോ. ഇത്തവണയും അങ്ങിനെ ഒരു കാര്യം ഞങ്ങളുടെ മനസ്സില്‍ ഇല്ലായിരുന്നു. അതിനെക്കുറിച്ച് ഒരു ധാരണ തന്നെ മനസ്സില്‍ ഇല്ലായിരുന്നു എന്നതുതന്നെ കാരണം.

അപ്പോഴാണ് അടുത്ത സഹായിയുടെ രംഗപ്രവേശം. കുട്ടന്‍, മണിചേച്ചിയുടെ മകന്‍. ആള്‍ വളരെ സീനിയര്‍ ആണ്.

സിഗരറ്റ് പാക്കറ്റുകള്‍ ചേര്‍ത്തുണ്ടാക്കുന്ന കൂടുകള്‍ കണ്ടിട്ടില്ലേ, അതുപോലൊരെണ്ണം കുട്ടന്‍ എവിടെനിന്നോ സംഘടിപ്പിച്ചു. എല്ലാവശത്തും ഓരോ സ്ലോട്ടുകള്‍ കീറിയുണ്ടാക്കി. അതിനുള്ളിലേക്ക് ഒരു നിറമുള്ള സീറോവാട്ട് ബള്‍ബിട്ടു. കളര്‍ ലൈറ്റിങ് റെഡി, ഡാന്‍സ് കളിക്കാന്‍ പാടിയ തരം. "കെഡ്വാ ഓഫാവ്വാ കെഡ്വാ ഓഫാവ്വാ" എന്ന ഡിസ്കോലൈറ്റ് അല്ലെങ്കിലും ഞങ്ങളുടെ ചെറിയ സംരംഭത്തിന് ഇതു മതി.

ഇനി കര്‍ട്ടന്‍, കുട്ടനാണ് കര്‍ട്ടനും റെഡിയാക്കിയത്.
ഞങ്ങളുടെ വീടിന്റെ സിറ്റൌട്ടില്‍ ഗ്രില്‍ ഇട്ടിട്ടുണ്ടായിരുന്നു, കുറെ വളയങ്ങള്‍, ഓരോ വളയത്തിലും കൂട്ടിമുട്ടാത്ത നാല് സ്ട്രിപ്പുകള്‍. (ഇവയ്കിടയിലൂടെ കയ്യിട്ടാണ് ഞങ്ങള്‍ വീടിന്റെ വാതില്‍ തുറന്നിരുന്നത്) സിറ്റൌട്ടില്‍ വെച്ചാണ് ഞങ്ങളുടെ നാടകം അരങ്ങേറേണ്ടത്. അതിനുമുന്പിലുള്ള സ്ഥലത്ത് കാണികളിരിക്കും.നല്ല ഭംഗിയുള്ള ഒരു ബെഡ്ഷീറ്റ് കര്‍ട്ടന്‍ ആയി ഉപയോഗിക്കാന്‍ തെരഞ്ഞെടുത്തു. ഇടതുഭാഗത്തെ രണ്ടറ്റവും ഗ്രില്ലില്‍ കെട്ടി, വലതുഭാഗത്തെ മുകളിലെയറ്റത്ത് ഒരു കയറും കെട്ടി ഗ്രില്ലിനിടയിലൂടെ പുറത്തേക്കിട്ടു. കര്‍ട്ടന്‍ ഇടേണ്ട സമയത്ത് ഈ കയര്‍ പിടിച്ചുവലിക്കും. അപ്പോള്‍ ബെഡ്ഷീറ്റ് പൊങ്ങി സ്റ്റേജ് മറയ്ക്കും. കര്‍ട്ടന്‍ പൊക്കേണ്ട സമയത്ത് കയര്‍ അയച്ചുവിടും, അപ്പോള്‍ ബെഡ്ഷീറ്റ് താഴ്ന്നു കിടക്കും, കാണികള്‍ക്ക് സ്റ്റേജ് കാണാം. അടിപൊളി കര്‍ട്ടന്‍ റെഡി, ഒരു വ്യത്യാസം മാത്രം. യവനിക ഉയരുന്പോഴല്ല, താഴുന്പോഴാണ് നാടകം തുടങ്ങുന്നത്.

അങ്ങിനെ എല്ലാ തയ്യാറെടുപ്പുകളോടും കൂടി ഞങ്ങളുടെ വെറൈറ്റി എന്റര്‍ടൈന്മെന്റ് പ്രോഗ്രാം സ്റ്റേജിലേക്കെത്താന്‍ സജ്ജമായി.

രാത്രി പതിനൊന്നു പതിനൊന്നരയ്ക്കാണ് പരിപാടികള്‍ ആരംഭിക്കുന്നത്.
പ്രേക്ഷകര്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്നു, ഈ അങ്കത്തിന് ഞങ്ങളും തയ്യാര്‍ എന്ന മട്ടില്‍ നാടകസംഘം, രംഗസജ്ജീകരണങ്ങളുമായി കുട്ടന്‍, ഉറക്കം കളയാന്‍ കട്ടന്‍കാപ്പിയുമായി അമ്മമ്മാര്‍, വേഷവിധാനങ്ങളുമായി മറ്റുള്ളവര്‍..... എല്ലാം റെഡി. ആള്‍ സെറ്റ് റ്റു ഗോ.

ആദ്യ പരിപാടി സൂരജിന്റെ ഡാന്‍സ് ആയിരുന്നു. ഞങ്ങള്‍ വിചാരിച്ചതിലധികം നന്നായിരുന്നു യുവ മിദുന്‍ചക്കര്‍ത്തി. ഹിറ്റായ ഒരു പാട്ടായതിനാല്‍ കാണികളും ആസ്വദിച്ചു.
**********************************
ഇനി നടക്കാനുള്ളത് നാടകമാണ്.

വായനക്കാരുടെ ഓര്‍മ പുതുക്കാന്‍വേണ്ടി കഥാപാത്രങ്ങളെയും താരങ്ങളെയും ഒന്നുകൂടി പരിചയപ്പെടുത്താം, കാരണം ഇനി പറയാന്‍ പോകുന്നതെല്ലാം കഥാപാത്രങ്ങളുടെ പേരിലാണ്, നടന്മാരുടെ പേരിലല്ല. ഇടക്കിടെ "അതാരാ ഇങ്ങിനെ പറഞ്ഞത്" എന്ന്‍ ചോദിക്കരുത്, പറഞ്ഞേക്കാം.

മെയിന്‍ വിദ്യാര്‍ത്ഥി - മധു. (ഇനിമേല്‍ നായകന്‍ എന്ന്‍ വിളിക്കപ്പെടും)
അദ്ധ്യാപകന്‍ - ഞാന്‍
വിദ്യാര്‍ത്ഥിയുടെ വ്യാജനായ അച്ഛന്‍ - വിധു (ഇനിമേല്‍ വ്യാജന്‍ എന്ന്‍ വിളിക്കപ്പെടും)
വിദ്യാര്‍ത്ഥിയുടെ ഒറിജിനല്‍ അച്ഛന്‍ - മധു. (ഇനിമേല്‍ നായകന്റെ അച്ഛന്‍ എന്ന്‍ വിളിക്കപ്പെടും)
മരണമറിയിക്കാന്‍ വരുന്നയാള്‍ - വിധു.
ക്ലാസിലെ മറ്റൊരു വിദ്യാര്‍ത്ഥി - സുനില്‍. (ഇനിമേല്‍ വിദ്യാര്‍ത്ഥി എന്ന്‍ വിളിക്കപ്പെടും, ഈ കുട്ടിയാണ് നായകന്റെ വികൃതിയുടെ ഇര)
ഡോക്ടര്‍ - ഏട്ടന്‍.

കഥാപാത്രങ്ങളുടെ വേഷവിധാനങ്ങള്‍ - (അന്ന്‍ പട്ടണം റഷീദ് തിരക്കിലല്ലേ, മേക്കപ്പെല്ലാം ഞങ്ങള്‍ തന്നെ)
അദ്ധ്യാപകന്‍ - ഒരു മുണ്ട് (അന്നും ഇന്നും മുണ്ട് അരയില്‍ ഉറച്ചിരിക്കാതതിനാല്‍ ഞാന്‍ വളരെയധികം ബുദ്ധിമുട്ടിയാണ് ഞാന്‍ ഈ കലാപരിപാടിക്ക് തയ്യാറെടുത്തത്), എവിടുന്നോ ഒപ്പിച്ചൊരു കണ്ണട (കണ്ണടയുടെ പവറെന്താണെന്നോ അത് സ്ത്രീയുടേതാണോ പുരുഷന്റെതാണോ എന്നൊന്നും നോക്കിയില്ല, കിട്ടിയതൊരെണ്ണം, അത്രതന്നെ)
നായകന്‍ - നടന്റെ പ്രായം വെച്ച് അന്ന്‍ ട്രൌസര്‍ പ്രായം കഴിഞ്ഞിരുന്നു. പക്ഷെ ഈ കഥാപാത്രത്തിന്റെ പൂര്‍ണതക്കുവേണ്ടി മധു ട്രൌസര്‍ ഇട്ടുവോ, ഓര്‍മയില്ല.
വിദ്യാര്‍ത്ഥി - ട്രൌസര്‍, ഷര്‍ട്ട്.
അച്ഛന്‍ - നായകന്റെ സീന്‍ കഴിഞ്ഞാല്‍ ട്രൌസറിനുമുകളില്‍ ഒരു മുണ്ട് ചുറ്റിയാല്‍ അച്ഛനായി.
ഡോക്ടര്‍ - ആ സമയത്ത് ഏട്ടന്റെ കൈവശം ആവശ്യത്തിന് പാന്റ് ഉണ്ടായിരുന്നു, പ്രശ്നമില്ല.
വ്യാജന്‍ - വേഷം പ്രസക്തമല്ല :).
*************************************

രംഗം ഒന്ന്‍ - ക്ലാസുമുറി.
സജ്ജീകരണങ്ങള്‍ - രണ്ടു കസേര, അത്രമാത്രം.
രംഗത്ത് പ്രത്യക്ഷപ്പെടുന്നവര്‍ - അദ്ധ്യാപകന്‍, നായകന്‍, വിദ്യാര്‍ത്ഥി.
അന്ന്‍ കേരളത്തിലൊരിടത്തും കുട്ടികള്‍ കസേരയിലിരിക്കുന്ന ഏര്‍പ്പാടില്ലായിരുന്നു. അങ്ങിനെ രണ്ടു കുട്ടികള്‍ (അതും കസേരയിലിരിക്കുന്ന) മാത്രമുള്ള, ബ്ലാക്ക് ബോര്‍ഡില്ലാത്ത ഒരു ക്ലാസുമുറി കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ചത് ഞങ്ങളാണ്.
നായകന്‍ വിദ്യാര്‍ത്ഥിയുടെ പേന എടുക്കുന്നു. അത് നായകനും വിദ്യാര്‍ത്ഥിയും തമ്മില്‍ സംസാരത്തിനിടവരുത്തുന്നു. അദ്ധ്യാപകന്‍ രണ്ടുപേരെയും ചോദ്യം ചെയ്യുന്നു. നായകന്റെതാണ് കുരുത്തക്കേടെന്നു മനസിലാക്കുന്ന അദ്ധ്യാപകന്‍ "നാളെ അച്ഛനെ വിളിച്ചുകൊണ്ടുവന്നതിനുശേഷം ക്ലാസില്‍ കയറിയാല്‍ മതി" എന്ന ശാസനയോടെ നായകനെ പറഞ്ഞയക്കുന്നു.
അവതരണം നന്നായി, തുടക്കത്തിലെ ടെന്‍ഷന്‍ ഒഴിഞ്ഞുകിട്ടി.
യവനിക താഴ്ന്നു, സോറി, ഉയര്‍ന്നു.
++++++++++++++++++++++++++++

രംഗം രണ്ട് - പഴയ "കുട്ടികള്‍ കസേരയിലിരിക്കുന്ന കേരളത്തിലെ ആദ്യത്തെ" ക്ലാസുമുറി തന്നെ. ഇത്തവണ അദ്ധ്യാപകന്‍ ഒരേയൊരു കുട്ടിക്കുവേണ്ടി ക്ലാസെടുക്കുന്നു.
വ്യാജനും നായകനും കൂടി ക്ലാസിലേക്ക് വരുന്നു. നായകന്റെ പ്രവൃത്തിയില്‍ തനിക്ക് ഖേദമുണ്ടെന്നും നിരുപാധികം മാപ്പുചോദിക്കുന്നുവെന്നും വ്യാജന്‍ അദ്ധ്യാപകനെ അറിയിക്കുന്നു. ഇനിയൊരിക്കല്‍ കൂടി ഇജ്ജാതി നന്പരെടുത്താല്‍ നായകന് കിട്ടാവുന്ന ശിക്ഷ എന്തെന്ന് അദ്ധ്യാപകന്‍ വ്യാജനെ അറിയിക്കുന്നു. "അതൊന്നുമുണ്ടാവില്ല സാര്‍, ഇനിയവന്‍ പ്രശ്നമുണ്ടാക്കില്ല" എന്ന്‍ വ്യാജന്‍ ഉണര്‍ത്തിക്കുന്നു.
യവനിക വീണ്ടും "ഉയരുന്നു"

അന്നൊക്കെ ശിവരാത്രിക്ക് സ്പെഷല്‍ ആയി തേഡ് ഷോ പതിവായിരുന്നു തിയേറ്ററുകളില്‍. അന്ന്‍ തേഡ് ഷോ കഴിഞ്ഞു പോകുന്ന ചിലര്‍ "അവ്വ്വോ.... നാഡഗാണ്???... ന്നാ നോക്കിക്കളയാ....." എന്ന ചിന്തയോടെ മതിലിനുചുറ്റും നിന്നു. അങ്ങിനെ വീടിനുമുന്പില്‍ നല്ല ജനക്കൂട്ടം. ഞങ്ങള്‍ക്ക് കൂടുതല്‍ "ആരാധകര്‍", ആവേശത്തിനിനിയെന്തുവേണം.
+++++++++++++++++++++++++++

രംഗം മൂന്ന്‍ - പൊതുവഴി. (ഇവിടെയാണ് നാടകത്തിലെ ടേണിങ് പോയിന്റ്)
രംഗസജ്ജീകരണങ്ങള്‍ക്കായി അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ക്ലാസിലെ രണ്ടു കസേരകള്‍ എടുത്തുമാറ്റിയാല്‍ റോഡായി. (അല്ലെങ്കിലും സ്കൂളും പൊതുവഴിയും തമ്മില്‍ അത്രയേ വ്യത്യാസമുള്ളൂ എന്ന്‍ ആവശ്യത്തിലധികം വിദ്യാഭ്യാസം കിട്ടിയവരും ഒട്ടും കിട്ടാത്തവരും പറയും, അതത്ര കാര്യമാക്കേണ്ട)
വഴിയിലൂടെ നടന്നു പോകുന്ന ആളെ ലോറി ഇടിക്കണം. നായകന്റെ അച്ഛന്‍ ഇടി കൊണ്ടുവീഴാന്‍ റെഡിയാണ്, ലോറിയോ?
അതിനും ഞങ്ങള്‍ വഴി കണ്ടിരുന്നു. സ്റ്റേജ് മുഴുവന്‍ ഇരുട്ടാക്കി (ലൈറ്റ് ഓഫ് ചെയ്തു). രണ്ടു കയ്യിലും ഓരോ ടോര്‍ച്ച് പിടിച്ച് ഒരാള്‍ ഓടി, അതാണ് ഞങ്ങളുടെ ലോറി (ഇതു നാട്ടുകാര്‍ക്ക് മനസിലായോ ആവോ).
നായകന്റെ അച്ഛന്‍ "ലോറി"യുടെ എതിരെ നടക്കുന്നു. "ലോറി"യും നായകന്റെ അച്ഛനും മുട്ടുന്നു. (ഒന്നു കൂടി ശക്തിയില്‍ മുട്ടിയാല്‍ നായകന്റെ അച്ഛനുപകരം ലോറി വീണേനെ). "അയ്യോ" എന്ന നിലവിളിയോടെ നായകന്റെ അച്ഛന്‍ വീഴുന്നു. ആക്സിഡന്റ് കലക്കി.
ഇനിയാണ് അദ്ധ്യാപകന്റെ മനുഷ്യകാരുണ്യപ്രവൃത്തി. നായകന്റെ അച്ഛനെ പൊക്കിയെടുക്കലാണ് ആദ്യപടി. എന്നെക്കാള്‍ തടിയും പൊക്കവും ഭാരവുമുള്ള "പാവത്തിനെ" പൊക്കിയെടുക്കാന്‍ ഞാന്‍ പെട്ട പാട്.... ഹൊ ഒന്നും പറയണ്ട. മധുവാണെങ്കില്‍ അഭിനയം ഗംഭീരമാക്കുന്ന തിരക്കില്‍ എന്റെ ശാരീരികക്ഷമതയെക്കുറിച്ച് അത്ര ചിന്തിച്ചിട്ടുണ്ടാവില്ല.

അദ്ധ്യാപകന്‍ നായകന്റെ അച്ഛനെ പൊക്കിയെടുക്കുന്നതിനിടയിലാണ് ഡോക്ടര്‍ക്ക് താന്‍ രംഗത്ത് വരാറായി എന്ന്‍ ഓര്‍മ വന്നത്. ഡോക്ടര്‍മാര്‍ എപ്പോഴും കര്‍ത്തവ്യനിരതരായിരിക്കുമല്ലോ, കര്‍ട്ടനിടുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമയൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഒരു കസേരയുമായി ഡോക്ടര്‍ രംഗത്ത് (നടുറോട്ടില്‍) പ്രത്യക്ഷപ്പെട്ടു, "ഞ്ഞി ആസ്പത്ര്യാണ്" എന്ന പ്രസ്താവനയുമായി.

ഇടിയുടെ ആഘാതത്തില്‍ വീണ് ചോരയൊലിപ്പിച്ച് കിടക്കുകയായിരുന്ന നായകന്റെ അച്ഛന് ഡോക്ടരുടെ ഈ അക്ഷമ സഹിച്ചില്ല. ആക്സിഡന്റ് ഇര അനിയന്ത്രിതമായ ദേഷ്യത്തോടെ ചാടിയെഴുന്നേറ്റു.
"ദെന്താടാ, വീണാളെ ഞീം റോട്ട്ന്ന് എട്ത്തിട്ടില്ല. അയ്ന്റെട്ക്ക് ന്താണ്ടാ ത്ര തെര്ക്ക്" എന്ന്‍ ഡോക്ടറെ നോക്കി ആക്രോശിച്ചു. അഭിനയം മുഴുവനാകാന്‍ പറ്റാതിരുന്നതിന്റെ വിഷമം മുഴുവന്‍ ആ മുഖത്തുണ്ടായിരുന്നു.
അസഹ്യതയോടെ നായകന്റെ അച്ഛന്‍ പറഞ്ഞു "അയ്യേ, ഈ സീന്‍ ഞീം എട്ക്കണം, സരിയായില്ല"

ഡോക്ടര്‍ കസേരയുമായി തിരിച്ച് ഗ്രീന്‍റൂമിലേക്ക് മടങ്ങി (രക്ഷപ്പെട്ടു എന്നും പറയാം). വീണ്ടും നായകന്റെ അച്ഛന്‍ നടപ്പ് തുടങ്ങി. വീണ്ടും ലോറി ഓടി. വീണ്ടും ഇടിച്ചു. അദ്ധ്യാപകന്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. നായകന്റെ അച്ഛനെ ഒരിക്കല്‍ക്കൂടി കഷ്ടപ്പെട്ട് പൊക്കിയെടുത്തു. ഇത്തവണ ഡോക്ടര്‍ സംയമനം പാലിച്ചു, അതിനാല്‍ നായകന്റെ അച്ഛനെ ലോറി മൂന്നാമത് ഇടിച്ചില്ല, അദ്ധ്യാപകന്റെ ഭാഗ്യം.
+++++++++++++++++++++++

രംഗം നാല്. ആശുപത്രി.
നടുറോട്ടില്‍ കസേരയിട്ടാല്‍ ആശുപത്രിയാകുമോ, ആകുമായിരിക്കാം.
അദ്ധ്യാപകനും ഡോക്ടറും മാത്രം.
രോഗിയുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍. "വേഗം എവിടെനിന്നെങ്കിലും രക്തം കൊണ്ടുവരൂ, ഓ നെഗറ്റീവാണ് വേണ്ടത്" (ഈ ഓ നെഗറ്റീവ് എന്നാല്‍ എന്താണെന്ന് എനിക്ക് അന്ന്‍ വല്യ പിടിയില്ലായിരുന്നു, നാടകത്തില്‍ സഹകരിച്ച മറ്റുള്ളവര്‍ക്ക് ഉണ്ടായിരുന്നോ എന്നറിയില്ല).
കാര്യമാത്രപ്രസക്തനായ "ഡോക്ടര്‍" തന്റെ ഡയലോഗ് ധൃതിയില്‍ പറഞ്ഞുതീര്‍ത്തശേഷം യവനികക്ക് കാത്തുനില്‍ക്കാതെ ഗ്രീന്‍റൂമിലേക്ക് മടങ്ങി. ഒരുപക്ഷെ കാണികള്‍ ഇത് ഡോക്ടര്‍ കഥാപാത്രത്തിന്റെ തിരക്കായി മനസിലാക്കിയിരിക്കാം.
+++++++++++++++++++++++++++++++++

രംഗം അഞ്ച് - ആശുപത്രി തന്നെ.
അദ്ധ്യാപകന്‍ രക്തവുമായി ഓടിക്കിതച്ച് വരുന്നു. (അന്ന്‍ കയ്യില്‍ ഒരു പൊതി ആയിരുന്നുവെന്നാണ് എന്റെ ഓര്‍മ, രക്തം പൊതിഞ്ഞുകൊടുക്കുന്ന ബ്ലഡ് ബാങ്ക്!!!!).
ദുഃഖിതനായിരിക്കുന്ന ഡോക്ടറാണ് അപ്പോള്‍ സ്റ്റേജില്‍.
"സോറി, അയാള്‍ മരിച്ചുപോയി, കുറച്ചു നേരത്തെ രക്തവുമായി വന്നിരുന്നെങ്കില്‍ അയാളെ രക്ഷിക്കാമായിരുന്നു" എന്ന്‍ ഡോക്ടര്‍ അതീവദുഃഖത്തോടെ പറയുന്നു.
കര്‍ട്ടന്‍.....
+++++++++++++++++++++++

രംഗം ആറ് - ക്ലാസുമുറി.
മരണമറിയിച്ച് ഒരാള്‍ ക്ലാസില്‍ വരുന്നു.
"സാര്‍, ഇവന്റെ അച്ഛന്‍ ഇന്നലെ ഒരു ലോറിയിടിച്ച് മരിച്ചുപോയി. ഇവനെ കൊണ്ടുപോകാനാണ് ഞാന്‍ വന്നത്" എന്ന്‍ ആഗതന്‍.
അദ്ധ്യാപകന്‍ നെടുവീര്‍പ്പോടെ "ഹൊ, അത് ഈ കുട്ടിയുടെ അച്ഛനായിരുന്നൊ? ഞാനാണയാളെ ആശുപത്രിയിലാക്കിയത്. ഈ കുട്ടിയുടെ അച്ഛനാണെന്നറിഞ്ഞിരുന്നുവെങ്കില്‍ രക്തത്തിനുവേണ്ടി ഇത്രയധികം ബുദ്ധിമുട്ടേണ്ടിവരില്ലായിരുന്നു"

ഇത്രയും പറഞ്ഞതിന് ശേഷം അദ്ധ്യാപകന് പെട്ടെന്ന്‍ ഒരു കാര്യം ഓര്‍മ വരണം. ഒരു മൂഡ് സ്വിച്ച്. അതിന് ഒരു സ്വാഭാവികത വരുത്തണം. ഞാന്‍ കണ്ണട ഒന്ന്‍ പൊക്കി ഉറപ്പിച്ചു. റിഹേഴ്സല്‍ ചെയ്യുന്പോള്‍ തോന്നാതിരുന്ന ഒരു ആക്ഷന്‍ ആയിരുന്നു അത്. സ്റ്റേജില്‍ എന്റെ ആദ്യത്തെ ഇംപ്രോവൈസേഷന്‍. ഇന്നും ആ രംഗം എനിക്ക് കൃത്യമായി ഓര്‍മയുണ്ട്.
"പക്ഷെ ഞാനയാളെ ഇതിനുമുന്‍പ് കണ്ടിട്ടില്ലല്ലോ. അപ്പോള്‍ ഇന്നലെ അച്ഛനാണെന്ന് പറഞ്ഞ് ഈ കുട്ടി കൊണ്ടുവന്നത് വേറെ ആരെയോ ആയിരുന്നു." എന്ന ഉറക്കെയുള്ള ആത്മഗതവുമായി അദ്ധ്യാപകന്‍ കുറച്ചുനേരം അങ്ങിനെ നില്ക്കുന്നു.
പെട്ടെന്ന്‍ നായകന്‍ അദ്ധ്യാപകന്റെ കാല്‍ക്കല്‍ വീഴുന്നു. "ഞാന്‍ തെറ്റുകാരനാണ് സാര്‍, ഞാനിന്നലെ കൊണ്ടുവന്നത് എന്റെ അച്ഛനേയല്ല. ഞാന്‍ എന്റെ അച്ഛന്റെ ഘാതകനാണ്. എനിക്ക് മാപ്പു തരൂ....."
+++++++++++++++++++++++++

ഈ രംഗം കഴിഞ്ഞ് തിരശ്ശീല താഴുന്പോള്‍ (ഉയരുന്പോള്‍) പ്രേക്ഷകര്‍ കയ്യടിച്ചോ? അറിഞ്ഞുകൂടാ.

ഏതായാലും ഞങ്ങളുടെ ഈ ചെറിയ സംരംഭം ശ്രദ്ധിക്കപ്പെട്ടു. പ്രതീക്ഷിച്ചതിലധികം കാണികള്‍ ഈ നാടകം കണ്ടു എന്നതുതന്നെ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വിജയമായിരുന്നു.
=================================

നാടകതിനുശേഷം വീണ്ടും കലാപരിപാടികള്‍ തുടര്‍ന്നു. സൂരജിന്റെ ഡാന്‍സ് വീണ്ടും വേദി കീഴടക്കി. ഡിസ്ക്കോ ഡാന്‍സര്‍ സിനിമയില്‍ വേറെയും പാട്ടുകളുണ്ടല്ലോ, എല്ലാ പാട്ടിനും ഡാന്‍സ് മാറ്റണമെന്ന് എവിടെയും എഴുതിവെച്ചിട്ടുമില്ല, പിന്നെന്താ പ്രശ്നം?
=================================

അവസാനം, നട്ടപ്പാതിര കഴിഞ്ഞ് എപ്പോഴോ കയ്യിലെ സ്റ്റോക്ക് തീര്‍ന്നപ്പോള്‍.....
"ഇതോടുകൂടി ഞങ്ങളുടെ ഈ കലാപരിപാടി ഇവിടെ അവസാനിക്കുന്നു. ഇത്രയും നേരം ഞങ്ങളോട് സഹകരിച്ച മാന്യ പ്രേക്ഷകര്‍ക്ക് ഞങ്ങള്‍ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു" എന്ന അനൌണ്സ്മന്റില്ലാതെ വളരെ ലളിതമായ രീതിയില്‍ "കയ്ഞ്ഞു" എന്ന്‍ പറഞ്ഞ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടു.
*****************************************

അന്നത്തെ പ്രായവും വിവരവും ലോകപരിചയവും വെച്ച് ഞങ്ങള്‍ ചെയ്തത് വലിയൊരു കാര്യം തന്നെയായിരുന്നു. തിരിഞ്ഞുനോക്കുന്പോള്‍ ഓര്‍ത്തുചിരിക്കാന്‍ ഒരുപാട് പാകപ്പിഴകളും ഈ സംരംഭത്തിലുണ്ടായിരുന്നു. രണ്ടുപേര്‍ മാത്രമുള്ള ക്ലാസ് (പേരിനെങ്കിലും കുറച്ചുപേരെക്കൂടി ഇരുത്താമായിരുന്നു), രണ്ടുതവണ നടത്തിയ ആക്സിഡന്റ് (ഓണ്‍ സ്റ്റേജ് റീടേക്ക്, മുതിര്‍ന്നവരുടെ നാടകമായിരുന്നെങ്കില്‍ അടി എപ്പ കിട്ടീന്ന്‍ ചോയ്ച്ചാ മതി) അദ്ധ്യാപകനെക്കാള്‍ വലിയ വിദ്യാര്‍ത്ഥി...... ഓര്‍ക്കുന്പോള്‍ ഒരു രസം.

*****************************************

ഈ വിജയത്തില്‍ നിന്നും ആവേശമുള്‍ക്കൊണ്ട് അടുത്ത വര്‍ഷവും നാടകസംഘം ഒത്തുചേര്‍ന്നു.
ഇത്തവണ കയ്യില്‍ കിട്ടിയത് "ദാവീദും ഗോലിയാത്തും" എന്ന നാടകമാണ്.
താരനിര്‍ണയം നടത്തി.

ദാവീദ് - മധു
ഗോലിയാത്ത് - വിധു.
ഇസ്രായേലിലെ രാജാവ് - ഞാന്‍.

രാജാവിനെക്കാള്‍ വലിയ, ഗോലിയാത്തിനേക്കാള്‍ വലിയ ദാവീദും സംഘവും നാടകത്തിന് തയ്യാറെടുത്തുതുടങ്ങി.

ശിവരാത്രിനാള് വന്നു. ഈ ശിവരാത്രിക്കും ജനങ്ങളെ ആവേശഭരിതരാക്കാന്‍ പോന്ന കഥയുമായി ഞങ്ങള്‍.....

ഒരേയൊരു കുഴപ്പമേയുള്ളു. അത് ശിവരാത്രിനാള് രാവിലെ ഞങ്ങള്‍ക്ക് മനസിലായി.

അന്ന്‍ നടത്തിയ റിഹേഴ്സലില്‍ ഒരു കാര്യം വ്യക്തമായി.

ഗോലിയാത്ത് മാത്രമാണ് തന്റെ ഡയലോഗ് പഠിച്ചിട്ടുള്ളത്. അതും തന്റെ ആദ്യഡയലോഗ് മാത്രം. ബാക്കിയാരും ഒന്നും പഠിച്ചിട്ടില്ല.

**************************************

അങ്ങിനെ നാടകകന്പനി പൂട്ടി (തുറന്നാലല്ലേ പൂട്ടേണ്ടതുള്ളൂ എന്ന അസൂയാലുക്കളുടെ ചോദ്യം ഞങ്ങള്‍ തൃണവല്‍ഗണിക്കുന്നു)
പിന്നീടൊരിക്കലും ഞങ്ങള്‍ ശിവരാത്രിക്ക് ഉറക്കമൊഴിച്ചിട്ടില്ല.
കഷ്ടം...... കലാകേരളത്തിന്റെ നഷ്ടം!!!!!!!!!!!

ഇല്ലാത്ത നാടകകന്പനിയുടെ കളിക്കാനിടയില്ലാത്ത നാടകത്തിന്റെ ബുക്കിങ്ങിന് സമീപിക്കുക....
അപ്പൂട്ടന്‍.

Thursday, September 18, 2008

മലയാളം സിനിമാ മാനിഫെസ്റ്റൊ - ഭാഗം ഒന്ന്.

ഇതിത്തിരി പഴയതാണ്, കുറച്ച് കാലം മുന്പ് എന്റെ കൂട്ടുകാര്‍ക്കയച്ചത്. ഇത്തിരി ഔട്ട്ഡേറ്റഡ് ആണോ എന്നറിയില്ല, എന്തായാലും മലയാളസിനിമയ്ക്ക് എന്റെ വക കിടക്കട്ടെ ഒരു സമ്മാനം.

ഞാന്‍ 17 സിനിമകള്‍ സംവിധാനം ചെയ്യാന്‍ പോകുന്ന വിവരം നിങ്ങളെ അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. വളരെയധികം വിജയസാധ്യതയുള്ള ഒരു ഫോര്‍മുലയാണിത്. ഒരു ടെംപ്ലേറ്റ് കഥ ഉണ്ടാക്കി അതില്‍ നിന്നാണ് ഈ 17 സിനിമകള്‍ ഉണ്ടാക്കുന്നത്.

എല്ലാം സഹിക്കുന്ന കുടുംബനാഥന്‍ പണ്ടുമുതല്‍ക്കെ മലയാളികളുടെ ഇഷ്ടകഥാപാത്രമാണ്. വില്ലനായി (സോറി, മറ്റുള്ളവരുടെ സ്വാധീനത്തില്‍ പെട്ട് വില്ലന്‍ സ്വഭാവമായി) ഒരു അടുത്ത ബന്ധു ഉണ്ടെങ്കില്‍ പടം ഓടും, നൂറും ഇരുനൂറും തികച്ചാലും കിതക്കില്ല. ഞാനും ആ വഴിക്കൊന്ന്‍ നോക്കട്ടെ.
ടെംപ്ലേറ്റ് കഥ താഴെ കൊടുക്കുന്നു. ഇതിന്റെ കോപ്പി എന്റെ കയ്യില്‍ റൈറ്റ് ചെയ്തിട്ടുണ്ട്. കോപ്പിറൈറ്റ് ഉള്ള സാധനം കോപ്പിയെടുക്കാന്‍ കോപ്പുകൂട്ടുന്ന ഗോപുക്കുട്ടന്മാരെ, ജാഗ്രതൈ, വെവരവറിയും.

നിയമങ്ങള്‍ -
ഏതൊരു മാനിഫെസ്റ്റോയിലും കാണുമല്ലോ ചില നിയമങ്ങള്‍. ഇത്തരം സിനിമകളുടെ നിയമാവലി താഴെ കൊടുത്തിരിക്കുന്നു.

  1. സിനിമയ്ക്ക് ഒറ്റവാക്ക് പേരുകളായിരിക്കണം. അത് നായകന്റെ പേരുതന്നെ ആയാലും കുഴപ്പമില്ല. കുറച്ച് സെന്റി ഉള്ള അല്ലെങ്കില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്ന പേരുകളാണെങ്കില്‍ ജോര്‍. തകര്‍ച്ച, പകര്‍ച്ച തുടങ്ങി രാമേട്ടന്‍, ഗോപാലേട്ടന്‍ തുടങ്ങിയ പേരുകള്‍.
  2. നായകനും വില്ലനും ഒരേ ജാതിക്കാരോ മതത്തിലുള്ളവരോ ജോലിയിലുള്ളവരോ ആയിരിക്കണം.
  3. നായകനും സഹോദരങ്ങള്‍ക്കുമിടയില്‍ സാമാന്യം നല്ല പ്രായവ്യത്യാസം വേണം.
  4. നായകന്‍ ഉന്നതകുലജാതനായിരിക്കുന്നതാണ് ഉത്തമം. ഐഡിയലി പേരിന്റെ അറ്റത്ത് വാലുള്ള ജാതി. വലിയൊരു തറവാട്ടിലാണ് ജനനമെങ്കില്‍ സൂപ്പര്‍.
  5. നായകന്റെ പേര് പഴമയുള്ള പേരായിരിക്കണം. "അജു" "കുജു" "വിജു" "സജു" തുടങ്ങിയ പേരുകള്‍ നിഷിദ്ധം. സാധാരണയായി ദൈവനാമങ്ങളാണ് നല്ലത്. രാഘവന്‍, നീലകണ്ഠന്‍, പരമേശ്വരന്‍, ഗോപാലകൃഷ്ണന്‍ തുടങ്ങിയ പേരുകള്‍. പേരിനറ്റത്ത് ജാതിപ്പേരുകൂടി വെയ്ക്കാമെങ്കില്‍ നല്ലത്. മറിച്ചായാല്‍ തറവാട്ടുമഹിമ കുറഞ്ഞേക്കാം.
  6. വരിക്കാശ്ശേരി അല്ലെങ്കില്‍ ഒളപ്പമണ്ണ മന നേരത്തെ ബുക്ക് ചെയ്തിരിക്കണം.
  7. ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത എന്നിവരുടെ ഡേറ്റ് അല്ലെങ്കില്‍ ഫോട്ടോ സംഘടിപ്പിച്ചിരിക്കണം.
  8. നായകനും സഹോദരങ്ങളും വള്ളുവനാടന്‍ ഭാഷ തന്നെ ഉപയോഗിക്കണം. അതാണ് സിനിമ ഓടാന്‍ ഉത്തമം.

കഥാപാത്രങ്ങള്‍.

കഥാപാത്രങ്ങളെ ഒന്നു വിശദീകരിക്കാം. സിനിമാക്കഥ മനസിലാക്കാന്‍ ഇതുപകരിക്കും.

ഏട്ടന്‍ അഥവാ കഥാനായകന്‍.

ഇപ്പോള്‍ നായകന്‍ ഒരു ഏട്ടനാണ്. (താരങ്ങള്‍ സ്വന്തം പ്രായത്തിനനുസരിച്ച് റോളുകള്‍ ഏറ്റെടുക്കാന്‍ തുടങ്ങി‌യാല്‍ അച്ഛനാക്കാം. അവര് സമ്മതിക്കണ്ടേ. അതിനാല്‍ തല്‍ക്കാലം ഏട്ടനേ വഴിയുള്ളൂ.)

നായകന് ഒരു ഭൂതകാലം ഉണ്ട്. വില്ലന്റെ കുബുദ്ധിയാലോ സ്വന്തം കുടുംബക്കാരുടെ (മിക്കവാറും അച്ഛനായിരിക്കും പ്രതി) കയ്യിലിരിപ്പ് കാരണമോ തകര്‍ന്നടിഞ്ഞ ഒരു കുടുംബം മുഴുവന്‍ ചുമലിലേറ്റേണ്ടിവന്ന കഷ്ടകാലം. നന്നേ ചെറുപ്പത്തില്‍ തന്നെ പ്രരാബ്ദ്ധങ്ങളുടെ നടുവിലേക്ക് എടുത്തെറിയപ്പെട്ടതാണ് ഈ ജന്മം.

നായകന്റെ വര്‍ത്തമാനകാലത്ത് താരതമ്യേന ഭേദപ്പെട്ട അവസ്ഥയാണ്. നാട്ടുകാര്‍ക്കെല്ലാം ........ഏട്ടനാണ് (ഇവിടെ വള്ളുവനാടന്‍ ഭാഷയാണെങ്കില്‍ ഏട്ടന്‍ വിളിക്ക് ഒരു സുഖം ഇല്ലേ). കരയില്‍ പ്രമാണിയാണ്. ദുശ്ശീലങ്ങളില്ല. സാന്പത്തികമായി ഭദ്രമാണ് അവസ്ഥ (പുറത്തുള്ളവര്‍ക്കെങ്കിലും).

നായകന്റെ പ്രത്യേകതകള്‍ - നേരത്തെ പറഞ്ഞ പ്രാരാബ്ദ്ധങ്ങള്‍ കാരണം വിദ്യാഭ്യാസം ഇത്തിരി കുറവാണ് നായകന്. വിദ്യാഭ്യാസമില്ലെങ്കിലും മറ്റെല്ലാ അഭ്യാസങ്ങളും കൈമുതലായുണ്ട്. തറവാട് മുഴുവന്‍ ചെറുപ്പത്തിലേ കുളം തോണ്ടിയതിനാല്‍ ഏതാണ്ട് ഒരു മുപ്പത്തഞ്ച് വയസു വരെ (മമ്മൂട്ടിയോ മോഹന്‍ലാലോ ഇതിലും ചെറുപ്പമായാല്‍ കടുപ്പമല്ലേ) കഷ്ടപ്പെട്ടാണ് ജീവിച്ചത്. ഈ കാലയളവില്‍ തറവാട്ടിലായിരിക്കണമെന്നില്ല ജീവിതം. പക്ഷെ ഇപ്പോള്‍ തറവാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുന്നു നായകന്‍ (വരിക്കാശ്ശേരി അല്ലെങ്കില്‍ ഒളപ്പമണ്ണ മന റെഡി, ഈ തറവാടുകള്‍ കിട്ടിയില്ലെങ്കില്‍ മാത്രം വേറെ വീടന്വേഷിക്കുക). നായകന്റെ സാന്പത്തികസ്ഥിതി അനുസരിച്ച് വീട്ടില്‍ നിലവിളക്ക്, ചാരുകസേര, ആട്ടുകട്ടില്‍, കാര്‍, ആന, തറവാട്ടുവക അന്പലം, കുളം എന്നിവയൊക്കെ ചേര്‍ക്കാം. ആരോഗ്യപരമായി നാലഞ്ചുപേരെ അടിച്ചുനിരത്തും, ആവശ്യത്തിന് മാത്രമെ ഇതു പ്രയോഗിക്കൂ എന്ന വാശിയുണ്ട്. നാട്ടുകാരുടെ കണ്ണിലുണ്ണിയാണെങ്കിലും വീട്ടില്‍ കര്‍ക്കശക്കാരനാണ് നായകന്‍, സ്നേഹം കാണിക്കില്ല. മിണ്ടിയാല്‍ പൈസക്കണക്ക്, അല്ലെങ്കില്‍ പ്രാരാബ്ദ്ധക്കണക്ക്. അനിയന്‍ അല്ലെങ്കില്‍ അനിയത്തി ഏട്ടന്റെ അദൃശ്യസ്നേഹം കാണില്ല, പലപ്പോഴും.

താരം - സംശയമെന്ത്, മമ്മൂട്ടി അല്ലെങ്കില്‍ മോഹന്‍ലാല്‍. വേറെ ആരഭിനയിച്ചാലും പടം വെറും പോസ്റ്ററില്‍ മാത്രം ഓടും എന്നതിന് ചരിത്രം സാക്ഷി.

മെയിന്‍ അനിയന്‍ അഥവാ അനിയത്തി (അല്ലെങ്കില്‍ അടുത്ത ബന്ധു.)

ഏട്ടാ എന്ന്‍ നീട്ടിവിളിക്കാന്‍ മാത്രമല്ല ഈ കഥാപാത്രം. കഥയിലെ പ്രധാനപ്പെട്ട ട്വിസ്റ്റ് ഈ വകുപ്പില്‍ നിന്നാകുന്നു. ഈ കഥാപാത്രം അനിയനാണെങ്കില്‍ ഏട്ടനെപ്പോലെ നിരക്ഷരകക്ഷി അല്ല, വിദ്യാഭ്യാസമുണ്ട്. വക്കീലോ പോലീസോ എംബിഏ ബിരുദക്കാരനോ എന്തുമാവാം. (വിവരമില്ലെന്ന് നായകന്‍ പിന്നീട് തെളിയിക്കും). അനിയത്തിയാണ് ഈ ചുമതല നിര്‍വഹിക്കുന്നതെങ്കില് വിദ്യാഭ്യാസം പ്രസക്തമല്ല. ഇപ്പക്കെട്ടും എന്ന പ്രതിജ്ഞയുമായി ഇരുന്നുകൊടുത്താല്‍ മതി.

താരം - ആരുമാവാം. പ്രൊഡ്യൂസറുടെ മകന് അല്ലെങ്കില്‍ മകള്‍ക്ക് ഒരു ചാന്‍സ് കൊടുക്കാം. ഇപ്പോള്‍ കൂടുതല്‍ മാര്‍ക്കറ്റ് ഇന്ദ്രജിത്തിനാണെന്നു തോന്നുന്നു.

സഹ അനിയന്‍/അനിയത്തി
അത്യാവശ്യമില്ല. പക്ഷെ മൂക്കുപിഴിയാനോ കുന്നായ്മ പറയാനോ ഇത്തരത്തില്‍ ഒരു കഥാപാത്രം ഉള്ളത് അമ്മ കഥാപാത്രത്തിന് ഒരു ആശ്വാസമായിരിക്കും. കുറച്ച് പണി അങ്ങോട്ട് ഓഫ് ലോഡ് ചെയ്യാമല്ലോ.

ഇവിടെ രണ്ടുതരം കഥാപാത്രങ്ങളണ്ടാവാം. നല്ലതും തരികിടയും.

തരികിടയാണെങ്കില്‍ എടത്തിയോ അനിയത്തിയോ ആവാം. (ഏടത്തിയാണെങ്കില്‍ ഓപ്പോളേ എന്ന്‍ വിളിക്കാനുള്ള ചാന്‍സ് കിട്ടും, വെറുതെ കളയണോ) ആര്‍ത്തിയുള്ള വിഭാഗം. സദാസമയവും തനിക്കായി ചെലവാക്കിയ സ്ത്രീധനക്കണക്ക് ഓര്‍ത്തുവെച്ചു നടക്കും. ഭര്‍ത്താവായി ഉപ്പുമാങ്ങയുടെ ഷേപ്പില്‍ മുഖമിരിക്കുന്ന ഒരു ഭര്‍ത്താവും കാണും. ഈ സഹോദരിയുടെ മക്കള്‍ക്കും മരുമക്കള്‍ക്കും അമ്മായിയമ്മക്കും പിന്നെ ആ ഏരിയയിലുള്ള എല്ലാവര്‍ക്കും ചെലവിനുകൊടുക്കുന്നത് നമ്മുടെ സര്‍വ്വംസഹനായ നായകനാകുന്നു. അളിയന്‍ ഉപ്പുമാങ്ങക്ക് തന്റെ തട്ടുകട ഒന്ന്‍ മെച്ചപ്പെടുത്തി താജ് ഹോട്ടല്‍ പണിയണമെന്ന ആഗ്രഹം കൂടിയുള്ളതിനാല്‍ പെങ്ങള്‍ക്ക് സ്ത്രീധനക്കണക്ക് അല്ലാതെന്ത് ചിന്ത.

തരികിടവേഷത്തില്‍ അനിയന് വലിയ സ്കോപ്പില്ല, എന്തെന്നാല്‍ പുരുഷധനം കേരളത്തില്‍ ആരും ഇതുവരെ കണക്കുപറഞ്ഞു വാങ്ങിയതായി കേട്ടിട്ടില്ല.

പാവം അനിയന്‍/അനിയത്തി വകുപ്പിലുള്ള കഥാപാത്രം വില്ലത്തരം ഒട്ടുമില്ലാത്ത പാവമാണ്. ഏട്ടന്‍ പറയുന്നതിന് അപ്പുറമൊന്നുമില്ല. ഇവിടെയും അധികം കാണാവുന്നത് അനിയത്തിമാരേയാണ്. ഞാനടക്കമുള്ള അനിയന്‍വര്‍ഗ്ഗം ഒരിക്കലും നല്ലവരാകാനിടയില്ലല്ലോ. ഇനി അഥവാ ഉണ്ടെങ്കില്‍ത്തന്നെ അനിയന്റെ റോള്‍ മെയിന്‍ അനിയനെ ചീത്തവിളിക്കുക, ഇടക്കിടെ വില്ലന്റെ അടികൊള്ളുക തുടങ്ങിയ കലാപരിപാടികളില്‍ ഒതുങ്ങും. വേണമെങ്കില്‍ ഈ താരത്തിനെ ക്ലൈമാക്സിന്റെ അടുത്തെവിടെയെങ്കിലും വെച്ച് കാച്ചിക്കളയാം, വില്ലന്റെ ക്രൂരതയ്ക്ക് ഉദാഹരണമായിട്ട്. നെഞ്ചത്തടിക്കരച്ചില്, മൂക്കുപിഴിയല് തുടങ്ങിയവയ്ക്ക് ഉചിതം.

ഇതത്ര അത്യാവശ്യമുള്ള കഥാപാത്രമല്ല, പ്രത്യേകിച്ച് മൂക്കുപിഴിയാന്‍ അമ്മയുള്ള സ്ഥിതിക്ക്.

താരം - തരികിടറോളില്‍ ഏറ്റവുമധികം നന്നാവുക ബിന്ദുപണിക്കരായിരിക്കും. പാവം റോളില്‍ 18 വയസു തോന്നിക്കുന്ന ആരെയും അനിയത്തിയാക്കാം. അനിയനായി ബൈജു, സുധീഷ്‌, വിജയകുമാര്‍ തുടങ്ങിയവരെ പരിഗണിക്കാവുന്നതാണ്.
അമ്മ/അച്ഛന്‍

ജീവിച്ചിരിക്കണമെന്നില്ല. ഫോട്ടോ ആയാലും മതി. പക്ഷെ സാന്നിധ്യം അത്യാവശ്യം തന്നെ.

നായകന്റെ എല്ലാ പ്രശ്നങ്ങളും അറിയുമായിരിക്കാം, ഇല്ലായിരിക്കാം. ഏതായാലും ചായ്‌വ് കൂടുതലും മെയിന്‍ അനിയന്റെ നേര്‍ക്കായിരിക്കും. ഏട്ടനോട് സ്നേഹമില്ലെന്നല്ല, കുടുംബനാഥന്‍ എന്ന നിലയ്ക്ക് അധികം കേറി ഇടയാറില്ല (അധികാരപരിധിയില്‍ കൈ കടത്താറില്ല എന്നര്‍ത്ഥം). ഈ കഥാപാത്രവും രുചിക്ക് വിനാഗിരി എന്ന പോലെ "വേണമെങ്കില്‍ ആവാം". സെന്റി ഇത്തിരി കൂട്ടാനാണ് ഉദ്ദേശമെങ്കില്‍ നായകന്റെ കുട്ടിക്കാലത്ത് തന്നെ ഈ താരത്തെ വധിക്കാം, വില്ലന്റെ ക്രൂരത കൂട്ടുകയുമാവാം.

താരം - അമ്മ റോളാണെങ്കില്‍ കവിയൂര്‍ പൊന്നമ്മ, അല്ലെങ്കില്‍ കെപിഎസി ലളിത. ഇവര്‍ രണ്ടുപേരും തിരക്കിലാണെങ്കില്‍ മിക്കവാറും അമ്മയെ സിനിമ തുടങ്ങുന്നതിനുമുന്പുതന്നെ കൊല്ലേണ്ടിവരും. അച്ഛന്‍ റോളിന് നടന്മാര്‍ ധാരാളമുണ്ട്.

മനസ്സാക്ഷിബാങ്ക്

ധാരാളം സിനിമകളില്‍ സഹറോളുകള്‍ ചെയ്ത് തഴക്കവും പഴക്കവും വന്ന ഒരു നടനായിരിക്കണം ഈ റോളില്‍.

നായകന്റെ ഉറ്റചങ്ങാതിയാണ്. എല്ലാ ദുഃഖവും അറിയുന്നവന്‍, സഹചാരി. പണ്ടെങ്ങോ നായകന്‍ നശിച്ച് നാറാണക്കോലില്‍ ട്രപ്പീസുകളിക്കുന്പോള്‍ താങ്ങും തണലുമായി നിന്നവന്‍. ഇപ്പോള്‍ പ്രധാനജോലി വളിപ്പടിക്കലാണ്, പണ്ടത്തെ ഉപകാരം ഓര്‍ത്ത് മാത്രം നായകന്‍ സഹിക്കുന്നു ഇയാളെ. അവിടിത്തിരി തമാശ (ചിരിച്ചോളൂ), ഇവിടിത്തിരി സെന്റി (കരഞ്ഞോളൂ), കിട്ടിയ ചാന്‍സില്‍ സാരോപദേശം (ചിന്തിച്ച് തീസിസെഴുതിക്കോളൂ) ..... അതാണ് സ്ക്രീനില്‍ വരുന്പോള്‍ ഇദ്ദേഹത്തിന് പറഞ്ഞിട്ടുള്ളത്.

താരം - മ്മടെ ഇരിങ്ങാലക്കുടക്കാരന്‍ റെഡ്യല്ലേ. ജഗതിയായാലും ഒപ്പിക്കാം.

നായകന്റെ ബാക്കി കുടുംബാംഗങ്ങള്‍ - ഇവര്‍ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല, പക്ഷെ നായകന്റെ വിഷമഘട്ടത്തില്‍ ഏതെങ്കിലും പക്ഷം പിടിക്കണം.

തമാശക്കാരന്‍

മനസ്സാക്ഷിബാങ്ക് ഈ ജോലി എറ്റെടുക്കും സാധാരണഗതിയില്‍. പക്ഷെ അങ്ങോര്‍ക്ക് ആരെയെങ്കിലും അടിക്കണമെങ്കില്‍ അതിനായി ഒരു തമാശക്കാരനും വരും. എപ്പോഴും മനസ്സാക്ഷിബാങ്കുമായി സരസസംഭാഷണത്തിലായിരിക്കും ഈ പാത്രം.

താരം - ഇപ്പോള്‍ സുരാജ് വെഞ്ഞാറമൂട്, ബിജുക്കുട്ടന്‍ തുടങ്ങിയവര്‍ക്കാണ് മാര്‍ക്കറ്റ്. നായകന്‍ മമ്മൂട്ടിയെങ്കില്‍ തമാശക്കാരന്‍ സുരാജ് തന്നെ എന്നാണല്ലോ ഇപ്പോള്‍ അവസ്ഥ, അതിനാല്‍ ചോയ്സ് പോരാ.

ഭാര്യ/കാമുകി

നായകന്റെ ഇടംകൈ ആണെങ്കിലും ഈ കഥാപാത്രത്തിന് ഒരു ലോഡ് ഗ്ലിസറിന്‍ ചെലവാക്കുക എന്നതില്‍ക്കവിഞ്ഞ് ഒന്നും ചെയ്യാനില്ല. ശോകഗാനരംഗങ്ങളിലാണ് ആകെ ജോലി വരുന്നത്. നായകന്റെ പ്രായവും വൈവാഹികപദവിയും അനുസരിച്ച് കുട്ടികളുടെ എണ്ണം തീരുമാനിക്കാം.

താരം - ഇന്ന്‍ ആര്‍ക്കാണോ മാര്‍ക്കറ്റ്, അവരെ വിളിക്കൂ.

വില്ലന്‍ - ഇതാ വരുന്നു ട്വിസ്റ്റര്‍ (എന്നുവെച്ചാല്‍ ട്വിസ്റ്റുണ്ടാക്കുന്നവന്‍ ആരോ അവന്‍)

നായകന് ഇടിക്കാന്‍ പാകത്തില്‍ നിന്നു കൊടുക്കണം. ഇത് പുരുഷജന്മം തന്നെ വേണമെന്നില്ല. സ്ത്രീ കഥാപാത്രമാണെങ്കില്‍ നായകന്‍ ഇടിക്കില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

നായകനും വില്ലനും തമ്മില്‍ എന്തെങ്കിലും തരത്തില്‍ ബന്ധം കാണും. ഒന്നിച്ച് ഒരേ ഗ്രാമത്തില്‍ വളര്‍ന്നവര്‍, അല്ലെങ്കില്‍ ഒരേ തൊഴിലിലുള്ളവര്‍ അതുമല്ലെങ്കില്‍ കുടുംബത്തിലോ നാട്ടിലോ പ്രമാണിത്തം ഉള്ളവര്‍.... അങ്ങിനെ എന്തെങ്കിലും.

ഭൂതകാലത്ത് വില്ലന്‍ നായകനെ കണക്കറ്റ് പീഡിപ്പിച്ചവനാണ്. വില്ലനും നായകനും സമപ്രായക്കാരാണെങ്കില്‍ കുട്ടിക്കാലത്ത് മണ്ണപ്പം ചുടുന്നതിനിടയില്‍ അടിയുണ്ടാക്കി നായകനെ നാടുകടത്തിയിരിക്കും, ഇവിടെ നായകന്റെ അച്ഛനും പങ്കുണ്ടായിരിക്കും. വില്ലന്റെയോ അല്ലെങ്കില്‍ വില്ലന്റെ അച്ഛന്റെയോ ക്രൂരകൃത്യങ്ങള്‍ കാരണമാണ് നായകന്‍ നേരത്തെ പറഞ്ഞ കോലില്‍ ട്രപ്പീസുകളിച്ചത്. എന്തൊക്കെയായാലും നായകന്റെ കുട്ടിക്കാലം മുതല്‍ക്കുതന്നെ നായകനും വില്ലനും തമ്മില്‍ ബുഷും ലാദനും പോലെ ഐക്യമുള്ളവരാണ്, ചൊറിയാന്‍ കിട്ടുന്ന ഒരു അവസരവും പാഴാക്കില്ല.

വര്‍ത്തമാനകാലത്ത് വില്ലന്‍ നായകന്റെ ഒരു പടി താഴെയാണ്. സാന്പത്തികമായി മാത്രം നായകനുമായി കട്ടയ്ക്ക് കട്ട പിടിക്കാന്‍ കെല്‍പ്പുള്ളവന്‍. നായകന്റെ ഒരു പടി താഴെയാണ് വില്ലന്റെ കറന്റ് സ്റ്റാറ്റസ്. അത്രയ്ക്കങ്ങ് ക്ലച്ച് പിടിക്കുന്നില്ല. വില്ലന്റെ വളര്‍ച്ചയില്‍ ഒരേയൊരു തടസ്സം നായകനാണ്. എത്ര നല്ല ഗുഡ് നൈറ്റ് വെച്ചിട്ടും വില്ലന്റെ ഉറക്കം അത്രയ്ക്കങ്ങ് ശരിയാവുന്നില്ല.

ചുരുക്കം ചില കേസുകളില്‍ വില്ലന്‍ വെറും വിധിയും ആവാം. അവിടെ വില്ലന്‍ എന്ന് പറയാന്‍ ഒരു ആള്‍രൂപം ഉണ്ടാവില്ല, എന്നാലും നായകന്റെ തൊണ്ടയിടറാന്‍ പാകത്തിന് ഒരു അമ്മാവനോ അമ്മായിയപ്പനോ ഒക്കെ കുനിഷ്ടുമായി റെഡിയായിരിക്കും. ഇത്തരം കഥകളില്‍ നായകന്‍ പരമ സാത്വികനായിരിക്കും.

താരം - സായികുമാര്‍, സിദ്ദിക്ക്, നാരായണന്‍ നായര്‍, സുരേഷ് കൃഷ്ണ, മേഘനാഥന്‍, റിയാസ് ഖാന്‍........

വില്ലന്റെ സഹായികള്‍ - ഇവരെ പൊതുവെ പുരുഷവില്ലനാണ് ആവശ്യം. അച്ഛനോ മകനോ സഹോദരങ്ങളോ ഒക്കെ ആവാം. (ഇതു പറയുന്പോഴാണ് ഒരു കാര്യം ഓര്‍ത്തത്. ഒട്ടുമിക്ക കഥകളിലും വില്ലന്‍, അല്ലെങ്കില്‍ വില്ലന്റെ അച്ഛന്‍ പണ്ട് കുടുംബാസൂത്രണത്തിനൊന്നും പോയിട്ടില്ല. മൂന്നോ നാലോ മക്കള്‍ കാണും, എല്ലാം തലതിരിഞ്ഞവര്‍. വെളുത്തമുണ്ട് മടക്കിനടക്കും സദാസമയവും). അഴിമതിക്കാരായ പോലീസുകാരനും കാര്യം നടത്തും. നായകന്‍ സാത്വികനാണെങ്കില്‍ പോലീസില്ല, എന്നാല്‍ അടിക്കാന്‍ ഒട്ടും മടിക്കാത്ത നായകനെങ്കില്‍ ഈ പോലീസ് കഥാപാത്രം കൂടിയേ തീരൂ. നായകന്റെ സോഷ്യല്‍ സ്റ്റാറ്റസ് അനുസരിച്ച് പോലീസുകാരന്റെ റാങ്കും കൂടും, എസൈ മുതല്‍ കമ്മീഷണര്‍ വരെയാകാം. റാങ്കെന്തോ ആകട്ടെ, പ്രധാന ജോലികള്‍ വില്ലന്റെ വീട്ടിലിരുന്നു വെള്ളമടിയും കള്ളക്കേസുണ്ടാക്കലും നായകന്റെ ഉശിരുള്ള ഡയലോഗ് കേള്‍ക്കാന്‍ പാകത്തില്‍ നിന്നുകൊടുക്കലുമാണ്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാല്‍ ഈ വര്‍ഗ്ഗത്തിന് ഒരു നിശ്ചിത എണ്ണം വെക്കരുതെന്നതാണ്. പ്രൊഡ്യൂസറുടെ കീശ വലിപ്പം അനുസരിച്ച് ഇതെത്ര വേണമെങ്കിലും ആവാം.
കുറെ ഗുണ്ടകള്‍ കൂടിയാവാം. നിര്‍ബന്ധമില്ല, എന്നാലും ഒരു വഴിക്ക് പോണതല്ലേ.


താരം - തണ്ടും തടിയുമുള്ള ആരും. ഭീമന്‍ രഘുവിനാണ് മാര്‍ക്കറ്റ്.

ഇനി കഥയിലേക്ക് കടക്കാം. അത് വഴിയേ പറയാം. പറയാന്‍ ഇത്തിര്യധികം ണ്ടേയ്.

അത് ഭാഗം രണ്ടില്‍ കാണാം

മലയാളം സിനിമാ മാനിഫെസ്റ്റൊ - ഭാഗം രണ്ട്.

സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെട്ടല്ലോ, ഇനി കഥ.

ഈ ടെംപ്ലേറ്റില്‍ ഏഴ് സെക്ഷനുകളുണ്ട്. ഇതില്‍ നിന്നാണ് 17 സിനിമകള്‍ക്കുള്ള കഥകള്‍ ഉണ്ടാക്കുന്നത്.

സെക്ഷന്‍ ഒന്ന്‍.

നായകന്റെ കുട്ടിക്കാലം. വില്ലന്‍ (അല്ലെങ്കില്‍ വില്ലന്റെ അച്ഛന്‍) നായകന്റെ അച്ഛനെ അല്ലെങ്കില്‍ കുടുംബത്തെ ഒതുക്കുന്നു (വധിക്കാലോ വിധിക്കാലോ ഒക്കെ തിരക്കഥാകൃത്തിന്റെ സൌകര്യം പോലെ). സ്വത്ത് കൈക്കലാക്കുന്നു. നായകന്‍ വഴിയാധാരം എന്ന ആധാരം (ടോംസിനോട് കടപ്പാട്) മാത്രം സ്വന്തമാക്കി ദുരിതപൂര്‍ണമായ കുട്ടിക്കാലം കഴിക്കുന്നു. നോക്കി നടത്താന്‍ വലിയൊരു കുടുംബം (അമ്മ, അനിയന്‍, അനിയത്തി അങ്ങിനെ അങ്ങിനെ), കടബാദ്ധ്യത, പ്രാരാബ്ധം.... ഇനി ഇല്ലാത്തതൊന്നുമില്ല.

സെക്ഷന്‍ രണ്ട്.

നായകന്റെ വര്‍ത്തമാനകാലം - നായകന്‍ മിടുക്കനായതിനാല്‍ കടബാദ്ധ്യതകള്‍ എല്ലാം തീര്‍ക്കുന്നു. കഠിനമായ അദ്ധ്വാനത്തിലൂടെ സ്വന്തം തട്ടകത്ത് പൊന്നുവിളയിക്കുന്നു. ഇന്നൊരു ആദരണീയനായ വ്യക്തിയാണ് നായകന്‍. വില്ലനാകട്ടെ സ്വത്തുണ്ടെങ്കിലും വെറും രണ്ടാമന്‍.

സെക്ഷന്‍ മൂന്ന്‍.

വില്ലന്‍ നായകനെ തകര്‍ക്കാന്‍ പല വഴികളും നോക്കുന്നു. ഗുണ്ടകളെ ഉപയോഗിച്ച് ആക്രമണം, പോലീസ് കേസ്, ലിറ്റിഗേഷന്‍, സ്റ്റേ, ഭീഷണി, പണ്ടെങ്ങാണ്ട് പണയം വെച്ചിരുന്ന ആധാരം ഉപയോഗിച്ച് കുടിയൊഴിപ്പിക്കല്‍ ശ്രമം...... എന്തെല്ലാം തള്ളിക്കേറ്റാമോ, അതെല്ലാം.

എന്തൊക്കെ ശ്രമിച്ചാലും വില്ലന് നായകനെ ഒരു ചുക്കും ചെയ്യാന്‍ കഴിയുന്നില്ല. നായകന്‍ ശക്തിമാനായതിനാല്‍ ഗുണ്ടകള്‍ ഭദ്രമായി അടിമേടിച്ച് ഉഴിച്ചിലും പിഴിച്ചിലുമായി കഴിയുന്നു. പോലീസുകാരന്‍ അടിയോടൊപ്പം ഡയലോഗ് കേള്‍ക്കുക കൂടി ചെയ്യുന്നതിനാല്‍ പുതിയ ജ്ഞാനസന്പത്തുമായി (എന്നാലും നന്നാവാതെ) കസേരയിലിരുന്നു അടുത്ത കള്ളക്കേസുണ്ടാക്കുന്നതിനെ കുറിച്ചോര്‍ത്ത് തല പുണ്ണാക്കുന്നു. ലിറ്റിഗേഷന്‍ മുഴുവന്‍ ജഡ്ജിയുടെ ഓഡര്‍ ഓഡറിനു മുന്നില്‍ തകര്‍ന്നിടിയുന്നു. ഭീഷണികള്‍ക്ക് മറുഭീഷണി കൊടുത്ത് നായകന്‍ കൂടെ നില്ക്കുന്ന ജനങ്ങളെ (ഷൂട്ടിംഗ് കാണാന്‍ വന്നവരുമാകാം) കയ്യടിപ്പിക്കുന്നു. പഴയ പണയാധാരം നായകന്‍ ഫുള്‍കാഷ് കൊടുത്ത് സ്വന്തമാക്കുന്നു. അങ്ങിനെ വില്ലന്റെ എല്ലാ തന്ത്രങ്ങളും തോല്‍ക്കുന്നു. (ഈ സീനുകളിലൂടെ ഐപിസി 302, 420, 707, 912 തുടങ്ങിയ വകുപ്പുകളെക്കുറിച്ച് ക്ലാസെടുത്ത് പ്രേക്ഷകരുടെ പൊതുവിജ്ഞാനം വര്‍ദ്ധിപ്പിക്കാം എന്നൊരു ഗുണം കൂടിയുണ്ട്).

സെക്ഷന്‍ നാല്.

ഇവിടെയാണ് മെയിന്‍ അനിയന്റെ പ്രസക്തി. നായകനെ തോല്‍പ്പിക്കാനുള്ള ഏക വഴി നായകന്റെ കുടുംബം തകര്‍ക്കുക മാത്രമാണെന്നുള്ള ആശയം വില്ലന്റെ കുരുട്ടുബുദ്ധിയില്‍ തെളിയുന്നു. അങ്ങിനെ വില്ലനും കൂട്ടാളികളും പുതിയൊരു പ്ലാനുമായി രംഗത്തെത്തുന്നു. നായകന്റെ അനിയന്‍ചെക്കനെ അവര്‍ വശത്താക്കുന്നു.

ഇതു പല രീതിയിലാവാം. വില്ലന്റെ പെങ്ങളെ വിവാഹം ചെയ്തുകൊടുക്കാം, വില്ലന്റെ പാര്‍ട്ണറാക്കാം, നായകന്റെ "പെരനിറഞ്ഞുനില്ക്കുന്ന" (അനിയന്‍ചെക്കന്റെയും) പെങ്ങള്‍ക്കൊരു വരനെ കണ്ടെത്താം, ഇതിന്റെയെല്ലാം കോന്പിനേഷന്‍ ശ്രമിക്കാം.... ഒന്നുമില്ലെങ്കില്‍ കുറഞ്ഞപക്ഷം നായകനെക്കുറിച്ചുള്ള പരദൂഷണം പറഞ്ഞ് അനിയന്റെ ചെവിതിന്നാം, തെറ്റിദ്ധാരണ ഉണ്ടാക്കാമെന്നര്‍ത്ഥം.

അനിയത്തി കഥാപാത്രമാണെങ്കില്‍ ഇത്രയും വെറൈറ്റി ഇല്ല. വില്ലന്റെ സഹോദരനും നായകന്റെ മെയിന്‍ സഹോദരിയും തമ്മില്‍ പ്രേമം ആണ് ഏക സാധ്യത. പെങ്ങളുടെ നന്മ മാത്രം ആഗ്രഹിക്കുന്ന നായകന്‍ സമ്മതം മൂളും, തീര്‍ച്ച.

വില്ലന്റെ റൂട്ട് ഏതായാലും അനിയന്‍ചെക്കനോടുള്ള ഉപദേശം ഒന്നുമാത്രം ലക്ഷ്യമാക്കിയാണ്. നായകന്റെ സ്വത്ത്.

സെക്ഷന്‍ അഞ്ച്.

അനിയന്‍ തന്റെ കരുക്കള്‍ നീക്കുന്നു, അഥവാ വില്ലന്‍ നീക്കിക്കുന്നു. അത്രയും കാലം സമാധാനപരമായി കഴിഞ്ഞ നായകന്റെ വീട്ടില്‍ വാഗ്വാദം, അടി, കരച്ചില്‍, മൂക്കുപിഴിച്ചില്‍ തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറുന്നു. നായകന്റെ കുടുംബാംഗങ്ങള്‍ തരം പോലെ ഇരുവശത്തുമായി നിലയുറപ്പിക്കുന്നു. ഇവിടെയാണ് അമ്മ കഥാപാത്രത്തിന്റെ ചായ്‌വ് പ്രകടമാകുന്നത്. അനിയന്റെ ഭാഗത്താണ് അമ്മയെങ്കില്‍ നായകനെ നോക്കി "നീ പണ്ടാറടങ്ങും" എന്ന്‍ അനുഗ്രഹിക്കും, ഏട്ടന്റെ ഭാഗത്താണെങ്കില്‍ ഗ്ലിസറിന്‍ ചെലവുമാത്രം. എന്തൊക്കെയായാലും പതിനെട്ടു അക്ഷൌഹിണികളുമായി പൊരിഞ്ഞ സെന്റിയുദ്ധം. ഇതിനിടെ ത്യാഗരാജന്‍ മാസ്റ്റരുടെ ശിഷ്യന്മാരെ ഇടിച്ചു നിരത്താം, പോലീസിനെ സാക്ഷി നിര്‍ത്തി ഡയലോഗടിക്കാം, അമ്മാമേ എന്ന്‍ നീട്ടിവിളിക്കാം, നിങ്ങള്‍ക്കാര്‍ക്കും എന്നെ മനസിലാവില്ല എന്ന്‍ പയ്യാരം പറയാം.... സാധ്യതകള്‍ അനന്തം. നായകന്റെ വക ലോക്കപ്പില്‍ കിടക്കാലോ കോടതിവരാന്ത നിരങ്ങലോ ഉണ്ടെങ്കില്‍ സംഗതി ജോര്‍, ഇംഗ്ലീഷുകാരുടെ ഭാഷയില്‍ കേക്കിനുമുകളില്‍ ഐസുകട്ട ഇട്ടപോലിരിക്കും.

ഒരു ശോകഗാനം അത്യാവശ്യമായും വേണം, ദാസേട്ടന്‍ നെഞ്ചുപൊട്ടിപ്പാടിയാല്‍ കരയാത്ത മലയാളിയുണ്ടോ.

സെക്ഷന്‍ ആറ്. - ഇവിടെ മു‌ന്നു രീതിയില്‍ കാര്യങ്ങള്‍ നീക്കാം.

  1. മനസ്സാക്ഷിബാങ്ക് പ്രത്യക്ഷപ്പെടുന്നു, പഴയ കഥകള്‍ പറയുന്നു. നീയൊക്കെ ജീവനോടിരിക്കുന്നതുതന്നെ നായകന്‍ എന്ന മഹാമനുഷ്യന്റെ നല്ലമനസ്സ് കൊണ്ടാണെന്ന് ഉദാഹരണസഹിതം സ്ഥാപിക്കുന്നു. എന്തുകൊണ്ട് നായകന്‍ ഈ രീതിയിലായി എന്നതിന് വില്ലന്റെ ക്രൂരതകളും വീട്ടുകാരുടെ കൊള്ളരുതായ്മകളും അമേരിക്ക-ഇറാക്ക് യുദ്ധവും അടക്കം എല്ലാ കാര്യങ്ങളും പറഞ്ഞു കുടുംബക്കാരെ കംപ്ലീറ്റ് ഒരു വഴിക്കാക്കുന്നു. നീയൊക്കെ നൂറു ജന്മമെടുത്താലും ആ മനുഷ്യന്റെ കാലുകഴുകാനുള്ള യോഗ്യത പോലും നേടില്ലെന്ന് പറഞ്ഞ് അനിയന്‍ചെക്കനെ ഡെസ്പടിപ്പിക്കുന്നു. (വിധിയാണ് വില്ലനെങ്കില്‍ ഈ ടെക്നിക് നന്നായി ഉപയോഗിക്കാം)
  2. വില്ലന്‍ പുതിയ തന്ത്രങ്ങള്‍ ഒരു ഗോഡൌണിലിരുന്നു മെനയുന്നു. സ്വത്ത് കംപ്ലീറ്റ് അടിച്ചുമാറ്റിയതിനുശേഷം അനിയന്‍ചെക്കനെ കൊന്ന് കായലില്‍ത്തള്ളാം എന്ന മട്ടില്‍ സഹവില്ലന്മാരെയും ഗുണ്ടകളെയും ഇരുത്തി പ്രഭാഷണം നടത്തുന്നു. അനിയന്‍ ഇതു ഒളിച്ചുനിന്നു കേട്ട് ഞെട്ടുന്നു. മണ്ടന്‍, നേരെപോയി ഏട്ടനെ വിളിച്ചുകൊണ്ടുവരേണ്ടതിനുപകരം "എടാ" എന്ന വിളിയോടെ വില്ലനെ ആക്രമിക്കുന്നു. വില്ലനും ഗുണ്ടകളും ആദ്യമൊക്കെ കുറച്ചു അടി വാങ്ങിവെക്കും, പിന്നീട് എല്ലാവരുംകൂടി അനിയനെ കീഴ്പ്പെടുത്തി പിടിച്ചുകെട്ടുന്നു. അതിനുശേഷം വില്ലന്റെ അടുത്ത പ്രഭാഷണം തുടങ്ങുന്നു. തന്റെ ലക്ഷ്യമെന്താണെന്നും പഴയ വില്ലത്തരങ്ങളെന്തായിരുന്നെന്നും ഇനിയുള്ള പ്ലാനുകളെന്താണെന്നും ഒക്കെ പറഞ്ഞ് അനിയന്റെ നേരെ അട്ടഹസിക്കുന്നു. ഇടയ്ക്കിടെ അനിയനിട്ടൊരു അടിയും കൊടുത്തെന്നിരിക്കും. സ്വത്തുവകകള്‍ വല്ലതും അനിയന്റെ കയ്യിലുണ്ടെങ്കില്‍ അത് കൈക്കലാക്കാനും കുറച്ച് ഇടികള്‍ ചെലവാക്കിയേക്കാം. ഇതിനിടെ നായകന്‍ എത്തുന്നു. (നായകന് ഗോഡൌണിലേക്കുള്ള വഴി എങ്ങിനെ മനസിലായി എന്ന്‍ ചോദിക്കരുത്, അതാണ് ആര്‍ടിസ്റ്റിക് ഫ്രീഡം) പിന്നെ അടി, പൊരിഞ്ഞ അടി. നായകന്‍ പത്തുമിനിറ്റ് മുന്പ് പഠിച്ച കരാട്ടെ, കുങ്ങ്ഫൂ എന്നിവ പ്രയോഗിക്കുന്നു. ഒടിഞ്ഞ എല്ലുകള്‍ വകവെക്കാതെ അനിയനും പങ്കെടുക്കുന്നു. നായകന്റെ തറവാട്ടില്‍ ആണായ്പ്പിറന്നവരെല്ലാം നേരത്തെപറഞ്ഞ ആര്‍ടിസ്റ്റിക് ഫ്രീഡം ഉപയോഗിച്ച് ഗോഡൌണ്‍ കണ്ടുപിടിച്ച് യുദ്ധത്തില്‍ പങ്കുചേരുന്നു. ഗോതന്പുപോടി മുഖത്ത് വാരിത്തേച്ചിട്ടൊ, ചാക്കുകള്‍ക്കിടയിലിരുന്ന് ദീനരോദനം മുഴക്കിയിട്ടൊ ഗുണ്ടയെ തല്ലുന്നതിനിടയില്‍ ഇന്നലെ പഠിച്ച തമാശ പറഞ്ഞൊ വഴിയെപോകുന്ന ഗുണ്ടയെപിടിച്ചുനിര്‍ത്തി വെറുതെ ഒരു തല്ലു മേടിച്ചോ, എങ്ങിനെയായാലും വേണ്ടില്ല, ജനത്തെ ചിരിപ്പിക്കണം, അതാണവരുടെ കര്‍ത്തവ്യം. അവസാനം വില്ലന്‍ ബെയ്ഗന്‍ കാ ബര്‍ത്തായിലെ വഴുതനങ്ങ പോലെ മുറിഞ്ഞും ഉണങ്ങിയും വീഴുന്നു. ഇവിടെ നായകന്റെ വക നാലു ഡയലോഗ്. "നിന്നെ വെറുതെ വിടുന്നു, പക്ഷെ ഇനിയെങ്ങാന്‍ എന്നെയോ എന്റെ കുടുംബത്തെയോ തൊട്ടാല്‍ അപ്പ തട്ടും" എന്ന മട്ടില്‍ ഭീഷണി. (ഇവിടെ വില്ലന്റെ സ്റ്റാറ്റസും നായകന്റെ വീരപരിവേഷത്തിന്റെ കനവും അനുസരിച്ച് വില്ലന്‍ വടിയായ പോലെ അവിടെത്തന്നെ കിടക്കുകയോ വീണ്ടും എഴുന്നേറ്റ് നായകന്‍ കൊടുക്കാന്‍ മറന്നുപോയ അടി കൂടി വാങ്ങിവെച്ച് സമാധിയാവുകയോ ചെയ്യാം)
  3. കൂട്ടത്തിലൊരാള്‍ തന്നെ ഒറ്റുകൊടുക്കുമോ എന്ന സംശയം വില്ലനുണ്ടാകുന്നു. വില്ലന്‍ ഈ സഹായിയെ തട്ടാന്‍ പ്ലാന്‍ ചെയ്യുന്നു, ക്രൂരമായി മര്‍ദ്ദിക്കുന്നു. ഈ നിര്‍ഭാഗ്യവാന്‍ മരിക്കുന്നതിന് കൃത്യം 12 സെക്കെന്റ് ബാക്കിയുള്ളപ്പോള്‍ അനിയന്‍ചെക്കന്‍ ആ വഴി വരുന്നു (അപ്പോഴാണ് മായാവി അതുവഴി വന്നത് എന്ന് പറയുന്നപോലെ) . വില്ലന്റെ വഞ്ചനയുടെ കഥകളെല്ലാം പറഞ്ഞുകൊടുത്ത് നായകന്റെ മഹത്വത്തെക്കുറിച്ച് ക്ലാസ്സെടുത്തശേഷം സഹായി മരിക്കുന്നു. സത്യം മനസ്സിലാക്കുന്ന അനിയന്‍ എട്ടനുമായി ചേര്‍ന്ന വില്ലനെ ഒതുക്കുന്നു.

സെക്ഷന്‍ ഏഴ്.

അനിയന്റെ പശ്ചാത്താപം - അനിയന്‍ കുടുംബാംഗങ്ങളോടൊപ്പം വന്ന്‍ നായകനോട് മാപ്പിരക്കുന്നു, ഓരോരുത്തരായി ക്യൂ ആയി നിന്നാണ് ഈ കലാപരിപാടി. ഓരോരുത്തരും വരുന്പോള്‍ നായകന്റെ വക സമാധാനിപ്പിക്കല്‍ വേണം. കൂടാതെ നിനക്കൊര്‍മ്മയുണ്ടോ എന്ന് തുടങ്ങുന്ന നെടുങ്കന്‍ ഡയലോഗും. അനിയന്‍ കാലില്‍ വീണു മാപ്പിരക്കുന്നതാണ് ഉത്തമം. ഇതോടെ നായകന്റെ മഹത്വം പൂര്‍ണ്ണതയിലെത്തുന്നു. ടെറിഫിക് എന്റിംഗ്.

ഈ പറഞ്ഞതില്‍ നിന്നും പതിനേഴുകഥകള്‍ എങ്ങിനെയുണ്ടാക്കും എന്നാണ് വായനക്കാരുടെ സംശയമെങ്കില്‍ ഇപ്പോള്‍ത്തന്നെ തീര്‍ത്തുതരാം. സംഗതി വളരെയെളുപ്പം.

ലോകത്ത് എത്ര തൊഴിലുകളുണ്ട് ചെയ്യാന്‍.

ഒരെണ്ണത്തില്‍ നായകന്‍ കൃഷിക്കാരനാണെങ്കില്‍ അടുത്തതില്‍ ബിസിനസ്, പിന്നെ എക്സ്പോര്‍ട്ടിംഗ്..... അങ്ങിനെ അങ്ങിനെ. ബിസിനസില്‍ തന്നെ എത്ര തരം ബിസിനസ് ഉണ്ട്, തുണിക്കട, സ്വര്‍ണക്കട....... അങ്ങിനെ പോകും കാര്യങ്ങള്‍.

അപ്പോള്‍ പിന്നെ പതിനെഴല്ല, ആയിരത്തെഴുനൂറു പടം പിടിക്കാം. ലുങ്കിയുടുത്താലും കോട്ടിട്ടാലും ഒരുപോലെ ചേരുന്ന മമ്മുക്കയും മലയാളിയുടെ തൊട്ടയല്‍വീട്ടുകാരനായ ലാലേട്ടനും ബോറടിക്കാത്തോളം കാലം എന്തിന് വിഷമിക്കണം.

വാല്‍സല്യം, വേഷം, ബാലേട്ടന്‍, ഹിറ്റ്ലര്‍, വല്യേട്ടന്‍, സ്നേഹം..... ഓര്‍മയില്‍ ഓടിയെത്തുന്ന ചില സിനിമകള്‍. ഒന്നു തിരഞ്ഞുനോക്കിയാല്‍ ഇനിയും കണ്ടേക്കാം.

ഒരുവിധം കഴിഞ്ഞൂന്ന്‍ നിരീച്ചപ്പോ ദാ വര്ണൂ മാടന്പി.

ഒന്നു നോക്കൂ സഖാക്കളെ.... ഈ പറഞ്ഞ കഥ തന്നെയല്ലേ ഇവിടെയും. നായകന്‍ ആള് പലിശക്കാരനാണെന്നുമാത്രം.

ഇതേ കഥ എന്ന്‍ സോഫ്റ്റ്വെയറിലേക്ക് വരും ആവോ.

നാളെ മോഹന്‍ലാലും സായികുമാറും രണ്ട് പ്രോജക്റ്റ് മാനേജര്‍മാരായും സുധീഷോ ഇന്ദ്രജിത്തോ ഡെവലപ്പറായും വന്ന്‍ കശപിശയുണ്ടാക്കിയാലും കണ്ടിരിക്കണേ... പ്ലീസ്.
മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടെയോ ഡേറ്റ് കൈവശമുള്ള സംവിധായകരോ നിര്‍മ്മാതാക്കളോ കഥ അന്വേഷിച്ചുനടക്കുന്നുണ്ടെങ്കില്‍ എന്നെ സമീപിച്ചാല്‍ മതി.

അപ്പൂട്ടന്‍.

Thursday, September 11, 2008

ചില നാടകാനുഭവങ്ങള്‍ - ഭാഗം ഒന്ന്‍.

ആദ്യമേ പറയട്ടെ, ആയിരത്തിലധികം വേദികള്‍ കയ്യടക്കി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഒരു നാടകാചാര്യനല്ല ഈ കഥകളെഴുതുന്നത്. ഞാന്‍ വെറും ശൂ. നാടകാനുഭവങ്ങള്‍ എന്നതിനേക്കാള്‍ സ്കിറ്റനുഭവങ്ങള്‍ എന്ന് പറയുന്നതാവും ഭംഗി. എന്നാല്‍ സ്കിറ്റ് എന്ന വാക്കിനിടയിലെവിടെയോ ഒരു R ചേര്‍ത്ത് ഇതിന് ഒരു വികൃതരൂപം നല്‍കാനുള്ള ചില തല്‍പരകക്ഷികളുടെ മനസിലിരിപ്പ് തകര്‍ക്കാനും കഥകള്‍ക്ക് ഒരു വെയ്റ്റ് കൊടുക്കാനും വേണ്ടി ഈ കൃതിയെ ഞാന്‍ നാടകാനുഭവങ്ങള്‍ എന്നുതന്നെ വിളിക്കട്ടെ.
++++++++++++++++++++++++++++++++++++
അഞ്ചിലോ ആറിലോ പഠിക്കുന്ന കാലം. ശിവരാത്രിക്ക് ഉറക്കമൊഴിക്കണം എന്നാണ് നിയമം, ആയിക്കോട്ടെ. പക്ഷെ രാവിലെ വരെ എന്ത് ചെയ്യും? പണി ഒന്നും ചെയ്യാതെ ഇരുന്നാല്‍ ഉറക്കം തൂങ്ങിത്തൂങ്ങി അവസാനം തൂങ്ങും. പിന്നെ രാവിലെ (അല്ലെങ്കില്‍ ഉച്ചയാകാറാവുന്പോള്‍) എഴുന്നേല്ക്കുന്പോള്‍ നിരാശയായി, ഛെ, ഉറങ്ങിപ്പോയി.....

അതിന് പരിഹാരമായാണ് പുതിയൊരു ആശയം പൊങ്ങിവന്നത്.
നാടകം അവതരിപ്പിക്കുക.
++++++++++++++

നാടകസംഘത്തിലെ അംഗങ്ങള്‍ താഴെപ്പറയുന്നവരാണ്.
ഞാന്‍ - ഞാന്‍ തന്നെ
മധു - എന്റെ ഏട്ടന്റെ അടുത്തസുഹൃത്ത്, അവര്‍ ഏതാണ്ടൊരേ പ്രായക്കാരാണ്, എന്നെക്കാള്‍ രണ്ടുമൂന്നു വയസും ഇത്തിരിയിലധികം പൊക്കവും തടിയുമുള്ള ഹൈസ്കൂളുകാരന്‍
വിധു - മധുവിന്റെ അനിയനാണ്. ശരിയായ പേര് ചന്ദ്രന്‍. എന്നെക്കാള്‍ കഷ്ടിച്ച് ഒരു വയസ് കൂടും. പൊക്കവും തടിയും എന്നേക്കാളധികമുണ്ടെന്ന് പറയേണ്ടതില്ലല്ലൊ. (എന്നെ കണ്ടിട്ടുള്ളവര്‍ പറയും "ഓ, ഇവനെക്കാള്‍ തടി കുറഞ്ഞവനെ ഈ ഇന്ത്യാമാഹാരാജ്യത്തുതന്നെ കിട്ടില്ല")
സുനില്‍ - എന്റെ അടുത്ത സുഹൃത്താണ്. എന്നെക്കാള്‍ രണ്ടു വയസ് കുറയും, പക്ഷെ കയ്യിലിരിപ്പില്‍ രണ്ടുവയസ് കൂടും. ആള്‍ ഗുജറാത്തിയാണ്, പക്ഷെ കേരളത്തില്‍ ജനിച്ചു വളര്‍ന്നതിനാല്‍ മലയാളം നല്ല മണി മണി കൂട്ടമണി ആയി പറയും.
സക്കു, റിങ്കു - അന്നത്തെ കാലത്ത് ഇജ്ജാതി പേരുകള്‍ കേട്ടാല്‍ തന്നെ ജനം അന്തംവിടും. അപ്പോള്‍ പേരുകേട്ടാല്‍ തന്നെ മനസിലാകും മലയാളികളല്ലെന്ന്. ഇവര്‍ സുനിലിന്റെ ജ്യേഷ്ഠസഹോദരിമാരാണ് (മലയാളത്തില്‍ സിസ്റ്റേഴ്സ് ആണെന്ന് പറയും). നാടകത്തില്‍ വലിയ റോളൊന്നുമില്ലെങ്കിലും ഞങ്ങളുടെ ഈ സംരംഭത്തില്‍ (സംഭ്രമത്തിലും) വലിയ പങ്ക് ഇവര്‍ക്കുണ്ട്.
എന്റെ ഏട്ടന്‍ - എന്നെക്കാള്‍ മൂന്നര വയസ് മൂത്തതാണ് ഏട്ടന്‍. തികച്ചും സാത്വികനാണ്. കാര്യമാത്രപ്രസക്തന്‍.

നാടകം കിട്ടാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ലായിരുന്നു. അക്കാലത്ത് ബാലരമയുടെ പല ലക്കങ്ങളിലുമായി ധാരാളം നാടകങ്ങള്‍ വന്നിരുന്നു. നല്ലൊരെണ്ണം പൊക്കിയെടുത്ത് നല്ലവണ്ണം റിഹേഴ്സല്‍ നടത്തി അവതരിപ്പിച്ചാല്‍ മതി

അങ്ങിനെ ഞങ്ങളുടെ നാടകസംഘത്തിന്റെ ആദ്യ നാടകം പിറന്നു.

ആദ്യത്തെ നാടകം വളരെ പരിമിതമായ സാഹചര്യങ്ങളിലാണ് അരങ്ങേറിയത്.സാക്ഷാല്‍ കെപിഎസി മുതല്‍ അല്‍വാല്തീസ് തിയ്യേറ്റേഴ്സ് വരെ ഈ ഒരു സാഹചര്യം നേരിട്ടിട്ടുണ്ടാവും. കന്നിസദസ്സ് ഏല്ലാവര്‍ക്കും ശുഷ്കം ആയിരിക്കും. നാടകത്തെക്കുറിച്ചോ നാടകസംഘത്തിലുള്ളവരെ നേരിട്ടോ അറിയുന്നവര്‍ മാത്രമെ നാടകം കാണാനുണ്ടാവൂ.
ഞങ്ങള്‍ക്കും അത് തന്നെയായിരുന്നു അനുഭവം. തൊട്ടയല്‍പക്കത്തെ നാലഞ്ച് പേരാണ് നാടകം കാണാനുണ്ടായിരുന്നത്. എന്‍റെ അമ്മ, ഗംഗമ്മ, സുജാത-ധനം-മിനി ചേച്ചിമാര്‍, സുനിലിന്റെ മമ്മി അങ്ങിനെ ചില മഹിളാരത്നങ്ങള്‍ മാത്രം. വേദി, എന്റെ വീടിന്റെ പിന്നിലുള്ള ആശാരിപ്പുര.
"അട്ഠുത്ത ഒരു ഭേല്ലോടു ഖൂടീ... യവനിഖ ഉയരുന്നഥായിരിഖും" എന്ന അനൌണ്സ്മെന്റ് ഉണ്ടായില്ല, കാരണങ്ങള്‍ മൂന്നായിരുന്നു.
ഒന്ന്, ഇതു പറയാന്‍ മാത്രം ബാസുള്ള ശബ്ദം സംഘത്തില്‍ ആര്‍ക്കും ഇല്ലായിരുന്നു.
രണ്ട്, ബെല്‍ ഇല്ലായിരുന്നു.
മൂന്ന്, യവനിക അഥവാ കര്‍ട്ടന്‍ ഇല്ലായിരുന്നു

കഥ എന്തായിരുന്നുവെന്ന്‍ ഓര്‍മയില്ല. അവതരണം നന്നായിരുന്നുവെന്ന്‍ കാണികളൊന്നടങ്കം പറഞ്ഞു. അല്ല, ഞങ്ങളെ ഇത്രയധികം ഓള്‍ അവര്‍ അത് പറഞ്ഞില്ലെങ്കിലെ അദ്ഭുതമുള്ളൂ

ഏതായാലും ഞങ്ങള്‍ക്കതൊരു പ്രചോദനമായിരുന്നു. അടുത്ത കൊല്ലം ഈ കലാപരിപാടി വീണ്ടും അരങ്ങേറുമെന്നും നാട്ടുകാരെ സിനിമയില്‍ നിന്നും നാടകം എന്ന സങ്കേതത്തിലേക്ക് ആകര്‍ഷിച്ച് നാടകം എന്ന കലയ്ക്ക് പുതിയൊരു ജീവന്‍ നല്‍കുമെന്നും ഇതിനേക്കാള്‍ ഗംഭീരമാക്കി ഭാവിയില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഓളം സൃഷ്ടിക്കുന്ന ഒരു നാടകസംഘമായി ഞങ്ങളുടെ സംരംഭം അറിയപ്പെടുമെന്നും ഞങ്ങള്‍ സ്വപ്നം കണ്ടുവോ...... അറിഞ്ഞുകൂടാ.

**********************

അടുത്ത വര്‍ഷം പിറന്നു, ശിവരാത്രി അടുക്കാറായി. ഈ സ്കൂള്‍ യൂണിഫോമിനുള്ളില്‍ ഒരു കലാകാരന്‍ ഒളിച്ചിരുപ്പുണ്ടെന്ന് ഞങ്ങളുടെ കലാഹൃദയം ഇടക്കിടെ ഞങ്ങളെ ഓര്‍മിപ്പിച്ചു.

നാടകസംഘം വീണ്ടും ഒത്തുചേര്‍ന്നു. ബാലരമകള്‍ അരിച്ചുപെറുക്കി ഒരു നാടകം തിരഞ്ഞെടുത്തു.

താഴെപ്പറയുന്ന കഥാപാത്രങ്ങളാണ് ഈ നാടകത്തിലുള്ളത്.

ഒരു അദ്ധ്യാപകന്‍, വികൃതിയായൊരു ഒരു വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിയുടെ ഒറിജിനലും വ്യാജനുമായി രണ്ട് അച്ഛന്മാര്‍, ഒരു ഡോക്ടര്‍.

കഥാസാരം ഏതാണ്ടിങ്ങിനെ.
നായകനായ വിദ്യാര്‍ത്ഥി ഒരു വികൃതിയാണ്. അവന്റെ ശല്യം സഹിക്കാതെ അദ്ധ്യാപകന്‍ അവനെ ക്ലാസില്‍ നിന്നും പുറത്താക്കുന്നു, അച്ഛനെ വിളിച്ചുകൊണ്ട് വന്നതിനുശേഷമേ ക്ലാസില്‍ കയറ്റൂ എന്ന ഉത്തരവോടെ.
അച്ഛനെ വിളിച്ചാല്‍ പുലിവാലാകുമെന്ന് വിദ്യാര്‍ത്ഥിക്കറിയാം. അതിനാല്‍ അവന്‍ ഒരു പരിചയക്കാരനെ വിളിച്ചുകൊണ്ടുവന്ന് അച്ഛനാണെന്ന് പറഞ്ഞ് അദ്ധ്യാപകന് പരിചയപ്പെടുത്തുന്നു. തുടര്‍ന്ന്‍ ക്ലാസില്‍ കയറാന്‍ വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ അനുവദിക്കുന്നു.

അന്ന്‍ രാത്രി വീട്ടിലേക്ക് പോകുന്ന വഴിയില്‍ ഒരു ആക്സിഡെന്റില്‍ പെട്ട് മുറിവേറ്റുകിടക്കുന്നയാളെ അദ്ധ്യാപകന്‍ ആശുപത്രിയിലെത്തിക്കുന്നു. ഡോക്ടര്‍ ആവശ്യപ്പെട്ടതിനനുസരിച്ച് രക്തം സംഘടിപ്പിക്കാന്‍ പാവം അദ്ധ്യാപകന്‍ നെട്ടോട്ടമോടുന്നു. അവസാനം രക്തവുമായി തിരിച്ച് ആശുപത്രിയിലെത്തുന്പോഴേക്കും രോഗി മരിച്ചതായി ഡോക്ടര്‍ അറിയിക്കുന്നു. സമയത്തിന് രക്തം കിട്ടതെയാണ് ആ നിര്‍ഭാഗ്യവാന്‍ മരിച്ചതെന്നറിഞ്ഞ അദ്ധ്യാപകന്‍ വിഷമത്തോടെ തിരിച്ചുപോകുന്നു.

പിറ്റെദിവസം നായകന്‍ വിദ്യാര്‍ത്ഥിയെ അന്വേഷിച്ച് ഒരാള്‍ വരുന്നു, അവന്റെ അച്ഛന്‍ ആക്സിഡെന്റില്‍ മരിച്ചെന്നും വിളിക്കാനാണ് അയാള്‍ വന്നതെന്നും അദ്ധ്യാപകനോട് പറയുന്നു. താന്‍ തലേദിവസം ആശുപത്രിയിലെത്തിച്ചത് ഈ വിദ്യാര്‍ത്ഥിയുടെ അച്ഛനായിരുന്നുവെന്ന് അദ്ധ്യാപകന്‍ മനസിലാക്കുന്നു.

പെട്ടെന്ന്‍ അദ്ധ്യാപകന്‍ ഒരു കാര്യം കൂടി ഓര്‍ത്തെടുക്കുന്നു, താന്‍ ആ മനുഷ്യനെ കണ്ടിട്ടില്ലല്ലോ. അപ്പോള്‍ തലേദിവസം വിദ്യാര്‍ത്ഥിയുടെ അച്ഛനായി വന്നത് വേറെയാരോ ആയിരുന്നു എന്ന അദ്ധ്യാപകന്‍ ഒരു ഞെട്ടലോടെ മനസിലാക്കുന്നു.

തുടര്‍ന്ന്‍ തന്റെ തെറ്റു മനസിലാക്കുന്ന വിദ്യാര്‍ത്ഥി അതേറ്റു പറഞ്ഞ് അദ്ധ്യാപകന്റെ കാല്‍ക്കല്‍ വീഴുന്നു, പശ്ചാത്താപത്തോടെ.

ഉഗ്രന്‍ കഥ, നല്ല സാരോപദേശം. ഇതു തന്നെ മതി ഇത്തവണത്തെ നാടകത്തിന്.

ഇന്നത്തെ സിനിമകളില്‍ കാണുന്നതുപോലെ താരത്തെ തിരഞ്ഞെടുത്തതിനുശേഷം കഥ അന്വേഷിക്കുന്ന ഏര്‍പ്പാട് ഞങ്ങള്‍ക്കില്ലായിരുന്നു എന്ന്‍ ഇതിനകം മനസിലായിക്കാണുമല്ലോ. കഥ റെഡി, ഇനി താരനിര്‍ണയം, അതായിരുന്നു ഞങ്ങളുടെ ലൈന്‍.

താഴെപ്പറയുന്നു, കഥാപാത്രങ്ങളും അഭിനയിക്കുന്നവരും.

നായകന്‍ വിദ്യാര്‍ത്ഥി - ആ റോള്‍ മധു ഏറ്റെടുത്തു, എടുത്തു എന്നും വേണമെങ്കില്‍ പറയാം.

അദ്ധ്യാപകന്‍ - ഞാന്‍. " അത് ഞമ്മളുതന്നെ" എന്ന്‍ പറഞ്ഞതുകൊണ്ടല്ല എനിക്കീ റോള്‍ കിട്ടിയത്. ഭാഗം വെച്ചപ്പോള്‍ കിട്ടി, അത്ര തന്നെ.

വിദ്യാര്‍ത്ഥിയുടെ വ്യാജനായ അച്ഛന്‍ - വിധു.

വിദ്യാര്‍ത്ഥിയുടെ ഒറിജിനല്‍ അച്ഛന്‍ - മധു (നാടകത്തിലൊരു ഡബിള്‍ റോള്‍)

മരണമറിയിക്കാന്‍ വരുന്നയാള്‍ - വിധു (ഡബിള്‍ റോള്‍, വീണ്ടും)

ക്ലാസിലെ മറ്റൊരു വിദ്യാര്‍ത്ഥി - സുനില്‍ (ഈ കുട്ടിയാണ് നായകന്റെ വികൃതിയുടെ ഇര)

ഡോക്ടര്‍ - ഏട്ടന്‍.

കഴിഞ്ഞ വര്‍ഷത്തെ അനുഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു ഇത്തവണ നാടകസംഘം പ്രദര്‍ശനത്തിനു തയ്യാറെടുത്തത്. കഴിഞ്ഞതവണ ഞങ്ങളുടെ നാടകത്തിന് വലിയ പബ്ലിസിറ്റി ഇല്ലായിരുന്നുവെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. ഇത്തവണ പബ്ലിസിറ്റി ഒന്നു മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. അതിനായി ഞങ്ങള്‍ ചില പരിപാടികളിട്ടു. പ്രധാനമായും നോട്ടീസടിക്കല്‍.

അന്നും ഇന്നും എന്നും നോട്ടീസടിക്കല്‍ തന്നെയാണല്ലോ പ്രധാന അവബോധനമാര്‍ഗം.

നോട്ടീസടിക്കല്‍ ചെലവുള്ള കാര്യമാണ്. എന്നാലും ജനമറിയണോ, നോട്ടീസടിച്ചേ തീരൂ (വാട്ടീസടിച്ചാലും ജനമറിയും, പക്ഷെ ഞങ്ങള്‍ കുട്ടികളല്ലേ, ക്ഷമി)

സുനിലിന്റെ പപ്പ ഒരു ബിസിനസുകാരനാണ്. വീട്ടില്‍ ധാരാളം ബില്‍ബുക്കുകള്‍. അതില്‍ രണ്ടുമൂന്നെണ്ണം ഞങ്ങള്‍ അടിച്ചുമാറ്റി. ഒരു സൈഡ് മുഴുവന്‍ പ്രിന്റ് ചെയ്തതാണ് ഈ ബില്ലുകള്‍, ഞങ്ങള്‍ മറുവശം പ്രയോജനപ്പെടുത്തി. (അല്ലെങ്കിലും ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും ഒരു മറുവശം ഉണ്ടാവുമെന്നാണല്ലോ വലിയ മഹാന്മാര്‍ പറഞ്ഞിട്ടുള്ളത്)

ഞങ്ങള്‍ നോട്ടീസെഴുതി. (ഐ റിപ്പീറ്റ്, എഴുതി). മേല്‍പ്പറഞ്ഞ ബില്ലുകളുടെ മറുവശത്ത് പേന കൊണ്ട് വാരിവലിച്ചെഴുതി. അന്നെന്റെ കയ്യക്ഷരം വലിയ മോശമൊന്നുമുണ്ടായിരുന്നില്ല. മധുവിന്റെതാകട്ടെ, വളരെ നല്ല കയ്യക്ഷരമായിരുന്നുതാനും. അങ്ങിനെ വലിയ വൃത്തികേടില്ലാതെ നോട്ടീസ് ഒപ്പിച്ചു. സുനിലിന്റെ പപ്പ ഉപയോഗിച്ചിരുന്ന ഡേറ്റ് സീല്‍ ഉപയോഗിച്ച് തിയതിയും.

നല്ല നോട്ടീസ് എഴുതാന്‍ റെഫെറന്‍സ് ആയി പഴയ സിനിമാ/സര്‍ക്കസ് നോട്ടീസുകളും വിവാഹ/ചരമ/അടിയന്തര അറിയിപ്പുകളും ഒക്കെ ഉണ്ടായിരുന്നതിനാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ ഡീസന്റ് ആയ നോട്ടീസ്. ഏതാണ്ടിങ്ങിനെ....

ഈ വരുന്ന ....... തിയതി ശിവരാത്രിയോടനുബന്ധിച്ച് ഞങ്ങള്‍ നടത്തുന്ന നാടകപ്രദര്‍ശനത്തിന് നിങ്ങളെ ഏവരേയും ഞങ്ങള്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുകയാണ്. ഈ നാടകപ്രദര്‍ശനത്തില് പങ്കെടുത്ത് ഞങ്ങളുടെ ഈ സംരഭം ഗംഭീരമായി വിജയിപ്പിക്കുവാന്‍ നിങ്ങളുടെ സഹകരണം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഈ നോട്ടീസടി സംരംഭത്തിനിടയില്‍ അക്ഷരതെറ്റുകളും മാറിപ്പോയ തിയതികളും കാരണം കീറിക്കളഞ്ഞ "നോട്ടീസുകള്‍" ധാരാളമുണ്ട്.

നോട്ടീസ് വിതരണം ഞങ്ങള്‍ ആവേശത്തോടെ തന്നെ നടത്തി. അയല്‍പക്കത്തുള്ള വീടുകളിലെല്ലാം ഞങ്ങള്‍ നടന്ന്‍ നോട്ടീസ് വിതരണം ചെയ്തു. ജനത്തിന്റെ പ്രതികരണം ആശാവഹമായിരുന്നു. "ദെന്താണ്ടാദ് മദ്വോ.... നിങ്ങ നാഡഗം കള്‍ക്ക്യാണ്..., ഔ... നല്ല രെസോണ്ടാഗും....." എന്ന "ടിപ്പിക്കല്‍" പാലക്കാടന്‍ പ്രോത്സാഹനപ്രസ്താവനകള്‍ ഞങ്ങള്‍ക്ക് കിട്ടി. "ഐ കുട്ട്യോള് നാഡഗം കള്‍ക്ക്യാണവേ...." എന്ന്‍ ഇതറിയാത്ത പലരോടും നോട്ടീസ് കിട്ടിയവര്‍ പറഞ്ഞുപോലും.

ഞങ്ങള്‍ അത്യാവേശപൂര്‍വം റിഹേഴ്സല്‍ നടത്തി. ഡയലോഗുകള്‍ പഠിച്ചു. മറക്കാന്‍ സാധ്യതയുള്ള ഡയലോഗുകളും അഭിനയിക്കാന്‍ ബുദ്ധിമുട്ടുള്ള രംഗങ്ങളും വീണ്ടും വീണ്ടും റിഹേഴ്സ് ചെയ്തു. നാടകം നല്ല നിലയില്‍ നടക്കുമെന്ന് ഞങ്ങള്‍ക്ക് തോന്നിത്തുടങ്ങി.

അങ്ങിനെ ആ ദിവസമെത്തി. ശിവരാത്രി, ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരുന്ന ആ ദിവസം അങ്ങിനെ ആഗതമായിരിക്കുന്നു.

തുടരും.